ജര്‍മനിയോട് എതിരിടാന്‍ ക്ളിന്‍സ്മാന്‍ തയാര്‍
Thursday, June 26, 2014 4:16 AM IST
ബര്‍ലിന്‍: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിലൊന്ന് ജര്‍മനിയും യുഎസ്എയും തമ്മിലാണ്. യുഎസ്എയെ പരിശീലിപ്പിക്കുന്നതോ ജര്‍മനിയുടെ ഇതിഹാസ താരവും മുന്‍ പരിശീലകനുമായ യുര്‍ഗന്‍ ക്ളിന്‍സ്മാന്‍.

സാഹചര്യം വൈകാരികമാണ്, എന്നാല്‍, ജര്‍മനിയെ നേരിടാന്‍ ഞാന്‍ തയാറായിക്കഴിഞ്ഞു- ക്ളിന്‍സ്മാന്‍ നയം വ്യക്തമാക്കി. അദ്ദേഹം ജര്‍മന്‍ കോച്ചായിരിക്കുമ്പോള്‍ അസിസ്റ്റന്റായിരുന്ന ജോവാഹിം ലോവാണ് ഇപ്പോള്‍ ജര്‍മനിയെ പരിശീലിപ്പിക്കുന്നത്. ക്ളിന്‍സ്മാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ലോവ്.പക്ഷെ മല്‍സരത്തില്‍, അതും ഫുട്ബോളില്‍, ലോകകപ്പില്‍ സൌഹൃദം 90 മിനിറ്റുനേരത്തേയ്ക്ക് മറന്നെങ്കിലേ പറ്റുകയുള്ളല്ലോ, കാരണം ഫിഫാ കപ്പില്‍ മുത്തമിടണമെങ്കില്‍ ജയിച്ചേ തീരൂ എന്നര്‍ത്ഥം.

നോക്കൌട്ട് ഘട്ടത്തില്‍ പ്രവേശനം ഉറപ്പാക്കാന്‍ യുഎസ്എയ്ക്ക് ഒരു സമനിലയെങ്കിലും അനിവാര്യം. ഒരുപക്ഷേ ജീവിതത്തിലൊരിക്കല്‍ മാത്രമാകും ഇങ്ങനെയൊരു സാഹചര്യം നേരിടുക, അത് പരമാവധി ആസ്വദിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ക്ളിന്‍സ്മാന്‍ പറയുന്നു.

1990 ല്‍ ലോകകപ്പും 1996ല്‍ യൂറോ കപ്പും നേടിയ ജര്‍മന്‍ ഫുട്ബോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ക്ളിന്‍സ്മാന്‍. 2006 ല്‍ അദ്ദേഹത്തിന്റെ പരിശീലനത്തില്‍ ഇറങ്ങിയ ജര്‍മനി സെമി ഫൈനലിലെത്തുകയും ചെയ്തിരുന്നു. ഒടുവില്‍ മൂന്നാം സ്ഥാനം കൈയ്യടക്കുകയും ചെയ്തു. പിന്നീട് പരിശീലകസ്ഥാനം ഉപേക്ഷിക്കുകയായിരുന്നു ക്ളിന്‍സ്മാന്‍.അന്നത്തെ ക്ളിന്‍സിയാണോ ഇപ്പോള്‍ അമേരിക്കന്‍ പടക്കുതിരകളുടെ ട്രെയിനര്‍ എന്ന് വ്യാഴാഴ്ചയറിയാം.

ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് താന്‍ കോച്ചായിരുന്നപ്പോഴത്തേതു പോലെ തന്നെയാണ് ഏറെക്കുറെ. ഈ ടീമിന് ലോകകപ്പ് ഉയര്‍ത്താനുള്ള ശേഷിയുണ്ട്. ക്ളിന്‍സി കൂട്ടിച്ചേര്‍ത്തു.

ഇരുടീമുകളുടെയും കോച്ചുകള്‍ ജര്‍മന്‍കാരായതുകൊണ്ട് അടവുകളും പഴുതുകളും മിക്കവാറും ഒരുപോലെ ആവാന്‍ സാദ്ധ്യതയുണ്ട്. പക്ഷെ ലോവ് അല്ലല്ലോ ക്ളിന്‍സി, രണ്ടുപേര്‍ക്കും ഒളിയമ്പുകളും തിരിമറിവുകളും ഒപ്പം പതിനെട്ടാമത്തെ അടവും കൈയ്യിലുണ്ടാവും. ഇരുരാജ്യത്തിനും ഇരുകോച്ചുകള്‍ക്കും അഭിമാനപ്രശ്നം കൂടി ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ലോകസമ്പന്നരാജ്യങ്ങളില്‍ ഇരുരാഷ്ട്രവും മുന്‍പന്തിയില്‍. യൂറോപ്പിലെ തലയെടുപ്പുള്ള മുന്തിയ രാജ്യം ജര്‍മനിയെങ്കില്‍ ലോകത്തിന്റെ പോലീസ് എന്നു വിശേഷിപ്പിയ്ക്കാവുന്ന അമേരിക്ക, ജര്‍മനിയോടു അടിയറവു പറയുമോ ?.ഇവിടെ പ്രവചനങ്ങള്‍ അപ്രസക്തം. ലോകചാമ്പ്യന്മാരായിട്ടുള്ള ജര്‍മനി ഒരിയ്ക്കല്‍പ്പോലും സെമിഫൈനലില്‍ കടന്നിട്ടില്ലാത്ത അമേരിക്ക, പക്ഷെ ഇപ്പോഴുയര്‍ത്തുന്ന വെല്ലുവിളി അതു മൈതാനം സാക്ഷ്യം പറയട്ടെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍