സജീവ് ജോസഫ് ഐറിഷ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്ജെറാള്‍ഡുമായി കൂടിക്കാഴ്ച നടത്തി
Saturday, April 19, 2014 4:33 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രവാസികളുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയുള്ള വിസിറ്റിംഗ് വീസയുടെ കാലാവധി മൂന്നുമാസത്തില്‍ നിന്നും ആറു മാസക്കാലമെങ്കിലുമായി വര്‍ധിപ്പിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഐറിഷ് യുവജനക്ഷേമകാര്യ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ്ജറാള്‍ഡ് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് ഉറപ്പുനല്‍കി. അയര്‍ലന്‍ഡിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി മന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ നെഹ്റു യുവ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ കൂടിയായ കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് മന്ത്രി ഈ ഉറപ്പു നല്‍കിയത്. ജസ്റീസ് മന്ത്രി അലന്‍ ഷാറ്റര്‍ക്ക് മുന്‍പില്‍ സംഭവത്തിന്റെ ഗുരുതരാവസ്ഥ ഉടന്‍ എത്തിക്കുമെന്നും അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന് ഇതുസംബന്ധിച്ച സന്തോഷവാര്‍ത്ത വൈകാതെ സമ്മാനിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മന്ത്രി ഫ്രാന്‍സിസ്, സജീവ് ജോസഫിനെ അറിയിച്ചു.

ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ പ്രാഥമിക ചര്‍ച്ചകളും നടത്തി. ഒരു മണിക്കൂറോളം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പുതിയ യുവജന നയത്തിന്റെ പുസ്തകരൂപം സജീവ് ജോസഫ് മന്ത്രിക്ക് സമ്മാനിച്ചു. സാമൂഹ്യ മാധ്യമ പ്രവര്‍ത്തകനായ അഡ്വ. സിബി സെബാസ്റ്യന്‍, റെജി സി. ജേക്കബ്, പിന്റോ റോയി, പി.ബി ബീഗ്സ് എന്നിവര്‍ സജീവിന്റെ സംഘത്തിലുണ്ടായിരുന്നു.

നേരത്തെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച സജീവ് ജോസഫ് അമ്പാസിഡറുമായും മറ്റ് ഉയര്‍ന്ന ഉദ്ദ്യാഗസ്ഥരുമായും ചര്‍ച്ച നടത്തി. എംബസിയില്‍ എത്തിയ സജീവിന് ഹൃദ്യമായ സ്വീകരണം നല്‍കി. സജീവിന്റെ അഭ്യര്‍ഥനയെ മാനിച്ച അമ്പാസഡര്‍ രാധികാ ലോഘേഷ് എല്ലാ ഇന്ത്യന്‍ സംഘടനകളുടെയും യോഗം രണ്ടുമാസത്തിനകം വിളിച്ചു ചേര്‍ക്കുമെന്ന് ഉറപ്പു നല്‍കി.

രാജ്യാടിസ്ഥാനത്തില്‍ വിവിധ കൌണ്ടികളിലായി ചിതറികഴിയുന്ന ഇന്ത്യക്കാരെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമങ്ങള്‍ എംബസി നടത്തണമെന്ന സജീവ് ജോസഫിന്റെ ആവശ്യവും എംബസി അംഗീകരിച്ചു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ അതിനുള്ള അവസരം സജ്ജീകരിക്കണമെന്ന് അമ്പാസഡര്‍ എംബസി ഉദ്ദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അയര്‍ലന്‍ഡിലെ പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയുള്ള ടൂറിസ്റ് വീസയുടെ കാലാവധി ആറു മാസക്കാലമെങ്കിലും ആക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എംബസി നേതൃത്വമെടുക്കുമെന്നു ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഈയാഴ്ച്ച തന്നെ നടപടികളുണ്ടാവുമെന്നും രാധിക ലോകേഷ് സംഘാംഗങ്ങളെ അറിയിച്ചു. എംബസി ഹെഡ് ഓഫ് ചാന്‍സറി പി.കെ രാഘവ്, ഫസ്റ് സെക്രട്ടറി പാര്‍ഥ റായ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

അയര്‍ലന്‍ഡിലെ മാധ്യമപ്രവര്‍ത്തകരായ അഡ്വ. സിബി സെബാസ്റ്യന്‍, റെജി സി. ജേക്കബ്, ബീംഗ്സ് പി.ബി, പിന്റോ റോയി എന്നിവരാണ് സജീവ് ജോസഫിന്റെ സംഘത്തില്‍ ഉണ്ടായിരുന്നത്.