വരുന്നു വിദേശികള്‍ക്ക് റോഡ് ടാക്സ്; 2016 മുതല്‍ പ്രാബല്യത്തില്‍
Thursday, April 10, 2014 8:38 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ റോഡുകളില്‍ മോട്ടോര്‍വാഹനങ്ങള്‍ ഉപയോഗിക്കുന്ന വിദേശികളില്‍ നിന്ന് പണം ഈടാക്കാനുള്ള പദ്ധതിക്ക് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ അലക്സാണ്ടര്‍ ഡോബ്റിന്‍ഡ് വ്യക്തമാക്കി. 2016 ജനുവരി ഒന്നു മുതല്‍ ഇത്തരം ടാക്സ് (മൌട്ട്) പ്രാബല്യത്തിലാക്കാനാണ് പദ്ധതിയ തയാറാക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് ബജറ്റിലുള്ള കമ്മി നികത്താന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തള്ളിക്കളഞ്ഞ നിര്‍ദേശമാണിത്. എന്നാല്‍, അവരുടെ ബവേറിയന്‍ സഹോദര സംഘടനയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ നേതാവ് ഹോഴ്സ്റ്റ് സീഹോഫര്‍ ഈ നിര്‍ദേശത്തെ അന്ന് സ്വാഗതം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാതെ മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനുമായി സഖ്യത്തിനില്ലെന്നു പോലും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ വിശാലമുന്നണിയിലെ ഘടകകക്ഷികളിലൊന്നായ സിഎസ്യുവിന്റെ പ്രതിനിധിയാണ് ഡോബ്റിന്‍ഡ്.

2015 മുതല്‍ 7.5 ടണ്ണില്‍ കൂടിയ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ ടാക്സ് നല്‍കണമെന്നാണ് അഭിപ്രായം. എന്നാല്‍ 2015 ജൂലൈ ഒന്നു മുതല്‍ റോഡുകളെ പുതിയതായി തരംതിരിച്ച് ടാക്സ് നിജപ്പെടുത്തും. 2015 ഒക്ടോബര്‍ ഒന്നു മുതല്‍ ചരക്കുവാഹനങ്ങളെ ഭാരശേഷിയെ അടിസ്ഥാനമാക്കി പുതിയതായി തരം തിരിക്കപ്പെടും. 3.5 ടണ്‍വരയുള്ള ലോറികള്‍ക്ക് ടാക്സ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.2018 മുതല്‍ എല്ലാ റോഡുകള്‍ക്കും ടാക്സ് നിര്‍ബന്ധമാക്കും.

മന്ത്രിയുടെ പുതിയ നിര്‍ദ്ദേശത്തെ ഓസ്ട്രിയയും ഹോളണ്ടും എതിര്‍ത്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന് നിയമസംഹിതക്ക് ഈ നടപടി എതിരാണെന്നാണ് ഈ രാജ്യക്കാരുടെ പക്ഷം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍