ജര്‍മനിയില്‍ മിനിമം വേതനം: മെര്‍ക്കല്‍ മന്ത്രിസഭയുടെ അംഗീകാരം
Wednesday, April 2, 2014 8:17 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ മിനിമം വേതനം സംബന്ധിച്ച നിയമങ്ങള്‍ക്ക് ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് മണിക്കൂറിന് 8,50 യൂറോയായിരിക്കും വേതന നിരക്ക്. ബുധനാഴ്ച കൂടിയ മന്ത്രിസഭാ യോഗത്തില്‍ 2015 ജനുവരി മുതല്‍ ഇതു പ്രാബല്യത്തിലാക്കും. എന്നാല്‍ 2017 മുതലായിരിക്കും ഇതിന്റെ പൂര്‍ണരൂപം നിലവില്‍ വരിക. തെരഞ്ഞെടുപ്പിനായി വിശാല മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു മിനിമം വേതനം നിജപ്പെടുത്തല്‍. ഇക്കാര്യത്തില്‍ മെര്‍ക്കലിന്റെ കൂട്ടുകക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്തിയ പരിഗണനയുള്ള വിഷയമായിരുന്നു ഇത്. ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ (ബുണ്ടസ്റാറ്റ്) കൂടി അംഗീകാരം നല്‍കിയാല്‍ നിയമത്തിന് പൂര്‍ണ അംഗീകാരമാവും. സഭയില്‍ സര്‍ക്കാരിന് ബഹുഭൂരിപക്ഷമുള്ളതുകൊണ്ട് നിയമം നിഷ്പ്രയാസം പാസാവും.

2017 മുതല്‍ 18 വയസില്‍ താഴെയുള്ളവര്‍ക്കും അപ്രന്റീസുകള്‍ക്കും നീണ്ടകാലം തൊഴില്‍ രഹിതരായ ശേഷം ജോലി കണ്ടെത്തി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആദ്യത്തെ ആറുമാസക്കാലം ഈ നിയമം ബാധകമായിരിക്കില്ല. ജര്‍മനിയില്‍ ആദ്യമായി നടപ്പിലാക്കുന്ന മിനിമം വേതനനിയമം പുതിയൊരു സാമ്പത്തിക വിപ്ളവത്തിന് തുടക്കം കുറിച്ചേക്കും.

നിലവില്‍ കിഴക്കന്‍ ജര്‍മനിയിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ മിനിമം കൂലിയായി മണിക്കൂറിന് സാധാരണ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത് 1.37 യൂറോയും, ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരുന്നത് 1.55 യൂറോയുമാണ്. എന്നാല്‍ റിസപ്ഷണിസ്റുകള്‍ക്ക് 2.54 യൂറോയാണ് മണിക്കൂറില്‍ ലഭിച്ചിരുന്നത്. മെക്ലെന്‍ബുര്‍ഗ് ഫോര്‍പൊമനിലെ ഹോട്ടലുകളില്‍ മെയിഡ് സെര്‍വന്റിന് ലഭിച്ചത് മണിക്കൂറിന് വെറും 26 സെന്റ്(0,26 യൂറോ) മാത്രമായിരുന്നു. എന്നാല്‍ പിറ്റ്സ കമ്പനികള്‍ നല്‍കിയിരുന്നത് 1.59 യൂറോയാണ്.

2013 ജൂലൈയിലെ കണക്കനുസരിച്ച് 28 അംഗ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 21 രാജ്യങ്ങളിലാണ് മിനിമം വേതനം നിജപ്പെടുത്തിയിട്ടുള്ളത്. ഡെന്മാര്‍ക്ക്, ഇറ്റലി, സൈപ്രസ്, ഓസ്ട്രിയ, ഫിന്‍ലാന്റ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ഇനിയും മിനിമം വേതനം നിജപ്പെടുത്തേണ്ടത്. ബള്‍ഗേറിയില്‍ മാസത്തിലെ മിനിമം കൂലി 159 യൂറോയും ലക്സംബര്‍ഗില്‍ 1874 യൂറോയുമാണ്. മിക്ക രാജ്യങ്ങളിലെയും പര്‍ച്ചെസിംഗ് പൌവര്‍ സ്റാന്‍ഡാര്‍ഡ് (പിപിഎസ്) കണക്കാക്കിയാണ് മിനിമം വേതനം നടപ്പിലാക്കുന്നത്.

ഓരോ പ്രദേശത്തിനും ഓരോ തൊഴില്‍ മേഖലയ്ക്കും അനുസൃതമായി മിനിമം വേതനം നിശ്ചിയിക്കണമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നിലപാടെടുത്തെങ്കിലും ഇത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന നടപടിയായി ചിത്രീകരിച്ച് സോഷ്യലിസ്റുകള്‍ ഇതിനെ എതിര്‍ത്തു തോല്‍പ്പിച്ചാണ് കാര്യത്തില്‍ തീരുമാനമാക്കിയത്.

ജര്‍മനിയില്‍ ശമ്പള വര്‍ധന നടപ്പാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ സോഷ്യല്‍ അഫയേഴ്സ് കമ്മീഷണര്‍ ലാസ്ലോ ആന്‍ഡര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂറോസോണ്‍ രാജ്യങ്ങള്‍ നേരിടുന്ന കടക്കെണിയുടെ പശ്ചാത്തലത്തിലാണ് ആവശ്യമുന്നയിച്ചത്. ഹംഗറിയില്‍നിന്നുള്ള രാഷ്ട്രീയ നേതാവാണ് ആന്‍ഡര്‍.

ശമ്പള വര്‍ധന നടപ്പാക്കുമ്പോള്‍ ആഭ്യന്തര ആവശ്യം ശക്തമാകുമെന്ന് അവര്‍ അറിയിച്ചു. ജര്‍മനിയില്‍ താരതമ്യേന ശമ്പളം കുറവാണെന്ന് ഫ്രാന്‍സും ബല്‍ജിയവും ആവര്‍ത്തിച്ചു പരാതിപ്പെട്ടിരുന്നു

ഏതാനും വര്‍ഷങ്ങളായി ജര്‍മനിയില്‍ നിയന്ത്രിതമായ തോതില്‍ മാത്രമാണ് ശമ്പള വര്‍ധന നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ പ്രതിഷേധത്തിനും ഇതു കാരണമായിരുന്നു. എന്നാല്‍, യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ പരസ്യ പ്രതികരണമുണ്ടാകുന്നത് ഇതാദ്യമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍