ജര്‍മനിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്ന നിയമഭേദഗതികള്‍
Monday, March 31, 2014 8:13 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍
പ്രാബല്യത്തിലാകുന്നു.

1. ഏപ്രില്‍ ഒന്നു മുതല്‍ ജര്‍മന്‍ പാര്‍ലമെന്റ്-സ്റ്റേറ്റ് അസംബ്ളി മെംമ്പര്‍മാര്‍ കൈക്കൂലി വാങ്ങി എന്തെങ്കിലും ആനുകൂല്യങ്ങള്‍ കമ്പനികള്‍ക്കോ, വ്യക്തികള്‍ക്കോ ലഭിക്കാന്‍ ശ്രമിച്ചു എന്ന് തെളിയിച്ചാല്‍ അഞ്ചു വര്‍ഷത്തെ തടവും പിഴയും ലഭിക്കും.

2. ഇലക്ട്രിസിറ്റി ചാര്‍ജുകളില്‍ 4.5 ശതമാനം വര്‍ധനവ് നിലവില്‍ വരും. അതായത് വര്‍ഷം ഏതാണ്ട് 44 യൂറോ അധികച്ചെലവ്.

3. മൃഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ആന്റിബയോട്ടക് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് പരിശോധിക്കുന്ന ആധികാരിക ഓഫീസുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും.

4. ജര്‍മന്‍ ഡ്രൈവിംഗ് പരീക്ഷകള്‍ക്ക് വീഡിയോ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. മൊത്തം 51 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പരമാവധി അഞ്ചു പ്രാവശ്യം വീഡിയോ ചോദ്യങ്ങള്‍ കാണാം.

5. ജര്‍മന്‍ ബാന്‍ ടിക്കറ്റുള്ളവര്‍ക്ക് റെയില്‍വേ ടിക്കറ്റുകള്‍ക്ക് നല്‍കി വന്നിരുന്ന ബോണസ് പോയിന്റുകളില്‍ ഇളവ് വരുത്തി. ഇപ്പോള്‍ സെക്കന്റ് ക്ളാസ് ടിക്കറ്റുകള്‍ക്ക് 1500 ന് പകരം 1000 ആയും ഫസ്റ്റ് ക്ളാസ് ടിക്കറ്റുകള്‍ക്ക് 2000 ന് പകരം 1500 പോയിന്റ് ആയി കുറച്ചു.

6. ജര്‍മന്‍ ലൈബ്രറികളിലെ പുസ്തകങ്ങളുടെയും മറ്റ് വായനാ പ്രസീദ്ധീകരങ്ങളുടെയും ലിസ്റ്റും ലൈബ്രറികളില്‍ നിന്നും ഇവ എടുക്കുന്നവരുടെ വിവരങ്ങളും ഡിജിറ്റല്‍ ആക്കും. കൂടുതല്‍ സുരക്ഷിതത്വത്തിനും നിയമാനുസൃതമല്ലാതെ എടുക്കുന്നവരുടെ വിവരങ്ങള്‍ വളരെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ ഡിജിറ്റല്‍ ആക്കുന്നതിലൂടെ സാധിക്കും.

7. ജര്‍മന്‍ ഗവേഷണാവകാശപത്രത്തിനുള്ള (പേറ്റന്റ്) നിയമങ്ങള്‍ ലഘൂകരിക്കും. പൂചെടികളുടെയും മൃഗങ്ങളുടെയും ജീവശാസ്ത്ര സങ്കരത്വം കൂടുതല്‍ വിഷമതകള്‍ ഉണ്ടാക്കാതെ അനുവദിക്കും.

8. മെഡിക്കല്‍ വിഭാഗത്തില്‍ പ്രഫഷണല്‍ ആയി ജോലി ചെയ്യുന്നവരുടെ ശമ്പളം മൂന്നു ശതമാനം കൂടും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍