ആഫ്രിക്കയില്‍ മരിച്ച നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തിക്കും
Wednesday, October 9, 2013 6:56 AM IST
ചങ്ങനാശേരി: ഇന്ത്യന്‍ നേവിയിലെ ലഫ്റ്റനന്റ് കമാന്‍ഡര്‍ ഡൈവിംഗ് പരിശീലനത്തിനിടെ ആഫ്രിക്കയിലെ മൌറിഷ്യസിനു സമീപം സീഷെല്‍ ഐലന്‍ഡില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചതായി ചങ്ങനാശേരിയിലുള്ള ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ചങ്ങനാശേരി അങ്ങാടി കടവില്‍ മാത്തുക്കുട്ടി-മറിയമ്മ ദമ്പതികളുടെ മകന്‍ ജോസ് മാത്യൂസ് (മോനു-31) ആണ് മരിച്ചത്. രണ്ടുദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നേവി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടവിവരം കൊച്ചി നേവല്‍ ബേസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അറിയിച്ചത്.
കൊച്ചി നേവല്‍ ബേസില്‍ ജോലിയിലായിരുന്ന ജോസ് മാത്യൂസ് അടുത്തിടെയാണ് ചെന്നൈയിലേക്ക് സ്ഥലം മാറിപ്പോയത്. അവിടെനിന്നാണ് ആഫ്രിക്കയിലേക്കു പോയത്.
കുറവിലങ്ങാട് കാരാംവേലില്‍ റിട്ട. എസ്പി കെ.ജെ. ദേവസ്യയുടെ മകളും സൌത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ശാഖ ലീഗല്‍ അഡ്വൈസറുമായ ചിപ്പിയാണ് ഭാര്യ. സഹോദരങ്ങള്‍: മഞ്ജു, മനു.