ഡൽഹിയിൽ ആഴ്ചച്ചന്തയിലേക്ക് കാറിടിച്ചു കയറി; സ്ത്രീ മരിച്ചു
ന്യൂഡൽഹി: ആഴ്ചച്ചന്ത നടക്കുന്ന സ്ഥലത്തേക്കു കാറിടിച്ചു കയറി ഒരു സ്ത്രീ മരിച്ചു. സീതാദേവി(22) ആണ് മരിച്ചത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്കേറ്റു.
പോളിടെക്നിക് വിദ്യാർഥിയായ 17 വയസുകാരനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്നും ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന കാറാണ് യുവാക്കൾ ഓടിച്ചത്.
കാർ ഡ്രൈവറെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ഒട്ടേറെ മലയാളികൾ സ്ഥലത്തുണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഒൻപതു പേർ ലാൽ ബഹാദുർ ശാസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.
ആളുകളെ ഇടിച്ചുവീഴ്ത്തി പാഞ്ഞ കാറിനെ ഉന്തുവണ്ടികൾ വിലങ്ങനെയിട്ടു നാട്ടുകാർ തടഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. യുവാക്കളെ മർദിച്ച നാട്ടുകാർ, കാർ തല്ലിത്തകർത്ത ശേഷം മറിച്ചിടുകയും ചെയ്തിരുന്നു.
വനിതാ ദിനാഘോഷം സംഘടിപ്പിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ ഡോ. ലില്ലി ജോർജ് പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, അഡീഷനൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.
ജോയിന്റ് ഇന്റേണൽ ഓഡിറ്ററും വനിതാ ദിനാഘോഷ കമ്മിറ്റി കൺവീനറുമായ ലീന രമണൻ കൃതജ്ഞത പറഞ്ഞു. മേഘാ സോമനാഥനായിരുന്നു അവതാരക.
ചടങ്ങിൽ 2023ലെ നാഷണൽ ഗെയിംസ് കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂഡൽഹിയിലെ സിഎസ്ഐആർ - നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ്. നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ആദരിച്ചു.
ഡോ. സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച കളരിപ്പയറ്റ്, അംബേദ്കർ നഗർ-പുഷ്പ വിഹാർ ഏരിയ വനിതാ വിഭാഗം അവതരിപ്പിച്ച നൃത്ത വിസ്മയവും സിദ്ധാർഥ് ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ എന്നിവർ ആലപിച്ച സംഗീത സായാഹ്നവും വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് ചാരുതയേകി. അത്താഴ വിരുന്നോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.
നജഫ്ഗഡ് ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വെള്ളിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും. രാവിലെ 5.30ന് നിർമാല്യ ദർശനവും തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകളും ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി അനിഷ് മേപ്പാടന്റെ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മാനേജർ - 92898 86490, 98689 90552.
ഡിഎംഎയുടെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി
ന്യൂഡൽഹി: ആർകെ പുരം സെക്ടർ 4ലെ ഡൽഹി മലയാളി അസോസിയേഷന്റെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി. മുഖ്യാതിഥി ഡോ. ലില്ലി ജോർജ് നാട മുറിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സെൽവരാജ്, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജയകുമാർ ആർ നായർ, ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ്, വൈസ് പ്രസിഡൻ്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷനൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയ ചെയർമാനും ഡിഎംഎ ബിൽഡിംഗ് റെനോവേഷൻ കമ്മിറ്റി കൺവീനറുമായ ഡോ ടിഎം ചെറിയാൻ, കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഫ് വൺ വേൾഡ് വേദാന്ത ഡയറക്ടർ സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി. കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ സമുച്ചയത്തിലെ ഡോ. എംആർ ബാബുറാം മെമ്മോറിയൽ ഹാളിലായിരുന്നു വേദി ഒരുക്കിയത്.
ഗുരുദേവ പ്രഭാഷണത്തിനു ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീന ബാബുറാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികാസ്പുരി കേരള സ്കൂളിലെ വരുൺ വിജയ് കുമാർ, ശിവന്യ നിജു, നിരഞ്ജന രാജൻ എന്നീ വിദ്യാർഥികൾക്ക് പഠന സഹായവും നൽകി.
വൈസ് പ്രസിഡന്റ് ഡോ. കെ സുന്ദരേശൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ ഗോപി, മുൻ ജനറൽ സെക്രട്ടറി എസ്കെ കുട്ടി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദിവാകരൻ, സുരേഷ് വിഎസ്, ജയപ്രകാശ്, വികെ ബാലൻ, വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, ജോയിന്റ് കൺവീനർ സജിനി രവി,
അംഗങ്ങളായ അംബിക വിനുദാസ്, വാസന്തി ശശിധരൻ, വസന്ത ദിവാകരൻ കൂടാതെ എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ മുൻ ഭാരവാഹികളായ ടിപി മണിയപ്പൻ, കല്ലറ മനോജ് തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
ഡിഎംഎ ജനക് പുരി ഏരിയ വാർഷിക പൊതുയോഗം 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 24ന് രാവിലെ 11ന് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി ജെ. സോമനാഥനെയും തെരെഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ കോഓർഡിനേറ്ററായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരെയും നിയമിച്ചു. 2024-2026 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി(രണ്ട്), ട്രെഷറർ, ജോയിന്റ് ട്രെഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ(21), ജനറൽ കൗൺസിൽ അംഗങ്ങൾ(32), വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ(രണ്ട്) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ചൊവ്വാഴ്ച (മാർച്ച് 12) വൈകുന്നേരം ഏഴ് മുതൽ 8.30 വരെ വരെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയത്തിൽ നിന്നും നാമനിർദേശ പത്രിക സ്വീകരിക്കാവുന്നതാണ്.
12, 13 തീയതികളിൽ വൈകുന്നേരം ഏഴ് മുതൽ 8.30 വരെ മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 14നു രാത്രി 8.30ന് സൂക്ഷ്മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 15ന് വൈകുന്നേരം ഏഴ് മുതൽ രാത്രി 8.30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.
15ന് രാത്രി ഒന്‍പതിന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമായി വന്നാൽ 24ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം അഞ്ച് തെരഞ്ഞെടുപ്പ് നടക്കും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക് പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ ജെ. സോമനാഥനെയോ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരെയോ 97179 99482, 981875 0868എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറില്‍ വീണയാള്‍ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കുഴൽക്കിണറില്‍ വീണ യുവാവ് മരിച്ചു. കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ഡൽഹി ജല ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറിൽ വീണ യുവാവാണ് മരിച്ചത്.
14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തതെന്നും ജീവന് രക്ഷിക്കാനായില്ലെന്നും മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. യുവാവ് എങ്ങനെയാണ് കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുറന്നു കിടക്കുന്ന കുഴൽക്കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല്‍ ചെയ്യാൻ അടിയന്തര നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന് സംശയമുണ്ട്.
പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. മരിച്ചയാളുടെ വിവരങ്ങളൊന്നും അധികൃതർക്ക് ലഭിച്ചിട്ടില്ല.
ശിവരാത്രി ആഘോഷവും വനിതാ ദിനാചരണവും നടത്തി
ന്യൂഡൽഹി: എസ്എൻഡിപി വനിതാ സംഘം യൂണിറ്റ് 4270 മയൂർ വിഹാർ ഫേസ് ത്രീയുടെ ശിവരാത്രി, അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങൾ ഗുരു മന്ദിരത്തിൽ വിവിധ പരിപാടികളോടെ നടത്തി.
ഗുരുദേവന്റെ 136-ാമത് അരുവിപ്പുറം പ്രതിഷ്ഠയുടെ മാഹാത്മ്യവും ശിവരാത്രി ആഘോഷങ്ങളുടെ പ്രാധാന്യവും ഗുരുവിന്റെ കൃതികളിൽ ഉടനീളം സ്ത്രീ ശാക്തീകരണത്തിന് നൽകിയ ഊന്നൽ എന്നിവയെ കുറിച്ച് സുഷമ വിദ്യാധരൻ പ്രഭാഷണം നടത്തി.
വനിതാ സംഘത്തിന്റെ ജീവ കാരുണ്യ പ്രവർത്തിയുടെ ഭാഗമായി ജീവൻ ധാര, ഗാസിയാബാദിലെ ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് വനിതാ ദിന സമ്മാനമായി അവർക്കുള്ള ഭക്ഷണ സാമഗ്രികൾ എത്തിച്ചു കൊടുത്തു.
ശാഖ പ്രസിഡന്റ് ജഗദീഷ്, വൈസ് പ്രസിഡന്റ് ദേവരാജൻ, വനിതാ സംഘം പ്രസിഡന്റ് ബിന്ദു അജിത്ത്, സെക്രട്ടറി ബിന്ദു ഗോപി എന്നിവർ വനിതാദിന ആശംസകൾ നേർന്നു.
വ്യാജമരുന്നു നിർമാണം: ഡൽഹിയിൽ 10 പേർ പിടിയിൽ
ന്യൂഡൽഹി: വ്യാജമരുന്നു നിർമാണത്തിലും വിതരണത്തിലുമേർപ്പെട്ടിരുന്ന പത്തുപേർ ഡൽഹിയിൽ പിടിയിൽ. വ്യാജമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ടു നടന്ന വാഹനപരിശോധനയിൽ വലിയ അളവിൽ വ്യാജമരുന്നുകളുമായി ആദ്യം രണ്ടു പ്രതികൾ പിടിയിലായി. ഇവരിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്ന് ഡൽഹിയിലെ വിവിധയിടങ്ങളിൽനിന്ന് എട്ടുപേരെ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടുകയായിരുന്നു.
കോടികളുടെ വ്യാജമരുന്നാണ് സംഘത്തിൽനിന്നു പിടിച്ചെടുത്ത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജപ്പതിപ്പാണു സംഘം നിർമിച്ചു വിതരണം ചെയ്തിരുന്നത്. ജീവൻരക്ഷാമരുന്നുകൾ, വിവിധതരം ആന്റിബയോട്ടിക്കുകൾ, വേദനാസംഹാരികൾ, പ്രമേഹത്തിനും മൈഗ്രെയ്നുമുള്ള ഗുളികകൾ തുടങ്ങിയവയാണു പിടിച്ചെടുത്തത്.
ഇവരുടെ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ മരുന്നുനിർമാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃതവസ്തുക്കളും മെഷിനുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മെഡിക്കൽ സ്റ്റോറുകൾ വഴിയാണു വ്യാപകമായി വ്യാജമരുന്നുകൾ വിതരണം ചെയ്തിരുന്നത്.
ഡിഎംഎ വനിതാ ദിനാഘോഷവും സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷവും നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ ഡോ. ലില്ലി ജോർജ്, പവിലിയൻസ് & ഇന്റീരിയഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബീനാ ബാബുറാം, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജോയിന്റ് ഇന്റേണൽ ഓഡിറ്ററും പ്രോഗ്രാം കൺവീനറുമായ ലീന രമണൻ തുടങ്ങിയവർ പങ്കെടുക്കും. മേഘാ സോമനാഥനാണ് അവതാരക.
2023ൽ നടന്ന നാഷണൽ ഗെയിംസിൽ കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂ ഡൽഹിയിലെ സിഎസ്ഐആർ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ് നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ചടങ്ങിൽ ആദരിക്കും.
അംബേദ്കർ നഗർപുഷ്പ വിഹാർ ഏരിയ അവതരിപ്പിക്കുന്ന കലാപരിപാടിയും ഡോ. സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് എന്നിവയും അരങ്ങേറും.
തുടർന്ന് സിദ്ധാർഥ് ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ തുടങ്ങിയവർ അണിയിച്ചൊരുക്കുന്ന സംഗീത സായാഹ്നം വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് മിഴിവേകും.
കൂടുതൽ വിവരങ്ങൾക്ക്: 01135 561333, 98107 91770.
ശ്രീനാരായണ കേന്ദ്രയിൽ ഗുരുദേവ പ്രഭാഷണം ഞായറാഴ്ച
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10.30ന് ഗുരുദേവ പ്രഭാഷണം നടത്തുന്നു.
കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ സമുച്ചയത്തിലെ ഡോ. എം.ആർ. ബാബുറാം മെമ്മോറിയൽ ഹാളിൽ സ്കൂൾ ഓഫ് വൺ വേൾഡ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതിയാണ് പ്രഭാഷണം നടത്തുന്നത്.
തുടർന്ന് പ്രസാദ വിതരണവും ഉണ്ടാവും. ഗുരുദേവ ഭക്തരായ എല്ലാവർക്കും പ്രഭാഷണത്തിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കിയതായി അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 98106 99696.
ജോൺ മാത്യു അന്തരിച്ചു
ന്യൂഡൽഹി: പത്തനംതിട്ട മേക്കൊഴുർ കൊച്ചുമണ്ണിൽ ജോൺ മാത്യു (റോയി 60) നോയിഡയിൽ അന്തരിച്ചു.
സംസ്കാരം ഇന്ന്11 .30ന് നോയിഡ സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രുഷകൾക്കു ശേഷം നോയിഡ സെക്ടർ 126ലെ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ ലാലി പുളിയൻകുന്നേൽ കുടുംബാംഗം. മക്കൾ: ഐറിൻ, ആൻഡ്രിയ. മരുമകൻ: ജോസഫ് കെ. ആന്റണി കാട്ടുപറമ്പിൽ.
അനുവാദമില്ലാതെ കയറിയിട്ടും പങ്കജ് ഉദാസ്...! കുറിപ്പ് വെെറൽ
മുംബെെ: മുംബൈ ഫോർട്ടിനു സമീപമുള്ള സെന്റ് സേവിയേഴ്സ് കോളജിൽ പൂർവവിദ്യാർഥി സംഗമത്തിനു ഗസൽ ഗായകൻ എത്തിച്ചേരുമെന്ന പരസ്യം കണ്ടാണ് അവിടം ഓടിക്കേറിയത്. അസാമാന്യമായ ജനത്തിരക്ക്.
പങ്കജ് ഉദാസിനു പ്രത്യേക സ്വീകരണം. ശേഷം ഒരു ഗസൽ അവതരണം. ഇതാണ് ആരാധകർ ഇടിച്ചുകയറാൻ കാരണം. സെലിബ്രിറ്റിയെ ഇവിടെ വച്ചു കണ്ടുമുട്ടുക അത്ര എളുപ്പമല്ലെന്നു മനസിലായി. എന്തു ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി.
ആളുകൾ തിക്കിത്തിരക്കുന്നു. ഇപ്പോൾ മേക്കപ്പ്മാൻ പർദ്ദ നീക്കി അകത്തു പ്രവേശിക്കുന്നു. തന്ത്രപൂർവം സൂത്രത്തിൽ അതിനൊപ്പം അകത്തുകയറി. അനുവാദമില്ലാതെ അകത്തു കയറിയതിനു ശകാരമാണ് പ്രതീക്ഷിച്ചത്.
സാരമില്ല. ലോക പ്രശസ്ത ഗസൽ സമ്രാട്ടിനെ മുഖാമുഖം കണ്ടിട്ടുതന്നെ കാര്യം. പ്രകാശം നിറഞ്ഞ മുഖം അടുത്തൊന്നു കണ്ടു. ആഗതനോടു കൂടെയുള്ളത് ആരെന്ന കണ്ണാംഗ്യത്തോടെ അദ്ദേഹത്തിന്റെ കുശലാന്വേഷണം.
അദ്ദേഹം നിസംശയം തട്ടിവിട്ടു. പത്രക്കാരനാണ് ഉസ്താദ്. ഓഹോ. ഉടൻ ഏതു ഭാഷയെന്നു ചോദ്യം. മലയാളമെന്നു കേട്ടതും കട്ട മീശ പൂവാകൃതി വിരിഞ്ഞു. കുങ്കുമ കുസൃതി ചുണ്ടുകൾ നറുതേൻ ചിതറും നാവിനു ഈണമിടാൻ ഇതളടർന്നു.
തത്ക്ഷണം ശബ്ദ മാധുരി പൂന്പൊടി ശലഭമായി കേണുപാടി. "എന്നുമീ സ്വരം’ വീണ കന്പിയിടറി മൂളി. മലയാളം ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയ അതേ താളലയം ആസ്വദിച്ചു. ഈറൻ മനസിനു വീഞ്ഞിന്റെ വീര്യം പകർന്നു. ഒരു ജന്മം മറക്കാത്ത ആലാപന ശൈലി. അതും എനിക്കു വേണ്ടി മാത്രം!
പരമാനന്ദം കൊള്ളവേ അദ്ദേഹം മൂളൽ നിർത്തി. കവിതയുടെ സ്ഥായി സന്ദേശ ദൂതറിയിച്ചു. ഗാനഗന്ധർവൻ യേശുദാസിനോടെന്റെ സ്നേഹം പറയാൻ മറക്കരുത്. ഓ യെസ് പറയാൻ ഒട്ടും താമസിച്ചില്ല.
ചിറ്റ് ചോർ എന്ന ഹിന്ദി ചിത്രത്തിൽ രവീന്ദ്ര ജയിൻ ഈണം പകർന്ന ഗാനം റെഡിമണിയായി അല്ലി അധരങ്ങളിൽ രാഗം തല്ലി. പങ്കജ് ഉദാസിനെ ഉറുദു ഗസലിന്റെ ഉസ്താദാക്കിയ ജാലവിദ്യ മീട്ടി. പ്രണയവും വിരഹവും ഇഴചേർന്ന അസുലഭ ശ്രുതി.
ഗിത്താർ കന്പി മുഴങ്ങിയ സംഗീത നിർവൃതി ലഹരി പകർന്നു. ചങ്കിനോ ചുണ്ടിനോ നാവിനോ അതിമധുരമെന്നു നിർവചിക്കാനാവാത്ത മാസ്മര വീചികൾ. പദങ്ങൾ പാട്ടായും ഗസലായും സംഗീത സ്വർഗീയ സ്വരമാധുരിയിൽ ലയിച്ചു. ചോദ്യോത്തര വേദി തുറന്നു.
താങ്കൾക്ക് ഏറ്റം ആനന്ദം പകർന്ന വേള?
അതിനു മുന്‍പ് തീരാ പരാജയം നേരിട്ട അനുഭവം പറയാം. വാക്ക് ചാതുരിയിൽ ഉഷാറു പ്രകടിപ്പിക്കാൻ കൈത്തലം നാലഞ്ചാവർത്തി തിരുമ്മി കാട്ടി. സംഗീത തലമുറയിലെ പകൽ നിലാവെന്നു സ്വയം വിശേഷിപ്പിക്കാം.
കാരണം തബലിസ്റ്റായ ഞാൻ ഗായകനും ഗസൽ വാദിയുമായതു പ്രേഷക ജാലവിദ്യയാണ്. സന്ദർഭവും സംഗീതജ്ഞരുമങ്ങിനെ കാലഗതിയിൽ വാർത്തെടുത്തു. ദീർഘിപ്പിക്കാതെ പഴങ്കാല കണ്ണീർ കഥയിലെ താരാട്ടു പാടി.
സിനിമയിൽ ആദ്യ അരങ്ങേറ്റം കുറിക്കുക ആർക്കും സുഖതര സ്മരണയാണ്. 1970കളിൽ ഹിന്ദി ചിത്രം "കാംമ്ന’യ്ക്കു വേണ്ടി പിന്നണി പാടി. സംഗീത സംവിധാനം ഉഷാഖന്ന. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളീവുഡ് ചിത്രം റിലീസായില്ല.
പരാജയ പാരവശ്യം ഒരു പതീറ്റാണ്ട് എന്നെ വായിലാപ്പു കേറ്റി നിശബ്ദനാക്കി. എന്നാൽ, വിധി സിഗ്നൽ പറയുന്ന പരമേശ്വരൻ പരമദയാലുവായി. എന്നെ മൗനമ്ലാനതയിൽനിന്നു തട്ടിയുണർത്തി. പരിശീലനം പാടി വളർത്തി.
1986ൽ ഇറങ്ങിയ ബോളീവുഡ് ചിത്രമായ "നാം’ വിശ്വപ്രശസ്തനാക്കി ഉയർത്തി. ഗാനരചന ആനന്ദ് ബക്ഷി. സംഗീത ജോഡി ലക്ഷ്മീകാന്ത് പ്യാരീലാൽ. ഗസൽ ആവാഹന ഈരടിയിൽ "ചിട്ടി ആയീഹേ വതൻ ’ നീട്ടിയാലപിച്ചഭിനയിച്ചു. പിന്നങ്ങോട്ട് ശ്രോതാക്കളുടെ കണ്ണും കരളും കവർന്ന മുന്നേറ്റം കുറിച്ചു.
ചാന്ദിനി ജൈസാ രംഗ് ഹേ തേരാ. ഔർ ആഹിസ് ത് കീ ജീ ബതേം ഹേം, സൂപ്പർ ഹിറ്റുകളായി ന്യൂജൻ പ്രേമികളിൽ സ്വര ലയമോടെ തത്തിക്കളിച്ചു. സിനിമാ ഗാനശേഖരത്തിന് ഗസലിന്റെ നൂതന ശൈലി തുറന്നു.
ആദ്യ സംഗീത ആൽബം ആഹട്. ജീയേ തോ ജീയേ കൈസേ (സാജൻ), ചുപാന ഭീ നഹീ ആതാ (ബാസിഗർ), നാ കജരേ കീ ദാർ (മെഹ്റ), ഹോത്താ പെ തേരാ നാം ( മേ ഖിലാഡി തു അനാരി) അങ്ങിനെയങ്ങിനെ നിരവധി സിനിമ ഗസൽ ട്യൂണുകൾ സംഗീത പ്രേമികളെ ഇടവേളയിടാതെ ആകർഷിച്ചു പോന്നു.
മികച്ച പിന്നണി ഗായകനുള്ള ഫിലം ഫെയർ അവാർഡ് അംഗീകാരം ആരാധകരെ പതിന്മടങ്ങുമാക്കി. ചുപ്കേ ചുപ്കേ, യുൻ മേര ഖത്ക, തുജ രാഹ ഹൈ തോ, ചൂ ഗയീ, മുജ്സേ ദോസ് തീ കരേഗെ, ആൻപീനേ വാലേ സുനോ, ആൻസു തുടങ്ങിയ കണ്ണീരിൽ കുതിർന്ന ഗസലുകൾ വൈകാരിക പ്രഭാവം നേർന്നു.
മനുഷ്യരിലെ മൃദു വികാരമായ പ്രണയ വിരഹ കലോത്ഭവ മത്സര ശ്രേണിചടുന്നനേ കീഴടക്കി. എനിക്ക് സംഗീത പ്രേമികൾ നിരവധി ബഹുമതികൾ തന്നിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.
2006ൽ രാജ്യം പദ്മശ്രീ നൽകി. വിദേശ നാടുകൾ സന്ദർശിച്ചു. ഏഷ്യയിലും യൂറോപ്പിലും ധാരാളം സംഗീത ഗസൽ പ്രോഗ്രാമുകൾ ചെയ്തു. കരഘോഷങ്ങളിൽ മതിമറന്നു. ഇനി ചോദിക്കൂ കാലമേകിയ എന്റെ വിജയ ആശംസകളേതെന്ന്?
പങ്കജ് ഉദാസ് മിന്നായം മറഞ്ഞ ഉല്ലാസവാനായി. ജീവിതത്തിലേക്കു ഭാര്യ ഫരീദയുടെ പരിമള ആഗമനം. മക്കൾ നയാബ്, രേവ എന്നിവരുടെ പിറവി. സംഗീതപ്രേമിയായ ഒരാൾ കുടുംബ സ്വാർഥനാകുന്നതിൽ തെല്ലും ആശ്ചര്യമില്ലെന്നും വേഗം കൂട്ടിച്ചേർത്തു.
സ്വയ സംതൃപ്തി കൈവരിച്ചു. ജീവിതം നിർമലമെങ്കിലേ തൊണ്ട ശുദ്ധിക്ക് ആളും അർഥവും അലങ്കാരവും വരൂന്ന് സർഗ അഭിമതം! ഇപ്പോൾ സംഘാടകരും കോളജ് അധികൃതരും ഇടയിൽ കയറി അലോസരപ്പെടുത്തി.
അഭിമുഖ സംഭാഷണ വേള കാര്യ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ഗസൽ താന്ത്രികനെ അരങ്ങിലോട്ടു ക്ഷണിച്ചു. അമളി പറ്റി ഇടം മാറി നിന്ന ഇന്റർവ്യൂകാരന്റെ തോൾ തട്ടി ഉപസംഹരിച്ചു.
പപ്പും തൂവ്വലും വച്ച് എഴുതാൻ മറക്കരുത്. ഗസലിന്റെ ജീവനാഡിയിലെ രക്തതിളപ്പ് ഭാഷയാണ്. ഉന്നത്തിൽ കൊള്ളുന്ന ലിപികൾ. ഗദ്യ പദ്യ സമ്മിശ്രമാണ് സാക്ഷാൽ കലർപ്പില്ലാത്ത ഉശിര് സാഹിത്യം! അതിന്റെ നിർവീര്യമാകാത്ത ഒഴുക്കാണ് കവിയരങ്ങിലെ വാവ്വ്!
പ്രശംസ ശ്രുതി. ഗസൽ പ്രഭാവി ഷാൾ ശരിപ്പെടുത്തി. സമീപത്തെ മേക്കപ്പ് മാൻ ഒടുവിലെ മിനുക്കു പണി നടത്തി. ഗസൽ രാജാവ് വിജയഛിന്നം നേർന്നു. പങ്കജ് ഉദാസെന്ന ഉസ് താദിന് ആന്ദാശ്രു അർപ്പിക്കാനെ ഇനി നിർവാഹമുള്ളൂ.
ആ പരിപാവന ലാളന സ്വരം അവസാന അവകാശികളായ സ്വർഗദൂതരേറ്റ് വാങ്ങി. ഓർമയുടെ പ്രണാമം കൈകൂപ്പി അർപ്പിക്കട്ടെ!.
സി.ജെ. ജെസ്വിൻ
ഫോൺ: 87793 88631
നഴ്സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും തൊഴിൽ സുരക്ഷ: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി ഡിഎംഎ
ന്യൂഡൽഹി: നഴ്സുമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുവാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹി മലയാളി അസോസിയേഷൻ ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിന് നിവേദനം നൽകി.
അടുത്തിടെ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഇരുപത് വർഷത്തിലേറെയായി ജോലി ചെയ്യുന്നവരും പരീക്ഷയെഴുതി യോഗ്യത നേടണമെന്ന നിർബന്ധന അപൂർവവും ന്യായീകരിക്കാനാകാത്തതുമാണെന്നും നഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫുകളും ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണെന്നത് വിസ്മരിക്കരുതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ നമ്മുടെ നഴ്സുമാരുടെയും ആശുപത്രി ജീവനക്കാരും സുരക്ഷയോ സ്ഥിരതയോ ഇല്ലാതെ പിരിച്ചുവിടൽ പോലെയുള്ള സംഭവങ്ങളെ അഭിമുഖീകരിക്കുവാൻ ഇടവന്നാൽ അത് അവരുടെ മനോവീര്യവും ക്ഷേമവും നശിപ്പിക്കുവാൻ മാത്രമേ ഉപകരിക്കുവെന്നും അത് വളരെ നിരാശാജനകമാണെന്നും നിവേദനത്തിൽ പറയുന്നു.
അചഞ്ചലമായ അർപ്പണബോധവും സേവനവും അംഗീകരിക്കുകയും ഡൽഹിയിലെ നഴ്സ്മാരുടെയും ആശുപത്രി ജീവനക്കാരുടെയും തൊഴിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കണമെന്നും മാനുഷിക പരിഗണനയോടെ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും ഒപ്പിട്ട നിവേദനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽ ബിസിനസ് പങ്കാളിയെ കൊന്ന് യുവാവ് ജീവനൊടുക്കി
ന്യൂഡൽഹി: ബിസിനസ് പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഡൽഹിയിൽ യുവാവ് ജീവനൊടുക്കി. ഈ മാസം 23 മുതൽ കാണാതായ 32കാരിയാണു കൊല്ലപ്പെട്ടത്.
സംഭവത്തിനു ശേഷം പ്രതി ഹരിയാനയിലെ സോനിപത്തിൽ ജീവനൊടുക്കിയെന്ന് പോലീസ് കണ്ടെത്തി. ബിസിനസ് പങ്കാളിയായ യുവാവിനൊപ്പം ആരംഭിക്കാനിരുന്ന പ്ലേസ്കൂളിൽ ബുധനാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുചക്രവാഹനത്തിൽ വീട്ടിൽനിന്ന് പോയ മകൾ തിരിച്ചെത്തിയില്ലെന്ന് 24ന് യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹമോചിതയായ യുവതി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്.
ഡിഎംഎ വിനയ് നഗർകിദ്വായ് നഗർ ഏരിയക്ക് പുതു സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായ് നഗർ ഏരിയക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ മുഖ്യാതിഥിയായിരുന്നു. കൂടാതെ കേന്ദ്രകമ്മിറ്റി അഡിഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, വരണാധികാരി എസ്ആർ പിള്ള തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സുനിൽ കുമാർ ഗോപാലകൃഷ്ണൻ (ചെയർമാൻ ), സുകന്യ അമൻ(വൈസ് ചെയർപേഴ്സൺ), നോവൽ ആർ തങ്കപ്പൻ(സെക്രട്ടറി), ശിരീഷ് മുല്ലങ്കണ്ടി, കെപി സുതൻ, ട്രഷറർ അജി ചെല്ലപ്പൻ(ജോയിന്റ് സെക്രട്ടറിമാർ), ഡോ ശ്യാം ഷാജി(ജോയിന്റ് ട്രഷറർ), എംപി ഹരി(ഇന്റേണൽ ഓഡിറ്റർ), ടി. സുതില(വനിതാ വിഭാഗം കൺവീനർ), ഗിരി സുതൻ, എസ് പാർവ്വതി(ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
കൂടാതെ നിർവ്വാഹക സമിതി / ജനറൽ കൗൺസിൽ അംഗങ്ങളായി അനീഷ് ചന്ദ്രൻ, കഐസ് ബിജുകുമാർ, ചെറിയാൻ പി സാം, യു ദീപക് കുമാർ, എം ഗോകുൽദാസ്, ജോജോ തോമസ്, മുരളീധരൻ ഉണ്ണിത്താൻ, പ്രമോദ് വിജയൻ, പ്രവീണാ സജി, സജി സുകുമാരൻ, ശിവകുമാർ, ആർ സുദർശനൻ പിള്ള, എൻപി തങ്കച്ചൻ, കഐച്ച് വിഷ്ണു എന്നിവരെയും ജനറൽ കൗൺസിൽ അംഗങ്ങളായി ബിന്ദു അജി, ദിവ്യാ അനീഷ്, ജി ഹണി,ടെബി അഗസ്റ്റിൻ, ടിവി സന്തോഷ്, സൗമ്യാ ഗോപാലൻ, കെ ഷീനാ എന്നിവരെയും തെരഞ്ഞെടുത്തു.
ഡൽഹി എൽഎൻജെപി ആശുപത്രിയിൽ തീപിടിത്തം
ന്യൂഡൽഹി: ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ (എൽഎൻജെപി) തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായതു പരിഭ്രാന്തിപരത്തി. അഗ്നിശമനസേനയുടെ കൃത്യസമയത്തെ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്.
രോഗികൾക്കോ, ജീവനക്കാർക്കോ പരിക്കുകളൊന്നുമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ഫയർ ക്ലിയറൻസിനുശേഷം ആശുപത്രി സേവനങ്ങൾ പുനഃരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
നജഫ്ഗഡ് ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടത്തി
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടത്തി. നാട്ടിൽ നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഡൽഹിയിലെ ഭക്ത ജനങ്ങൾക്കു വേണ്ടിയാണ് ക്ഷേത്രാങ്കണത്തിൽ സൗകര്യം ഒരുക്കിയത്.
രാവിലെ മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. രാവിലെ നിർമ്മാല്യ ദർശനം, പ്രഭാത പൂജകൾ, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
മന്നത്ത് പദ്മനാഭൻ സമാധി ദിനം ആചരിച്ചു
ന്യൂഡൽഹി: എൻഎസ്എസ് മയൂർ വിഹാർ ഫേസ് വൺ വസുന്ധരാ എൻക്ലേവ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവോഥാന നായകനും നായർ സമുദായത്തിന്റെ പരമാചാര്യനുമായ മന്നത്ത് പദ്മനാഭന്റെ 54-ാമത് സമാധി ദിനം ആചരിച്ചു.
വസുന്ധരാ എൻക്ലേവിലെ ഡീലക്സ് അപ്പാർട്ട്മെന്റിൽ ചേർന്ന സമാധി ദിനാചരണത്തിൽ പുഷ്പ മാല്യങ്ങളാൽ അലങ്കരിച്ച മന്നത്തിന്റെ ഛായാചിത്രത്തിനു മുമ്പിൽ നിലവിളക്കു കൊളുത്തി. തുടർന്ന് പ്രാർഥനാ ഗീതാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
കരയോഗം പ്രസിഡന്റ് മുരളി പിള്ള പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് സമുദായാംഗവും വ്യവസായിയും സാമുഹ്യ പ്രവർത്തകനുമായ പി.കെ.ഡി. നമ്പ്യാരുടെ നിര്യാണത്തിൽ യോഗം അനുശോചനവും രേഖപെടുത്തി.
ഫരീദാബാദ് രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ 2024-2026 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ യോഗം സംഘടിപ്പിച്ചു. ജസോള ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോന ദൈവാലയത്തിൽ വച്ചാണ് യോഗം നടന്നത്. രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു.
സഭാസംവിധാനങ്ങളിൽ അൽമായരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രൂപത ചാൻസലർ റവ. ഫാ. മാത്യു ജോൺ ആരംഭത്തിൽ ക്ലാസെടുത്തു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ചയെ എങ്ങനെ കരുതാം എന്നതിനെ ആസ്പദമാക്കി ഡോ. കെ.സി.ജോർജ് ക്ലാസ് നയിച്ചു.
2020-2023 കാലഘട്ടത്തിലെ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ യോഗത്തിൽ ആദരിക്കുകയും കോവിഡ് കാലഘട്ടത്തിൽ സഭയ്ക്കും ഫരീദാബാദ് രൂപതയ്ക്കും ഡൽഹിയിലെ ജനതയ്ക്കും നൽകിയ സ്തുത്യർഹ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം നടന്ന പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സെക്രട്ടറിയായി അശോക് വിഹാർ സെന്റ് ജൂഡ് ഇടവകയിലെ ജോജോ മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ സിവിൽ സർവീസ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കിടയിൽ പരിചിതമായ എ.എൽ.എസ് അക്കാദമിയുടെ സ്ഥാപക ഡയറക്ടറാണ് ഇദ്ദേഹം.
ജോ. സെക്രട്ടറിയായി കൽക്കാജി സെന്റ് ജോസഫ് ഇടകയിലെ മാഗി മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി സെന്റ് കൊളമ്പസ് സ്കൂളിലെ ഗണിത അധ്യാപികയാണ് മാഗി.
2024 ഓഗസ്റ്റ് മാസത്തിൽ പാലായിൽ വച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഒരുക്കമായ മാർഗരേഖയുടെ വിശദമായ ചർച്ചകളും യോഗത്തിൽ നടന്നു.
കാശിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ തല്ലിക്കൊന്നു
ന്യൂഡൽഹി: 2,300 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ തല്ലിക്കൊന്നു. ഡൽഹിയിൽ ബുറാറി മേഖലയിലാണു സംഭവം. ചികിത്സയിലിരിക്കുന്പോഴായിരുന്നു മരണം.
സംഭവത്തിൽ നാലു പ്രതികൾ പിടിയിലായി. ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ഇയാളെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചത്.
ഡൽഹിയിൽ പിറന്നാൾ ആഘോഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പിതാംപുരയിലെ മാളിലെ റസ്റ്ററന്റിൽ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ 23കാരനായ യുവാവ് കുത്തേറ്റു മരിച്ചു. ബുദ്ധ വിഹാർ പ്രദേശവാസിയായ ജതിനാണ് കൊല്ലപ്പെട്ടത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ജതിൻ. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കളായ വരദ്, പ്രശാൻ എന്നിവർക്കു പരിക്കേറ്റു. റസ്റ്ററന്റ് ജീവനക്കാരുമായുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിച്ച വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും റസ്റ്ററന്റ് ഉടമയടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. എന്താണ് വഴക്കിനു പിന്നിലെ കാരണമെന്നു വ്യക്തമല്ല.
വലിയ പൊങ്കാല മഹോത്സവം സമാപിച്ചു
ന്യൂഡൽഹി: ഭക്തമനസുകളിൽ വ്രതശുദ്ധിയുടെ പുണ്യം പകർന്ന് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25-ാമത് വലിയ പൊങ്കാല മഹോത്സവം സമാപിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ മുഖ്യ കാർമികത്വത്തിലാണ് ഇത്തവണ വലിയ പൊങ്കാല അരങ്ങേറിയത്.
നിർമാല്യ ദർശനത്തിനു ശേഷം അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പൊങ്കാലയോട് അനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.
താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് എഴുന്നെള്ളിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവകളാൽ ശ്രീചോറ്റാനിക്കരയമ്മയ്ക്ക് സ്വാഗതമാരുളി.
തുടർന്ന് ഭക്തജനങ്ങൾ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നുയർന്ന ധൂമപടലങ്ങളും "അമ്മേ നാരായണാ ദേവീ നാരായണാ' എന്ന ദേവീമന്ത്ര സ്തുതിയും ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും ഭക്തി സാന്ദ്രമാക്കി.
വികാസ്പുരി നന്ദനം ഭജന സമിതിയിലെ കലാകാരന്മാർ ആലപിച്ച ഭജന, ഗാനാമൃതങ്ങളെന്നപോലെ ഭക്തജനങ്ങൾ ഏറ്റുപാടി. തിളച്ചു തൂവി പാകമായ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ദേവിക്കു സമർപ്പിച്ചു ഭക്തർ സായൂജ്യമടഞ്ഞു.
തുടർന്ന് വർഷം നീണ്ടുനിന്ന വ്രതശുദ്ധിയുടെ പുണ്യവുമായി ഭക്തർ തിരുനടയിലെത്തി ദർശനവും നടത്തി കാണിക്യയുമർപ്പിച്ചു. തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഭക്തസഹസ്രങ്ങളുടെ മടക്കയാത്ര ആരംഭിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ജി. രാഘുനാഥൻ നായർ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഭാരവാഹികളായ കെ.ജി. സുനിൽ, വി.കെ.എസ് നായർ, സി. കൃഷ്ണകുമാർ, അനിൽ കുമാർ, മധുസൂധനൻ, സാബു മുതുകുളം, ഇ.ഡി. അശോകൻ, ശോഭാ പ്രകാശ്, ലത മുരുകേശൻ, ശ്യാമള കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഡൽഹിയിൽ 11 പേരുടെ മരണത്തിനിടയായ ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി
ന്യൂഡൽഹി: ഡൽഹിയിൽ തീപിടിത്തമുണ്ടായ പെയിന്റ് ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി എന്ന് അധികൃതർ. ആലിപ്പൂരിൽ ജനസാന്ദ്രതയേറിയ പ്രദേശത്താണ് വ്യാഴാഴ്ച തീപിടിത്തമുണ്ടായത്. 11 പേരാണ് തീപിത്തത്തിൽ മരിച്ചത്.
താമസത്തിനായി ഉപയോഗിച്ചിരുന്ന വീട് അനധികൃതമായി പെയിന്റ് നിർമാണത്തിന് ഉപയോഗിക്കുകയായിരുന്നു. അടുത്തിടെയാണ് വീട്ടിൽ പെയിന്റ് വ്യവസായം ആരംഭിച്ചതെന്ന് അയൽവാസികൾ പറഞ്ഞു.
ഹരിയാന സ്വദേശിയായ അഖിൽ ജെയിനായണ് ഫാക്ടറി നടത്തിയിരുന്നത്. സംഭവത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി കമ്പനിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 മരണം
ന്യൂഡൽഹി: പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ഡൽഹി ആലിപ്പുറിൽ വ്യാഴാഴ്ച വൈകുന്നേരം സംഭവം.
മൂന്ന് മൃതദേഹങ്ങൾ ഫാക്ടറിക്ക് സമീപത്തുനിന്ന് കണ്ടത്തി. വൈകുന്നേരം 5.30 ഓടെ ഫാക്ടറിയിൽ തീപിടിച്ച വിവരം വിളിച്ചറിയിച്ചതായി അഗ്നിശമന സേന പറഞ്ഞു.
ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ സന്ദർശിച്ചു
ഗാന്ധിനഗർ: ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുറിന്റെ തെക്കൻ ഗുജറാത്തിലെ ആത്മീയ ആസ്ഥാനം രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. ഗുരുദേവശ്രീ രാകേഷ്ജിയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രപതി എത്തിയത്. ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ ട്രസ്റ്റികൾ രാഷ്ട്രപതിയെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മന്ത്രിമാരായ ഡോ. കുബേർ ദിൻഡോർ, ജഗദീഷ് പഞ്ചാൽ, ട്രൈബൽ ഡെവലപ്മെന്റ് ഏജൻസിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ.എസ്. മുരളി കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
രാജ് സഭാഗൃഹത്തിന്റെ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധിപ്പേർ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ ഗുരുദേവശ്രീ രാകേഷ്ജി രാഷ്ട്രപതിക്ക് ശ്രീമദ് രാജ്ചന്ദ്രജിയുടെ വിഗ്രഹവും രാജ് സഭാഗൃഹത്തിന്റെ പകർപ്പും സമ്മാനിച്ചു.
രാഷ്ട്രപതിക്കായി ഡാംഗി നൃത്തവും ഒരുക്കി. പ്രകൃതിയോടുള്ള ആദരസൂചകമായി നടത്തുന്ന നൃത്തമാണ് ഡാംഗി. ശ്രീമദ് രാജ്ചന്ദ്ര ആശ്രമത്തിലെ മഹത്തായ ആത്മീയ പാരന്പര്യത്തോട് ഹൃദയംഗമമായ ആദരവ് പ്രകടിപ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.
ശ്രീമദ് രാജ്ചന്ദ്രജിയുടെ കാൽച്ചുവടുകൾ അടയാളപ്പെടുത്തിയ പാതയിലൂടെ നടന്ന്, ആദരണീയനായ ഗുരുദേവശ്രീ രാകേഷ്ജി ആത്മീയ മേഖലയിൽ അഭൂതപൂർവമായ പ്രവർത്തനമാണ് നടത്തിയത്.
മനുഷ്യരാശിയെ സമാധാനത്തിലേക്കും സൗഹാർദത്തിലേക്കും നയിക്കാൻ തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം മനുഷ്യരാശിയുടെ ക്ഷേമത്തിനുള്ള മഹത്തായ സംഭാവനയാണെന്നും രാഷ്ട്രപതി പറഞ്ഞു.
പരിപാടിയിൽ ഗുരുദേവശ്രീ രാകേഷ്ജിയുടെ "താഭി ഈശ്വർ പ്രസൻ ഹോംഗേ'എന്ന ഹിന്ദി പ്രഭാഷണ പരന്പരയും "ക്ഷമ' എന്ന ധ്യാന പരന്പരയും ഗവർണർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീമദ് രാജ്ചന്ദ്ര മിഷന്റെ വൈസ് പ്രസിഡന്റ് ആത്മർപിത് നേമിജി കൃതജ്ഞത രേഖപ്പെടുത്തി.
സാന്തോം ബൈബിൾ കൺവൻഷൻ സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലക്സ്കിൽ രണ്ടു ദിവസമായി നടത്തപ്പെട്ട കൃപാഭിഷേകം 2024 സാന്തോം ബൈബിൾ കൺവൻഷൻ ഞായറാഴ്ച സമാപിച്ചു.
വൈകീട്ട് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തപ്പെട്ടു.
കൺവൻഷന്റെ സമാപന ദിവസത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവവൈദീകരുടെയും രൂപതയിൽ സേവനം ചെയ്യുന്ന മറ്റു വൈദീകരുടെയും കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആറായിരത്തിൽ പരം വിശ്വാസികൾ കൺവൻഷനിൽ പങ്കെടുത്തു.
സാന്തോം ബൈബിൾ കൺവൻഷൻ സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലെക്സ്കിൽ രണ്ട് ദിവസമായി നടത്തപ്പെട്ട കൃപാഭിഷേകം 2024 സാന്തോം ബൈബിൾ കൺവൻഷൻ ഞായറാഴ്ച സമാപിച്ചു.
വൈകുന്നേരം മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തപ്പെട്ടു. കൺവൻഷന്റെ സമാപനത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവവൈദീകരുടെയും രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദീകരുടെയും കാർമികത്വത്തിൽ കുർബാന അർപ്പിക്കപ്പെട്ടു.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള 6000ത്തിലധികം വിശ്വാസികൾ കൺവൻഷനിൽ പങ്കെടുത്തു.
സാന്തോം ബൈബിൾ കൺവൻഷൻ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലെക്സ്കിൽ വചന പ്രാഘോഷകൻ റവ.ഫാ. ഡോമിനിക് വാളൻമനാൽ നയിക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.
മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യതലസ്ഥാനത്തെ ഫരീദാബാദ് രൂപതയിൽ സന്ദർശനം നടത്തുന്ന പിതാവിനെ കൺവൻഷൻ സ്റ്റേഡിയത്തിൽ വിശ്വാസികൾ, രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാൻ മാർ ജോസ് പുത്തെൻവീട്ടിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം ദീപം തെളിയിച്ച് കൺവൻഷൻ പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവിതത്തിന്റെ ആത്മീയത സ്വന്തം അകത്തളങ്ങളിലേക്ക് തന്നെയുള്ള തിരിഞ്ഞുനോട്ടം ആയിരിക്കണമെന്ന് വി. കുർബാന മധ്യേ വചന സന്ദേശത്തിൽ തട്ടിൽ പിതാവ് പറഞ്ഞു.
ഡൽഹിയിൽ പോലീസുമായി വെടിവയ്പ്പ്; കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളായ കലാ ജാഥേഡി, പ്രിയവർത്ത് സംഘത്തിലെ ഒരാളെ പിടികൂടി. ഡൽഹിയിലെ രോഹിണി മേഖലയിലെ ഖേര ഖുർദ് ഗ്രാമത്തിൽ നടന്ന വെടിവയ്പ്പിൽ അജയ് ജൂൺ (33) എന്നയാളാണ് പിടിയിലായത്.
ഡൽഹിയിലും ഹരിയാനയിലുമായി കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 15 ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്. ജൂൺ ഖേര, ഖുർദ് ഗ്രാമത്തിലെത്തുമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു.
അതിനാൽ ഒരു കെണി നടപ്പിലാക്കി. ഞങ്ങൾ ഒരു മോട്ടോർ സൈക്കിളിൽ ജൂണിനെ കണ്ടു. വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും അയാൾ രക്ഷപെടാൻ ശ്രമിച്ചു. കൂടാതെ, പോലീസിനു നേരെ വെടിയുമുതിർത്തുവെന്ന് അഡീഷണൽ കമ്മീഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
ഡൽഹിയിൽ സലൂണിനുള്ളിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ സലൂണിനുള്ളിൽ കടന്ന് അജ്ഞാതർ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി. സോനു, ആശിഷ് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നജഫ്ഗഡിലെ ഇന്ദ്ര പാർക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സലൂണിനുള്ളിലാണു സംഭവം നടന്നത്.
സലൂണിനുള്ളിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്ന വിവരം ലഭിച്ചതിനു പിന്നാലെ സലൂണിൽ എത്തിയ പോലീസ് രണ്ടു പേരെ വെടിയേറ്റനിലയിൽ കാണുകയായിരുന്നു.
ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെടിവയ്പിനു പിന്നലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
മാർ റാഫേൽ തട്ടിലിന് ഡൽഹിയിൽ സ്വീകരണം
ന്യൂഡൽഹി: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് ഡൽഹിയിൽ സ്വീകരണം നൽകി. ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ നാളെമുതൽ നടക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനും രൂപത സന്ദർശിക്കുവാനുമാണ് മേജർ ആർച്ച്ബിഷപ് എത്തിയത്.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിലും കൂരിയ അംഗങ്ങളും ചേർന്ന് ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു.
തുടർന്ന് കരോൾബാഗിലുള്ള രൂപത കാര്യാലയത്തിലെത്തിയ മാർ റാഫേൽ തട്ടിൽ ഡൽഹിയിൽ സേവനം ചെയ്യുന്ന വൈദികരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഇന്നു വൈകുന്നേരം ജസോള ഫാത്തിമമാതാ ഫൊറോന ദേവാലയത്തിൽ രൂപതയിലെ സന്ന്യസ്തരുമായും രാത്രി ഏഴിന് ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ രൂപതയിലെ അൽമായ പ്രതിനിധികളുമായും മാർ തട്ടിൽ കൂടിക്കാഴ്ച നടത്തും.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല 18ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25-ാമത് വലിയ പൊങ്കാല മഹോത്സവം ഈ മാസം 18ന് രാവിലെ 5.30ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭം കുറിക്കും.
രാവിലെ 4.30ന് നിർമാല്യ ദർശനം, ഏഴ് മുതൽ ഉഷഃപൂജയും വിശേഷാൽ പൂജകളും ഒന്‍പതിന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി പകരും.
9.30 മുതൽ വികാസ്പുരി നന്ദനം ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, 11.30ന് ഉച്ചപൂജ, 12.00ന് അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക.
ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറില്‍ ലഭ്യമാണ്.
ഡല്‍ഹിയുടെയും പ്രാന്തപ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്ഡന് എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ഭക്തജനങ്ങൾ എത്തിച്ചേരും.
പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാനുള്ള രസീതുകൾ ഏരിയ കോഓർഡിനേറ്റർമാരിലും കൂടാതെ അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജമാക്കുന്ന കൗണ്ടറുകളിലും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 92898 86490, 98689 90552, 88005 52070.
ഡൽഹിയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്; ട്രെയിൻ-വിമാന സർവീസ് തടസപ്പെട്ടു
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് ഡൽഹി-എൻസിആർമേഖലകളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടു. ട്രെയിൻ, വിമാന സർവീസുകളെ മൂടൽ മഞ്ഞ് ബാധിച്ചു. സർവീസുകൾ പലതും വൈകി.
ഡൽഹിയിലെ ഐജിഐ എയർപോർട്ടിൽ ഇന്നു രാവിലെ ആറിനു കാഴ്ചാപരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഡൽഹിയിൽ കുറഞ്ഞ താപനില 12.3 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 18.6 ഡിഗ്രി സെൽഷ്യസുമായിരുന്നു.
ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. അഞ്ചാം തിയതിക്കുശേഷം മൂടൽമഞ്ഞിന്റെ സാന്ദ്രത കുറയുമെന്നും കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫെബ്രുവരിയിൽ മഴയുടെ വർധന പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മൂടൽമഞ്ഞിനെത്തുടർന്നു കഴിഞ്ഞ മാസം ഡൽഹിയിൽ ദിവസങ്ങളോളം ജനജീവിതം തടസപ്പെട്ടിരുന്നു.
വടക്കിന്റെ മഞ്ഞിനിക്കരയിൽ പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 92-ാമത് ദുഖ്റോനോ പെരുന്നാളിന് ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ന്യൂഡൽഹി ഛത്തർപൂർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച വി. കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. റോജി മാത്യു കൊടിയേറ്റി.
പ്രധാനപ്പെരുന്നാൾ ഫെബ്രുവരി നാലിന് കൊണ്ടാടും 28 മുതൽ ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും സന്ധ്യാപ്രാർഥനയും ആശിർവാദവും, ഭജനയിരിക്കുന്നതിനുള്ള അവസരവും ഉണ്ടാകും.
പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി നാലിന് ഭാരതത്തിന്റെ തലസ്ഥാന നഗരിയിലൂടെ നടത്തപ്പെടുന്ന ഏറ്റവും ദൈർഘൃമേറിയതും, ഡൽഹി ഭദ്രാസനത്തിലെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവാലയങ്ങളിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നതുമായ 21ാം മത് കാൽനട തീർഥയാത്ര രാവിലെ 11ന് ഗോൾഡാക്ഖാന സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആശീർവദിച്ച് ആരംഭിക്കുമെന്ന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് അറിയിച്ചു.
ഫാ. ഐസക് മാത്യു ഈ വർഷത്തെ തീർഥയാത്ര കൺവീനറായി മേൽനോട്ടം വഹിച്ചു ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി അറിയിച്ചു.
കാൽനട തീർത്ഥയാത്ര പട്ടേൽ ചൗക്ക്, അശോകാ റോഡ്, പാർലമെന്റ് സ്ട്രിറ്റ്, രാഷ്ട്രപതി ഭവൻ, റാഫി മാർഗ്, തുഗ്ലക്ക് റോഡ്, കചഅ, ഹൗസ് ഖാസ്, വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുത്തബ്മിനാർ മെട്രോ സ്റ്റേഷനു സമീപം ബൈപ്പാസ് റോഡിൽ എത്തുമ്പോൾ ഛത്തർപൂർ സെൻറ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. റോജി മാത്യു, ട്രസ്റ്റി ഷിനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വന്ദ്യ കൗമാ റമ്പാച്ചൻ തീർത്ഥയാത്രയെ സ്വീകരിച്ച് ഛത്തർപൂർ ദേവാലയത്തിലേക്ക് എത്തിച്ചേരും.
തുടർന്ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയും വി. മൂന്നിൻമേൽ കുർബാനയും വന്ദ്യ കൗമാ റമ്പാച്ചൻ്റെ പ്രധാന കാർമ്മികത്വത്തിൻ നടക്കും. ഡൽഹി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം, ധൂപപ്രാർഥന, ആശീർവാദത്തിനുശേഷം തമുക്ക് നേർച്ചയും സ്നേഹവിരുന്നും നൽകും.
ആരാധാനാലയങ്ങളുടെ കേന്ദ്രമായ സൗത്ത് ഡൽഹിയിലെ ഛത്തർപൂരിൽ സ്ഥിതി ചെയ്യുന്ന അനുഗ്രഹങ്ങളുടെ കലവറയായ ഈ ദേവാലയത്തിൽ നാനാ ജാതി മതസ്ഥരായ ഉത്തരേന്ത്യക്കാർ ഉൾപ്പെടെ നിരവധി വിശ്വാസികൾ പരിശുദ്ധ മോറാന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കാൻ ദിവസവും ഇവിടെ എത്തിച്ചേരുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച തിരുശേഷിപ്പ് പെരുന്നാളും, മദ്ധ്യസ്ഥ പ്രാർഥനയും നടന്നു വരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി പേർക്ക് ഈ ഇടവകയുടെ സഹായം ലഭ്യമായിട്ടുണ്ട്. പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രീയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഈ ദേവാലയത്തിൽ ശ്ലെെഹിക സന്ദർശനം നടത്തിയിട്ടുണ്ട്.
പെരുന്നാൾ ശ്രുശ്രൂഷയിലും തീർഥയാത്രയിലും ഡൽഹി ഭദ്രാസനത്തിലെ മുഴുവൻ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും സർക്കാർ സുരക്ഷാ അധികാരികളുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിച്ച് തീർഥയാത്രയിൽ അച്ചടക്കത്തോടു പങ്കെടുക്കണമെന്നും വികാരി ഫാ. റോജി മാത്യു, സെക്രട്ടറി നെൽസൺ വർഗീസ്, കൺവീനർ ബിജി വി എസ് എന്നിവർ അറിയിച്ചു
ഈ വർഷത്തെ ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പെരുന്നാൾ ഏറ്റു നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഓഹരികൾ മുൻകുട്ടി എടുക്കുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതുമാണെന്നും അവർ കൂട്ടിച്ചേർത്തു. ബന്ധപ്പെടേണ്ട നമ്പരുകൾ 8376979515, 9811159591
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു. നജഫ് ഗഢ് ദീപ്തി ആശ്രമത്തിലായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്. റവ. ഫാദർ ജോസഫ് കരോടന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാ. ബേബി പുതുശേരി, ഇടവക വികാരി ഫാദർ അഗസ്റ്റിൻ തോണിക്കുഴി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
ഭക്തി നിർഭരമായ പ്രദക്ഷിണം, ദീപ്തി ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളുടെ കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
ഡിഎംഎ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തി.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ കെവി മണികണ്ഠൻ, കെജി രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ഇന്റേണൽ ഓഡിറ്റർ കെവി ബാബു,
ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർജി കുറുപ്പ്, എസ് അജികുമാർ, സുജാ രാജേന്ദ്രൻ, എൻ വിനോദ് കുമാർ, പ്രദീപ് ദാമോദരൻ തുടങ്ങിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
ഡിഎംഎ ആർകെ പുരം ഏരിയയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
ഡിഎംഎ ക്രിസ്മസ് കരോൾ ഗാന മത്സരം: ജനക് പുരി ഏരിയക്ക് ഒന്നാം സമ്മാനം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർകെ പുരം കേരളാ സ്കൂളിൽ നടന്ന ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ ’ശാന്ത രാത്രി പുതുരാത്രി’യോടനുബന്ധിച്ചു നടത്തിയ അഞ്ചാമത് ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഡിഎംഎ ജനക് പുരി ഏരിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മയൂർ വിഹാർ ഫേസ് 3 ഗാസിപ്പൂർ ഏരിയ രണ്ടാം സ്ഥാനവും പട്ടേൽ നഗർ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര സമ്മാനങ്ങൾ വിതരണം ചെയ്തു. ക്യാഷ് പ്രൈസ് യഥാക്രമം 15,000/, 10,000/, 7,500/ രൂപയും ട്രോഫിയും സമ്മാനമായി നൽകി.
മെഹ്റോളി, ഹരിനഗർമായാപുരി, രജൗരി ഗാർഡൻശിവാജി എൻക്ലേവ്, ആശ്രംശ്രീനിവാസ്പുരി, ആർകെ പുരം തുടങ്ങി ഡിഎംഎയുടെ 8 ഏരിയകൾ മത്സരത്തിൽ പങ്കെടുത്തു.
വരും തലമുറയ്ക്ക് മലയാളം പകർന്നു നൽകുന്നത് തുടരണം: ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര
ന്യൂഡൽഹി: വരും തലമുറയ്ക്ക് മാതൃഭാഷയായ മലയാളം പകർന്നു നൽകുവാനും അമ്മ മലയാളം ഡൽഹിയിൽ പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള പദ്ധതികൾ തുടരണമെന്നത് ഡൽഹി മലയാളി അസോസിയേഷനെപ്പോലെയുള്ള മലയാളി സംഘടനകളുടെ കർത്തവ്യമാണെന്ന് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര.
ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പഠിപ്പിക്കുവാനായി അതാത് രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മലയാളത്തിനായി നാം തുടങ്ങി വച്ച പദ്ധതികൾ മുടക്കമില്ലാതെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ആർകെ പുരം കേരളാ സ്കൂളിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് , പുതുവത്സരാഘോഷങ്ങൾ ’ശാന്ത രാത്രി പുതു രാത്രി’യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ പാർലമെന്റ് മണ്ഡലത്തിൽനിന്നും രണ്ടു തവണ പാർലമെന്റ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട, ഡിഎംഎയുടെ മുൻ പ്രസിഡന്റ് കൂടിയായ കൃഷ്ണൻ നായരുടെ പേരിൽ മയൂർ വിഹാർ ഫേസ്3 കേരളാ സ്കൂളിന്റെ മുൻ വശത്തുകൂടി പോകുന്ന റോഡിന് ’കൃഷ്ണൻ നായർ റോഡ്’ എന്നു നാമകരണം ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്ന് ക്രിസ്മസ് , പുതുവത്സരാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകൻ എജെ ഫിലിപ്പ് പറഞ്ഞു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ നാഷണൽ ചെയർമാൻ ബാബു പണിക്കർ, സ്കൈലൈൻ ബിൽഡേഴ്സ് കോട്ടയം ശാഖാ മാനേജർ സിഎ ബാബു, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറാറും ജനറൽ കൺവീനറുമായ മാത്യു ജോസ് തുടങ്ങിയവരും പ്രസംഗിച്ചു.
ആഘോഷത്തോടനുബന്ധിച്ചു നടന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ജനക് പുരി ഏരിയ ഒന്നും മയൂർ വിഹാർ ഫേസ് 3ഗാസിപ്പൂർ ഏരിയ രണ്ടും പട്ടേൽ നഗർ ഏരിയ മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ക്യാഷ് പ്രൈസായി യഥാക്രമം 15,000, 10,000, 7,500 രൂപയും ട്രോഫിയും ചടങ്ങിൽ സമ്മാനിച്ചു.
ഡിഎംഎ സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം വിതരണം ചെയ്ത ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും തദവസരത്തിൽ നടന്നു. ഡോ. നിഷാ റാണിയും സംഘവും അവതരിപ്പിച്ച ഇൻവോക്കേഷനോടുകൂടി കലാപരിപാടികൾ ആരംഭിച്ചു.
തുടർന്ന് ഡിഎംഎകലാഭവൻ മ്യൂസിക് അക്കാദമിയുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും കൂടാതെ ആർകെ പുരം, മെഹ്റോളി, അംബേദ്കർ നഗർപുഷ്പ് വിഹാർ, ആശ്രം ശ്രീനിവാസ്പുരി, വികാസ്പുരിഹസ്തസാൽ, മയൂർ വിഹാർ ഫേസ് 3ഗാസിപ്പൂർ, പട്ടേൽ നഗർ, എന്നീ ഏരിയകൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് ഫ്യൂഷൻ, മാർഗംകളി തുടങ്ങിയവ ’ശാന്ത രാത്രി പുതു രാത്രി’ക്ക് ചാരുതയേകി. ഡിഎംഎയുടെ യുട്യൂബ് ചാനലിലൂടെ തത്സമയ പ്രക്ഷേപണം ചെയ്ത പരിപാടികൾ https://youtube.com/live/SNtXpTFnFhM?feature=share എന്ന ലിങ്കിൽ ലഭ്യമാണ്.
ഡൽഹിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനെ കാണാതായി
ന്യൂഡൽഹി: ഡൽഹിയിൽ അസിസ്റ്റന്റ് കമ്മീഷണറുടെ മകനെ കാണാതായി. സമയംപുർ ബദ്ലി മേഖലയിലാണ് സംഭവം.
എസിപി യഷ്പാൽ സിംഗിന്റെ മകൻ ലക്ഷ്യ ചൗഹാൻ (24) നെ ആണ് കാണാതായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹരിയാനയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ലക്ഷ്യ ചൗഹാനെ കാണാതാവുകയായിരുന്നു.
മകൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ചൊവ്വാഴ്ച പിതാവ് എസിപി യശ്പാൽ സിംഗ് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ, ലക്ഷ്യ ചൗഹാനെ അവസാനമായി കണ്ടത് കർണാൽ ബൈപാസിൽ വച്ചാണെന്ന് കണ്ടെത്തി.
കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
ക്രിസ്മസ് - പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ഡിഎംഎ വിനയ് നഗർ - കിഡ്വായ് നഗർ ഏരിയ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്വായ് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ശനിയാഴ്ച നടത്തി.
ഏരിയയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഏരിയ ചെയർമാൻ സുനിൽ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ഫാ. റോബി കണ്ണൻചിറ വിശിഷ്ട അതിഥിയായി പങ്കെടുത്തുകൊണ്ട് ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകി.
ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥിയായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ഇന്റേർണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ വൈസ് ചെയർമാൻ സുദർശനൻ പിള്ള, വനിതാ വിഭാഗം കൺവീനർ സുതില ശിവ, ജോയിന്റ് കൺവീനർമാരായ സുകന്യ, പാർവതി, കൾച്ചുറൽ കമ്മിറ്റി കൺവീനർ ഷിരീഷ് .എം എന്നിവർ ആശംസാപ്രസംഗം നടത്തി.
കഴിഞ്ഞ വർഷം ഏരിയയിൽ നിന്നും പത്തും പന്ത്രണ്ടും ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും മലയാളം മിഷൻ "കണിക്കൊന്ന' കോഴ്സ് പാസായ പഠിതാക്കളെയും അനുമോദിച്ചു.
പ്രോഗ്രാം കൺവീനർ അജി ചെല്ലപ്പൻ നന്ദി പറഞ്ഞു. തദവസരത്തിൽ ഡൽഹി നഗരത്തോടു വിട പറയുന്ന പ്രശസ്ത ഗായകൻ രഞ്ജുവിന് യാത്രയയപ്പും നൽകി.
റിപ്പബ്ലിക്ദിന പരേഡ്; എൻഎസ്എസ് വനിതാ ടീം ഡൽഹിയിൽ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 200 എൻഎസ്എസ് വോളന്റിയർമാർ ഡൽഹിയിലെത്തി പരിശീലനം തുടങ്ങി.
നാരീ ശക്തി - റാണി ലക്ഷ്മി ഭായ്" എന്ന തീം മുൻനിർത്തിയാണ് പരേഡ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആണ് ഇത്തവണ വിശിഷ്ടാതിഥി.
എംജി. യൂണിവേഴ്സിറ്റിയിലെ നന്ദിതാ പ്രദീപ് (ബസേലിയസ് കോളജ് കോട്ടയം), വൈഷ്ണവി എസ്. (ഗവൺമെന്റ് കോളജ് കോട്ടയം), ലിയോണ മരിയ ജോയ്സൺ (രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശേരി, എറണാകുളം), കാതറിൻ പോൾ (മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളജ് അങ്കമാലി),
കേരള യൂണിവേഴ്സിറ്റിയിലെ ആൻസി സ്റ്റാൻസിലാസ് (സെന്റ് സേവ്യേഴ്സ് കോളജ് തുമ്പ), വൈഷ്ണവി എസ്. (ഗവൺമെന്റ് കോളേജ് ഫോർ വുമൺ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്എൻ കോളജ് ചേർത്തല), ഐഎച്ച്ആർഡി സെല്ലിലെ നിയത ആർ. ശങ്കർ (കോളജ് ഓഫ് അപ്ലൈട് സയൻസ് ചേലക്കര, പഴയന്നൂർ),
എപിജെകെ. ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ശ്രീലക്ഷ്മി എസ്. (ഗവ. എഞ്ചിനീയറിംഗ് കോളജ് തൃശൂർ), അപർണ പ്രസാദ് (ആദി ശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജി, കാലടി),
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അമൃത കൃഷ്ണാ കെ. വി. (പ്രൊവിഡൻസ് വിമൻസ് കോളജ് മലാപറമ്പ്, കോഴിക്കോട്), മാളവിക എ. (സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള 12 അംഗ ടീമിനെ നയിക്കുന്നത് പാലാ അൽഫോൻസാ കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സിമിമോൾ സെബാസ്റ്റ്യനാണ്.
സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ ആറാം ക്ലാസുകാരൻ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ 12കാരൻ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. വടക്കൻ ഡൽഹിയിലെ ശാസ്ത്രി നഗറിലാണു സംഭവം.
ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ജനുവരി 11നാണ് സംഭവം നടന്നത്. ചികിത്സയ്ക്കിടെ 20 നാണ് കുട്ടി മരിച്ചത്.
തന്റെ മകനെ സ്കൂളിൽ വച്ച് സീനിയേഴ്സ് മർദിച്ചതായും കാലിന് പരിക്കേറ്റതായും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
രാജപ്പന് റെഡി; ഇനി ഡല്‍ഹിയില്‍ കാണാം
കുമരകം: വേമ്പനാട് കായലിന്റെ കരുതലാളായ രാജപ്പന് ഡല്‍ഹി വിമാന യാത്രയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുതിയ മുണ്ടും ഷര്‍ട്ടും കമ്പിളി ഷാളും ഉടുപ്പുമൊക്കെ ബാഗിലാക്കി.
പ്രധാനമന്ത്രിയുടെ മന് കി ബാത്തിലെ പരാമര്‍ശത്തിലൂടെ പ്രശസ്തനായ കൈപ്പുഴമുട്ട് മഞ്ചാടിക്കരി രാജപ്പന് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമല്ല നരേന്ദ്രമോദിയുടെ ചായസത്കാരത്തില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്. രണ്ടു ദിവസം ഡല്‍ഹി നഗരം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
നാലു ദിവസത്തെ താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. പക്ഷാഘാത വൈകല്യമുള്ളതിനാല്‍ ഇഴഞ്ഞാണ് സഞ്ചാരമെങ്കിലും അതൊന്നും ഡല്‍ഹി യാത്രയ്ക്ക് തടസമല്ല. ചെരുപ്പൊഴികെ യാത്രയ്ക്കുവേണ്ടതെല്ലാം രാജപ്പന് ഒരുക്കിയിരിക്കുന്നു.
ബുധനാഴ്ച നെടുമ്പാശേരിയില്‍ നിന്നാണ് ഡല്‍ഹിയിലേക്കു പോകുക. വിമാനത്താവളത്തില്‍ വീല്‍ ചെയര്‍ ക്രമീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വാഹനവുമുണ്ടാകും.
365 ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ രാജപ്പന് തന്റെ ചെറിയ വള്ളത്തില്‍ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. അഡ്വ. ജോഷി ചീപ്പുങ്കല്‍ രാജപ്പനെ യാത്രയില്‍ അനുഗമിക്കും.
ഡിഎംഎയുടെ ക്രിസ്മസ്, പുതുവത്സരാഘോഷം 26ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് , പുതുവത്സരാഘോഷമായ "ശാന്ത രാത്രി പുതുരാത്രി’ ജനുവരി 26ന് ആർകെ പുരം സെക്ടർ8ലെ കേരളാ സ്കൂളിൽ അരങ്ങേറും.
രാവിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.
ഉച്ചയ്ക്ക് 2.30 മുതൽ അരങ്ങേറുന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ മയൂർ വിഹാർ ഫേസ് 3 ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ഹരിനഗർ മായാപുരി, രജൗരി ഗാർഡൻ ശിവാജി എൻക്ലേവ്, വികാസ്പുരി ഹസ്തസാൽ, ആർകെ പുരം, ആശ്രം ശ്രീനിവാസ്പുരി, വിനയ് നഗർ കിദ്വായ് നഗർ,
അംബേദ്കർ നഗർ പുഷ്പ് വിഹാർ, ജനക് പുരി, മയൂർ വിഹാർ ഫേസ് 2 എന്നീ 12 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000/, 10,000/, 7,500/ രൂപ സമ്മാനമായി നൽകും.
വൈകുന്നേരം 5.30ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ക്രിസ്മസ് സന്ദേശം നൽകും.
ചടങ്ങിൽ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ നാഷണൽ ചെയർമാൻ ബാബു പണിക്കർ, കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിഎംഎ സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം വിതരണം ചെയ്ത ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും തദവസരത്തിൽ നടത്തും.
നറുക്കെടുപ്പിലെ വിജയികൾക്ക് വൺ മുതൽ 10 വരെ യഥാക്രമം 10 ഗ്രാം ഗോൾഡ് കോയിൻ, 1.5 ടൺ വിൻഡോ ഏസി, 42 ഇഞ്ച് ടിവി, 210 ലിറ്റർ ഫ്രിഡ്ജ്, സെമി ഓട്ടോമാറ്റിക് വാഷിംഗ് മഷീൻ, മൈക്രോവേവ് ഓവൻ, പ്രസ്റ്റീജ് കുക്ക് ടോപ്, ലാ ഒപ്പല ഡിന്നർ സെറ്റ്, മിക്സർ ജ്യൂസർ ഗ്രൈണ്ടർ, പ്രസ്റ്റീജ് ഇൻഡക്ഷൻ കുക്ക് ടോപ് എന്നിവ സമ്മാനങ്ങളായി നൽകും.
പ്രശസ്ത നൃത്താധ്യാപികയും കലാകാരിയുമായ ഡോ. നിഷാ റാണിയും സംഘവും അവതരിപ്പിക്കുന്ന രംഗപൂജയോടുകൂടി കലാപരിപാടികൾ ആരംഭിക്കും. തുടർന്ന് മയൂർ വിഹാർ ഫേസ് 3 ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, വികാസ്പുരി ഹസ്തസാൽ, ആർകെ പുരം, ആശ്രം ശ്രീനിവാസ്പുരി, അംബേദ്കർ നഗർ പുഷ്പ് വിഹാർ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് ഫ്യൂഷൻ, മാർഗംകളി തുടങ്ങിയവ ’ശാന്ത രാത്രി പുതുരാത്രി’ക്ക് ചാരുതയേകും.
അന്വേഷണങ്ങൾക്ക് പ്രോഗ്രാം കൺവീനറും ട്രെഷറാറുമായ മാത്യു ജോസ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, എന്നിവരുമായി 9868990001, 9810791770 ബന്ധപ്പെടാവുന്നതാണ്.
കുഞ്ഞമ്മ ജേക്കബ് അന്തരിച്ചു
ന്യൂഡൽഹി: ഒറീസ ബുർള കരിക്കംപള്ളിൽ തൊള്ളായിരത്തിൽ പരേതനായ ജേക്കബ് സെബാസ്റ്റ്യന്റെ (ജോയിച്ചൻ) ഭാര്യ കുഞ്ഞമ്മ ജേക്കബ് (77) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് ബുർള സെന്റ് മേരീസ് ദേവാലയ സിമിത്തേരിയിൽ നടത്തി.
കൊട്ടാരക്കര പുലമൺ കിഴക്കെത്തെരുവ് കുടുംബാംഗമാണ്. മക്കൾ: സാബു, സെബു, ജോസി, സുരേഷ്, സിബു, സുനിൽ, പരേതനായ ടോമി.
കുട്ടികളില്ലാത്തതിനാൽ കുഞ്ഞിനെ തട്ടിയെടുത്തു; ഡൽഹിയിൽ യുവാവ് പിടിയിൽ
ന്യൂഡൽഹി: 11 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആൾ പിടിയിൽ. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ നവീൻ മിശ്ര (39) എന്നയാളാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഡൽഹിയിലെ ജയ്ത്പുരിൽനിന്ന് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടക്കുന്നതിനിടെ പ്രതിയുടെ ഭാര്യ കുഞ്ഞിനെ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
കുട്ടികളില്ലാത്തതിനാലാണു മറ്റൊരാളുടെ കുട്ടിയെ തട്ടിയടുക്കാൻ ഇയാൾ ശ്രമിച്ചതത്രെ. ഇയാളുടെ പേരിൽ മറ്റ് ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്നു പോലീസ് അറിയിച്ചു.
വാർഷിക ദിനാഘോഷം സംഘടിപ്പിച്ച് ഹോസ്ഖാസ് സെന്റ് പോൾസ് സ്കൂൾ
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് പോൾസ് സ്കൂൾ വാർഷിക ദിനാഘോഷം വ്യാഴാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ ജവഹർലാൽ നെഹ്റു വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ അരേതി സിയാനി (ചീഫ് ഓഫ് മിഷൻ, യുഎൻഎച്ച്സിആർ) മുഖ്യാതിഥിയായിരുന്നു.
ആഗോളതലത്തിൽ യുദ്ധങ്ങളാലും അധിനിവേശങ്ങളാലും പ്രയാസത്തിലും ദുരിതത്തിലും കഴിയുന്ന അഭയാർഥികൾക്ക് സംരക്ഷണം നൽകുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുവാൻ "അറിവാണ് ശക്തി' എന്ന ലക്ഷ്യത്തിലൂടെ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന സെന്റ് പോൾസ് സ്കൂളിന് കഴിയട്ടെ എന്ന് ആശംസിച്ചു.
യുഎൻ യുവ അഭിഭാഷകൻ സെക്രിയ ദോസ്ത്ഗർ പ്രത്യേക അതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ റവ. ഫാ. ശോഭൻ ബേബി സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെജി ഉമ്മൻ 2022-23 വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിച്ചു.
2022- 23 വർഷങ്ങളിൽ സിബിഎസ്ഇ ക്ലാസ് 10,12 പരീക്ഷകളിൽ മികച്ച മാർക്കുകൾ കരസ്തമാക്കിയ കുട്ടികളെയും ശില്പ നിർമാണത്തിൽ മികച്ച വിജയം നേടുവാൻ പരിശീലിപ്പിച്ച അധ്യാപിക കെ. റിതയെയും യോഗത്തിൽ അനുമോദിച്ചു.
വൈസ് പ്രിൻസിപ്പൽ സുനിത ഷാജി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് 1000ലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള "ജീവിതത്തിൽ നല്ല ബന്ധങ്ങളെ ഊടുംപാവും ഇഴചേർത്തു മെനയുക' എന്ന വിഷയത്തിൽ കോർത്തിണക്കിയ സാമൂഹ്യനൃത്ത സംഗീത നാടകാവിഷ്കാരവും അവതരിപ്പിച്ചു.
വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
മയൂർ വിഹാർ ഫേസ്-വൺ പോക്കറ്റ് ത്രീയിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷന്റെ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 11.40 മുതൽ നടത്തിയ തെരെഞ്ഞെടുപ്പ് വൈകുന്നേരം 4.40 വരെ നീണ്ടു.
റിട്ടേണിംഗ് ഓഫീസർ കെ.കെ. ജോബിന്റെ മേൽനോട്ടത്തിൽ ഡിഎംഎ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ,
ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, നളിനി മോഹൻ, എസ്. അജികുമാർ, പശ്ചിമ വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി എത്തിയ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയിലെ താത്കാലിക അംഗങ്ങളും ആജീവനാന്ത അംഗങ്ങളുമായ 118 പേർ വോട്ട് ചെയ്തു.
പുതിയ ഭാരവാഹികളായി ചെയർമാൻ സി. കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ.കെ. പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായി പി. എൻ. ചെന്താമരാക്ഷൻ, ശ്രീനി നായർ, ട്രഷറർ രഘുനാഥൻ മാലിമേൽ, ജോയിന്റ് ട്രഷറർ വേണുഗോപാലൻ തട്ടയിൽ,
ഇന്റേർണൽ ഓഡിറ്റർ സി. കെ. പ്രിൻസ് എന്നിവരെയും വനിതാ വിഭാഗം കൺവീനറായി സി. ശശികല, ജോയിന്റ് കൺവീനർമാരായി ജയ എസ്. നായർ, എലിസബത്ത് ഡാനിയേൽ എന്നിവരെയും തെരെഞ്ഞെടുത്തു.
കൂടാതെ ജനറൽ കൗൺസിൽ നിർവാഹക സമിതി അംഗങ്ങളായി ബിജു വിജയൻ, റിനു പി. വർഗീസ്, ശ്രീകുമാർ, എൻ. രാധാകൃഷ്ണൻ നായർ, രോഹൻ സാമുവേൽ, അജയ് കെ. ജെയിംസ്,
ജിജു വർഗീസ്, ഇ.കെ. ശശിധരൻ, വർഗീസ് തോമസ്, പി. സതീശൻ പിള്ള, കെ.വി. ശ്രീജിത്ത് എന്നിവരെയും തെരെഞ്ഞെടുത്തു.
റിപ്പബ്ലിക് ദിനാഘോഷം; ഡല്‍ഹി വിമാനത്താവളത്തില്‍ നിയന്ത്രണം
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.
ഇന്ന് മുതല്‍ 26 വരെ രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ല. എക്സിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.