അഹ് ലൻ റംസാൻ പഠനക്യാന്പ് സംഘടിപ്പിച്ചു
Tuesday, May 22, 2018 11:52 PM IST
ജിദ്ദ: റംസാനിനു മുന്നോടിയായി ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്‍ററിൽ അഹ്ലൻ റംസാൻ പഠനക്യാന്പ് സംഘടിപ്പിച്ചു. സ്വന്തം മരണത്തെക്കുറിച്ചുള്ള ഓർമകൾ എപ്പോഴുമുണ്ടാകണമെന്നും പ്രവാചകചചര്യകൾ പരമാവധി ജീവിതത്തിൽ പകർത്തണമെന്നും അല്ലാഹുവിലേക്ക് അടുക്കുക എന്ന വിഷയത്തിൽ സംസാരിച്ച മുസ്തഫ ഒതായി ഉണർത്തി.

തുടർന്നു ഐഎസ്എം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. സകരിയ സ്വലാഹി സന്തോഷപൂർവം റംസാനിലേക്ക് എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു. ഒരു വലിയ അതിഥിയെ സ്വീകരിക്കുന്ന തയാറെടുപ്പോടുകൂടി വേണം റംസാനിനെ നാം സ്വീകരിക്കാനെന്നും കർമങ്ങൾക്കൊണ്ട് നോന്പിനെ സൽക്കരിക്കുകയാണ് വേണ്ടതെന്നും നോന്പുസൽക്കാരങ്ങൾ നടത്തുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാരുണ്യത്തിന്‍റെ പ്രവാചകനിലൂടെയാണ് കാരുണ്യത്തിന്‍റെ ഗ്രന്ഥമായ പരിശുദ്ധ ഖുർആനിനെ അല്ലാഹു അവതരിപ്പിച്ചതെന്ന് ക്യാന്പിന്‍റെ സമാപന സെഷനിൽ കാരുണ്യത്തിന്‍റെ ഗ്രന്ഥത്തെ കണ്ടില്ലെന്ന് നടിക്കല്ലേ എന്ന വിഷയത്തിൽ സംസാരിച്ച പ്രമുഖ പ്രഭാഷകനും ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്‍റുമായ സുബൈർ പീടിയേക്കൽ പറഞ്ഞു.

പരിശുദ്ധ ഖുർആനിനെതിരെ ഇതിലും വലിയ ആക്ഷേപങ്ങളുന്നയിച്ച വലിയ ബുദ്ധിജീവികൾക്കെല്ലാം ഉത്തരംമുട്ടുന്ന മറുപടികൾ ഒരുകാലത്ത് ഉമർ മൗലവി, എ.പി. അബ്ദുൽ ഖാദർ മൗലവി, ഡോ. ഉസ്മാൻ സാഹിബ്, ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി തുടങ്ങിയവർ കേരളത്തിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റംസാനുമായി ബന്ധപ്പെട്ട് സദസ്യരുടെ സംശയങ്ങൾക്ക് ഉസാമ മുഹമ്മദ് മറുപടി പറഞ്ഞു. ശരീഫ് ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ