സിപിഎമ്മിന്‍റെ കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കുക : ദമാം ഒഐസിസി
Thursday, February 15, 2018 11:17 PM IST
ദമാം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സുഹൈലിനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎമ്മിന്‍റെ കിരാത നടപടിയിൽ ഒഐസിസി ദമാം റീജണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ പ്രാകൃതമായ രീതിയിൽ നിഷ്ഠൂരമായി വകവരുത്തുന്ന സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം അക്രമ രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ പൊതുസമൂഹം കക്ഷി രാഷട്രീയത്തിന ധീതമായിഉണരേണ്ടിയിരിക്കുന്നുവെന്ന് ഒഐസിസി ദമാം റീജണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

തങ്ങളുടെ രാഷ്ട്രീയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നേരിടേണ്ടത് ആശയങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ആയിരിക്കണം. അല്ലാതെ, കായികമായുള്ള ആക്രമണത്തിലൂടെയും ജീവനെടുത്തും ആകരുത്. സിപിഎം തുടർന്നു പോരുന്ന ഫാസിസ്റ്റ് ശൈലി കേരളത്തിന് യോജിച്ചതല്ല. രാജ്യത്ത് ബിജെപി ഉയർത്തുന്ന വർഗീയ ഫാസിസത്തെപ്പോലെത്തന്നെ ഏറെ അപകടകരമാണ് കേരളത്തിൽ സിപിഎം തുടരുന്ന രാഷ്ട്രീയ ഫാസിസവും. ആർഎസ്എസും സിപിഎമ്മും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്. എതിരാളികളെ വക വരുത്തുന്ന കാര്യത്തിൽ ഇരുകൂട്ടരും ഒരേ സമീപനമാണ് സ്വീകരിക്കുന്നത്.

സുഹൈബ് വധക്കേസിലെ യഥാർത്ഥ പ്രതികളോടൊപ്പം തന്നെ വധം നടപ്പിലാക്കുന്നതിന് ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങക്കൊടുക്കുവാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് ഒഐസിസി ദമാം റീജണൽ കമ്മിറ്റി പ്രസിഡന്‍റ് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ.സലിമും ആവശ്യപ്പെട്ടു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം