ലൈംഗികാതിക്രമങ്ങൾ കണ്ണടച്ചിരുട്ടാക്കാൻ സാധ്യമല്ല: ഇന്ത്യൻ ഇസ്ലാഹി സെൻറർ
Sunday, March 19, 2017 3:07 AM IST
കുവൈത്ത് : സ്ത്രീയുടെ ശരീരവും സൗന്ദര്യവും ആഘോഷവും ഉൽസവപുരമാക്കി ആഭാസകരമായ കാഴ്ചകൾക്ക് വിരുന്നൊരുക്കുന്നവർ ലൈംഗികാതിക്രമങ്ങൾക്കെതിരെ ആത്മരോഷം കൊള്ളുന്നത് കൗതുകമുണർത്തുന്നുവെന്നും ലൈംഗികാതി പ്രസരത്തിനെതിരെ ധാർമിക പ്രതിരോധം തീർക്കുന്നവരെ സദാചാര പോലീസെന്ന അപനാമ നിർമിതിയിലൂടെ അവഹേളിക്കാൻ തിടക്കം കൂട്ടുന്നവർ അനുഭവത്തിലൂടെ കാര്യങ്ങൾ ഉൾകൊള്ളാൻ പോകുന്നില്ലെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ (കഐൻഎം) സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഓരോ മിനുറ്റിലും സംഭവിക്കുന്നുവെന്നും ഒൗദ്യോഗിക കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ശിക്ഷിക്കപ്പെടുന്ന കുറ്റവാളികൾക്ക്പോലും തടവറകളിൽ സുഭിക്ഷമായി കഴിയാവുന്ന നിയമ പരിസരം രാജ്യത്ത് നിലനിൽക്കുന്നു. പരിഷ്കൃതിയുടേയും ആധുനികതയുടേയും പൊങ്ങച്ചങ്ങൾക്കിടയിൽ കുറ്റകൃത്യങ്ങളെ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്ന സാമൂഹിക മനസും കാൻസറുപോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സെക്സും വയവൻസും സിനിമയിലും ജീവിതത്തിലും അലങ്കാരമാക്കിയവർ നടത്തുന്ന ധാർമിക അത്മരോഷങ്ങൾ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കാലാണെന്നും യോഗം വിശദീകരിച്ചു.

ഫഹാഹീൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എംഎസ്എം മലപ്പുറം വെസ്റ്റ് ഉപാധ്യക്ഷനും യുവ പ്രാസംഗികനുമായ സാബിക് പുല്ലൂർ ഉദ്ബോധന പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ്, സിദ്ധീഖ് മദനി, അബ്ദുറഹിമാൻ അടക്കാനി, സ്വാലിഹ് വടകര, വി.എ മൊയ്തുണ്ണി, ജസീർ പുത്തൂർ പള്ളിക്കൽ, എൻജി. അൻവർ സാദത്ത്, പി.വി അബ്ദുൽ വഹാബ്, എൻജി. അഷ്റഫ്, യൂനുസ് സലീം, അബ്ദുൽ അസീസ് സലഫി, അബ്ദുല്ല കാരക്കുന്ന്, സയ്യിദ് അബ്ദുറഹിമാൻ, മുഹമ്മദ് അലി വേങ്ങര എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ