കുവൈത്തിൽ കൂട്ട പിരിച്ചുവിടൽ; നഴ്സുമാർ എംബസിയിൽ പരാതി നൽകി
Tuesday, February 28, 2017 9:15 AM IST
കുവൈത്ത് : കുവൈത്തിൽ ഫർവാനിയ ഹോസ്പിറ്റലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നൂറിലേറെ മലയാളി നഴ്സുമാരെ കന്പനി യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതായി നഴ്സുമാർ എംബസിയിൽ പരാതി നൽകി.

മൂന്നു വർഷത്തെ കരാറിലായിരുന്നു നിയമനം ലഭിച്ചത്. തുടർന്നു രണ്ടു വർഷം കൂടി നീട്ടി നൽകുകയായിരുന്നു. ജോലി ചെയ്യുന്നവരിൽ മിക്കവരും കുടുംബമായാണ് ഇവിടെ കഴിയുന്നത് അതിനിടയിലാണ് രണ്ട് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കന്പനി കത്ത് നൽകിയിരിക്കുന്നത്.

വാർഷിക പരീക്ഷ നടന്നു കൊണ്ടിരിക്കുന്ന സമയമായതിനാൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇവരിൽ പലരും. കരാർ കാലാവധി കഴിഞ്ഞതിനാൽ കന്പനിക്കെതിരെ നിയമപരമായ നടപടിക്ക് സാധ്യതയില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. കുവൈത്തിലെ തൊഴിലാളി നിയമമനുസരിച്ചുള്ള മൂന്നു മാസം കാലാവധി ലഭിച്ചാൽ ഇപ്പോഴുള്ള പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും. അതിനിടെ അഞ്ചു വർഷം പൂർത്തിയാക്കിയതിനാൽ റിലീസ് നൽകണമെണ് ഒരു കൂട്ടം തൊഴിലാളികൾ അധികൃതരോട് ആവശ്യപ്പെട്ടു. റിലീസ് കിട്ടിയാൽ മറ്റൊരു ജോലിക്ക് ശ്രമിക്കാൻ കഴിയുമെന്ന് ഇവർ കണക്കുകൂട്ടുന്നു.

നൂറുക്കണക്കിന് കുടുംബങ്ങളുടെ അത്താണിയായ നഴ്സുമാരുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും കരാർ നിയമനത്തിനും റിക്രൂട്ട്മെന്‍റ് ഏജൻസികളുടെ ചൂഷണത്തിനുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിവിധ പ്രവാസി സംഘടനകൾ ഇന്ത്യൻ എംബസിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ