സൗദിയിൽ നിയമ ലംഘകർക്ക് പൊതുമാപ്പില്ല
Monday, January 16, 2017 5:13 AM IST
റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന വിദേശികൾക്ക് ശിക്ഷാ നടപടികൾ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ജനുവരി 14 മുതൽ നിലവിൽവരുമെന്ന നിലയ്ക്ക് പുറത്തുവന്ന റിപ്പോർട്ടുകൾ ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു. ചില പ്രാദേശിക പത്രങ്ങളും ഓൺലൈൻ പ്രസിദ്ധീകരങ്ങളുമാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്.

പിഴകൾ അടച്ച് പദവി ശരിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് നിയമ ലംഘകരെ അനുവദിക്കുന്ന കാമ്പയിൻ ഇന്നു മുതൽ ജവാസാത്ത് ഡയറക്ടറേറ്റ് നടപ്പാക്കി തുടങ്ങുമെന്നും ഇത് മൂന്നു മാസം നീണ്ടുനിൽക്കുമെന്നുമായിരുന്നു കിംവദന്തികൾ. ഈ റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്നും ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലെ ഔദ്യോഗിക വകുപ്പുകളോ ചാനലുകളോ ഇത്തരമൊരു റിപ്പോർട്ട് നൽകിയിട്ടില്ലെന്നും സൗദി ജവാസാത്ത് പ്രസ്താവനയിൽ പറഞ്ഞു. നിയമ ലംഘകർക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ അതേകുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ഔദ്യോഗികമായി തന്നെ പരസ്യപ്പെടുത്തും.

കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി വാർത്തകളുടെ സത്യാവസ്‌ഥ ഉറപ്പ് വരുത്തണമെന്നും യഥാർഥ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും സൗദി ജവാസാത്ത് എല്ലാവരോടും ആവശ്യപ്പെട്ടു.

ഇഖാമ, തൊഴിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനുള്ള പിഴകളും വിവിധ വകുപ്പുകൾക്ക് അടയ്ക്കുന്നതിനുള്ള ഫീസുകളും ഒടുക്കി മറ്റ് ശിക്ഷാ നടപടികൾ കൂടാതെ നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അനുവദിക്കുന്ന പദ്ധതി ഇന്നു മുതൽ 90 ദിവസമാണ് നിലവിലുണ്ടാവുകയെന്നാണ് ഇന്നലെ പ്രചരിച്ചത്.

നിയമാനുസൃത പിഴകളും ഫീസുകളും അടച്ച് സ്വന്തം ടിക്കറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവർക്ക് നാടുകടത്തപ്പെട്ടവർ എന്ന നിലയിൽ തിരിച്ചു രാജ്യത്തേക്ക് തിരിച്ചുവരാൻ ഒരു തരത്തിലുള്ള വിലക്കും ഭാവിയിൽ ബാധകമായിരിക്കില്ലെന്നും പ്രചരിപ്പിച്ചിരുന്നു.

ഇതെല്ലാം വ്യാജ പ്രചാരണമായിരുന്നു എന്ന് പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) ഡയറക്ടറേറ്റിന്റെ സ്‌ഥിരീകരണം വന്നതോടെ ഉറപ്പായി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ