Jeevithavijayam
9/25/2016
    
സൗജന്യവിലയ്ക്കു കിട്ടുന്ന പ്രതിമകൾ
റോമൻ പുരാണമനുസരിച്ച്, മനുഷ്യർക്കു ദേവന്മാരുടെ സന്ദേശമെത്തിക്കുന്ന ദേവനാണ് മെർക്കുറി. ജൂപ്പിറ്റർ ദേവന്റെ പുത്രനായി കരുതപ്പെടുന്ന മെർക്കുറി കച്ചവടത്തിന്റെയും ലാഭത്തിന്റെയുമൊക്കെ ദേവനായും അറിയപ്പെടുന്നു. ചിറകുള്ള ഷൂസ് ധരിക്കുന്ന മെർക്കുറി ദേവന്റെ സന്തത സഹചാരികളാണ് ഒരു ചെറിയ കോഴിപ്പൂവനും ആടും.<യൃ><യൃ>മെർക്കുറി ദേവന്റെ കൈയിൽ എപ്പോഴും ഒരു ദണ്ഡുണ്ടാവും. രണ്ടു പാമ്പുകൾ പിണഞ്ഞു കിടക്കുന്ന ദണ്ഡാണിത്. ഗ്രീക്ക് പുരാണമനുസരിച്ച്, അപ്പോളോ ദേവൻ ഹെർമസ് ദേവനു നല്കിയ ദണ്ഡ് ഇപ്രകാരമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ മെർക്കുറി ദേവൻ ഗ്രീക്ക് പുരാണത്തിലെ ഹെർമസ് ദേവന്റെ പ്രതിരൂപമായി കരുതപ്പെടുന്നു.<യൃ><യൃ>മനുഷ്യർക്ക് തന്നെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്നറിയാൻ മെർക്കുറി ദേവനു മോഹം തോന്നി. അങ്ങനെയാണ് മനുഷ്യരൂപം ധരിച്ച് അദ്ദേഹം ഒരു ദിവസം ഭൂമിയിലെത്തിയത്. ഭൂമിയിലെ യാത്രയ്ക്കിടയിൽ പലരോടും ദേവൻ സംസാരിച്ചു. പക്ഷേ, ആരുംതന്നെ ദേവനെ തിരിച്ചറിഞ്ഞില്ല.<യൃ><യൃ>വഴിയരികിൽ കണ്ട ഒരു കടയിൽ അദ്ദേഹം കയറി. പ്രതിമകൾ വില്ക്കുന്ന ഒരു കടയായിരുന്നു അത്. വിവിധ വലുപ്പത്തിലുള്ള ധാരാളം പ്രതിമകൾ അവിടെയുണ്ടായിരുന്നു. മെർക്കുറി ദേവൻ കൗതുകത്തോടെ അവയെല്ലാം നോക്കിക്കണ്ടു. അവിടെയുണ്ടായിരുന്ന ജൂപ്പിറ്റർ ദേവന്റെ പ്രതിമ സാമാന്യം വലുപ്പമുള്ള ഒന്നായിരുന്നു. അതു കണ്ടപ്പോൾ മെർക്കുറി ദേവൻ കടയുടമയോടു ചോദിച്ചു: ‘‘ഈ പ്രതിമയ്ക്ക് എന്തു വില വരും?’’ <യൃ><യൃ>‘‘ജൂപ്പിറ്റർ ദേവന്റെ പ്രതിമയ്ക്ക് ഡിമാൻഡ് ഒട്ടും കുറഞ്ഞിട്ടില്ല,’’ കടയുടമ പറഞ്ഞു. ‘‘എങ്കിലും രണ്ടു സ്വർണനാണയത്തിന് ഈ പ്രതിമ ഞാൻ തരാം.’’ ജൂപ്പിറ്റർ ദേവന്റെ തൊട്ടടുത്തു തന്നെ ജൂണോ ദേവിയുടെ പ്രതിമയുമുണ്ടായിരുന്നു. ഈ പ്രതിമയിലേക്കു ചൂണ്ടിക്കൊണ്ട് മെർക്കുറി ദേവൻ ചോദിച്ചു: ‘‘ഈ പ്രതിമയ്ക്കും അത്രയും വിലവരുമോ?’’ <യൃ><യൃ>അപ്പോൾ കടയുടമ പറഞ്ഞു. ‘‘ജൂണോ ദേവിയുടെ പ്രതിമയ്ക്കും സാമാന്യം നല്ല ഡിമാൻഡാണ്. എങ്കിലും അതും രണ്ടു സ്വർണനാണയത്തിനു തരാം.’’ കടയുടമയോടൊപ്പം മെർക്കുറി മറ്റ് പ്രതിമകളും ചുറ്റിനടന്നു കണ്ടു. അക്കൂട്ടത്തിൽ ഒരു പ്രതിമ കണ്ടപ്പോൾ ദേവന് അത്യധികം സന്തോഷം തോന്നി. കാരണം അത് ദേവന്റെ തന്നെ പ്രതിമയായിരുന്നു.<യൃ><യൃ>‘‘ഈ പ്രതിമ മെർക്കുറി ദേവന്റേതല്ലേ?’’ ദേവൻ കടയുടമയോടു ചോദിച്ചു. ‘‘അതെ, അത് മെർക്കുറി ദേവന്റേതു തന്നെ,’’ കടയുടമ പറഞ്ഞു. ‘<യൃ><യൃ>‘മെർക്കുറി ദേവന്റെ പ്രതിമ അതിസുന്ദരമായിരിക്കുന്നു!’’ ദേവൻ കടയുടമയെ നോക്കിക്കൊണ്ട് പറഞ്ഞു. ‘‘മെർക്കുറി ദേവൻ ദൈവങ്ങളുടെ സന്ദേശവാഹകനാണെന്നല്ലേ പറയുന്നത്?’’ ഇതുകേട്ടപ്പോൾ കടയുടമ തലകുലുക്കി. ‘‘അതുപോലെ, കച്ചവടക്കാർക്കു വിജയം നല്കുന്നവനുമാണ് മെർക്കുറി ദേവൻ എന്ന് കേട്ടിട്ടുണ്ട്. അതു ശരിയല്ലേ?’’ ദേവൻ ചോദിച്ചു. കടയുടമ അതും തലകുലുക്കി സമ്മതിച്ചു.<യൃ><യൃ>‘‘അങ്ങനെയെങ്കിൽ ഈ പ്രതിമയ്ക്ക് നാലു സ്വർണനാണയമെങ്കിലും നിങ്ങൾ ചോദിക്കുമായിരിക്കും, അല്ലേ?’’ ദേവൻ ചോദിച്ചു.<യൃ><യൃ>കടയുടമ പറഞ്ഞു: ‘‘ജൂപ്പിറ്റർ ദേവന്റെയും ജൂണോ ദേവിയുടെയും പ്രതിമകൾ പറഞ്ഞവിലയ്ക്കു വാങ്ങുകയാണെങ്കിൽ മെർക്കുറി ദേവന്റെ പ്രതിമ ഞാൻ വെറുതെ തന്നേക്കാം. അങ്ങനെയെങ്കിലും ഈ പ്രതിമയൊന്ന് ഒഴിഞ്ഞു പോകുമല്ലോ!’’ കടയുടമയുടെ ആ വാക്കുകൾ കേട്ടപ്പോൾ മെർക്കുറി ദേവന്റെ മുഖം വിളറി വെളുത്തുപോയി. ദേവൻ പെട്ടെന്ന് അവിടെ നിന്നു സ്‌ഥലംവിട്ടു.<യൃ><യൃ>ഊതിവീർപ്പിച്ച വ്യക്‌തിത്വത്തിന്റെ ഉടമയായിരുന്നു മെർക്കുറി. തന്നെക്കാൾ സുന്ദരനും കേമനുമായി മറ്റാരുമില്ലെന്നാണ് ദേവൻ കരുതിയിരുന്നത്. തന്മൂലം, തന്റെ പ്രതിമയ്ക്ക് വലിയ ഡിമാൻഡ് ഉണ്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ, വാസ്തവം മറിച്ചായിരുന്നു. ആർക്കും വേണ്ടാത്ത പ്രതിമയായിരുന്നു മെർക്കുറി ദേവന്റേത്. തന്മൂലമാണ് ആ പ്രതിമ സൗജന്യമായി കൊടുക്കാമെന്ന് കടയുടമ പറഞ്ഞത്.<യൃ><യൃ>നമുക്കു നമ്മെക്കുറിച്ച് നല്ല മതിപ്പുണ്ടാകുന്നതു നല്ലതുതന്നെ. ആരുടെ മുമ്പിലും തല ഉയർത്തി നില്ക്കുവാൻ അതു നമ്മെ സഹായിക്കും. എന്നാൽ, നാം നമ്മുടെ വ്യക്‌തിത്വം ഊതിവീർപ്പിക്കാൻ ശ്രമിച്ചാലോ? നമുക്കില്ലാത്ത ഗുണങ്ങൾ ഉണ്ടെന്നു നാം ഭാവിച്ചാലോ? അതു നന്മയെക്കാളേറെ ദോഷമേ നമുക്കു ചെയ്യൂ.<യൃ><യൃ>സ്വന്തം വ്യക്‌തിത്വം ഊതിവീർപ്പിച്ചാൽ അതു ബലൂൺ പൊട്ടുന്നതു പോലെ പൊട്ടിപ്പോകും എന്നു തീർച്ചയാണ്. എന്നു മാത്രമല്ല, അപ്പോൾ നാം മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യരാവുകയും ചെയ്യും. നമുക്കെല്ലാവർക്കും എല്ലാ നല്ല ഗുണങ്ങളും സ്വാഭാവികമായും ഉണ്ടായെന്നു വരില്ല. പക്ഷേ, അതുകൊണ്ട്, ഇല്ലാത്ത ഗുണങ്ങൾ നമുക്കുള്ളതായി വെറുതെ എന്തിനു നാം വിശ്വസിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യണം?<യൃ><യൃ>നാം ആഗ്രഹിക്കുന്ന നല്ല ഗുണങ്ങൾ നമുക്കില്ലെങ്കിൽ അവ നമ്മിലുണ്ടാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. ജീവിതത്തിലെ പല നല്ല ഗുണങ്ങളും പരിശ്രമിച്ചാൽ നമുക്ക് നേടാമെന്നതാണ് വാസ്തവം. അങ്ങനെയെങ്കിൽ നമ്മുടെ ശ്രദ്ധ തിരിയേണ്ടത് ആ വഴിക്കാണ്. മറിച്ച് നമുക്കില്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് നാം വിശ്വസിച്ച് മുന്നോട്ടുപോയാൽ അതു നമ്മെ അബദ്ധത്തിൽ ചാടിക്കുകയേ ഉള്ളൂ. അതിനു പകരം, എന്തെല്ലാം ഗുണഗണങ്ങൾ നമ്മിൽ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ അവയെല്ലാം നമ്മിൽ വളർത്താൻ നോക്കാം. നമ്മുടെ കഴിവു കുറവുകൊണ്ട് ഏതെങ്കിലും നന്മ നമുക്ക് വളർത്താൻ സാധിക്കുന്നില്ലെങ്കിൽ അതേക്കുറിച്ച് ഖിന്നരാകേണ്ട. നമുക്ക് വേണ്ടത് പരിശ്രമം മാത്രമാണ്. അപ്പോൾ നാം പ്രതീക്ഷിക്കുന്നതിലും കൂടുതൽ നന്മകൾ നമ്മിലുണ്ടായിക്കൊള്ളും. നമ്മുടെ വ്യക്‌തിത്വം അങ്ങനെ കൂടുതൽ ശ്രേഷ്ഠമായിത്തീരുകയും ചെയ്യും.<യൃ>
    
To send your comments, please clickhere