ജെല്ലിമിഠായി കഴിച്ചു കോഴിക്കോട്ട് അഞ്ചു വയസുകാരൻ മരിച്ചതു കഴിഞ്ഞ വർഷമാണ്. സിഗരറ്റ് മിഠായി തിന്നു സ്കൂൾ കുട്ടികൾ ബോധരഹിതരായതും അടുത്തയിടെ.
നിറം, മണം, രുചി എന്നിവയിൽ വ്യത്യസ്തമായ മിഠായികൾ അംഗീകാരമുള്ളതും ഇല്ലാത്തതുമായ കന്പനികൾ വിപണിയിലെത്തുന്നുണ്ട്. ഉത്പാദകർ ആരെന്നുപോലും വിൽപനക്കാർ അറിയുന്നില്ല. ലൈസൻസില്ലാതെ ഒരു ഭക്ഷ്യ ഉത്പന്നവും വിൽക്കരുതെന്നു നിയമമുണ്ടായിരിക്കെ വഴിയോരത്തും വഴിക്കടയിലും എത്രയോ ഉത്പന്നങ്ങൾ തിന്നാനും കുടിക്കാനുമായി വിറ്റഴിയുന്നു. ലെസിയും കുലുക്കിസർബത്തും പഴച്ചാറുമൊക്കെയായി വിൽക്കപ്പെടുന്ന ഇനങ്ങളിൽ ഒരു പരിശോധനയുമില്ല. ഇതിൽ ചേർക്കുന്ന വെള്ളവും പരിശോധിക്കാറില്ല. എന്തിനേറെ കരിക്കിൽ മാരക വിഷമുള്ളതായി സമൂഹ മാധ്യമങ്ങൾ കഥ പെരുപ്പിക്കുന്ന കേരളത്തിൽ ഇന്നേ വരെ കരിക്കിലൊരു ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ല.
പല ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിനു ഹാനികരമെന്നു കണ്ടു നിരോധനം ഏർപ്പെടുത്തുന്പോഴേക്കും വൻതോതിൽ കച്ചവടം നടന്നിട്ടുണ്ടാവും. ബേബി ഫുഡ്, മിഠായി, ബിസ്കറ്റ്, കേക്ക്, ഐസ് ക്രീം തുടങ്ങിയവ മാർക്കറ്റിലെത്തും മുൻപ് പരിശോധിച്ചു സുരക്ഷ ഉറപ്പാക്കാനുള്ള ഒരു നടപടിയും ഇവിടെയില്ല.
പിരിഞ്ഞൊഴുകുന്ന പാൽനിയമങ്ങൾ
പാലിൽ രാസവസ്തുക്കൾ ചേർക്കുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് 2016ൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ച നാടാണിത്.
ഭക്ഷ്യ സുരക്ഷാ-നിലവാര അഥോറിറ്റി നടത്തിയ പഠനത്തിൽ രാജ്യത്ത് വിൽക്കപ്പെടുന്നതിൽ 68.4 ശതമാനവും രാസവസ്തുക്കൾ കലർത്തിയ പാലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്.
കേരളത്തിൽ മിൽക്ക് ആൻഡ് മിൽക്ക് പ്രൊഡക്റ്റ് ഓർഡർ (എംഎംപി) നിലവിലുണ്ടായിരുന്ന കാലത്ത് മായം കണ്ടുപിടിക്കാൻ ക്ഷീരവികസന വകുപ്പിനായിരുന്നു അധികാരം. ഡയറി സയൻസിൽ ബിടെക് ബിരുദധാരികളായ ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർക്ക് എല്ലാ ജില്ലകളിലും ക്വാളിറ്റി കണ്ട്രോൾ ലാബുകളും എല്ലാ ബ്ലോക്കുകളിലും ക്ഷീരവികസന യൂനിറ്റുകളും റീജണൽ ലാബുകളുമുണ്ട്. എംഎംപി മാറി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്റ്റ് വന്നതോടെ അധികാരം ഫുഡ് സേഫ്റ്റി കമ്മീഷണറിലേക്കു പോയി. ഫുഡ് സേഫ്റ്റിയിൽ പ്രവർത്തിക്കുന്നതോ ആരോഗ്യവകുപ്പിലെ ഫുഡ് ഇൻസ്പെക്ടർമാരും. ഇവരിൽ ഏറെപ്പേർക്കും വേണ്ടത്ര പരിശീലനം കിട്ടിയിട്ടുമില്ല. പാൽ, പാൽപ്പൊടി സാന്പിളുകൾ സർക്കാരിന്റെ റീജണൽ അനലിറ്റിക്കൽ ലാബുകളിലേക്ക് അയയ്ക്കുക മാത്രമാണ് ഇവരുടെ ദൗത്യം. അയയ്ക്കുന്ന സാന്പിളുകൾ ആഴ്ചകളോളം ലാബിൽ ഇരുന്നുപോകുകയാണ് പതിവ്.
ക്ഷീരവകുപ്പിന്റെ 20 ലാബുകളിലായി ഡയറി സയൻസിൽ ബിടെക്കുകാരും 50 ക്വാളിറ്റി കണ്ട്രോൾ ലാബുകളുമുള്ളപ്പോഴാണ് അനലിറ്റിക്കൽ ലാബുകളിൽ സാന്പിളുകൾ പരിശോധനയ്ക്കായി തള്ളുന്നത്. ചില പാൽ ബ്രാൻഡുകൾക്ക് വിൽപന നിരോധനം ഏർപ്പെടുത്തി പത്രക്കുറിപ്പുകൾ വരാറുണ്ടെങ്കിലും പുതിയ ബ്രാൻഡിൽ ഇവരൊക്കെ ആഴ്ചകൾക്കുള്ളിൽ മാർക്കറ്റിലെത്തുകയാണ് പതിവ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പാലുകളുടെ വരവും പരിശോധനയും തടയുക ഏറെ ദുഷ്കരമാണ്. ഉപഭോഗം ഇരട്ടിയാകുന്ന ഓണം, വിഷു വിശേഷകാലത്ത് ലക്ഷത്തിലൊരു സാന്പിൾ പോലും പരിശോധിച്ചുവിടാനുള്ള സംവിധാനം കേരളത്തിലില്ല.
സാന്പിൾ ഫലം വൈകുന്നതിനെപ്പറ്റി റീജിയണൽ അനലിറ്റിക്കൽ ലാബുകളിൽ അന്വേഷിച്ചപ്പോൾ സൗകര്യത്തിന്റെ കുറവല്ല സാന്പിളുകളുടെ പെരുപ്പവും ജീവനക്കാരുടെ കുറവുമാണ് പരിമിതിയെന്നു വിശദീകരണമുണ്ടായി. നിലവിൽ നാലും അഞ്ചും ജില്ലകളിൽ നിന്നുള്ള സാന്പിൾ പരിശോധനയ്ക്കുള്ളതാണ് ഒരു റീജിയണൽ അനലിറ്റിക്കൽ ലാബ്. എല്ലാ ജില്ലകളിലും അനലിറ്റിക്കൽ ലാബുകൾ സ്ഥാപിക്കാതെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക കേരളത്തിൽ അപ്രായോഗികമാണ്. ഗ്യാസ് ക്രോമറ്റോ ഗ്രാഫ്, ലിക്വിഡ് ക്രോമറ്റോ ഗ്രാഫ്, മാസ് സ്പെക്ട്രോ മീറ്റർ, ഇൻടലക്ടീവ് കപ്പിൾഡ് മാസ് സ്പെക്ട്രോ മീറ്റർ തുടങ്ങിയ ഉപകരണങ്ങൾ വേണം സൂക്ഷ്മമായ വിഷാംശവും മായവും കണ്ടെത്താൻ. ഇതിനുള്ള സൗകര്യങ്ങൾ പല അനലിറ്റിക്കൽ ലാബുകളിലുമില്ല.
പഴം ചന്തയിലുണ്ടോ പരിശോധന
മാന്പഴക്കാലമായാൽ കാർബൈഡ് പ്രയോഗമാണ് വാർത്ത. പഴങ്ങളുടെ പരിശോധന കേരളത്തിൽ ഒരിക്കലും പ്രായോഗികമല്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാന്പഴം വിൽക്കുന്ന ഇവിടെ ഒരിക്കലും പരിശോധന പ്രായോഗികമല്ല. പന്ത്രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് മാന്പഴമെത്തുന്ന വലിയ ചന്തയാണ് കേരളം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഇനവുമുണ്ടാകും. മാവിൻതോട്ടത്തിൽതന്നെ കാർബൈഡ് വിതറിയാണ് ഇക്കാലത്ത് പലപ്പോഴും മാങ്ങ കയറ്റിവിടുക. പെട്ടി നാട്ടിലെത്തുന്പോൾ മാങ്ങ പഴുത്തു പാകമായിരിക്കും. അതിനാൽ പരിശോധന തോട്ടത്തിലും പായ്ക്കിംഗ് കേന്ദ്രത്തിലും വരെ നടത്തിയേ തീരു. ഇത്തഡോണ് എന്ന രാസവസ്തു കൂടി ചേർത്താണ് മാങ്ങയിൽ കാർബൈഡിന്റെ പ്രയോഗം. മാങ്ങയിൽ
കാർബൈഡ് ഉണ്ടെന്നു തെളിഞ്ഞാൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരം കേസെടുക്കാം. പക്ഷെ ഇതുകൊണ്ടു പ്രയോജനമൊന്നുമില്ല. കഴിഞ്ഞ വർഷം മാർച്ചിൽ കാർബൈഡിൽ പഴുപ്പിച്ച് മാന്പഴം പിടികൂടിയ സംഭവത്തിൽ ഇക്കൊല്ലം മാർച്ചിലാണ് കേസെടുക്കാൻ അനുമതി കിട്ടിയിരിക്കുന്നത്. സഞ്ചരിക്കുന്ന ലാബുകളും അതിവേഗപരിശോധനാ സംവിധാനവുമാണ് ഇക്കാര്യത്തിൽ പോംവഴി. മുന്തിരിത്തോട്ടങ്ങളിൽ നേരിട്ടു നടത്തുന്ന മാരക വിഷപ്രയോഗങ്ങൾ കാണാത്തവർ ചുരുക്കമാണ്. പക്ഷെ കേരളത്തിൽ പരിശോധന അപ്രായോഗികം തന്നെ. ഇവിടെ വിൽപനയ്ക്കായി മുന്തിരി എത്തിച്ചാൽ പന്ത്രണ്ടു മണിക്കൂറിനുള്ളിൽ വിറ്റുതീരും. പിന്നെ എങ്ങനെ സാന്പിളെടുത്തു പരിശോധിക്കും. വിഷം കണ്ടെത്തിയാൽതന്നെ നിരോധന ഉത്തരവുമായി ഉദ്യോഗസ്ഥരെത്തുന്പോൾ മുന്തിരി അപ്പാടെ വിറ്റുപോയിട്ടുണ്ടാകും. അതിർത്തി ചെക് പോസ്റ്റുകളിലൊരിടത്തും മുന്തിരി പരിശോധനയ്ക്കുള്ള ലാബ് നിലവിലില്ലതാനും. എവിടെ എപ്പോൾ വേണമെങ്കിലും കയറി പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് അനുമതിയില്ലെന്നതും മറ്റൊരു പരിമിതിയാണ്. പ്രമുഖ ഐടി കേന്ദ്രത്തിലെ കാന്റീൻ പരിശോധിച്ചു പിഴയിട്ടതും പൂട്ടിച്ചതും അടുത്തയിടെ വകുപ്പിനു പുലിവാലായി. പരിശോധന നടത്തിയ സ്ഥാപനം സ്പെഷൽ ഇക്കണോമിക് സോണ് പരിധിയിൽപ്പെട്ടതായതിനാൽ പരിശോധന നിയമവിരുദ്ധമാണെന്നു സ്ഥാപിച്ച് ഐടി കേന്ദ്രം സർക്കാരിന് പരാതി നൽകിയിരിക്കുകയാണ്.
കല്യാണമണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, ക്ലബ്ബുകൾ എന്നിവയ്ക്കും ഭക്ഷ്യസുരക്ഷാ ലൈസൻസ് വേണമെന്നാണ് ചട്ടം. കല്യാണമണ്ഡപങ്ങളും ഇതിനോടു ചേർന്ന അടുക്കളയും ഭക്ഷ്യസുരക്ഷയുടെ കീഴിൽ വരുന്നതിനാലാണിത്. ഇവിടെയൊന്നും പരിശോധന നടത്താറില്ല. നടത്തുക പ്രായോഗികവുമല്ല. ഇതിനുള്ള പരിശോധനാ സംവിധാനം സർക്കാരിനില്ലതാനും.
ഇറക്കുമതിയിലും മായം
മോശം ഭക്ഷ്യധാന്യം വിദേശത്തുനിന്നെത്തിച്ചു നമ്മുടെ മാർക്കറ്റിൽ വിറ്റാൽ അതു തടയുകയെന്നതും എളുപ്പമല്ല. സ്വകാര്യ കന്പനി അടുത്തയിടെ കൊച്ചിയിൽ കപ്പലിൽ എത്തിച്ച പൂപ്പൽ പിടിച്ച 2000 ടണ് ഗോതന്പിന്റെ വിൽപന തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഹൈക്കോടതി വരെ കയറേണ്ടിവന്നു.
വിൽക്കാനാവില്ലെന്നു കണ്ട് ഇത് പിടിച്ചെടുത്തതിനെതിരേ ഇറക്കുമതി നടത്തിയ സ്ഥാപനം ഹൈക്കോടതിയിൽ ഹർജി നൽകി. ഗോതന്പ് കഴുകി ഉണക്കിയാൽ കുഴപ്പമുണ്ടാകില്ലെന്നായിരുന്നു ഇറക്കുമതിക്കാരന്റെ വാദം. അവസാനം 20 ടണ് ഗോതന്പു അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ കഴുകി പരിശോധനിക്കാൻ സിംഗിൾബെഞ്ച് അനുവദിച്ചു.
ഇതിനെതിരെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നൽകിയ ഹർജിയിൽ ഈ ഗോതന്പിന്റെ വിൽപന ഡിവിഷൻബെഞ്ച് തടഞ്ഞു. ഇവിടെനിന്നു കയറ്റുമതി ചെയ്ത് വിദേശത്തെത്തിച്ച് ഉത്പന്നം മോശമെന്നു കണ്ട് വിദേശരാജ്യങ്ങൾ തിരിച്ചയച്ചാൽ അത് തുറമുഖത്തുതന്നെ നശിപ്പിക്കണമെന്നാണ് ചട്ടം. യൂറോപ്പിലും ഗൾഫിലും നിന്നു തിരിച്ചയച്ച കറിപ്പൊടി നശിപ്പിക്കാനെന്ന പേരിൽ നിർമാതാവ് തുറമുത്തു നിന്നു വാങ്ങിയെടുത്തതായി ഭക്ഷ്യ സുരക്ഷക്കാർ പറഞ്ഞു. അതിവിടെ വിറ്റോ എന്നത് ആർക്കും അറിയില്ല. തുറമുഖങ്ങളോടു ചേർന്ന് ഭക്ഷ്യപരിശോധനാ ലാബുകൾ സ്ഥാപിക്കാൻ ഇനിയും നടപടിയായിട്ടില്ല.
ചായക്കടകൾ, നാടൻ ഭക്ഷണ ശാല, കേറ്ററിംഗ് സ്ഥാപനങ്ങളിലൊക്കെ ഭക്ഷ്യ പരിശോധന നാമമാത്രം. പല സ്ഥാപനങ്ങൾക്കും ലൈസൻസും സർട്ടിഫിക്കറ്റുമുണ്ടാകാറില്ല.
വൃത്തി, വെള്ളത്തിന്റെ മേൻമ എന്നിവയൊക്കെ പ്രധാനമാണ്. മീൻ, ഇറച്ചി, പാൽ, ധാന്യങ്ങൾ എന്നിവയൊക്കെ പലയിടങ്ങളിൽ നിന്നു വാങ്ങി പാചകം നടത്തുന്ന സാഹചര്യത്തിൽ ഭക്ഷണം പിഴച്ചാൽ തങ്ങളെങ്ങനെ കുറ്റാക്കാരാകുമെന്നാണ് കേറ്ററിംഗ് സ്ഥാപനങ്ങളുടെ ചോദ്യം. മാർക്കറ്റിലുള്ള സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വിഭാഗം തന്നെ. സാന്പത്തിക സ്ഥിതിവിവരക്കണക്കനുസരിച്ച് സംസ്ഥാനത്ത് 11,033 തട്ടുകടകളുണ്ട്. ഇതിൽ ലൈസൻസ്, ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവയുള്ളവരാകട്ടെ നാമമാത്രം. ജോലിയെടുക്കുന്നവരിൽ വലിയൊരു വിഭാഗം ഇതര സംസ്ഥാനക്കാരും.
വഴിയോര തെരുവോര ഭക്ഷണക്കടകളിൽ ഭക്ഷ്യവകുപ്പിന്റെ പരിശോധന അത്യപൂർവമാണ്. കാനകളോടു ചേർന്ന് എലിയും പൂച്ചയും കീടങ്ങളുമുള്ള തുറസായ ഇടങ്ങളിൽ വേണ്ടത്ര മറവില്ലാതെ നടത്തുന്ന ഭക്ഷണവിൽപനയ്ക്കു യാതൊരു നിയന്ത്രണങ്ങളും നിയമങ്ങളുമില്ല. നിലവാരം, ശുചിത്വം, വില എന്നിവ തോന്നിയപടി. (തുടരും)
റെജി ജോസഫ്