നാലു വർഷം തുടർച്ചയായി വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയിൽ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസിന്റെ നേതൃത്വത്തിൽ 4,800 പച്ചക്കറി സാന്പിളുകൾ പരിശോധിച്ച് കഴിഞ്ഞ വർഷം പുറത്തുവിട്ട ഫലം ഏറെ പ്രസക്തമാണ്.
കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമാറ്റോഗ്രാഫ്, മാസ് സ്പെക്ട്രോമീറ്റർ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. പച്ചക്കറി പരിശോധനയിൽ ഏറ്റവും കൂടുതൽ വിഷാംശം കണ്ടെത്തിയത് പുതിന ഇലയിലും പയറിലുമാണ്. സുഗന്ധവ്യഞ്ജനങ്ങളിലും മസാലപ്പൊടി സാന്പിളുകളിൽ ഏലയ്ക്ക, വറ്റൽമുളക്, മുളകുപൊടി, ചതച്ചമുളക്, ജീരകപൊടി, ജീരകം, മസാല, ചുക്ക്പൊടി, ഉലുവ, പെരുംജീരകം എന്നിവയിലും വിഷാംശത്തിന്റെ സാന്നിധ്യം ഏറെ കൂടുതലായിരുന്നു. പുതിന 62 ശതമാനത്തിലും പയർ 45 ശതമാനത്തിലും കീടനാശിനി സാന്നിധ്യമുണ്ടായിരുന്നു. ക്ലോർപെറി ഫോസ്, പ്രൊഫെനോപോസ്, ബെഫെൻത്രിൻ, എത്തയോണ്‍, ലാംബ്ഡാ സെഹാലോത്രിൻ തുടങ്ങിയവയാണ് പച്ചക്കറികളിൽ കണ്ടെത്തിയ കീടനാശിനികൾ. ജൈവപച്ചക്കറികളിലെ സ്ഥിതിയും മോശമായിരുന്നില്ലെന്നു ഡോ. തോമസ് ബിജു മാത്യൂസ് പറഞ്ഞു.
സൈപർമെത്രിൻ, ക്ലോർപെറി ഫോസ്, ഫെൻപോപാത്രിൻ, ,ബെഫെൻത്രിൻ,പ്രൊഫെനോപോസ്, എത്തയോണ്‍ എന്നിവജൈവപച്ചക്കറികളിലും കണ്ടെത്തി.
ക്ലോർപെറി ഫോസാണ് പഴവർഗങ്ങളിലെ പ്രധാന കീടനാശിനി ഉണങ്ങിയ, ഫെൻപോപ്രാതിൻ, ലാംബ്ഡാ സെഹാലോത്രിൻ എന്നിവയുടെ അംശവും പഴങ്ങളിലുണ്ടായിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ എന്നിവകളിൽ ക്യുനാൽഫോസ്, ക്ലോർപെറി ഫോസ്, ബെഫെൻത്രിൻ, ലാംബ്ഡാ സെഹാലോത്രിൻ, സൈപർമെത്രിൻ,ഫെൻവാലറേറ്റ്, എത്തയോണ്‍,ഫൊസലോണ്‍, പ്രൊഫെനോഫോസ്,മീത്തൈൽ പാരത്തിയോണ്‍ എന്നിവ കണ്ടെത്തി.
ഇതരസംസ്ഥാന പച്ചക്കറികളും പഴങ്ങളും പരിശോധിക്കാനുള്ള ലാബുകൾ അതിർത്തി ചെക്ക്പോസ്റ്റുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും സ്ഥാപിക്കാതെ ഇതിനു മാറ്റമുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം പരിശോധിക്കാൻ അഞ്ചുദിവസം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ആവശ്യമാണ്. പച്ചക്കറികളും പഴങ്ങളും പെട്ടെന്ന് നശിക്കുന്നതായതിനാൽ വാഹനം തടഞ്ഞുവച്ച് പരിശോധിക്കാൻ പറ്റില്ല. വെള്ളായണി കാർഷിക കോളജിലെ ലബോറട്ടറിയിൽ എത്തിച്ചു പരിശോധിക്കുകയേ മാർഗമുള്ളു.
നിയമത്തിന്റെ നൂലാമാലകൾ
സാന്പിൾ പരിശോധനയിൽ ഭക്ഷ്യസാധനങ്ങളിൽ മായവും കൃത്രിമത്വവും കണ്ടെത്തിയാലും കോടതി അംഗീകരിക്കണമെങ്കിൽ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അക്രഡിറ്റേഷനുള്ള സർക്കാർ ലാബുകളിലെ പരിശോധനാഫലം തെളിവായി കിട്ടണം. എറണാകുളം റീജനൽ അനലിറ്റിക്കൽ ലാബിനും തിരുവനന്തപുരം, കോഴിക്കോട് ഭക്ഷ്യ സുരക്ഷാലാബുകൾക്കും അക്രഡിറ്റേഷൻ കിട്ടിയത് അടുത്തയിടെ മാത്രമാണ്. ഇക്കാരണത്താൽ മുൻകാല കേസുകളിലേറെയും ശിക്ഷ നൽകാൻ കഴിഞ്ഞതുമില്ല. സർക്കാർ ലാബുകളിലെ പരിശോധനാ കാലതാമസം മൂലം കേസ് നടപടികൾ ഇഴയുന്നതും ഇവിടെ പതിവാണ്. രണ്ടും മൂന്നും വർഷം പഴക്കമുള്ള കേസുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നു.
കോടികളുടെ ചെലവിൽ സാന്പിൾ പരിശോധനാ യന്ത്രം വാങ്ങിയാൽ സർക്കാർ ലാബുകളിൽ അതു നോക്കുകുത്തിയായി ഇരുന്നുപോകുന്നതും ഇവിടെ പുതുമയല്ല.
പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താൻ രണ്ടു കോടി രൂപ ചെലവിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് മുൻപു വാങ്ങിയ ഉപകരണങ്ങൾ കൊണ്ട് ഒരു കിലോഗ്രാം പച്ചക്കറിപോലും പരിശോധിക്കുകയോ, ഫലം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ജീവനക്കാർതന്നെ വെളിപ്പെടുത്തുന്നു. എറണാകുളം, തിരുവനന്തപുരം സർക്കാർ ലാബുകളിൽ സ്ഥാപിച്ച അത്യാധുനിക ഗ്യാസ് ക്രോമറ്റോഗ്രാഫ് മാസ് സ്പെക്ട്രോഫോട്ടോമീറ്റർ (ജിസിഎസ്എംഎസ്) എന്ന യന്ത്രമാണ് വർഷങ്ങളോളം ഇരുന്നുപോയത്. പച്ചക്കറിയിലെ വിഷാംശവും വെളിച്ചെണ്ണയിലെ മായവും അപ്പോൾത്തന്നെ കണ്ടെത്താനുള്ളതാണ് ഈ ഉപകരണങ്ങൾ. ഈ സാഹചര്യത്തിൽ പച്ചക്കറി സാന്പിളുകൾ വെള്ളായണി കാർഷിക സർവകലാശാലയിൽ പരിശോധിക്കുകയേ തരമുള്ളു.
ചാർജ് ചെയ്ത കേസുകൾ വിചാരണ ചെയ്യാൻ നിയമം അനുശാസിക്കുന്ന പ്രത്യേക കോടതികൾ സംസ്ഥാനത്ത് നിലവിലില്ലെന്നതും മറ്റൊരു പരിമിതിയാണ്. ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർക്കെതിരോ എടുക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ അഡ്ജുഡിക്കേഷൻ ഓഫീസറെ നിയമിക്കണമെന്നാണു ഭക്ഷ്യസുരക്ഷാ നിയമം. 10 ലക്ഷം രൂപ വരെ പിഴയൊടുക്കാവുന്ന കേസുകൾ അഡ്ജുഡിക്കേഷൻ ഓഫീസർക്കു കൈകാര്യം ചെയ്യാം. അതിലും തീവ്രതയുള്ള കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കാനാണു നിയമം പറയുന്നത്. പ്രത്യേക കോടതിക്കു മുകളിൽ അപ്പലേറ്റ് അഥോറിറ്റിയുമുണ്ടാകണം. പരിശോധനാഫലം ഹാജരാക്കിയില്ലെങ്കിൽ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടാൻ കുറ്റവാളികൾക്കു കഴിയും. ചാർജ് ചെയ്യുന്ന കേസുകൾ എവിടെ സമർപ്പിക്കണമെന്നതിൽ അവ്യക്തത തുടരുകയാണെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസിന്റെ അംഗീകാരമുള്ള ലബോറട്ടറികൾ വന്നെങ്കിലും ഇവിടെ പരിശോധിക്കുന്ന എല്ലാ സാധനങ്ങൾക്കും അക്രഡിറ്റേഷൻ ബാധകമല്ല. ചില ഇനം പരിശോധനകൾക്കു മാത്രമാണ് അംഗീകാരമുള്ളത്. അതിസൂക്ഷ്മപരിശോധനകൾക്കു വേണ്ട പല ഉപകരണങ്ങളും കേരളത്തിലില്ലതാനും. ഭക്ഷ്യ വിഷബാധ കേസുകളിൽ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുന്നതിലെ വീഴ്ചയാണ് പല കേസുകളിലും പ്രതികൾ രക്ഷപ്പെടാനിടയാക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ വേണ്ടത്ര വിദഗ്ധരില്ലാത്തതും വകുപ്പു നേരിടുന്ന പരിമിതിയാണ്. വികസിത രാജ്യങ്ങളിൽ വെറ്ററിനറി ഡോക്ടർമാരും ഭക്ഷ്യസുരക്ഷാ വിഭാഗവും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നടപടികളിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടെ അങ്ങനെയൊരു സഹകരണത്തിന് അനുമതിയില്ല.
പരിശോധനാ യന്ത്രങ്ങൾ നോക്കുകുത്തി
വൻതുക മുടക്കി വാങ്ങിയ പല ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ സർക്കാർ അനലിസ്റ്റ് ലബോറട്ടറികളിൽ സാങ്കേതിക വിദഗ്ധരില്ലെന്നതാണ് സ്ഥിതി. ഹൈപെർഫോമൻസ് ലിക്വിഡ് ക്രോമറ്റോഗ്രാഫ് (എച്ച്.പി.എൽ.സി.), ഗ്യാസ് ക്രോമറ്റോഗ്രാഫ് (ജി.സി.), അറ്റോമിക് അബ്സോർപ്ഷൻ സ്പെക്ട്രോഫോട്ടോ മീറ്റർ (എ.എ.എസ്.) തുടങ്ങിയ ഉപകരണങ്ങൾ ഏറെക്കാലമായി പ്രവർത്തനരഹിതമാണെന്ന് ജീവനക്കാർ വെളിപ്പെടുത്തുന്നു. സാന്പിളുകളുടെ എണ്ണം കൂടുംതോറും പരിശോധനയ്ക്കു കാലതാമസവുമുണ്ടാകുന്നു. സസ്യ-സസ്യേതര ഭക്ഷണത്തിന്റെ നിലവാരം ഉത്പാദന ഘട്ടത്തിൽ തന്നെ ഉറപ്പുവരുത്തേണ്ടതിനാൽ കൃഷിയിടങ്ങളിലോ മത്സ്യ മാംസ ഫാമുകളിലോ വേണം പരിശോധനയുടെ ഒന്നാം ഘട്ടം. അങ്ങനെയൊരു പരിശോധനാ നടപടി ഇവിടെയില്ല. പാൽവിൽപനയിടങ്ങളിൽനിന്ന് സാന്പിൾ ശേഖരിക്കുന്നതല്ലാതെ തൊഴുത്തുകളിലും ഫാമുകളിലും നേരിട്ടുപോയി തൊഴുത്തും പരിസരവും പാലും പരിശോധിച്ച സംഭവം ഇവിടെയില്ല.
സാംപിളുകളുടെ വിൽപന കാലാവധി തീരും മുന്‍പ്
എല്ലാ ജില്ലകളിലും ഫുഡ്സേഫ്റ്റി ലാബുകൾ സ്ഥാപിച്ചാൽ സാംപിൾ പരിശോധന വേഗത്തിൽ നടപ്പിലാക്കും. സംസ്ഥാനത്തെ ലാബുകളിൽ വേണ്ടത്ര യോഗ്യതയുള്ള അനലിസ്റ്റുകൾ ഇല്ലെന്നതും ന്യൂനതയാണ്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച സ്വകാര്യ ലാബുകളുടെ സേവനം ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിലും ഇതിനുവേണ്ട നടപടികൾ കൈക്കൊള്ളുന്നില്ല. വെളിച്ചെണ്ണയിലെ മായം പരിശോധിക്കുന്നതിന് എറണാകുളത്തെ കോക്കനട്ട് ഡവലപ്മെന്റ് ബോർഡിന്റെ ലാബ് മാത്രമാണുള്ളത്.
(തുടരും)
റെജി ജോസഫ്