വിരൽത്തുന്പിൽ വിരിയുന്ന സൗകര്യങ്ങളുടെ നീണ്ടനിരയാണ് വിവര സാങ്കേതിക വിദ്യ സാധ്യമാക്കിയത്. മൊബൈൽ ഫോണുകൾ സ്മാർട്ടായതോടെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണവും വർധിച്ചു. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 400 ദശലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കളാണുള്ളത്. ഏകദേശം 71 ശതമാനം നഗരവാസികളും 37 ശതമാനം ഗ്രാമീണരും ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ഡൽഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ കണക്ഷനുകൾ ഉള്ളത്. 100 പേർക്ക് 256 മൊബൈൽ ഫോണ് കണക്ഷൻ എന്നതാണ് അവിടത്തെ നിരക്ക്. സോഷ്യൽ നെറ്റ്വർക്കിംഗിനായി 67 ശതമാനം നഗരവാസികളും 33 ശതമാനം ഗ്രാമീണരും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്.
അതേസമയം ജനസംഖ്യയിലെ സുപ്രധാന വിഭാഗമായ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ കുറവാണ്. സൈബർ ചൂഷണങ്ങൾക്കും ദുരുപയോഗത്തിനും ഇരയായതുമൂലം കുട്ടികൾ ജീവനൊടുക്കിയ സംഭവങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒറ്റപ്പെടൽ, പഠനത്തിൽ ശ്രദ്ധ കുറയുക, മന്ദത, വിഷാദരോഗം, നിരാശ, ഉത്കണ്ഠ, ഭയം എന്നിങ്ങനെ വിവിധ പ്രത്യാഘാതങ്ങളാണ് ഇത്തരം ഇരകൾ നേരിടുന്നത്.
കുട്ടികൾക്കെതിരേയുള്ള സൈബർ അതിക്രമങ്ങൾ ചൈൽഡ് ലൈൻവഴി പോലീസിൽ റിപ്പോർട്ടു ചെയ്യാനാകും. എന്നാൽ, ചില പോലീസ് ഉദ്യോഗസ്ഥർക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ധാരണക്കുറവുമൂലം ഇരകളെ തുടർ നിയമനടപടികളിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സൈബർ ചൂഷണത്തിന്റെ ഇരകളായ കുട്ടികൾക്കായുള്ള സംവിധാനങ്ങളും രാജ്യത്ത് പരിമിതമാണ്. കുട്ടികളുടെ സൈബർ സുരക്ഷ മുൻനിരത്തി നിയമങ്ങളും (ഉദാ: 2000ലെ ഐടി നിയമം)നയങ്ങളും രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവ സാങ്കേതിക വിപ്ലവത്തിനനുസരിച്ച് പരിഷ്കരിക്കേണ്ടതുണ്ട്.
ഡിജിറ്റൽ നേട്ടങ്ങളുമായി കേരളം
രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണ് കണക്ഷനുകളുടെ കാര്യത്തിൽ ദേശീയ തലത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിൽ 100 പേരിൽ 73 പേർക്ക് മൊബൈൽ കണക്ഷൻ ഉണ്ട്. ഈ 73 പേരിൽ 36 പേർക്കും മൊബൈൽ ഫോണിൽ ഇന്റർനെറ്റ് കണക്ഷനുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിൽ 94 ശതമാനം സ്കൂളുകളിലും കംപ്യൂട്ടർ ഉണ്ട്. ബിഹാറിൽ കംപ്യൂട്ടറുകളുള്ള സ്കൂളുകൾ ഏഴു ശതമാനം മാത്രമാണ്. വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനാണ് വിവരസാങ്കേതിക വിദ്യ വഴിയൊരുക്കിയത്. എന്നാൽ, കുട്ടികൾക്കെതിരെയുള്ള ചൂഷണം, ദുരുപയോഗം എന്നിവ ഈ മേഖലയിൽ വർധിച്ചുവരുന്നു. ഇതോടൊപ്പം തന്നെ കുട്ടികൾ സൈബർ കുറ്റകൃത്യങ്ങളിൽ കൂടുതലായി ഉൾപ്പെടുന്നുമുണ്ട്.
ലേഖനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനായി സൈബർ സെൽ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ മുന്നിലിരിക്കുന്ന പരാതിക്കെട്ടുകൾ ശരിക്കും ഞെട്ടിച്ചു. പരാതികൾ വിവിധതരത്തിലുള്ളതായിരുന്നു. പരാതിക്കാരിലേറെയും 18 മുതൽ 35 വയസുവരെയുള്ള സ്ത്രീകളും.
പണം നഷ്ടപ്പെട്ട ഗൾഫുകാരൻ
കൊച്ചി സിറ്റിയിലെ ഒരു പോലീസ് സ്റ്റേഷനിൽ അടുത്തിടെ പരാതിയുമായി ഒരു ഗൾഫുകാരനെത്തി. ഭാര്യയെ കാണാനില്ലെന്നായിരുന്നു അയാളുടെ പരാതി. അയാളുടെ അക്കൗണ്ടിൽ നിന്ന് വൻ തുക തട്ടിയെടുത്തായിരുന്നു ഭാര്യ മുങ്ങിയത്. പരാതിയുടെ ചുരുളഴിക്കാൻ പോലീസിന് അധികസമയം വേണ്ടിവന്നില്ല. ഭാര്യയെ കാമുകനൊപ്പം ഡൽഹിയിൽ നിന്ന് പിടികൂടി കൊണ്ടുവന്നു.
വിവാഹശേഷം മാസങ്ങൾക്കകം ഭാര്യയെ നാട്ടിലാക്കിയിട്ടാണ് ഗൾഫുകാരൻ പോയത്. വിലകൂടിയ ലാപ്ടോപ്പും മൊബൈൽഫോണും ഭാര്യക്ക് സമ്മാനിച്ചിരുന്നു. ആദ്യമൊക്കെ ഭർത്താവിന്റെ ഫോണ്വിളികൾക്കായി കാത്തിരുന്ന ഭാര്യയുടെ സ്വഭാവം താമസിയാതെ മാറി. ഫേസ്ബുക്കിലും വാട്സ്ആപ്പിലും പുതിയ സൗഹൃദങ്ങൾ തേടിയ ആ യുവതിക്ക് ഒരു സൈബർ കാമുകനെയും കിട്ടി. പിന്നെ രാവും പകലും അയാളോടായി സംസാരം. താമസിയാതെ അയാളുടെ ഓരോരോ ആവശ്യങ്ങൾക്കും പണം ചോദിച്ചു തുടങ്ങി. പ്രണയവിവശയായ യുവതിയാകട്ടെ ജോയിന്റ് അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചു കൊണ്ടിരുന്നു. ഓരോ ആവശ്യത്തിനാണെന്ന് ഭർത്താവിനോടു കള്ളം പറഞ്ഞു.
ഒടുവിൽ സൈബർ കാമുകൻ യുവതിയെ കാണാൻ എറണാകുളം മറൈൻഡ്രൈവിൽ വന്നു. അപ്പോഴാണ് 32 കാരിയായ യുവതി തനിക്കു പറ്റിയ ചതി മനസിലാക്കിയത്. കാമുകനാകട്ടെ 26കാരനും. പക്ഷേ പ്രേമത്തിനു കണ്ണില്ലല്ലോ? അവൾ അയാൾക്കൊപ്പം നാടുവിടാൻ തീരുമാനിച്ചു. ഭർത്താവ് ഗൾഫിൽ നിന്ന് വരുന്നതിന് ആഴ്ചകൾക്കു മുന്പാണ് അക്കൗണ്ടിൽ നിന്ന് വൻതുക പിൻവലിച്ച് കാമുകനൊപ്പം യുവതി ഡൽഹിക്കു കടന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ലോക്കൽ പോലീസ് യുവതിയെ കണ്ടെത്തിയത്. (നാളെ- പ്രൊഡ്യൂസർ ചേട്ടന്റെ നുണക്കഥ) .
ഇതു ശ്രദ്ധിക്കാം
ഇന്റർനെറ്റും മൊബൈൽഫോണുകളും ഉപയോഗിക്കുന്പോൾ അൽപമൊന്നു ശ്രദ്ധിച്ചാൽ പല സൈബർ കുറ്റകൃത്യങ്ങളും ഒഴിവാക്കാനാകും.
* കംപ്യൂട്ടർ നെറ്റ്വർക്കിൽ കഴിവതും അപരിചിതരുമായി ചാറ്റ് ചെയ്യുന്നതും മെയിലുകൾക്ക് മറുപടി നൽകുന്നതും ഒഴിവാക്കുക. ഈ ആളുകൾ ആരൊക്കെയാണെന്ന് നമുക്കറിയില്ല. സ്ത്രീയുടെ പേരിൽ മെയിൽ അയയ്ക്കുന്നത് പുരുഷനാകാം. പുരുഷന്റെ പേരിൽ സ്ത്രീയും അയയ്ക്കാം. ഓണ്ലൈനിൽ ഒരാൾക്ക് എങ്ങനെ വേണമെങ്കിലും സ്വയം പരിചയപ്പെടുത്താം.
* ചാറ്റിംഗിലൂടെ പരിചയപ്പെടുന്നവരോട് പേര്, അഡ്രസ്, ഫോണ് നന്പർ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങൾ കൈമാറരുത്.
* ഫോട്ടോ അയയ്ക്കുകയോ നേരിൽ കാണാൻ ശ്രമിക്കുകയോ, കുട്ടികളാണെങ്കിൽ മുതിർന്നവരെ അറിയിക്കാതെ ആരെയെങ്കിലും നേരിൽ കാണാൻ ശ്രമിക്കുകയോ അരുത്.
* വൃത്തികെട്ടതും അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങൾ, ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ തുടങ്ങി നിങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്നതും അനാവശ്യമെന്നു തോന്നുന്നതുമായ ഒരു സന്ദേശത്തിനും മറുപടി അയയ്ക്കരുത്. ഇവ ആവർത്തിച്ചാൽ പോലീസിൽ പരാതിപ്പെടുക.
* മൊബൈൽ കാമറ ഉപയോഗിച്ച് അനുവാദം കൂടാതെ ആരുടെയും ഫോട്ടോ എടുക്കാൻ പാടില്ല. അതു മറ്റൊരാളുടെ സ്വകാര്യതയുടെ ലംഘനമാണ്.
* അശ്ലീല ചിത്രങ്ങൾ, വാചകങ്ങൾ തുടങ്ങിയവ മെസേജ് ആയി അയയ്ക്കരുത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഐടി നിയമപ്രകാരം മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാം.
* അപരിചിതരുടെ മെസേജുകൾക്ക് മറുപടി അയയ്ക്കരുത്.
* ചാറ്റ് ചെയ്യുന്പോൾ ലഭിച്ചതോ ആരുടെയെങ്കിലും പ്രൊഫൈലുകളിൽ കാണുന്നതോ ആയ അപരിചിതരുടെ നന്പറുകളിൽ വിളിക്കരുത്.
* കോപ്പിറൈറ്റുള്ള കംപ്യൂട്ടർ പ്രോഗ്രാമുകൾ(സോഫ്ട് വെയറുകൾ) മോഷ്ടിക്കരുത്. ഇന്റർനെറ്റിൽ കയറി അവ പകർത്താൻ ശ്രമിക്കുന്നത് മോഷ്ടിക്കുന്നതിനു തുല്യമാണ്.
* ഇന്റർനെറ്റിലുള്ള ലേഖനങ്ങളും പ്രോഗ്രാമുകളും സ്വന്തം രചന എന്ന രീതിയിൽ ഉപയോഗിക്കരുത്.
* മൊബൈൽ ഫോണിന് ബ്ലൂടൂത്ത് ഉണ്ടെങ്കിൽ അത് ഓപ്പണ് ആക്കി വയ്ക്കരുത്. ഫോണിലെ വിവരങ്ങൾ ചോർത്തപ്പെടാനും അശ്ലീല/അനാവശ്യ സന്ദേശങ്ങളും ചിത്രങ്ങളും ലഭിക്കാനും ഇത് ഇടയാക്കും.
* കന്പനികൾ അധികാരപ്പെടുത്തിയിട്ടുള്ള സർവീസ് സെന്ററുകളിൽ മാത്രമേ ഫോണ് സർവീസിംഗിനു നൽകാവൂ. അല്ലെങ്കിൽ അതിലെ വിവരങ്ങൾ ചോർത്തി ദുരുപയോഗപ്പെടുത്തിയേക്കാം.
സീമ മോഹൻലാൽ