മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി
മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മംഗളാദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ചിത്രാ പൗർണമി ഉത്സവം 30ന്. ഓരോ വർഷവും ഉത്സവത്തിനു മാത്രമായി നട തുറക്കുന്ന ഇവിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം പതിനായിരങ്ങളാണ് എത്തുന്നത്.

സമുദ്രനിരപ്പിൽ നിന്നു 4,386 അടി ഉയരത്തിലുള്ള പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരം വർഷത്തിനു മുകളിൽ പഴക്കമുണ്ടെന്നാണു കരുതുന്നത്. കല്ലുകൾ കൊണ്ടാണ് ക്ഷേത്രം പണി തീർത്തിരിക്കുന്നത്.ക്ഷേത്രത്തിന്‍റെ പഴമയും ആചാരവും അനുഷ്ഠാനങ്ങളുമെല്ലാം ഓരോ വർഷവും ഉത്സവ ദിനത്തിൽമാത്രം ഭക്തരിലേക്കെത്തുന്നു എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്‌ട്രപ്രസിദ്ധി നേടിയ തേക്കടിയുടെ കവാടമായ കുമളിയിൽ നിന്നു 14 കിലോമീറ്റർ അകലെയാണ് കണ്ണകി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് നിലനിൽക്കുന്ന പ്രദേശമായതിനാൽ ഉത്സവ ദിവസം കടുത്ത സുരക്ഷാ സംവിധാനങ്ങൾ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി ഒരുക്കാനാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ഭക്തരുടെ സുരക്ഷയും വനത്തിന്‍റെയും ക്ഷേത്രത്തിന്‍റെയും സംരക്ഷണവും മുൻനിർത്തിയുള്ള മുൻകരുതലുകൾ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഉത്സവ ദിവസം കുടിവെള്ളം,അടിയന്തര വൈദ്യസഹായം, ആംബുലൻസ് സൗകര്യങ്ങൾ തുടങ്ങിയവയും സജ്ജമാക്കും. ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ ക്ഷേത്രദർശനം നടത്താനാവശ്യമായ ഒരുക്കങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ചൈത്രമാസത്തിലെ പൗർണമി നാളിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണു സംഘടിപ്പിക്കുന്നത്. തേനി, ഇടുക്കി ജില്ലാ കലക്ടർമാരുടെ മേൽനോട്ടത്തിലാണ് ചിത്രാ പൗർണമി ഉത്സവം നടക്കുന്നത്.

ഉത്സവദിനത്തിൽ രാവിലെ നാലിന് ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ ക്ഷേത്രത്തിൽ പ്രവേശിക്കും. ഭക്തർക്ക് രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ ക്ഷേത്രത്തിൽ പ്രവേശിക്കാം. കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കും.

19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ തിരുവിതാംകൂറിന്‍റെ അധീനതയിലായിരുന്ന മംഗളാദേവിമലയുടെയും ക്ഷേത്രത്തിന്‍റെയും മേൽ ആദ്യം അവകാശവാദമുന്നയിച്ചത് മദ്രാസ് പ്രസിഡൻസിയായിരുന്നു. തർക്കം തീർക്കാൻ 1817-ൽ തടത്തിയ സർവേയിൽ മംഗളാദേവി പൂർണമായും തിരുവിതാംകൂറിന് അവകാശപ്പെട്ടതാണെന്നു തെളിഞ്ഞു. പിന്നീട് 1854ൽ നടത്തിയ ദി ഗ്രേറ്റ് ട്രിഗോണമിക്കൽ സർവേയും ഇതു സ്ഥിരീകരിച്ചു. സ്വാതന്ത്ര്യാനന്തരം 1979-ൽ വീണ്ടും തർക്കമുയർന്നു. ഇതേത്തുടർന്ന് നടത്തിയ സർവേ പ്രകാരം ക്ഷേത്രവും ഇതോടു ചേർന്നുള്ള 62 സെന്‍റ് സ്ഥലവും പൂർണമായും കേരളത്തിനു മാത്രം അവകാശപ്പെട്ടതാണെന്നു കണ്ടെത്തി. 1983ൽ പുനഃപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനും ഉത്സവ നടത്തിപ്പിനും വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത് 1985 മുതലാണ്. പിന്നീട് അധികാരത്തിൽ വന്ന തമിഴ്നാട് സർക്കാരുകൾ പലവട്ടം അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിർത്തി തർക്കം നിലനിൽക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് ഉത്സവം സംഘടിപ്പിച്ചുവരുന്നത്.

ചേരരാജാവായ ചേരൻ ചെങ്കുട്ടവനാണു ക്ഷേത്രം നിർമിച്ചതെന്നാണു ചിലപ്പതികാരത്തിൽ പരാമർശിച്ചിരിക്കുന്നത്. ഏറെക്കുറെ തകർന്നു കിടന്നിരുന്ന ഈ ക്ഷേത്രം നിർമിച്ചത് പൂർണമായും കരിങ്കല്ലിലാണ്.

മണ്ഡപം, തിടപ്പള്ളി, ബലിക്കൽപുര, ഗർഭഗൃഹം, ശ്രീകോവിൽ എന്നിവയെല്ലാം നിർമിച്ചിരിക്കുന്നതു ക്ഷേത്രവിധിപ്രകാരമാണ്. ശ്രീകോവിൽ രണ്ടു തട്ടുകളിലാണ്. തകർന്നു വീണതും അവശേഷിക്കുന്നതുമായ മതിലിലും ക്ഷേത്രത്തിന്‍റെ ചില ഭാഗങ്ങളിലും പ്രാചീന തമിഴ് ലിപിയിൽ കൊത്തിയ ലിഖിതങ്ങളും രേഖാചിത്രങ്ങളും വ്യാളീരൂപങ്ങളും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. തകർന്ന ചുറ്റുമതിലിനുള്ളിൽ നാലു മണ്ഡപങ്ങളുണ്ട്. ഇവ മാത്രമാണ് ആരാധന സ്ഥലങ്ങളെന്നാണ് ബ്രിട്ടീഷ് രേഖകളിൽ പരാമർശിക്കുന്നത്.

രണ്ടു തട്ടുകളിലായി നിർമിച്ചിരിക്കുന്ന ശ്രീകോവിലിനടുത്തു നിന്ന് വലിയൊരു തുരങ്കത്തിന്‍റെ വാതായനവും കാണാനാകും. കല്ലും മണ്ണും നിറഞ്ഞ ഈ തുരങ്കം മധുരവരെ നീളുന്നതാണന്നു വിശ്വസിക്കപ്പെടുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് മംഗളാദേവിയിൽ നിന്ന് ഒരു തുരങ്കം നിർമിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. തുരങ്കത്തിന്‍റെ തകർന്ന കവാടവും വറ്റാത്ത രണ്ടു കുളങ്ങളും ക്ഷേത്രത്തിനു സമീപത്തുണ്ട്. ശ്രീകോവിലുകളെല്ലാം തമിഴ്നാട്ടിലേക്കു തുറന്നിരിക്കുന്നതും ചരിത്രത്തിന് അപ്പുറത്തേക്ക് ഭക്തരുടെ വിശ്വാസങ്ങളെ ഉൗട്ടിയുറപ്പിക്കുന്നതാണ്. പുരാതന കാലത്തെ ഈ പ്രദേശം ഗൂഡല്ലൂർ ആസ്ഥാനമാക്കിയ പൂഞ്ഞാർ രാജാവിന്‍റെ അധീനതയിലായിരുന്നു.



ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് ക്ഷേത്രത്തിന്‍റെ പിന്നിലുള്ള ഐതിഹ്യം. ശപഥത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥപറയുന്നതാണ് മംഗളാദേവി ക്ഷേത്രത്തിന്‍റെ ഐതിഹ്യം. ക്ഷേത്രവുമായി ബന്ധപ്പെട്ടു പറഞ്ഞു പ്രചരിപ്പിക്കപ്പെടുന്ന കഥയിതാണ്.

എക്കാലത്തും കേൾവികേട്ട മികച്ച ഭരണം നിലനിന്നിരുന്ന രാജ്യമായിരുന്നു കാവേരി പൂംപട്ടണം. രാജ്യത്തെ അറിയപ്പെടുന്ന രാജാവു കരിംകാല ചോളന്‍റെ മകനായിരുന്നു കോവിലൻ. സൗന്ദര്യവും കോമളത്തവും ഒത്തിണങ്ങിയ കോവിലൻ വിവാഹം കഴിച്ചതാകട്ടെ കാവേരി പൂംപട്ടണത്തിലെ പ്രശസ്തനായ വ്യാപാരിയുടെ മകൾ കണ്ണകിയെയും. കണ്ണകിയിൽ അനുരാഗം തോന്നിയ കോവിലൻ കണ്ണകിയെ രാ ജകല്പനയെ ധിക്കരിച്ചാണ് ഒടുവിൽ വിവാഹം ചെയ്തത്.
വിവാഹശേഷം ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ലായെന്നു മാത്രം. രാജ കൊട്ടാരത്തിലെ സുന്ദരിയും നർത്തകിയുമായ മാധവിയെന്ന യുവതിയുടെ നൃത്തത്തിൽ ആകൃഷ്ടനായ കോവിലൻ അവളെ വിവാഹം കഴിച്ചു. കോവിലന്‍റെ സന്പാദ്യമെല്ലാം കൈക്കലാക്കിയ മാധവി വൈകാതെ ഇയാളെ കൈയൊഴിഞ്ഞു. പശ്ചാത്താപ വിവശനായ കോവിലൻ തെറ്റുകൾ ഏറ്റുപറഞ്ഞ് വീണ്ടും കണ്ണകിയുടെ പക്കലെത്തി. ഭാര്യാ-ഭർതൃ ബന്ധം പരിപാവനമാണെന്ന് വിശ്വസിച്ചിരുന്ന കണ്ണകി കോവിലനെ നിറകണ്ണുകളോടെയും നിറഞ്ഞ സ്നേഹത്തോടെയും സ്വീകരിച്ചു.

സന്പത്തെല്ലാം നഷ്ടപ്പെട്ടതിനാൽ വരുംനാളുകളിലേക്കു ജീവിതമാർഗത്തിനായി കച്ചവടം തുടങ്ങാൻ ഇരുവരും തീരുമാനിച്ചു. ഇതിനു പണം കണ്ടെത്താനയി കണ്ണകിയുടെ ഒരു ചിലന്പു വിൽക്കാൻ തീരുമാനിച്ചു. ചിലന്പു വിൽക്കാൻ കോവിലൻ നഗരത്തിലേക്കു പോയ കാലത്താണ് പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലന്പു മോഷണം പോയത്. രാജ്ഞിയുടെ ചിലന്പ് മോഷ്ടിച്ചയാൾ എത്തിയ സ്വർണപ്പണിക്കാരന്‍റെ അടുത്തായിരുന്നു കോവിലനും ചിലന്പ് വിൽക്കാൻ എത്തിയത്. കോവലനെ കുടുക്കി യഥാർഥ മോഷ്ടാവിനെ രക്ഷിച്ച് ലാഭമുണ്ടാക്കാമെന്നു കരുതിയ സ്വർണപ്പണിക്കാരൻ കോവിലനാണ് രാജ്ഞിയുടെ ചിലന്പ് മോഷ്ടിച്ചതെന്നും അയാൾ അത് വിൽക്കാൻ തന്നെ സമീപിച്ചിരിക്കുകയാണെന്നുമുള്ള വിവരം രാജാവിന് കൈമാറി.
കോപാകുലനായ രാജാവ് കോവിലനെ വധിക്കാൻ ഉത്തരവിട്ടു.ഭർത്താവിന്‍റെ അകാല വിയോഗത്തിന്‍റെ വിവരമറിഞ്ഞ് ആദ്യം കരഞ്ഞുതളർന്നിരുന്ന കണ്ണകി പിന്നീടു കോപത്താൽ ജ്വലിച്ചു. സത്യസന്ധനും ധർമിഷ്ഠടനുമായ ഭർത്താവിനെ വധിച്ചവരോടു പ്രതികാരം ചെയ്യുമെന്ന് കണ്ണകി ഉഗ്രശപഥമെടുത്തു. രാജകൊട്ടാരത്തിലെത്തിയ കണ്ണകി തന്‍റെ ഭർത്താവ് നിരപരാധിയാണെന്നു രാജാവിനെ ബോധ്യപ്പെടുത്തി. കണ്ണകിയുടെയും കോവിലന്‍റെയും സത്യസന്ധത മനസിലാക്കിയ രാജാവ് തനിക്കുപറ്റിയ കൈപ്പിഴവിൽ മനംനൊന്തു ഹൃദയംപൊട്ടി മരിച്ചു. എന്നാൽ ഇതുകൊണ്ടും കോപം ശമിക്കാത്ത കണ്ണകി ഉച്ചത്തിൽ ശാപവാക്കുകളുരുവിട്ടുകൊണ്ട് തന്‍റെ ഇടത്തേമുല പറിച്ചെറിഞ്ഞു. തുടർന്നു നഗരം മുഴുവൻ അലഞ്ഞുനടന്നു. കണ്ണകിയുടെ കോപാഗ്നിയിൽ മധുരാനഗരം മുഴുവൻ കത്തിച്ചാന്പലായി.

ജലപാനം പോലുമില്ലാതെ അലഞ്ഞുനടന്ന കണ്ണകി പതിനാറു ദിവസങ്ങൾക്കുശേഷം ചോളരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന നിലവിൽ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്‍റെ മുകളിലെത്തി. അവിടെ ഒരു വേങ്ങമരച്ചുവട്ടിൽ തളർന്നിരുന്ന കണ്ണകിയുടെ ഭർതൃസ്നേഹത്തിലും സത്യസന്ധതയിലും സംപ്രീതരായ ദേവൻമാർ അവളെ കോവിലനോടൊപ്പം രഥത്തിലെത്തി സ്വർഗത്തിലേക്ക് ആനയിച്ചുവെന്നാണ് ഐതിഹ്യം.

സ്വർഗയാത്രയ്ക്ക് സാക്ഷികളായ മലങ്കുറവൻമാരാകട്ടെ അക്കാലംമുതൽ കണ്ണകിയെ തങ്ങളുടെ ദേവിയായി ആരാധിച്ചു തുടങ്ങി.പിന്നീട് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ ഇവിടെ ക്ഷേത്രം നിർമിക്കുകയായിരുന്നു. ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ശിലയിൽ ശില്പ ശാസ്ത്രത്തിന്‍റെ മറുകരകണ്ട കർമ്മ കുശലൻമാരാൽ കണ്ണകി ബിംബം നിർമ്മിച്ച് വിശിഷ്ടങ്ങളായ ആഭരണങ്ങൾ മുടിമുതൽ അടിയോളം ചാർത്തി. ദിഗ്ദേവതകളെ കാവൽ നിർത്തി, ഹോമവും ഉത്സവവും നിത്യവും നടന്നുവരുമാറ് ഏർപ്പാട് നടത്തിക്കൊൾവിൻ എന്നായിരുന്നു രാജസിംഹമായ ചെങ്കുട്ടുവന്‍റെ കല്പന. ഇത് ചിലപ്പതികാരത്തിലെ ബിംബ പ്രതിഷ്ഠാപനത്തിലും പറയുന്നുണ്ട്. ഇതേത്തുടർന്ന് ഭക്തർ കൂട്ടത്തോടെ മംഗളാദേവിയിലെത്തി താത്കാലിക പാർപ്പിടങ്ങളുണ്ടാക്കി തങ്ങിയിരുന്നതായും ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മുൻകാലങ്ങളിൽ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ലാതിരുന്ന മംഗളാദേവി ക്ഷേത്രത്തിന്‍റെ പേരിൽ തമിഴ്നാട് അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രവേശനം നിരോധിച്ചത്. ഇപ്പോൾ വർഷംതോറും ചൈത്രമാസത്തിലെ പൗർണമി നാളിൽ മാത്രമാണ് ക്ഷേത്രത്തിൽ ഉത്സവം നടത്തുന്നത്. ഉത്സവം കൂടുതൽ ദിവസങ്ങളിലേക്കു നീട്ടണമെന്നതു പോലുള്ള ആവശ്യങ്ങൾ ഇപ്പോൾ തന്നെ തമിഴ്നാട്ടിലെ കണ്ണകി ട്രസ്റ്റ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ കടുത്ത നിയന്ത്രണങ്ങളാണ് വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

കാലപ്പഴക്കത്താൽ തകർന്ന ക്ഷേത്രം പുനർ നിർമിക്കണമെന്നുള്ള നിരന്തര ആവശ്യത്തെത്തുടർന്ന് 2015-ൽ സംസ്ഥാന അറ്റോർണി ജനറലും പുരാവസ്തു ഡയറക്ടറും ക്ഷേത്രം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. കന്പം കേന്ദ്രമായി പ്രവർത്തിക്കുന്ന കണ്ണകി ട്രസ്റ്റ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല. 1984 മുതൽ പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരകമാണു കണ്ണകി ക്ഷേത്രം.

പ്രദീപ് ഗോപി