കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കുള്ളിൽ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ടെന്നു മാനസികാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുടുംബബന്ധങ്ങളിലുണ്ടായ തകർച്ചകളും, വിഷാദരോഗം കൂടുതൽ സാധാരണമായതും, കൂടുതൽ സമ്മർദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമൊക്കെ ഈ വർധനവിനു കാരണമായിട്ടുണ്ട്. കുട്ടികളിൽ ആത്മഹത്യയുടെ പ്രധാന കാരണങ്ങളും ഇവയൊക്കെയാണെന്ന് ഇവർ വ്യക്തമാക്കുന്നു.
1. വ്യക്തിപരമായ കാരണങ്ങൾ
മാനസികപ്രശ്നങ്ങൾ: ആത്മഹത്യ ചെയ്യുന്ന കുട്ടികളിൽ 90 ശതമാനവും വിഷാദരോഗം, ലഹരിപദാർഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങൾ തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവരാണ്. അമിതമായ സ്വയംവിമർശനം, എല്ലാറ്റിലും പ്രതീക്ഷ നഷ്ടമാവുക, ഏകാഗ്രതയില്ലായ്മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുടെ സാന്നിധ്യം വിഷാദരോഗമുള്ള കൗമാരക്കാരിൽ ആത്മഹത്യയുടെ സാദ്ധ്യത കൂട്ടുന്നുണ്ട്.
സ്വഭാവവൈകല്യങ്ങൾ: ശുഭാപ്തിവിശ്വാസമില്ലായ്മ, മനോവികാരങ്ങളിൽ അകാരണമായി വ്യതിയാനങ്ങൾ വരുന്ന ശീലം, സ്ഥായിയായ ആക്രമണോത്സുകത, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവില്ലായ്മ, എടുത്തുചാട്ടം, മുൻകോപം തുടങ്ങിയവ ആത്മഹത്യയിലേക്കു നയിച്ചേക്കാം.
ആത്മഹത്യാശ്രമം: മുന്പ് ആത്മഹത്യക്കു ശ്രമിച്ച് പരാജയപ്പെട്ടവർ, പ്രത്യേകിച്ച് ആണ്കുട്ടികൾ, വീണ്ടും ശ്രമിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
2. പാരന്പര്യം
മുന്പ് ആത്മഹത്യകൾ നടന്ന കുടുംബങ്ങളിലും, അമിതമദ്യപാനം, വിഷാദരോഗം തുടങ്ങിയ മാനസികപ്രശ്നങ്ങൾ ഉള്ളവരുടെ കുട്ടികളിലും ആത്മഹത്യാപ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്.
3. പ്രതികൂലസാഹചര്യങ്ങൾ
കഠിനമായ ശിക്ഷാനടപടികൾ, ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങൾ, നല്ല വ്യക്തിബന്ധങ്ങളുടെ അഭാവം മുതലായവ കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിട്ടേക്കാം. മാതാപിതാക്കളുടെ വഴിപിരിയൽ, കുടുംബാംഗങ്ങളുടെ മരണം, നിരന്തരമുള്ള കുടുംബകലഹങ്ങൾ തുടങ്ങിയവയും അവരിൽ ആത്മഹത്യാചിന്തകളുടെ വിത്തുപാകിയേക്കാം. തക്കതായ മാർഗനിർദേശങ്ങൾ നൽകാനും വൈഷമ്യങ്ങൾ തുറന്നു ചർച്ച ചെയ്യാനും മുതിർന്നവർ ആരും ലഭ്യമല്ലാത്ത അവസ്ഥയും ആത്മഹത്യാസാധ്യത വർദ്ധിപ്പിച്ചേക്കാം.
4. അനുകരണം
ആത്മഹത്യയെക്കുറിച്ച് വായിക്കുകയോ, ആത്മഹത്യാവാർത്തകൾ കേൾക്കുകയോ, നേരിട്ടോ ദൃശ്യമാധ്യമങ്ങളിലൂടെയോ ആത്മഹത്യകൾ കാണുകയോ ചെയ്താൽ ആത്മഹത്യാരീതികൾ അനുകരിച്ചുനോക്കാനുള്ള പ്രവണത ചില കുട്ടികളിൽ കാണാറുണ്ട്.
5. വിദ്യാഭ്യാസപരമായ സമ്മർദം
വിദ്യാഭ്യാസപരമായി കൗമാരക്കാർക്ക് മാതാപിതാക്കളിൽ നിന്നും സ്കൂളിൽ നിന്നും കടുത്ത സമ്മർദം നേരിടേണ്ടിവന്നേക്കാം. രക്ഷാകർത്താക്കൾ കുട്ടികളെക്കുറിച്ച് അയഥാർഥങ്ങളായ പ്രതീക്ഷകളായിരിക്കും വച്ചുപുലർത്തുന്നത്. രക്ഷാകർത്താക്കളുടെ പ്രതീക്ഷകൾ സാക്ഷാത്കരിച്ചു നൽകാൻ സാധിക്കാതെ വരുന്പോൾ അവർ തീർത്തും നിരാശരാവുന്നു. സമ്മർദം താങ്ങാനാകാത്ത സാഹചര്യത്തിൽ അവർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു.
6. ഗാർഹിക പീഡനം
നിരവധി കൗമാരക്കാർ ഗാർഹിക പീഡനത്തിന് ഇരയാവുന്നുണ്ട്. ഒന്നുകിൽ അവർ കുടുംബാംഗങ്ങളാൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നു, അല്ലെങ്കിൽ അവർ രക്ഷാകർത്താക്കൾ ഉൾപ്പെടുന്ന ഗാർഹിക അതിക്രമങ്ങൾക്ക് സാക്ഷിയാകുന്നു. ഇത് അവരിൽ ദീർഘകാലം നിലനിൽക്കുന്ന നിരാശയ്ക്കും ദുഃഖത്തിനും കാരണമാവുകയും ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമാവുകയും ചെയ്യുന്നു.
7. ലൈംഗിക പീഡനം
ലൈംഗികാതിക്രമങ്ങൾ ശാരീരികമായി മാത്രമല്ല മാനസികമായും ഒരാളെ മുറിപ്പെടുത്തുന്നു. ലൈംഗിക പീഡനത്തിന് ഇരയാവുന്നവർ ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ട് നിസഹായാവസ്ഥയിലെത്തുന്നു. ഇത്തരത്തിൽ, ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള മനോവേദനയും നിരാശയും ആത്മഹത്യയിലേക്ക് നയിച്ചേക്കാം.
8. പ്രണയബന്ധങ്ങൾ
കൗമാരപ്രായത്തിൽ പ്രണയബന്ധങ്ങൾ സർവസാധാരണമാണ്. എന്നാൽ, തങ്ങളുടെ വികാരങ്ങൾ സുഹൃത്തുക്കളോ രക്ഷാകർത്താക്കളോ ശരിയായ രീതിയിൽ മനസിലാക്കുന്നില്ല എന്ന തോന്നൽ കൗമാരക്കാരെ ദുഃഖിതരും ഒറ്റപ്പെട്ടവരും ആക്കുന്നു. ഇത്തരം ബന്ധങ്ങൾ ഇഷ്ടപ്പെടാത്ത രക്ഷാകർത്താക്കൾ കുട്ടികളെ അപമാനിക്കുകയും ശിക്ഷിക്കുകയും ചെയ്തേക്കാം. ഇതെല്ലാം കടുത്ത നിരാശയ്ക്കും തുടർന്ന് ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമാവുകയും ചെയ്തേക്കാം.
ആത്മഹത്യക്കൊരുങ്ങുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാം?
മുന്നറിയിപ്പുകൾ: ആത്മഹത്യ ചെയ്യുന്ന കുട്ടികളിൽ 75 ശതമാനവും അക്കാര്യം അടുപ്പമുള്ളവരോട് മുൻകൂട്ടി പറയാറുണ്ട്. അതുകൊണ്ട് ഇത്തരം സൂചനകളെ ഒരിക്കലും അവഗണിക്കരുത്.
വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ: അകാരണമായ നിരാശയും ദേഷ്യവും, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, മെലിച്ചിൽ, തളർച്ച, നെഞ്ചിടിപ്പ്, ശ്രദ്ധക്കുറവ്, മറവി, വിനോദങ്ങളിൽ താല്പര്യമില്ലായ്മ, അസ്ഥാനത്തുള്ള കുറ്റബോധം, ആത്മവിശ്വാസക്കുറവ്, മരണചിന്തകൾ, ശുഭാപ്തിവിശ്വാസമില്ലായ്മ തുടങ്ങിയവ വിഷാദരോഗത്തിന്റെ സൂചനകളാവാം. ഇതിൽ നാലിലേറെ ലക്ഷണങ്ങൾ രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ അത് സാഹചര്യം വിദഗ്ധസഹായം അർഹിക്കുന്നത്ര ഗൗരവമുള്ളതാണ് എന്നതിന്റെ സൂചനയാണ്.
പഠനനിലവാരത്തിൽ പെട്ടെന്നുള്ള തകർച്ച, മദ്യം, ലഹരിപദാർഥങ്ങൾ തുടങ്ങിയവയുടെ അമിതമായ ഉപയോഗം, അപകടം പിടിച്ച കാര്യങ്ങൾ ചെയ്യാനുള്ള പുതിയ പ്രവണത, ആത്മഹത്യാരീതികളെപ്പറ്റിയുള്ള അന്വേഷണങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ പൊടുന്നനെ തലപൊക്കുകയും, ദിവസങ്ങളോളം നീണ്ടുനിൽക്കുകയും, ജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുകയും ചെയ്യുന്പോഴാണ് അവയെ കൂടുതൽ ഗൗരവമായെടുക്കേണ്ടത്.
ആത്മഹത്യാ പ്രവണതയുള്ള കുട്ടികളെ എങ്ങനെ സഹായിക്കാം?
അവരുടെ പ്രശ്നങ്ങൾ നിങ്ങളുമായി പങ്കുവച്ചതിന് നന്ദി പറയുക. ചില പ്രത്യേക സന്ദർഭങ്ങളിൽ ഏതൊരാൾക്കും സങ്കടവും മനോവേദനയും പ്രത്യാശയില്ലായ്മയുമൊക്കെ അനുഭവപ്പെടാമെന്നും, നിങ്ങൾക്ക് അവരെ ഉൾക്കൊള്ളാനാവുന്നുണ്ടെന്നും ബോദ്ധ്യപ്പെടുത്തുക. അവർ തനിച്ചല്ലെന്ന തിരിച്ചറിവുണ്ടാക്കി അവരുടെ വിഷമങ്ങൾ ലഘൂകരിക്കാൻ സഹായിക്കുക. കേട്ടു പഴകിയ ഉപദേശങ്ങളും അനാവശ്യ വാദപ്രതിവാദങ്ങളും ഒഴിവാക്കുക.
ആത്മഹത്യാചിന്ത എത്രത്തോളം വളർന്നിട്ടുണ്ട്, എന്തെങ്കിലും ആസൂത്രണങ്ങൾ ചെയ്തു തുടങ്ങിയിട്ടുണ്ടോ, മുന്പ് വല്ല ശ്രമങ്ങളും നടത്തിയിട്ടുണ്ടോ, ആത്മഹത്യാ ഉപാധികൾ യഥേഷ്ടം ലഭ്യമാണോ, വല്ല മാനസികരോഗങ്ങളും ഉള്ളതിന്റെ സൂചനകൾ ഉണ്ടോ, കുടുംബസാഹചര്യങ്ങൾ അനുകൂലമാണോ അതോ പ്രതികൂലമാണോ എന്നൊക്കെ ചോദിച്ചറിയുക. ശക്തമായ ആത്മഹത്യാപ്രവണതയുള്ളവരെ തനിച്ചുവിടാതിരിക്കുക. അവർക്ക് വിദഗ്ധസഹായം നിർദേശിക്കുക.
അദ്ധ്യാപകരുടെ പങ്ക്
ആത്മഹത്യാ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പിറ്റിഎ മീറ്റിംഗുകളിൽ ചർച്ച ചെയ്യുക.ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങൾ, മാനസികരോഗങ്ങളുടെ ലക്ഷണങ്ങൾ, അവയുടെ ചികിത്സകൾ, ആത്മഹത്യാപ്രവണത തുടങ്ങിയവയെപ്പറ്റി വിദ്യാർഥികളെ ബോധവത്കരിക്കുക.പ്രശ്നങ്ങളുള്ള കുട്ടികൾക്ക് വിദഗ്ധസഹായം ലഭ്യമാക്കുക.അച്ചടക്കനടപടികൾക്ക് വിധേയരായി സ്കൂളിൽനിന്ന് പുറത്താക്കപ്പെടുന്ന വിദ്യാർഥികളിൽ മാനസികപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ അവർക്ക് വിദഗ്ധോപദേശം നിർദേശിക്കുക.
സുഹൃത്തുക്കളുടെ പങ്ക്
പ്രശ്നങ്ങൾ തുറന്നുപറയാൻ തങ്ങൾ ആദ്യം സമീപിക്കുക കൂട്ടുകാരെയായിരിക്കുമെന്ന് ഒരു പഠനത്തിൽ 93 ശതമാനം കുട്ടികൾ വ്യക്തമാക്കുകയുണ്ടായി. ആത്മഹത്യാചിന്ത പങ്കുവയ്ക്കുന്ന കൂട്ടുകാരെ സ്വന്തംനിലയിൽ സഹായിക്കുന്നതിനൊപ്പം മുതിർന്നവരുടെയോ വിദഗ്ധരുടെയോ സഹായം തേടാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
(അവസാനിച്ചു)
പ്രദീപ് ഗോപി