കണ്ണും കാതും കൂർപ്പിച്ച് അധികൃതർ നാലുപാടും പായുന്പോഴും കൊച്ചിവഴി മയക്കുമരുന്നു കടത്ത് സജീവം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കോടികളുടെ മയക്കുമരുന്ന് കടത്തു നടക്കുന്പോൾ കേരളത്തിലേക്കു ലഹരി എത്തിക്കുന്ന പ്രധാന താവളമായി ഇവിടം മാറിക്കഴിഞ്ഞു. മുംബൈ, ഡൽഹി, ഗോവ വിമാനത്താവളങ്ങളിൽ നിന്ന് അടുത്തിടെ കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി നിരവധിപേരെ പിടികൂടിയതോടെ ഈ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി. ഇതോടെ കൊച്ചിയെ കടത്ത് കേന്ദ്രമാക്കാൻ മാഫിയ സംഘങ്ങളെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണു അധികൃതർ പറയുന്നത്.
പുതുവത്സരാഘോഷത്തിനിടെ വിമാനത്താവളത്തിൽ നിന്ന് 25 കോടിയോളം വില വരുന്ന 4.8 കിലോഗ്രാം കൊക്കെയ്നാണു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പിടികൂടിയത്. കൂടാതെ കൊച്ചിയിലെ റേവ് പാർട്ടികളിൽ നടത്തിയ പോലീസ് റെയ്ഡിൽ മയക്കുമരുന്നുകളുമായി പതിനഞ്ചോളംപേർ പിടിയിലാകുകയും ചെയ്തു. പുതുവത്സരാഘോഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ അറസ്റ്റും കൊച്ചിയിലേതാകും. 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പീൻ യുവതി ജൊഹന്ന എന്ന മുപ്പത്തിയാറുകാരിയാണു നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ വിഭാഗത്തിന്റെ പിടിയിലായത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിൽ ഒന്നാണിത്. സാവോ പോളോ വിമാനത്താവളത്തിൽനിന്നു യാത്രതിരിച്ച യുവതി മസ്കറ്റ് വഴി ഒമാൻ എയർവേസ് വിമാനത്തിലാണു നെടുന്പാശേരിയിലെത്തിയത്. ബ്രസീൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് ഇവർ.
രണ്ടു മാസത്തിനിടെ മൂന്നു മയക്കുമരുന്നു കേസുകളാണു നാർകോട്ടിക് വിഭാഗം നെടുന്പാശേരിയിൽ പിടികൂടിയത്. മൂന്നു കേസിലും പിടിയിലായതാകട്ടെ വിദേശിപൗരന്മാരും. കഴിഞ്ഞ നവംബറിൽ 3.6 കിലോഗ്രാം കൊക്കെയ്നുമായി പരാഗ്വേ സ്വദേശിയും ഡിസംബറിൽ ഒരു കിലോഗ്രാം കൊക്കെയ്നുമായി വെനസ്വേല സ്വദേശിയും പിടിയിലായി. മൂന്നു തവണയും വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് കൊക്കെയ്ൻ എത്തിച്ചതെന്നതും ശ്രദ്ധേയമാണ്. പാരഗ്വെ സ്വദേശി കൊക്കെയ്ൻ ദേഹത്ത് ഒളിപ്പിച്ച് കൊണ്ടുവന്നപ്പോൾ വെനസ്വേല സ്വദേശി ക്യാപ്സൂളുകളാക്കി വിഴുങ്ങിയാണു കടത്തിക്കൊണ്ടുവന്നത്. പുതുവത്സര ദിനത്തിൽ പിടിയിലായ ഫിലിപ്പീൻ സ്വദേശിനിയാകട്ടെ ട്രോളി ബാഗിൽ പ്രത്യേക അറയിലാക്കിയാണു മയക്കുമരുന്നു കടത്താൻശ്രമിച്ചത്.
ബ്രസീലാണു താരം
മൂന്നുപേരും കൊക്കെയ്ൻ എത്തിച്ചതു ബ്രസീലിൽനിന്നാണ്. അന്താരാഷ്ട്ര തലത്തിൽ കൊക്കെയ്ന് ബ്രസീലിൽ വില കുറവാണെന്നതിനാലാണ് ഇവിടെനിന്നു കടത്തു വർധിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. ബ്രസീൽ, പെറു, കൊളംബിയ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിൽ കൊക്കെയ്ൻ ഉത്പാദനം നടക്കുന്നുണ്ട്. ടണ് കണക്കിനു കൊക്കെയ്നാണ് ഇവിടങ്ങളിൽനിന്നു പുറംരാജ്യങ്ങളിലേക്ക് ഒഴുകുന്നത്. ബ്രസീലിൽനിന്നു കൊച്ചിയിൽ എത്തിക്കുന്ന കൊക്കെയ്ൻ ബംഗളൂരു വഴി ഗോവയിലേക്കും ഡൽഹിയിലേക്കും കടത്താനാണു സംഘത്തിന്റെ നീക്കമെന്നാണ് അധികൃതർ നൽകുന്ന വിവരം. കൊക്കെയ്ൻ പോലുള്ള ലഹരി വസ്തുകൾ പുറം രാജ്യങ്ങളിൽനിന്നു കൊച്ചിയിലേക്ക് ഒഴുകുന്പോൾ തന്നെ ഇന്ത്യക്ക് അകത്തുനിന്നും ലഹരി വസ്തുക്കൾ കൊച്ചിയിലേക്ക് ഒഴുകുന്നുണ്ട്.
ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണു ന്യൂജെൻ ലഹരി വസ്തുകളായ എംഡിഎംഎ, എൽഎസ്ഡി, ആംപ്യൂളുകൾ തുടങ്ങിയവ വലിയ തോതിൽ ഒഴുകുന്നത്. തമിഴ്നാട്ടിൽനിന്നു നൈട്രോസെപാം ഗുളികകളും ആന്ധ്രയിൽനിന്നു കഞ്ചാവും എത്തുന്നുണ്ട്. ഏത് മാർഗമായായലും ലഹരി കണ്ടുപിടിക്കാനുള്ള സാങ്കേതിക മാർഗം ഇല്ലാത്തതു അധികൃതരെ കുഴപ്പിക്കുന്നു. സംശയം തോന്നുന്നവരെ പരിശോധിക്കുന്നതിലൂടെയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന തിരച്ചിലിലൂടെയും മാത്രമേ ലഹരി പിടിക്കാൻ അധികൃതർക്കു നിലവിൽ സാധിക്കുന്നുള്ളൂ.
പുതുവത്സര ദിനത്തിൽ നടന്നത് വ്യാപക അറസ്റ്റ്
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന റേവ് ഡിജെ പാർട്ടികളിൽ പോലീസ് നടത്തിയ റെയ്ഡിൽ എൽഎസ്ഡിയും എംഡിഎംഎയും ഉൾപ്പെടെയുള്ള ന്യൂജെൻ ലഹരിമരുന്നുകളുമായി പതിനഞ്ചോളം പേരാണു പിടിയിലായത്.
കൊച്ചി മുളവുകാടുള്ള ഹോട്ടലിൽ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽനിന്നും എൽഎസ്ഡി സ്റ്റാന്പുകളുമായി തൃശൂർ തൈക്കാവ് സ്വദേശി ഷൈൻ സക്കറിയ (34), എളമരക്കരയിൽവച്ച് സംഘടിപ്പിച്ച രഹസ്യ റേവ് പാർട്ടിയിൽനിന്നും എംഡിഎംഎയുമായി വയനാട് അന്പലക്കാട് സ്വദേശി ഷെഫീക്ക് (21), മരടിലുള്ള ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്തുനിന്നും എൽഎസ്ഡി സ്റ്റാന്പുകളുമായി വയനാട് സ്വദേശി മുഹമ്മദ് അഫ്സൽ(21) കഞ്ചാവും മറ്റ് ലഹരി മരുന്നുകളുമായി കണ്ണമാലി കണ്ടകടവ് സ്വദേശി രാഹുൽ (22), ആലുവ മുപ്പത്തടം സ്വദേശി ശരത്ത് (27), വൈണ്ണല സ്വദേശി ഷിജിൻ (22), തൃശൂർ സ്വദേശികളായ സുജിത്ത് (23) സഞ്ചയ്സഞ്ജു (22), മിഥുൻ (25), കോഴിക്കോട് പയ്യോളി സ്വദേശി റഷീദ് (24), കൊച്ചി സ്വദേശികളായ ഷുഹൈബ് (25), സിജിൻ (22) എന്നിവരാണു പോലീസ് പിടിയിലായത്. മുളവുകാടുനിന്നും പിടിയിലായ ഷൈൻ സക്കറിയ ഗോവയിൽനിന്നും കേരളത്തിലേക്കു കെമിക്കൽ ലഹരിമരുന്നുകൾ കടത്തുന്നതിലെ മുഖ്യകണ്ണിയാണ്.
ലഹരി ഉപഭോക്താക്കൾക്കിടയിൽ മായാവി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡിജെ ആർട്ടിസ്റ്റായ ഇയാൾ മുഖാന്തിരമായിരുന്നു കൊച്ചിയിലെ ഭൂരിഭാഗം റേവ് പാർട്ടികളിലേക്കും കെമിക്കൽ ലഹരിമരുന്നുകൾ എത്തിയിരുന്നത്. ഡിജെ പാർട്ടികളിൽ മദ്യം സുലഭമായി ലഭിക്കുമെങ്കിലും കൂടുതൽ സമയത്തേക്ക് ഉൻമാദാവസ്ഥ ലഭിക്കുന്നതിനായാണ് ഒളിപ്പിക്കാൻ എളുപ്പവും നാക്കിൽ ഒട്ടിക്കുന്ന തരത്തിലും ലഭ്യമായ എൽഎസ്ഡിയും മൂക്കിലൂടെ വലിക്കുന്ന ലഹരി വസ്തുവായ എംഡിഎംഎയും റേവ് പാർട്ടികളിൽ ലഹരി ഉപയോക്താക്കൾ ഉപയോഗിക്കാൻ കാരണമെന്ന് പോലീസ് വിശദീകരിക്കുന്നു. യുവാക്കൾ ഉൾപ്പെടെ നിരവധിപേർ ലഹരിക്കായി ഈ മാർഗങ്ങൾ ഉപയോഗിച്ചുവരുന്നതായും പോലീസ് വ്യക്തമാക്കുന്നു. റേവ് പാർട്ടികളിലെ ഡിമാൻഡ് കാരണം ഒരു എൽഎസ്ഡി സ്റ്റാന്പ് മൂവായിരം രൂപയ്ക്കും ഒരു ഗ്രാം എംഡിഎംഎ എണ്ണായിരം രൂപയ്ക്കുമായിരുന്നു പിടിയിലായവർ വിറ്റഴിച്ചിരുന്നത്.
പരിശോധനയും കടത്തും പല വഴി
നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയ്ക്കു പുറമെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), കസ്റ്റംസ് അധികൃതർ എന്നിവരെല്ലാം മയക്കുമരുന്നുകൾ പിടികൂടുന്നതിനായി പരിശോധനകൾ നടത്താറുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വൻ മയക്കുമരുന്നു വേട്ടയാണു കൊച്ചി വിമാനത്താവളത്തിൽ നടത്തിയത്. അന്താരാഷ്ട്ര വിപണിയിൽ 82.5 കോടിയോളം രൂപ വിലവരുന്ന 55 കിലോഗ്രാം എഫഡ്രിൽ മയക്കുമരുന്നാണു ഡിആർഐ പിടികൂടിയത്.
മലേഷ്യയിലേക്കു കടത്താൻ കൊച്ചി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ച മയക്കുമരുന്നു രഹസ്യവിവരത്തെത്തുടർന്നു ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി കൊച്ചിയിൽനിന്നു പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിലാണു മയക്കുമരുന്നു കടത്താൻ ഉദ്ദേശിച്ചിരുന്നത്. ബിഗ് ഷോപ്പർ കയറ്റി അയയ്ക്കുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്നുകടത്ത്. ബിഗ് ഷോപ്പറിന്റെ കൈപ്പിടിയായ ചെറിയ ഫൈബർ പൈപ്പിനകത്താണു മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. പൈപ്പിന്റെ ഇരുവശവും അടയ്ക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു.
നെടുന്പാശേരിയിൽനിന്നു മൂന്നാം തവണയാണ് എഫഡ്രിലും പിടികൂടുന്നത്. 2014 ഡിസംബർ 20ന് 20 കിലോ എഫഡ്രിലുമായി സിംബാവേ സ്വദേശിനി സീലിയ ഡോമിൻഗോ അറസ്റ്റിലായിരുന്നു. കളിപ്പാട്ടങ്ങളും കുട്ടികളുടെ ചെരുപ്പുകളും നിറച്ചിരുന്ന സ്യൂട്ട്കെയ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. കടത്തുസംഘം യുവതിക്കു കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചുനൽകുകയായിരുന്നു. തുടരന്വേഷണം നടന്നെങ്കിലും മയക്കുമരുന്നു മാഫിയയെ സംബന്ധിച്ച് അധികൃതർക്കു വിവരമൊന്നും ലഭിച്ചില്ല. പിന്നീട് 2015 ജൂലൈ 19നാണ് രണ്ടാംതവണ എഫഡ്രിൽ പിടികൂടിയത്.
21 കോടി രൂപയുടെ മയക്കുമരുന്നുമായി ദക്ഷിണാഫ്രിക്കൻ സ്വദേശിനിയാണു പിടിയിലായത്. ജെറ്റ് എയർവേസ് വിമാനത്തിൽ കൊച്ചിയിൽനിന്നു ദോഹവഴി മലാവിയിലേക്കു പോകാനെത്തിയ എൻകാ ബിന്റോ ഡോർക്കസ് ഡോളി (46) ആണു വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ഇവരിൽനിന്നു 14 കിലോ എഫഡ്രിലാണു പിടിച്ചെടുത്തത്. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ടു ട്രോളി ബാഗുകളിൽനിന്നായി 52 ലേഡീസ് വാനിറ്റി ബാഗുകൾ ഉണ്ടായിരുന്നു. ഈ ബാഗുകളിലാണു മയക്കുമരുന്ന് ഒളിപ്പിച്ചത്. ബാഗുകളിൽ പ്രത്യേക അറകളുണ്ടാക്കി അതിലാണു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കാഴ്ചയിൽ പഞ്ചസാര പോലെയിരിക്കുന്ന എഫഡ്രിന്റെ മൂല്യം കോടികൾവരും. ഒരു കിലോ എഫഡ്രിന് അന്താരാഷ്ട്ര വിപണിയിൽ ഒന്നര കോടി രൂപയാണു വില. ഇന്ത്യയിലാകട്ടെ എഫഡ്രിനു കിലോയയ്ക്കു മൂന്നര ലക്ഷം രൂപയേ വിലയുള്ളൂ. വൻ ലാഭം കണക്കിലെടുത്തുതന്നെയാണ് ഇവ കടത്തുന്നതും ഏജന്റുമാർ വില്പനയ്ക്കു തയാറായി രംഗത്തുവരുന്നതും. രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണു കൊച്ചിയിലേത്. ഈ തിരക്കും മയക്കുമരുന്നു മാഫിയ മറയാക്കുന്നതായാണു വിവരം. ഇത്രയേറെ യാത്രികർ എത്തുന്നതോടെ വിമാനത്താവളത്തിൽ പരിശോധനകൾ കുറവാകാമെന്ന നിഗമനത്തിലാകാം കടത്തെന്നും കർശന പരിശോധനകളാണു നടത്തിവരുന്നതെന്നും അധികൃതരും വ്യക്തമാക്കുന്നു.
കൊച്ചി പഴയ കൊച്ചിയല്ല
ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ പിന്നോട്ടല്ലാത്ത കേരളീയർക്കു നിലവിൽ പലതരത്തിലുള്ള വസ്തുക്കൾ ലഭിക്കുന്നുണ്ട്. ട്രെയിൻ, കടൽ മാർഗങ്ങളിൽ സംസ്ഥാനത്തേക്ക് എത്തുന്ന ലഹരിയിൽ ഭൂരിഭാഗവും കൊച്ചി കേന്ദ്രീകരിച്ചാണെന്നതും വസ്തുതയാണ്. കൊച്ചി വിമാനത്താവളത്തിൽനിന്നു വൻതോതിൽ ലഹരി പിടിക്കപ്പെടുന്നതിനേക്കാൾ കൂടുതൽ അളവ് ലഹരി വസ്തുക്കൾ ഇത്തരത്തിൽ പിടികൂടുന്നുണ്ടെന്നാണു കണക്കുകൾ. ഇതിനിടെ കൊച്ചിയെ മറ്റ് നഗരങ്ങളുടെ മുന്നിൽ നാണം കെടുത്തുന്ന മറ്റ്് റിപ്പോർട്ടുകളും പുറത്തുവരുന്നു.
കുറ്റകൃത്യങ്ങളുടെ നിരക്കിൽ രാജ്യത്തു രണ്ടാം സ്ഥാനമാണു കൊച്ചിക്കുള്ളത്. രാജ്യത്തെ 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളിൽ ആകെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ കൊച്ചിയിൽ 27 ശതമാനത്തോളമാണു വർധന. 2015ൽ 42,571 കേസ് വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിരുന്നിടത്ത് 2016ൽ 54,125 കേസാണു റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ 6.7 ശതമാനം വരുമിത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ലക്ഷം ആളുകൾക്ക് 1222.5 ആയിരിക്കെ കൊച്ചിയിൽ ഇതു 757.9 എന്ന തോതിലാണ്. ഇതിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 2016ൽ മാത്രം 1164 കേസാണു കൊച്ചിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 2015ൽ 654 കേസ് മാത്രമാണ് ഉണ്ടായിരുന്നത്.
റോബിൻ ജോർജ്