പ്രണയത്തിൽ നിന്നും പിന്മാറിയ യുവാവിനെയും പ്രണയത്തെ എതിർത്ത യുവാവിന്റെ പിതാവിനെയും വകവരുത്താൻ യുവതി ക്വട്ടേഷൻ നൽകിയ കേസ് തിരുവനന്തപുരത്താണ് സംഭവിച്ചത്. വെഞ്ഞാറമൂട് വേളാവൂർ നുസൈഫ മൻസിലിൽ അൻസർ(27), വെന്പായം ഹാപ്പിലാൻഡ് റോഡിൽ മാങ്കുഴി ഏഞ്ചൽ ഭവനിൽ കോഴി ബിനു എന്നു വിളിക്കുന്ന ബിനു (32), നാലാഞ്ചിറ കോളജ് സ്റ്റെപ്പിൽ കുഴക്കാട്ടുകോണം വീട്ടിൽ പ്രമോദ്( 36), കേശവദാസപുരം എൻഎസ്പി നഗറിൽ തെങ്ങുവിള വീട്ടിൽ കിച്ചു എന്നു വിളിക്കുന്ന ശബരി(25), കേശവദാസപുരം കെ.കെആർഎ നഗറിൽ അനീഷ് നിവാസിൽ അനീഷ്( 25), കേശവദാസപുരം എൻഎസ്പി നഗറിൽ റഫീക്ക് മൻസിലിൽ തൻസീർ( 29) എന്നിവരാണ് നെയ്യാർഡാം പോലീസിന്റെ പിടിയിലായത്.
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുൽ ഹമീദിന്റെ മകൻ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യം മറച്ചുവച്ചാണ് ഇയാളുമായി പ്രണയത്തിലായത്. എന്നാൽ യുവതി വിവാഹിതയാണ് എന്നറിഞ്ഞ ഷാഹുൽ ഹമീദ് മകനെ ആ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുകയും മകനെ വിദേശത്തേക്ക് പറഞ്ഞു വിടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നു യുവതി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. കാമുകനെയും കാമുകന്റെ പിതാവിനെയും വകവരുത്തനായിരുന്നു തീരുമാനം. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കേസുമായി ബന്ധപ്പെട്ട സംഭവം. ഉത്തരംകോട് സ്കൂളിന് സമീപം വച്ച് കോട്ടൂർ നാരകത്തിൻമൂട് പള്ളിവിള സബൂറ മൻസിലിൽ കെഎസ്ആർടിസി ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ കൂടിയായ ഷാഹുൽഹമീദിനെയും പ്രതികൾ ആക്രമിച്ചത്.
ഗുണ്ടാ തലവനായ ബിനുവും അനീഷ്, തൻസീർ എന്നിവരുടെ സഹായത്തോടെപ്രമോദ്, ശബരി എന്നിവരെയും കൂട്ടി ബിനുവിൻറെ വാനിൽ കോട്ടൂരിൽ എത്തിയ സംഘം ബൈക്കിൽ പോകുകയായിരുന്ന ഷാഹുൽഹമീദിനെ പിന്തുടർന്നു. മൂത്ത മകൻ മുഹമ്മദ് റമീസിനെ നോക്കിയെങ്കിലും കിട്ടിയില്ല. വഴി ചോദിക്കാനെന്ന ഭാവേന ബൈക്ക് തടഞ്ഞു നിറുത്തുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തു. ഇവരിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷാഹുൽഹമീദിനെ പ്രതികൾ പിന്തുടരുകയും തടി കഷണം കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇവർ വാനിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
പോത്തൻകോട് സ്വദേശിനിയായ യുവതിയാണ് തങ്ങൾക്ക് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. യുവതിയും ഷാഹുൽഹമീദിന്റെ മകൻ മുഹമ്മദ് റമീസും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്ന ആ വിവരം മറച്ചുവച്ചാണ് പ്രണയത്തിലായത്. യുവതി വിവാഹിതയാണെന്നറിഞ്ഞ ഷാഹുൽഹമീദ് മകനെ ആ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ഗൾഫിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതറിഞ്ഞ റംസി കൊലക്കേസ് പ്രതി കൂടിയായ ശ്രീകാര്യം സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിലെ പ്രതി കൂടിയായ ബിനുവിനെയും ഈ കേസിലെ രണ്ടാം പ്രതി കൂടിയായ അൻസറിനെയും ബന്ധപ്പെട്ട് ക്വട്ടേഷൻ നൽകിയത്. ഇതിനായി 40000 രൂപ നൽകുകയും ചെയ്തു.
സുഹൃത്തിനെ വിളിച്ചുവരുത്തി കൊന്ന ഗുണ്ട
കോട്ടയത്തെ നടുക്കിയ സംഭവമായിരുന്നു. കേട്ടവർ കേട്ടവർ ഓടിക്കൂടി. തലയറത്തു മാറ്റിയശേഷം വെട്ടിമുറിച്ച് ചാക്കുകളിലാക്കി റോഡരികിൽ തള്ളിയ മൃതദേഹം പയ്യപ്പാടി മലകുന്നം പുന്നാപറന്പിൽ സന്തോഷിന്റെതായിരുന്നു. ഗുണ്ടയും സ്വന്തം അച്ഛനെ കൊന്ന കേസിലെ പ്രതിയാണ് ഈ കേസിലെ പ്രതി വിനോദ്. കൊല്ലപ്പെട്ട സന്തോഷിനും വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി ബന്ധമുണ്ടെന്ന കാരണത്തിലാണ് കൊലപാതകം. ഭാര്യയെ കൊണ്ടു വിളിച്ചു വരുത്തിയിട്ടാണ് കൊന്നത്. അല്ലെങ്കിൽ കുഞ്ഞുമോളെയും കൊല്ലുമായിരുന്നു. പ്രതിയായ വിനോദിനു മാങ്ങാനം കൊലക്കേസിലെ പ്രതി കമ്മൽ വിനോദും കൊല്ലപ്പെട്ട സന്തോഷും പരിചയപ്പെടുന്നത് ജയിലിൽ വച്ച്. 2009ൽ അടിപിടിക്കേസിൽ റിമാൻഡിലായ വിനോദും മറ്റൊരു അടിപിടികേസിൽ റിമാൻഡിലായ സന്തോഷും ഒരു മുറിയിലാണ് ജയിലിൽ കഴിഞ്ഞത്. ആ പരിചയം പിന്നീട് കുടുംബസുഹൃത്തായി മാറുന്നതിൽ എത്തി.കോട്ടയം ചന്തക്കവലയ്ക്കു സമീപത്ത് വിനോദിന് ഒരു തട്ടുകടയുണ്ടായിരുന്നു. അവിടെ വിനോദും സന്തോഷും ഒരുമിച്ച് പല ദിവസങ്ങളിലും മദ്യപിക്കുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം ദൃഢമായതോടെ സന്തോഷ് വിനോദിന്റെ വീട്ടിലെത്താൻ തുടങ്ങി. അങ്ങനെയാണ് വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി അടുപ്പത്തിലായത്.പിതാവിനെ കൊന്ന കേസിൽ വിനോദ് ജയിലിലായപ്പോൾ കാണാനെത്തിയ കുഞ്ഞുമോൾക്കൊപ്പം സന്തോഷ് ഉണ്ടായിരുന്നു. അന്നേ വിനോദ് മനസിലുറപ്പിച്ചാണ് സന്തോഷിനെ വകവരുത്തണമെന്ന്. വിനോദിന്റെ പിതാവ് ഇറച്ചിവെട്ടുകാരനായിരുന്നു. കല്യാണ വീടുകളിൽ എത്തി മൃഗങ്ങളെ കൊന്ന് ഇറച്ചി നല്കുമായിരുന്നു.അന്ന് പിതാവിനൊപ്പം പോകുന്ന സന്തോഷ് ആണ് മൃഗങ്ങളെ കൊന്നിരുന്നത്. ഒരറപ്പുമില്ലാതെ സന്തോഷിനെ പൈശാചികമായി കൊന്ന് കഷണങ്ങളാക്കാൻ വിനോദിന് കഴിഞ്ഞതും ഇതാണ് കാരണം. കോട്ടയം നഗരത്തിൽ ഒരു സ്ത്രീയെ ആസിഡ് ഒഴിച്ചു കൊന്ന കേസിൽ സന്തോഷ് ഉൾപ്പെട്ടിട്ടുണ്ട്. അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതിയാണ് കമ്മൽ വിനോദ്.
കൊല നടത്തിയത് മീനടത്ത് റബർ തോട്ടത്തിലാണ്. പ്രതി കമ്മൽ വിനോദിന്റെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ വച്ചാണ് കൊല നടത്തിയത്. റബർ തോട്ടത്തിനുള്ളിലാണ് വിനോദ് താമസിക്കുന്ന വീട്. വീടിനടുത്തു വച്ചു തന്നെയാണ് കൊല നടത്തി കഷണങ്ങളാക്കിയെന്നുള്ളതിന് തെളിവ് . കൊല നടത്തിയ സ്ഥലം വൃത്തിയായി കഴുകിയിട്ടുണ്ട്. ഇവിടെ സയന്റിഫിക് വിദഗ്ധരെത്തി തെളിവ് ശേഖരിക്കും. മൃതദേഹം കഷണങ്ങളാക്കി മുണ്ടകപ്പാടം കലുങ്കിലും തല മക്രോണി പാലത്തിനടുത്ത് തോട്ടിലും ഉപേക്ഷിക്കുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയുടെ ഓട്ടോയിലാണ് മൃതദേഹം ഉപേക്ഷിക്കാൻ പോയത്.
ഭർതൃമതിയെ കൊന്ന അൻസാർ കൊടും ക്രിമിനൽ
ഭർതൃമതിയെ മാനഭംഗപ്പെടുത്തണമെന്നു ആഗ്രഹിച്ചു പിന്നാലെ നടന്ന അൻസാർ അവസാനം അവളെ കൊന്നു. തന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി അവളെ കൊലപ്പെടുത്തേണ്ടി വന്നു. സംഭവത്തിനു താലേ ദിവസം യുവതിയെ ശല്യം ചെയ്തു കൊണ്ട് ഓടിച്ചതാണ്. കൊടുംക്രിമിനലായ അൻസാർ ഈ യുവതിയുടെ അയൽവാസിയായിരുന്നു. തോട്ടിൽ മരിച്ച സംഭവത്തിൽ പിടിയിലായ അൻസാർ എന്ന കൊടും ക്രിമിനൽ, പീഡിപ്പിക്കാനുള്ള ശ്രമത്തിൽ റീജ മരിച്ചപ്പോൾ കുറ്റം ബംഗാളികളുടെ തലയിൽ കെട്ടിവയ്ക്കാൻ തന്ത്രമൊരുക്കി. ഭർതൃമതിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. . മത്തിപറന്പ് പള്ളിക്കുനി സേട്ടുമുക്കിൽ ചാക്കേരി താഴെകുനിയിൽ ഗോപിയുടെ ഭാര്യ സി.ടി.കെ. റീജ (39) മരിച്ച സംഭവത്തിൽ അയൽവാസിയായ വലിയകാട്ടിൽ അൻസാർ (25) ആണ് അറസ്റ്റിലായത്.
റീജയുടെ മൃതദേഹം മത്തിപറന്പ് പുതിയ റോഡ് പരിസരത്തെ കേളോത്ത് താഴെവയലിലെ തോട്ടിലാണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് റീജ വീട്ടിൽനിന്നു സമീപത്തെ വയലിലൂടെ മീൻ വാങ്ങാൻ പോകുന്നതിനിടെ വയലിൽവച്ച് പ്രതി യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പാനൂർ സിഐ എം.കെ. സജീവ്, ചൊക്ലി എസ്ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒറ്റയ്ക്കു പോവുകയായിരുന്ന റീജയെ പിടികൂടി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളംവച്ചപ്പോൾ വായും മൂക്കും ബലമായി അമർത്തിപ്പിടിച്ചു ശ്വാസംമുട്ടിക്കുകയായിരുന്നു. മൽപ്പിടിത്തം നടന്നതിന്റെ അടയാളങ്ങൾ യുവതിയുടെയും യുവാവിന്റെയും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. റീജയുടെ വായും മൂക്കും അടച്ചു പിടിച്ച് അവർക്ക് ശബ്ദിക്കാനാവാത്ത അവസ്ഥയുണ്ടായി. അതോടെ അവർ ശ്വാസം മുട്ടി മരിച്ചു. ഇതിനിടെ റീജ തോട്ടിലേക്ക് വീഴുകയും ചെയ്തു. അതിനിടെ അൻസാർ യുവതിയെ മാനഭംഗപ്പെടുത്തി. മരണം ഉറപ്പാക്കിയ പ്രതി മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ അഴിച്ചു മാറ്റി സ്ഥലം വിടുകയായിരുന്നു. കൊലയ്ക്കു പിന്നിൽ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് വരുത്തി തീർക്കാനുള്ള തന്ത്രമാണിതെന്ന് പോലീസ് പറയുന്നു.
യുവതി മരിച്ചെന്നു മനസിലാക്കിയ പ്രതി കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുടെ ഒരു ഭാഗവും മീൻ വാങ്ങുന്നതിനായി കരുതിവച്ചിരുന്ന 100 രൂപയും കൈക്കലാക്കി പെട്ടെന്ന് മുങ്ങുകയായിരുന്നു. സ്വർണം മണ്ണിൽ കുഴിച്ചിട്ട നിലയിൽ പിന്നീട് പോലീസ് പെരിങ്ങത്തൂരിൽനിന്നു കണ്ടെത്തി. സ്വർണമാലയുടെ ബാക്കി ഭാഗം യുവതിയുടെ മൃതദേഹത്തിൽനിന്നു പോലീസ് കണ്ടെടുത്തിരുന്നു. പോലീസ് അന്വേഷണത്തിനിടെ വീട്ടുകാരും നാട്ടുകാരും നൽകിയ സൂചനയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകം നടന്നതിന്റെ നാലുദിവസം മുന്പ് പ്രതി യുവതിയുടെ പിന്നാലെ എത്തിയെങ്കിലും യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയുടെ വീട് ലക്ഷ്യമാക്കി പ്രതി കഴിഞ്ഞ കുറെ ദിവസങ്ങളായി ചുറ്റിക്കറങ്ങിയിരുന്നത് നാട്ടുകാർ കണ്ടിരുന്നു. ഗൾഫിലും ബംഗളൂരുവിലും ജോലിചെയ്തിരുന്ന പ്രതി ഏതാനും മാസം പെരിങ്ങത്തൂരിൽ ഓട്ടോഡ്രൈവറായി പ്രവർത്തിച്ചിരുന്നുവെങ്കിലും നിലവിൽ ജോലിയൊന്നുമില്ലായിരുന്നു.
യുവാവിന്റെ നഗ്നചിത്രമെടുത്ത് ഭീഷണി
യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണംതട്ടിയതും ഗുണ്ടാ സംഘമാണ്. തോക്കാട്ടുകരി ബിനോയിയെ തട്ടിക്കൊണ്ട് പോയി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി ഭീഷണിപ്പെടുത്തി 1.30 ലക്ഷം രൂപയും മൊബൈലും എടിഎം കാർഡും സ്വർണവും തട്ടിയെടുത്ത കേസിൽ ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ സോഷൻ, ടിജോയ്, ശ്രീക്കുട്ടൻ, ശരത്ത് എന്നിവരാണ് പിടിയിലായത്. മെയ് 21ന് രാത്രി ബിനോയ് ബന്ധുവിന്റെ വീട്ടിൽ പോകുന്നതിനിടെയായിരുന്നു സംഭവം.
സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന ബിനോയിയെ ബൈക്ക് തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ച് മർദിച്ച് അവശനാക്കിയ ശേഷം ചിത്രങ്ങളും വീഡിയോയും പകർത്തുകയായിരുന്നു.പണം നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങളും വീഡിയോകളും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആദ്യം അവശനായ ബിനോയിയെ ബന്ധു വീട്ടിലെത്തിച്ച് 30,000 രൂപ വാങ്ങി. പിന്നെ പല തവണയായി 98,000 രൂപയും വാങ്ങി. പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മാന്ദമംഗലത്ത് വച്ചാണ് ഇവരെ പിടി കൂടിയത്.
(തുടരും)
സൂര്യനാരായണൻ