നാടൻപാട്ടുകളുടെ നഷ്ടസുഗന്ധം സ്വന്തമായുള്ളവരാണ് മലയാളികൾ. ഇന്നിന്റെ ബാല്യങ്ങൾക്ക് നഷ്ടമായ ഒരുപിടി നൻമകളുടെയും നാട്ടുകളികളുടെയും നാടൻപാട്ടുകളുടെയും സന്പത്ത് സ്വന്തമായുള്ളവർ. കാലം അതിവേഗം പായുന്പോൾ ഒരുകൂട്ടം ജനതയുടെ, പിന്നിട്ട ബാല്യം അറിഞ്ഞുമറന്ന കളികൾക്കും ശീലുകൾക്കും അരങ്ങുണർത്തുകയാണ് കരിന്തലക്കൂട്ടം. നാടൻപാട്ടുകളിലൂടെയും നാടൻകലാരൂപങ്ങളിലൂടെയും നാടൻ വാദ്യോപകരണങ്ങളിലൂടെയും മലയാളത്തനിമ വിളിച്ചോതി നാട്ടിടവഴികളിലൂടെയുള്ള കരിന്തലക്കൂട്ടത്തിന്റെ സഞ്ചാരം ഇന്ന് കടൽകടന്ന് വിദേശരാജ്യങ്ങളിലുമെത്തിയിരിക്കുന്നു. വാമൊഴിയായി മുൻ തലമുറകളിൽനിന്നും പകർന്നുകിട്ടിയ ചിന്തുകൾ അന്യംനിന്നു പോകാനനുവദിക്കാതെ തനതായ കലാരൂപങ്ങളോടൊപ്പം വേദികളിൽ പുനരാവിഷ്കരിക്കുകയാണ് കരിന്തലക്കൂട്ടം. തൃശൂർ വടമയിലെ നാട്ടറിവ് പഠനകേന്ദ്രത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന കരിന്തലക്കൂട്ടം 1992 ഓടെയാണ് നാടൻപാട്ടിന്റെ ആവേശമായി മാറുന്നത്. കരിന്തലക്കൂട്ടത്തിന്റെ പാട്ടുകളിൽ നമ്മുടെ നാടിന്റെ സംഗീതമുണ്ട്. നാം മറന്നുപോകുന്ന മണ്ണിന്റെ ഗന്ധമുണ്ട്. നമ്മുടെ ജീവിതത്തിന്റെ താളവും നാടിന്റെ നൻമയുമൊക്കെയുണ്ട്. തുടിയിലും വലന്തലച്ചെണ്ടയിലും കൊട്ടിപ്പാടി, നാടൻശീലുകൾക്കൊപ്പം അനുഷ്ഠാന കലാരൂപങ്ങളായ തെയ്യം, വട്ടമുടിയാട്ടം, കരിങ്കളിയാട്ടം, പടയണി തുടങ്ങിയവയും ഈ കൂട്ടുകാർ അരങ്ങിലെത്തിക്കുന്നു.
സൗഹൃദക്കൂട്ടം
കാവുകളിലും കുലദൈവത്തറകളിലും തങ്ങളുടെ പൂർവികർ പാടിയിരുന്ന പാട്ടുകളെ താളമൊരുക്കി ചിട്ടപ്പെടുത്തി കരിന്തലക്കൂട്ടം ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 25 വർഷം പിന്നിടുന്നു. ഇതിനോടകം തന്നെ ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തിലധികം വേദികൾ കരിന്തലക്കൂട്ടത്തിന്റെ ആവേശത്തുടി അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. നാടൻശീലുകൾക്കൊപ്പം പിച്ചവച്ച് വളർന്ന രമേശാണ് കരിന്തലക്കൂട്ടത്തിന്റെ സാരഥി. 1992ൽ വടമയിൽ രമേശിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സുഹൃത്തുക്കളാണ് ഈ നാടൻപാട്ടു സംഘം ആരംഭിച്ചത്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും കൂട്ടമായതു കൊണ്ടുതന്നെ ആദ്യം സംഘത്തിനു നൽകിയ പേരും അതു തന്നെയായിരുന്നു- "കൂട്ടം’ . കൂട്ടം കരിന്തലക്കൂട്ടമായപ്പോൾ അംഗസംഖ്യ എട്ടിൽ നിന്നും ഇരുപത്തിയഞ്ചെത്തിയിരിക്കുന്നു. തൃശൂർ കേരളവർമ്മ കോളജിൽ മലയാളം ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്പോൾ ഫോക്ലോർ കലകളെക്കുറിച്ച് രമേശ് നടത്തിയ പഠനമാണ് വഴിത്തിരിവായത്. ഇതിനായി വയനാട് തുടങ്ങി വിവിധ ജില്ലകളിലെ നാട്ടുപ്രദേശങ്ങൾ സന്ദർശിച്ച് അവിടെയുള്ള നാട്ടാശാൻമാരെയും മറ്റ് അനുഷ്ഠാന കലാകാരൻമാരെയും കണ്ട് പഠനം നടത്തി. റിപ്പോർട്ടും സമർപ്പിച്ചു. കോളജിന്റെ പടിയിറങ്ങിയപ്പോഴേക്കും മനസിൽ താൻ ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപ്പെട്ടിരുന്നു. മനസു നിറയെ കേരളത്തിന്റെ വിവിധ കുലങ്ങളുടെ കലാരൂപങ്ങളും ശീലുകളുമായിരുന്നു. നാട്ടിൽവന്ന് സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞപ്പോഴാണ് തങ്ങളുടെ കുലത്തിനും തനതായ ശീലുകളുടെയും വാമൊഴി ചിന്തുകളുടെയും ഒരു കലവറ തന്നെ സ്വന്തമായുണ്ടല്ലോ എന്ന കാര്യം ഓർമിച്ചത്. അങ്ങനെയാണ് വാമൊഴിയായി മുൻ തലമുറകളിൽ നിന്നും പകർന്നു കിട്ടിയ ഈണങ്ങളെ ആളുകൾക്ക് മുന്പിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്. ആ തീരുമാനത്തിനു മുന്പിൽ മുതൽമുടക്കിനോ വേദികൾക്കോ ഒന്നിനും സ്ഥാനമുണ്ടായിരുന്നില്ല. ഓരോരുത്തരുടെയും കൈകളിൽനിന്നും പിരിച്ചെടുത്ത പണമുപയോഗിച്ചാണ് വാദ്യോപകരണങ്ങളും മറ്റും വാങ്ങിയത്. രണ്ടു മൂന്ന് വേദികൾ പിന്നിട്ടപ്പോഴേക്കും ഇതാണ് തങ്ങളുടെ വഴി എന്ന തിരിച്ചറിവ് കൂട്ടത്തിലെ എല്ലാവർക്കും തോന്നിത്തുടങ്ങിയിരുന്നു. ഇന്ന് കരിന്തലക്കൂട്ടം 15 നാട്ടാശാൻമാരും വനിതകളും നാടൻപാട്ടുകാരും ഉൾപ്പെടുന്ന നാൽപതോളം പേരുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു കാലത്ത് ബാല്യത്തിന്റെ ആദ്യക്ഷരങ്ങൾ കുറിച്ചുകൊണ്ടിരുന്നത് നാട്ടാശാൻമാരായിരുന്നു. ഇന്ന് കരിന്തലക്കൂട്ടം നാട്ടറിവുകൾ ശേഖരിക്കുന്നത് തങ്ങളുടെ സംഘത്തിലെ നാട്ടാശാൻമാരിൽ നിന്നുമാണ്. ഇങ്ങനെ അനുഭവസന്പന്നരായ പഴയ തലമുറയുടെ കരുത്തും ഇവർക്ക് സ്വന്തം. ഒപ്പം വ്രതം നോറ്റ് തെയ്യം, കരിങ്കളിയാട്ടം, കാളകളി, വട്ടമുടിയാട്ടം, കളരിപ്പയറ്റ് എന്നിവ അരങ്ങിലെത്തിക്കുന്ന നാടൻകലാകാരന്മാരുടെ പുണ്യവും.
പ്രകൃതിയുടെ മക്കൾ
മക്കളെ എന്നും കാത്തുപോകുന്ന പ്രകൃതിമാതാവിന്റെ മുന്പിൽ ഒരായിരം പെണ്ണുങ്ങൾ മുടിയാടിക്കളിച്ചിരുന്ന പുരാവൃത്ത സങ്കല്പമാണ് കരിന്തലക്കൂട്ടം. ഇങ്ങനെയാണ് രമേശ് കരിന്തലക്കൂട്ടത്തിനെ വിശേഷിപ്പിക്കുന്നത്. കരിന്തലക്കൂട്ടത്തിന്റെ പാട്ടുകളിൽ നാട്ടീണങ്ങളായ പറയപ്പാട്ട്, നന്തുണിപ്പാട്ട്, വട്ടപ്പാട്ട്്, പാക്കനാർപാട്ട് എന്നു തുടങ്ങി ഒട്ടനവധി പരന്പരാഗതമായ പാട്ടുകളുണ്ട്. സാഹോദര്യത്തിന്റെ കെട്ടുറപ്പും സഹകരണത്തിന്റെ തളിർനാന്പുമുണ്ട്. അതിനോടൊപ്പം നർമത്തിന്റെ മേന്പൊടി കൂടി ചേർത്ത്്് ഇവർ അരങ്ങുണർത്തുന്പോൾ കാണികളിലും ആവേശത്തുടിയുണരുന്നു. തലമുറയിൽ നിന്നും തലമുറയിലേക്ക് പകർന്ന് കിട്ടിയ സംഗീതത്തെ പുതിയ കാലത്തിന്റെ സങ്കീർണതകളുമായി ചേർത്ത്് വച്ചുകൊണ്ട് എങ്ങനെയൊരു അതിജീവനത്തിന്റെ പാട്ടുണ്ടാക്കാൻ കഴിയും എന്ന് തെളിയിച്ചവരാണ് കരിന്തലക്കൂട്ടം. ഒരു ആധുനിക വാദ്യോപകരണത്തിന്റെയും ആവശ്യം ഇവർക്കില്ല. സഹ്യപർവതനിരകളിലെ നിഗൂഢ വനവാസികളായ ഇരുളരും കുറുമരുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഥവിൽ മുതൽ കുലദൈവത്തറകളിൽ ദേവിയെ ആവാഹിക്കാനുപയോഗിക്കുന്ന നന്തുണി വരെ ഇവരുടെ വാദ്യോപകരണ ശേഖരത്തിലുൾപ്പെടുന്നു.
നമ്മുടെ ചരിത്രങ്ങളിൽ ഏറെയും എഴുതപ്പെടാത്തവയാണ്. എഴുതപ്പെട്ട ചരിത്രങ്ങളിൽ ഏറെയും വീരസാഹസിക കഥകളുമാണ്. ഇതിനു രണ്ടിനുമിടയിൽ പാടിയും പറഞ്ഞും തലമുറകൾ കൈമാറിവന്ന ജീവിതഗന്ധിയായ, എന്നാൽ എഴുതി സൂക്ഷിക്കപ്പെടാത്ത ജീവിത യാഥാർത്ഥ്യങ്ങളുണ്ട്. ഇവയാണ് കരിന്തലക്കൂട്ടത്തിന്റെ സന്പത്തും മൂലധനവും. ഇത്തരത്തിൽ ഉരുത്തിരിഞ്ഞ ഗാനങ്ങളാണ് ’ ലെന്റപ്പൻ പാടിയ പാട്ട്..’ തുടങ്ങിയവയൊക്കെ. ഇവർ പാടുന്ന പാട്ടുകളിൽ ഏറെയും ഇങ്ങനെ സ്വയം ഉരുത്തിരിഞ്ഞവയാണ്.
താളമറിഞ്ഞ വേദികൾ
മലേഷ്യയിൽ വച്ച് നടന്ന റെയിൻഫോറസ്റ്റ് സംഗീതമേള. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 25 സംഗീതമേളകളിൽ ഒന്ന്. 20 രാജ്യങ്ങളിൽ നിന്നായി 26 സംഗീത ബാൻഡുകൾക്കാണ് പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. അതിൽ ഇന്ത്യയിൽ നിന്ന് ഭാഗ്യം സിദ്ധിച്ചത് കരിന്തലക്കൂട്ടത്തിന്. വിദേശികളായ കാണികൾ തിങ്ങിനിറഞ്ഞ ഒരു വേദിയിൽ നമ്മുടെ തനതായ വാദ്യോപകരണങ്ങളിൽ കൊട്ടിപ്പാടി നിറഞ്ഞ സദസിനെ ആവേശത്തിരയിലാഴ്ത്തിയ ആ നിമിഷങ്ങൾ കരിന്തലക്കൂട്ടത്തിനു മാത്രമല്ല നമ്മുടെ നാടിനും രാജ്യത്തിനുമെല്ലാം വിലമതിക്കാനാവാത്തതായിരുന്നു. പലപ്പോഴും സ്വന്തം നാട്ടിൽ കിട്ടാത്ത അംഗീകാരവും സ്നേഹവും തങ്ങൾക്ക് വിദേശരാജ്യങ്ങളിൽ കിട്ടാറുണ്ടെന്ന് രമേശ് പറയുന്നു. ബഹ്റിൻ, മസ്കറ്റ്, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും കൊൽക്കത്ത, പൂനെ, മധുരൈ, ചെന്നൈ, ബംഗളൂരു, മഹാബലിപുരം എന്നു തുടങ്ങി ഒട്ടനവധി സ്ഥലങ്ങൾ ഇവരുടെ താളമേളങ്ങൾക്ക് അരങ്ങൊരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മുന്പിൽ നടന്ന ഒരു കാഴ്ച. മഴ തകർത്തു പെയ്യുകയാണ്. അതിനേക്കാൾ ശബ്ദത്തിലും താളത്തിലും മറ്റൊരു ശബ്ദം ഉയർന്നു കേൾക്കുന്നു. രമേശിന്റെ നേതൃത്വത്തിൽ കരിന്തലക്കൂട്ടം കൊട്ടിപ്പാടുകയാണ്. കാണുന്നവർ ഇത് എന്താണ് സംഭവമെന്ന് മനസിലാവാതെ അന്തിച്ചുപോകും. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത "ഒഴിവുദിവസത്തെ കളി ’ എന്ന മലയാളത്തിലെ ഒട്ടനവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമയുടെ ടൈറ്റിൽ സോങ്ങ് ചിത്രീകരണമാണ് അവിടെ കണ്ടത്. സ്റ്റുഡിയോയ്ക്കുള്ളിൽ വച്ച് റെക്കോർഡ് ചെയ്യാനായിരുന്നു സംവിധായകന്റെ തീരുമാനം. എന്നാൽ ആർത്തലച്ചു പെയ്യുന്ന മഴ കണ്ടപ്പോൾ കരിന്തലക്കൂട്ടത്തിന്റെ മനസിൽ പ്രകൃതിയോടുള്ള ബന്ധം ഉണർന്നു. അതിന്റെ പ്രതിഫലനം ആ പാട്ടിൽ നിറഞ്ഞു കാണാം. ഒഴിവുദിവസത്തെ കളിയിലെ ഷാപ്പുകറി എന്നു തുടങ്ങുന്ന ഈ ഗാനം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതിന്റെ മുഖ്യ കാരണവും ഇതുതന്നെയാണ് എന്നാണ് രമേശിന്റെയും കൂട്ടരുടെയും വിശ്വാസം.
സമൂഹ നൻമയ്ക്കും
തങ്ങളുടെ ജീവിതം കേവലം പാട്ടുകളിൽ ഒതുക്കിവയ്ക്കാതെ സമൂഹ നൻമയ്ക്കായി ഉപയോഗിക്കുന്നുമുണ്ട് കരിന്തലക്കൂട്ടം. ഒട്ടേറെ സാമൂഹിക പ്രസക്തിയാർജിച്ച പ്ലാച്ചിമട സമരം, എരയാംകുടി സമരം എന്നിവയിലും സമരസന്ദേശ വാഹകരായി ഇവരുണ്ടായിരുന്നു. ഇത്തരത്തിൽ സമൂഹത്തിനുവേണ്ടി ചെയ്ത മികച്ച പ്രവർത്തനങ്ങൾ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്കും കേരള ഫോക് ലോർ അവാർഡ് തുടങ്ങിയവയ്ക്കും കരിന്തലക്കൂട്ടത്തെ അർഹരാക്കി. ഡൽഹി ആസ്ഥാനമായുള്ള ദളിത് സാഹിത്യ അക്കാദമിയുടെ 2015-ലെ മികച്ച നാടൻകലാകാരനുള്ള അവാർഡ് ലഭിച്ചത് രമേശിനാണ്.
മുൻതലമുറകളെയും അവർ തന്ന പാരന്പര്യങ്ങളെയും സൗകര്യപൂർവം മറക്കുന്ന ഈ കാലത്ത് നാടൻപാട്ടുകളിലൂടെ അതിജീവനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചുതരികയാണ് കരിന്തലക്കൂട്ടം.