വയനാട്ടുകാരുടെ റെയിൽവേ സ്വപ്നങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റെയിൽപാത ഉടൻ യാഥാർഥ്യമാകുമെന്ന് വിശ്വസിപ്പിച്ച് ജനങ്ങളുടെ വോട്ട് വാങ്ങിയവർ കർണാടക സംസ്ഥാനവുമായി ചർച്ചകൾ നടത്തിയതല്ലാതെ ഇത് യാഥാർഥ്യമാക്കുന്നതിനുള്ള ആത്മാർഥ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കർണാടകയിലെ നഞ്ചൻഗോഡിനെ ബത്തേരിയിലൂടെ നിലന്പൂരുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയാണ് വയനാട്ടിൽ കൂടി കടന്നുപോകുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വയനാടൻ റെയിൽവേ എന്ന ആശയത്തിന് ജീവൻ വച്ചിരുന്നു. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഈ വർഷം ആദ്യം നിർദിഷ്ട പാതയുടെ ഫീൽഡ് സർവേ ചെലവിനത്തിൽ ആദ്യഗഡുവായി രണ്ട് കോടി രൂപ ഡോ. ഇ. ശ്രീധരൻ മുഖ്യഉപദേഷ്ടാവായ ഡൽഹി മെട്രോ റെയിൽ കോർപറേഷന്(ഡിഎംആർസി) കൈമാറാൻ തീരുമാനിച്ചു.
കഴിഞ്ഞ റെയിൽവേ ബജറ്റിൽ ഇടംപിടിച്ച നഞ്ചൻഗോഡ് നിലന്പൂർ പാതയുടെ അന്തിമ സർവേ നടത്തുന്നതിനു ഡിഎംആർസിക്ക് എട്ട് കോടി രൂപ അനുവദിച്ച് ഉമ്മൻചാണ്ടി സർക്കാർ ഉത്തരവായിരുന്നു. ഇതിനു പിന്നാലെ സർവേയുമായി ബന്ധപ്പെട്ട കടലാസ് ജോലികൾ പൂർത്തിയാക്കിയ ഡിഎംആർസി 2016 ജൂലൈ 23ന് ഫീൽഡ് സർവേ ചെലവിനത്തിൽ പ്രഥമ ഗഡുവായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടങ്കിലും സർക്കാർ നൽകിയില്ല. ഫണ്ടിനുവേണ്ടി മാസങ്ങളോളം കാത്തിരുന്ന ഡിഎംആർസി ഒടുവിൽ സർവേ ജോലികൾ നിർത്തിവച്ചു. ഇതിനിടെ മൈസൂരു-മാനന്തവാടി-തലശേരി റെയിൽ പദ്ധതി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരിഗണന നേടി. ഈ പാതയുടെ പ്രാരംഭ സർവേ നടത്തുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. ഇതോടെയാണ് നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതിയെ സംസ്ഥാന സർക്കാർ തഴയുന്നുവെന്ന ആശങ്ക ജനങ്ങളിൽ നാന്പെടുത്തത്. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരൻ കൽപ്പറ്റയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച, വയനാട് വികസന സെമിനാർ ഉദ്ഘാടനം ചെയ്യാൻ ജില്ലാ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം എന്നിവ ഈ സംശയം ബലപ്പെടുത്തി. അനുമതി ലഭിച്ചാൽ ആറ് വർഷത്തിനകം നഞ്ചങ്കോട്നിലന്പൂർ പാതയുടെ നിർമാണം പൂർത്തിയാകുമെന്ന് ചർച്ചയ്ക്കിടെ പറയുകവഴി ഇതിനു അനുമതിയായിട്ടില്ലെന്നാണ് ഡോ. ശ്രീധരൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയാകട്ടെ നഞ്ചങ്കോട്നിലന്പൂർ പാതയുടെ ഫീൽഡ് സർവേക്ക് ഫണ്ട് അനുവദിക്കുന്നതിനെക്കുറിച്ച് വികസന സെമിനാർ ഉദ്ഘാടന പ്രസംഗത്തിൽ മിണ്ടിയതേയില്ല.
മുൻഗണനാപ്പട്ടികയിൽ മാറ്റം
കേരളത്തിൽ കന്പനി രൂപീകരിച്ച് പ്രാവർത്തികമാക്കുന്നതിനു നേരത്തേ തയാറാക്കിയ റെയിൽ പദ്ധതികളുടെ മുൻഗണനാപട്ടികയിൽ നഞ്ചൻഗോഡ്-നിലന്പൂർ പാത മൂന്നും മൈസൂരുതലശേരി പാത ഏഴും സ്ഥാനങ്ങളിലായിരുന്നു. എന്നാൽ അടുത്തിടെ രൂപീകരിച്ച കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ മുൻഗണനാ പട്ടികയിൽ നാലാം സ്ഥാനത്ത് തലശേരിമൈസൂരു പാത ഇടംപിടിച്ചതും നഞ്ചൻഗോഡ്-നിലന്പൂർ പാതയോടുള്ള സംസ്ഥാന സർക്കാരിന്റെ താത്പര്യരാഹിത്യത്തിന്റെ സൂചനയായി പലരും വ്യാഖ്യാനിച്ചിരുന്നു. നഞ്ചൻഗോഡ് ബത്തേരിനിലന്പൂർ, മൈസൂരൂമാനന്തവാടിമൈസൂരു റെയിൽ പദ്ധതികൾക്കു വിലങ്ങുതടിയായി കേന്ദ്ര നിയമങ്ങളും വിജ്ഞാപനവും ഇറങ്ങി. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയിലൂടെ പുതിയ റെയിൽപാത നിർമിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നൽകാനുള്ള സാധ്യത നന്നേ കുറവായിരിക്കെ വയനാടിന്റെ റെയിൽവേ സ്വപ്നം മലർപ്പൊടിക്കാരന്റേതിനു തുല്യമാകുമെന്ന് അടക്കം പറയുന്നവർ രാഷ്്ട്രീയ പാർട്ടികളിലടക്കം നിരവധിയാണ്. റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റികളും വസ്തുതകളുമായി ഒത്തുപോകാത്ത പ്രസ്താവനകൾ നടത്തി വയനാടൻ ജനതയെ വിഡ്ഢികളാക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. കർണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നിവയിലൂടെയാണ് നഞ്ചൻഗോഡ്-നിലന്പൂർ പാത കടന്നുപോകേണ്ടത്. കർണാടകയില ബ്രഹ്മഗിരി ദേശീയോദ്യാനത്തിലൂടെയാണ് മൈസൂരുമാനന്തവാടിതലലേരി പാതയുടെ ഭാഗം നിർമിക്കേണ്ടത്.
അതിനാൽത്തന്നെ രണ്ട് റെയിൽ പദ്ധതികളും പ്രാവർത്തികമാകണമെങ്കിൽ കാക്ക മലർന്നു പറക്കുന്ന കാലം വരണമെന്ന് പരിസ്ഥിതി രംഗത്തുള്ളവരും പറയുന്നു. നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട്(ഡിപിആർ) തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ബന്ദിപ്പുര കടുവാസങ്കേതത്തിൽ സർവേ നടത്താൻ കർണാടക, കേന്ദ്ര വനംവന്യജീവി വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമില്ലന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈയിടെ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ബന്ദിപ്പുര വനത്തിനു ഏഴര കിലോമീറ്റർ ആകാശദൂരപരിധിയിൽ വരുന്ന പ്രദേശങ്ങൾ 2012ൽ പരിസ്ഥിതി സംവേദക മേഖലയായി വിജ്ഞാപനം ചെയ്തത് റെയിൽ പദ്ധതി പ്രാവർത്തികമാക്കുന്നതിനു തടസമല്ലെന്ന് നീലഗിരിവയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി അവകാശപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നിലപാടുകളെ മഹാവിഡ്ഢിത്തം എന്നാണ് ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ വിശേഷിപ്പിച്ചത്.
കടുവാസങ്കേതത്തിൽ സർവേ
നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പാതയുടെ ഡിപിആർ തയാറാക്കുന്നതിനായി വയനാട് വന്യജീവി സങ്കേതത്തിലും ബന്ദിപ്പുര കടുവാസങ്കേതത്തിലും പ്രവേശിച്ച് സർവേ നടത്തുന്നതിനു കേരള, കർണാടക സർക്കാരുകൾ ബന്ധപ്പെട്ട വൈൽഡ് ലൈഫ് വാർഡന്മാർ മുഖേന നൽകുന്ന അപേക്ഷ ഇരുസംസ്ഥാനങ്ങളിലെയും വൈൽഡ് ലൈഫ് ബോർഡുകൾ അംഗീകരിക്കേണ്ടതുണ്ട്. തുടർന്ന് അപേക്ഷകൾക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രലായം, പ്രധാനമന്ത്രി അധ്യക്ഷനായ നാഷണൽ ടൈഗർ കണ്സർവേഷൻ അഥോറിറ്റി, നാഷണൽ വൈൽഡ് ലൈഫ് ബോർഡ് എന്നിവയുടെ അംഗീകാരവും അനുമതിയും ലഭിക്കണം. എന്നിരിക്കെയാണ് സർവേ നടത്തുന്നതിനു വനംവന്യജീവി വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. റെയിൽ പദ്ധതിക്കായി ബന്ദിപ്പുര വനത്തിലൂടെ തുരങ്കപ്പാത നിർമിക്കുന്നതിനു 2012ലെ കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനം തടസമല്ലെന്ന റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ വാദം വിവരക്കേടാണെന്ന് പരിസ്ഥിതി രംഗത്തുള്ളവർ പറയുന്നു.
കേന്ദ്ര സർക്കാർ നിർദേശത്തിനു അനുസൃതമായി രാജ്യത്ത് ഇക്കോ സെൻസിറ്റീവ് സോണ് വിജ്ഞാപനം ചെയ്തഏക കടുവാസങ്കേതമാണ് ബന്ദിപ്പുര. 123 ഗ്രാമങ്ങളാണ് ഇക്കോ സെൻസിറ്റീവ് സോണിൽ. ഇവിടെ നിർമാണത്തിനടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കടുവാസങ്കേതത്തിൽ ബാധകമല്ലെന്നാണ് റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ വാദം. കരട് വിജ്ഞാപനം നടത്തി അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിച്ചശേഷമാണ് ഇക്കോ സെൻസിറ്റീവ് സോണ് അന്തിമമായി വിജ്ഞാപനം ചെയ്തത്.
പരിസ്ഥിതി ദുർബലപ്രദേശം
സോണിലെ നിയന്ത്രണങ്ങൾ സങ്കേതത്തിലും ബാധകമാണെന്ന് വനംവന്യജീവി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു.വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളാണ് ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുന്നത്. വിജ്ഞാപനം അനുസരിച്ച് കടുവാസങ്കേതത്തിലും ഇക്കോ സെൻസിറ്റീവ് സോണിലും നിലവിലുള്ള റോഡുകളുടെ വീതി കൂട്ടാൻപോലും കഴിയില്ല. നിലവിലുള്ള നിർമാണങ്ങളുടെ അറ്റകുറ്റപ്പണിക്കും ഉപയോഗത്തിനു അനുമതിയുണ്ടെങ്കിലും പുതിയ റോഡുകൾ, റെയിൽവേ ലൈൻ, തുരങ്കം, റോപ്വേ എന്നിവ വിലക്കിയിരിക്കയാണ്. 1980ലെ കേന്ദ്ര വന സംരക്ഷണ നിയമവും വന്യജീവി സങ്കേതങ്ങൾ, കടുവാസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയിൽ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ഡാർജലിംഗ്-സിക്കിം, ഹരിദ്വാർ-ഡറാഡൂണ് റെയിൽപാതകൾ കടന്നുപോകുന്ന ദേശീയോദ്യാന ഭാഗങ്ങളിൽ തുരങ്കപാത നിർമാണത്തിനു സുപ്രീം കോടതി സമീപകാലത്ത് അനുമതി നൽകിയിരുന്നു.
വന്യജീവികൾക്കുള്ള ഭീഷണി
നിലവിലുള്ള പാത വന്യജീവികളുടെ ജീവനു ഭീഷണിയാകുന്നതു ഒഴിവാക്കുന്നതിനാണ് തുരങ്കപാത നിർമാണത്തിനു കോടതി അനുവാദം നൽകിയതെന്നും ഇത് നാഷണൽ പാർക്കുകളിലൂടെ പുതിയ പാത പണിയുന്നതിനുള്ള പച്ചക്കൊടിയായി കാണേണ്ടതില്ലെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ പക്ഷം. റെയിൽവേ, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിർമാണങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനത്തിൽനിന്നു ഒഴിവാക്കിയതിനെ (ഇക്കോളജിക്കൽ ഇംപാക്ട് അസസ്സ്മെന്റ്) കടുവാസങ്കേതത്തിലൂടെ പാത പണിയുന്നതിനു വനംപരിസ്ഥിതി മന്ത്രലായത്തിന്റെ അനുമതി ആവശ്യമില്ലെന്ന തരത്തിൽ ചിലർ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും അവർ പറയുന്നു.