പതിവുപോലെ പ്രഭാതസവാരിക്ക് ഇറങ്ങിയതായിരുന്നു 35കാരനായ ധർമേന്ദ്രസിംഗ്. തിരികെ വരുംവഴി പാതയോരത്തെ തട്ടുകടയിൽ നിന്നൊരു ചായയും ശീലമാണ്. അന്ന് രാവിലെ ആ ചായ മുഴുവൻ കുടിക്കാൻ അദ്ദേഹത്തിനായില്ല. ബൈക്കിലെത്തിയ മൂന്നു പേർ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന ആ മനുഷ്യനെ പെട്ടെന്ന് തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബീഹാറിലെ ദൈനിക് ഭാസ്കർ എന്ന പ്രസിദ്ധീകരണത്തിലെ റിപ്പോർട്ടറായ ധർമേന്ദ്രസിംഗ് തന്റെ ജോലി ഭംഗിയായി നിർവഹിച്ചതിന്റെ പ്രതിഫലമായിരുന്നു ഈ രക്തസാക്ഷിത്വം. മാധ്യമപ്രവർത്തനത്തോടൊപ്പം മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു ചൈതാലി സാന്ദ്ര. അഴിമതിക്കെതിരേ ശക്തമായി തൂലിക ചലിപ്പിച്ചിരുന്ന ചൈതാലിക്ക് നിരന്തരം ടെലിഫോണിലും മറ്റും ഭീഷണിസന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നു. ഓലപ്പാന്പ് കാട്ടിയുള്ള ഭയപ്പെടുത്തലായി മാത്രം കണക്കാക്കി ചൈതാലി തന്റെ ദൗത്യം തുടർന്നുവെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. 2012 സെപ്തംബർ 28 ന് തന്റെ പേരിൽ എത്തിയ പാഴ്സൽ ഈ മാധ്യമപ്രവർത്തകയുടെ ജീവൻ അപഹരിച്ചു. പാഴ്സൽ തുറന്നതും പൊട്ടിത്തെറിച്ചു. ഹൗറയ്ക്കടുത്തുള്ള നഗരത്തിലെ മൂന്നു നില കെട്ടിടത്തിൽ അവരുടെ ശരീരം ചിന്നിച്ചിതറി. ചൈതാലിയുടെ ഭർത്താവിനും പരിക്കേറ്റു.
സമയം രാത്രി ഏഴ് കഴിഞ്ഞതേയുള്ളൂ. പഞ്ചാബ് കേസരിയുടെ റിപ്പോർട്ടർ പരമാനന്ദ് ഗോയൽ കുടുംബത്തോടൊപ്പം വീട്ടിലായിരുന്നു. ആരോ കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്നത് പരമാനന്ദ്. വീട്ടുകാർ പിന്നീട് കേട്ടത് വെടിയൊച്ചകളും അദ്ദേഹത്തിന്റെ നിലവിളിയും. അജ്ഞാതരായ മൂന്നുപേരുടെ തോക്കിനിരയായി അദ്ദേഹം നിലത്ത് വീണു പിടഞ്ഞ് മരിച്ചതിന് ആ കുടുംബം സാക്ഷ്യം വഹിച്ചു.
ജാഗേന്ദ്ര സിംഗ് അക്ഷരങ്ങളിലൂടെ യുദ്ധം ചെയ്തത് കറ പുരണ്ട രാഷ്ട്രീയത്തിനെതിരേയാണ്. ഫലമോ... ഉത്തർപ്രദേശിലെ ഷാജഹാനപൂരിൽ അദ്ദേഹം അഗ്നിക്കിരയായി. പൊതുനിരത്തിൽ പച്ചയ്ക്ക് കത്തിച്ചുവെന്ന് പറയാം.
നേത്ര ശസ്ത്രക്രിയയെത്തുടർന്ന് ഒരു ആദിവാസി സ്ത്രീ മരണമടഞ്ഞു. അതിന്റെ പിന്നാന്പുറകഥകൾ ചികഞ്ഞെടുത്ത് ഉമേഷ് രാജ്പുത്ത് എന്ന പത്രപ്രവർത്തകൻ തന്റെ പത്രത്തിൽ റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസം മുതൽ വിവിധ തരത്തിലുള്ള ഭീഷണികൾ അദ്ദേഹത്തിന് ലഭിച്ചുതുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതിയും നൽകി. പത്താം നാൾ അജ്ഞാതരുടെ വെടിയേറ്റ് ആ ശബ്ദം നിലച്ചു.
ഒരു മാധ്യമസ്ഥാപനത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്നു കിഷോർ ദാവെ. തന്റെ മുറിയിലിരുന്ന ദാവെയെ സഹപ്രവർത്തകർ പിന്നീട് കണ്ടെത്തിയത് ദേഹമാസകലം ചോരയിൽ കുളിച്ചാണ്. ശരീരത്തിലാകെ മാരകമായ ഏഴു മുറിവുകളുണ്ടായിരുന്നു.
സുഹൃത്തിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അരുണ് നാരായണ് ദകാതെയെ അജ്ഞാതസംഘം വഴിയിൽ തടഞ്ഞുനിറുത്തിയാണ് ആക്രമിച്ചത്. വളരെ ഗുരുതരമായി പരിക്കേറ്റ ദകാതെ ആശുപത്രിയിൽ ചികിത്സയ്ക്കിടയിൽ മരണമടഞ്ഞു. നാഗ്പൂരിലെ അനധികൃത ചൂതാട്ടത്തെക്കുറിച്ചുള്ള വാർത്തകളാണ് ദകാതെയ്ക്കെതിരെയുള്ള ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. മാധ്യമപ്രവർത്തന രംഗത്തെ രക്തസാക്ഷികളുടെ പേരുകൾ തീരുന്നില്ല... നരേന്ദ്ര ധഭോൽക്കർ, ജ്യോതിർമയി ദേ, അൽത്താഫ് അഹമ്മദ് ഫഖ്തൂ, എം.എൽ മാൻചന്ദ, തരുണ്കുമാർ ആചാര്യ, എം.വി.എൻ ശങ്കർ, രാജേഷ് മിശ്ര, വികാസ് രഞ്ജൻ, ജാവേദ് അഹമദ് മിർ, പ്രദീപ് ഭാട്ടിയ, ഗുലാം റസൂൽ ഷേയ്ഖ്, രാകേഷ് ശർമ, നേമി ചന്ദ ജയ്ൻ, ഭക്ഷി തിരാത് സിംഗ് എന്നിങ്ങനെ പട്ടിക നീളുന്നു. കണ്ണീരും പ്രതിഷേധവും അടങ്ങാത്ത പട്ടികയിലെ അവസാനത്തെ നാമമാണ് ഗൗരി ലങ്കേഷ്.
മാധ്യമരംഗത്ത് പിതാവിന്റെ വഴി സ്വീകരിച്ച ഗൗരി ഇക്കഴിഞ്ഞ അഞ്ചിന് ബംഗളൂരുവിലെ സ്വവസതിയിലാണ് അക്രമികളുടെ വെടിയേറ്റ് മരണമടഞ്ഞത്. രണ്ടു വർഷം മുന്പ് യുക്തിവാദി എം.എം കൽബുർഗിയെ വധിച്ചതിനു സമാനമായാണ് ഗൗരിയെയും കൊലപ്പെടുത്തിയെന്നതും ശ്രദ്ധേയം. ജനാധിപത്യത്തിന്റെ നാലാമത് തൂണ് എന്നാണ് മാധ്യമപ്രവർത്തനത്തെ വിശേഷിപ്പിക്കാറുള്ളത്. അതേ സമയം, ഇന്ത്യയിലെ മാധ്യമപ്രവർത്തനം കഴിഞ്ഞ കുറെക്കാലമായി ആശങ്കയുടെ നിഴലിലാണെന്നതിൽ യാതൊരു സംശയവുമില്ല. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വശംവദരാകാത്ത സത്യസന്ധരായ മാധ്യമപ്രവർത്തകരുടെ വാ മൂടി കെട്ടാനുള്ള കടുത്ത നടപടികൾ എതിരാളികൾ സ്വീകരിക്കുന്നു. ധീരരക്തസാക്ഷിത്വം വരിക്കുന്നുവെന്ന് വീന്പിളക്കാമെങ്കിലും പല കേസുകളിലും പ്രതികളെ പോലും പിടികൂടിയിട്ടില്ലായെന്നത് പ്രതിഷേധാർഹമായ യാഥാർഥ്യം.
കൊലപാതകത്തിന്റെ കാരണങ്ങൾ നാട്ടിൽ പാട്ടാണെങ്കിലും നിയമപാലകർ അന്വേഷണം തുടർന്നുകൊണ്ടേയിരിക്കുന്നു. അച്ചടിയുടെയും ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളുടെയും തലത്തിനപ്പുറത്തേക്ക് നവമാധ്യമങ്ങൾ ഈ വിഷയങ്ങൾ ഗൗരവമായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. പത്രപ്രവർത്തകൻ എന്ന ശീർഷകത്തിൽ നിയോഗിക്കപ്പെടുകയോ എത്തിച്ചേരപ്പെടുകയോ ചെയ്യുന്ന പലർക്കും തങ്ങളുടെ ഉത്തരവാദിത്വം കിറുകൃത്യതയോടെ നിർവഹിക്കുന്പോഴും, അവർക്ക് ബോധ്യമുണ്ട് അതൊരു ചോരക്കളിയായേക്കാമെന്ന്... അഭിപ്രായസ്വാതന്ത്ര്യത്തിന് കീർത്തിയാർജ്ജിച്ച ഒരു നാട്ടിലാണ് ഇത്തരത്തിലൊരു അവസ്ഥ എന്ന് നാം വിസ്മരിക്കരുത്.
2012 ലെയും 2014 ലെയും കണക്കുകൾ പരിശോധിക്കുന്പോൾ പത്രപ്രവർത്തനം അക്ഷരാർഥത്തിൽ ജീവന്മരണ കളിയാണെന്ന് തോന്നിപ്പോകും. വർക്കിംഗ് ജേർണലിസ്റ്റുകൾക്ക് സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്താൻ സാഹചര്യമില്ലാത്ത, കടമ നിർവഹിച്ചതിന്റെ പേരിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന, കണക്കുകളിൽ 2012 -ൽ രണ്ടാം സ്ഥാനത്തും 2014 -ൽ നാലാം സ്ഥാനത്തുമാണ് ഇന്ത്യ. കമ്മിറ്റി ടു പ്രൊട്ടെക്ട് ജേർണലിസം എന്ന സംഘടനയുടെ സർവേ പ്രകാരം 1992 മുതൽ ഇതുവരെ, വ്യക്തമായ ഉദ്ദേശ്യത്തോടെ, കൊല്ലപ്പെട്ട പത്രപ്രവർത്തകരുടെ സംഖ്യ 41 ആണ്. 22 മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾക്കു പിന്നിലെ ലക്ഷ്യം അന്വേഷണ സംഘങ്ങൾക്ക് കണ്ടെത്താനായിട്ടില്ലെന്നതും മറ്റൊരു വസ്തുത.
ചില രാജ്യങ്ങളിൽ പത്രപ്രവർത്തകർക്ക് ജീവഹാനി സംഭവിക്കുന്നത് യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളുമൊക്കെയായി ബന്ധപ്പെട്ടാണ്. പക്ഷെ, ഇന്ത്യയിൽ കഥ വ്യത്യസ്തം. ഇവിടെ മാധ്യമപ്രവർത്തകർക്കു നേരെ ചോരക്കൊതിയോടെ വാളോങ്ങുന്നത് മാഫിയകളും. പ്രകൃതിയെ ആർത്തിയോടെ നശിപ്പിക്കുന്നവർ മുതൽ തങ്ങളുടെ ചെയ്തികളാണ് ശരിയെന്ന് വിശ്വസിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. അഹിംസയ്ക്കും സത്യത്തിനുമായി നിലകൊള്ളുകയും അവയിലുറച്ച് നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്ത രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പ്രതിഫലമായി ആ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചതും നമ്മുടെ രാജ്യത്തെ പൗരൻ തന്നെ.
ഗിരീഷ് പരുത്തിമഠം