മലയാളിയുടെ ജീവിതതാളമായിരുന്ന പരന്പരാഗത വ്യവസായങ്ങളിൽ ഭൂരിഭാഗവും ഇന്ന് പ്രതിസന്ധിയിലാണ്. പരന്പരാഗത വ്യവസായങ്ങളിലൊന്നായ ഓട് വ്യവസായത്തിന്റെ തലയെടുപ്പായി നിലനിന്നിരുന്ന ചൂളകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഓട്, ഇഷ്ടിക, പരന്പരാഗത മണ്‍പാത്രങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ കളിമണ്ണ് ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. ആഗോളീകരണത്തിന്റെ മുന്നേറ്റത്തിൽ പരന്പരാഗത വ്യവസായങ്ങളോട് പുതുതലമുറ വിമുഖത കാണിച്ചതും വ്യവസായത്തകർച്ചയിലേക്ക് നയിച്ചു. ഒരു കാലത്ത് ഓട് വ്യവസായവിപണിയിൽ ഇന്ത്യയിലെ തന്നെ കുത്തക കൈയാളിയിരുന്ന കേരള വിപണി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് .
കളിമണ്ണിന്റെ ദൗർലഭ്യം
സുവർണകാലത്തിൽ നിന്നുംടൈൽ ഇൻഡസ്ട്രിയുടെ തകർച്ചയുടെ പ്രധാനകാരണം കളിമണ്ണിന്റെ ദൗർലഭ്യമാണ്. കളിമണ്‍ ദൗർലഭ്യം മൂലം ഫറോക്കിലെയും തൃശൂരിലെയും ഓടു വ്യവസായ മേഖല സ്തംഭനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാതികൾ വ്യാപിച്ചതും കളിമണ്ണ് കുഴിച്ചെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതും ക്ഷാമം രൂക്ഷമാക്കി. അതോടെ കളിമണ്‍ ഖനനത്തിനുള്ള പെർമിറ്റുകൾ പലതും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അവശേഷിക്കുന്ന കന്പനികളിൽ ഉൽപ്പാദനത്തിനുള്ള കളിമണ്ണ് മാത്രമേ സ്റ്റോക്കുള്ളൂ. മണ്ണിനു ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ മിക്ക ഓടു കന്പനികളും പൂട്ടലിന്റെ വക്കിലാണ്. പലരും കന്പനികളെ ഇതരസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിരിക്കുന്നു.
കളിമണ്‍ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും അടിസ്ഥാനവസ്തുവായ കളിമണ്ണ് ഇല്ലാത്ത അവസ്ഥയാണുള്ളത്. മുൻ കാലങ്ങളിൽ പ്രതിദിനം മൂന്നു ലക്ഷത്തോളം ഓടുകൾ ഉൽപ്പാദിപ്പിച്ചിരുന്ന ഫറോക്കിൽ ഇപ്പോൾ ഒരു ലക്ഷത്തിൽ താഴെയാണ് ഉൽപ്പാദനം. റവന്യൂ, കൃഷി, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പുകൾ സംയുക്ത സർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ചാലേ കളിമണ്ണെടുക്കുന്നതിന് അനുമതി ലഭിക്കുകയുള്ളൂ. അതിനൊപ്പം ബാങ്ക് ഗ്യാരണ്ടിയും നിർബന്ധം. എന്നാൽ പലപ്പോഴും സർവേ നടപടികൾ പൂർത്തിയാകാൻ കാലതാമസമെടുക്കും. ഓടു നിർമ്മാണ മേഖലയെ പരന്പരാഗത വ്യവസായമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും വ്യവസായം നിലനിർത്തുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുന്നില്ലെന്നും ഉടമകൾ പറയുന്നു.
ഫാക്ടറികളിൽ ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ മാത്രം
കൊടിയത്തൂർ, മാവൂർ, പെരുവയൽ, ചാത്തമംഗലം, ഫറോക്ക്, ചെറുവണ്ണൂർ, ഒളവണ്ണ, രാമനാട്ടുകര മേഖലകളിലെ തരിശായിക്കിടക്കുന്ന വയലുകളിൽ നിന്നാണ് ഫറോക്കിലെ ഓടു കന്പനികളിലേക്കു കളിമണ്ണെത്തുന്നത്. മേൽമണ്ണ് മാറ്റി ആറടി താഴ്ചയിൽ മണ്ണെടുക്കാനാണ് അധികൃതർ അനുമതി നൽകുന്നത്. ഖനനത്തിനു ശേഷം വയൽ മണ്ണിട്ട് നികത്തി കൃഷിയോഗ്യമാക്കുകയും വേണം. കന്പനി ഉടമകൾക്കു കനത്ത സാന്പത്തിക ബാധ്യതയുണ്ടാക്കുന്ന നിർദേശങ്ങൾ പാലിക്കാൻ തയാറായിട്ടും മണ്ണെടുപ്പിനുള്ള അനുമതി പലപ്പോഴും നീളുകയാണ് പതിവ്. മാത്രമല്ല പെർമിറ്റ് ലഭിച്ച് മണ്ണെടുക്കാൻ ചെല്ലുന്പോഴാണ് പ്രാദേശികമായ എതിർപ്പുകൾ ഉണ്ടാകുന്നത്.
എന്നാൽ നിലവിൽ ടൈൽ ഇൻഡസ്ട്രികളുടെ നിലനിൽപ്പിനാവശ്യമായ കളിമണ്ണിനായി പലരും ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. മംഗലാപുരത്ത് പത്തിലൊന്ന് വിലയാണ് മണ്ണിനുള്ളതെന്ന് വ്യവസായികൾ പറയുന്നു. ബാന്തൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കളിമണ്ണ് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. എന്നാൽ അവിടത്തെ മണ്ണിന്റെ ഗുണമേന്മയിൽ കുറവുണ്ടെന്നു വ്യവസായികൾ പരാതി പറയുന്നു. കേരളത്തിലേക്ക് കളിമണ്ണ് കൊണ്ടുവരാൻ ചെലവാകുന്ന ട്രാൻസ്പോർട്ടിംഗ് ചാർജും പ്രശ്നമാണ്. ലക്ഷക്കണക്കിനാളുകളുടെ അത്താണിയായിരുന്ന ടൈൽ ഇൻഡസ്ട്രിയിൽ ഇപ്പോൾ അൻപതിനായിരത്തിൽ താഴെ മാത്രമാണ് തൊഴിലാളികളുള്ളത്. വേതനവർധനവില്ലാത്തതു തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിനൊരു കാരണമാണ്. പല ഫാക്ടറികളിലും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലിയെടുക്കുന്നത്.
ഇപ്പോഴും പരന്പരാഗത രീതി
2005ലും 2007ലും 2008ലും സംസ്ഥാനത്തെ കളിമണ്‍ ശേഖരമുള്ള സ്ഥലങ്ങൾ ജിയോളജി ഡിപ്പാർട്ട്മെന്റ് സർവേ നടത്തുകയും മൂന്നുതവണ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.ഈ സ്ഥലങ്ങൾ ഇപ്പോഴും തരിശായിട്ടാണ് കിടക്കുന്നത്. തണ്ണീർത്തടനിയമത്തിൽ നിന്ന് ഈ ഭൂമി ഒഴിവാക്കി ഓട് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ഖനനം ചെയ്തശേഷം മണ്ണിട്ട് നികത്തി കൃഷിയോഗ്യമാക്കുവാനും വേണ്ടിയായിരുന്നു അന്നത്തെ സർവേ. ദൗർഭാഗ്യവശാൽ ഈ ആശയം നടപ്പിലായില്ല. അന്നത്തെ ലിസ്റ്റ് പ്രകാരമുള്ള ഭൂമിയിൽ നിലവിലുള്ള നിയമപ്രകാരം കളിമണ്ണ് ഖനനം ചെയ്യുവാനുള്ള അനുമതി നൽകിയാൽ മാത്രമേ ഈ വ്യവസായത്തെ നിലനിർത്താൻ ഇനി സാധിക്കുകയുള്ളുവെന്ന് കന്പനി അധികൃതർ പറയുന്നു. അയ്യായിരം വർഷംവരെ സൂക്ഷിക്കാവുന്ന ഒന്നായ ഇഷ്ടിക നിർമാണത്തിൽ സംസ്ഥാനം ഇന്നും പിന്തുടരുന്നത് പരന്പരാഗത നിർമ്മാണ രീതിയാണ്. കളിമണ്ണിന്റെ അളവ് കുറച്ച് കൂടുതൽ ബലം ലഭിക്കുന്ന മറ്റ് വസ്തുക്കൾ ചേർത്ത് വലിയതോതിലുള്ള നിർമാണമാണ് ഇന്നത്തെ അവസ്ഥയിൽ കേരളത്തിന് അഭികാമ്യം. മണ്ണിന്റെ രാസപരിശോധന നടത്തി അനുയോജ്യമായ കൂട്ടുകൾ ഇതിനായി ഉണ്ടാക്കിയെടുക്കണം. ചെറുകിട സംരംഭങ്ങൾക്ക് പകരം ഏകീകൃത സംവിധാനത്തിലുള്ള നിർമാണരീതിയും ഓട് വ്യവസായത്തിൽ പരീക്ഷണവിധേയമാക്കാവുന്നതാണ്. അതുവഴി കളിമണ്ണിന്റെ വിനിയോഗം കൂടുതൽ പ്രയോജനപ്പെടുത്താം. പാഴ്വസ്തുക്കൾ പലതും ഈ നിർമ്മാണത്തിൽ പ്രയോജനപ്പെടുത്താം. അതുകൊണ്ടുതന്നെ ഗുണമേൻമ നിലനിർത്താനും ആധുനികവത്ക്കരണം നടത്താനും ഈ നിർമാണ രീതിയിലൂടെ സാധിക്കും. ആധുനികവത്കരണത്തിന്റെ പാതയിലൂടെ ടൈൽ ഇൻഡസ്ട്രിക്ക് പുതുയുഗം ഉണ്ടാക്കിയെടുക്കാനും പരന്പരാഗത വ്യവസായം പിറക്കുന്നതിനും ഇതു വഴിയൊരുക്കുമെന്ന് കന്പനികൾ ഉറപ്പ് നൽകുന്നു.
ഓടു വ്യവസായത്തിന്റെ നാൾവഴി
രാജ്യത്ത് ഓട് വ്യവസായത്തിന് തുടക്കം കുറിക്കുന്നത് 1865 ൽ ബേസൽ മിഷനാണ്(ജർമൻ മിഷണറി). തുടർന്ന് കേരളത്തിൽ 1887ൽ ബേസൽ മിഷണറിമാർ മലപ്പുറം ജില്ലയിലെ കൊടക്കലിൽ സ്ഥാപിച്ച ബേസൽ മിഷൻ ടൈൽ ഫാക്ടറി കേരളത്തിലെ ആദ്യത്തെ ടൈൽ ഫാക്ടറി ആണെന്നും അത് ഇന്ത്യയിലെ രണ്ടാമത്തെ ടൈൽ ഫാക്ടറി ആണെന്നും പറയപ്പെടുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയിലും മാംഗളൂരുവിലെ നന്ദവാറിലും ആദ്യകാല കളിമണ്‍ വ്യവസായങ്ങൾ നിലനിന്നിരുന്നുവെന്നും വാദമുണ്ട്. 1887 ൽ സ്ഥാപിച്ച ബേസൽ മിഷന്റെ മലപ്പുറം ജില്ലയിലെ കൊടക്കൽ ഫാക്ടറിയാണ് കേരളത്തിലെ ഓട് വ്യവസായത്തിന് വിത്ത് പാകിയത്. എങ്കിലും ഈ മേഖലയിൽ തൃശൂരിന്റെ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു. 1896ൽ മണലി ടൈൽ ആന്റ് ബ്രിക്ക് വർക്സ് ട്രിച്ചൂർ എന്ന പേരിൽ ആന്പല്ലൂരിനരികെ മണലിയിൽ സ്ഥാപിച്ച ഓട് കന്പനിയാണ് തൃശൂർ ജില്ലയിലെ ആദ്യ ഓട് കന്പനിയെന്ന് പറയപ്പെടുന്നു. ഇതിനിടെ കേരളത്തിന്റെ വടക്കൻ ജില്ലയായ കോഴിക്കോടും ഫറോക്കിലും ഓട് വ്യവസായം തഴച്ചുവളർന്നു.
കളിമണ്‍ അനുബന്ധ ഉൽപ്പന്നങ്ങളായ ഓട് ഇഷ്ടിക, പരന്പരാഗത മണ്‍പാത്രങ്ങൾ, റൂഫിംഗ് ടൈലുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും ടൈൽ വ്യവസായം വ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളൊഴികെയുള്ള 12 ജില്ലകളിലായി 430ലധികം ടൈൽ ഫാക്ടറികളാണ് കേരളത്തിലുടനീളം ഉണ്ടായിരുന്നത്. എന്നാൽ കളിമണ്‍ ഖനന വെല്ലുവിളിയും തൊഴിലാളിക്ഷാമവും പ്രധാന ഉൽപ്പാദനവസ്തുവായ കളിമണ്ണ് കിട്ടാതെ വരുന്നതുമാണ് കേരളത്തിലെ ടൈൽ ഇൻഡസ്ട്രി ഇപ്പോൾ നേരിടുന്ന പ്രധാന ഭീഷണി. തൃശൂരിൽ ഇപ്പോഴുള്ള ഇരുന്നൂറിലധികം കന്പനികൾക്കെല്ലാം കൂടി കളിമണ്ണ് ഖനനത്തിന് കിട്ടുന്നത് വെറും പത്ത് പെർമിറ്റുകൾ മാത്രമാണ്. ഇതിൽ പകുതിയും ഖനനം ചെയ്യാൻ നാട്ടുകാരും മറ്റും അനുവദിക്കുന്നില്ല. അതുകൊണ്ട് ഇരുപതിലധികം കന്പനികൾ അടുത്തകാലത്തായി അടച്ചുപൂട്ടുകയുണ്ടായി. വളരെ ഗുരുതരമായ അവസ്ഥയാണിപ്പോഴുള്ളത്. ഈ അവസ്ഥയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ടൈൽ ഇൻഡസ്ട്രിയുടെ ഭാവി പ്രവചിക്കുക അസാധ്യമായിരിക്കുമെന്ന് ഓൾ കേരള ടൈൽ മാനുഫാക്ചേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.എ അബ്ദുറഹിമാൻ പറഞ്ഞു.
കളിമണ്ണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന്
കളിമണ്ണിന്റെ ദൗർലഭ്യം കാരണം വ്യവസായികൾ ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് കളിമണ്ണ് കൊണ്ടുവരുന്നത്. ഇതിന് ഗുണമേന്മ തീരെകുറവാണ്. ഈ മണ്ണു വച്ച് ഉണ്ടാക്കാൻ സാധിക്കുന്നത് ഫ്ളോറിംഗ് ടൈലുകൾ മാത്രമാണ്. എന്നാൽ ഇതിന്റെ മാർക്കറ്റ് തമിഴ്നാടാണ്. അവിടേക്ക് മാത്രമേ ഇത് മാർക്കറ്റ് ചെയ്യാൻ പറ്റു. എന്നാൽ തമിഴ്നാട്ടിൽ ഇപ്പോൾ വൈദ്യുതി പ്രതിസന്ധി കാരണം ഫ്ളോറിംഗ് ടൈലിന്റെ മാർക്കറ്റ് വളരെ കുറവാണ് താനും. കൂടുതൽ വിപണിയുണ്ടായിരുന്ന റൂഫിംഗ് ടൈൽ നിർമാണം കുറയ്ക്കാൻ കാരണം മംഗലാപുരത്തിനടുത്ത് കുന്ദാപൂരിൽ നിന്നും സമാന ഉൽപ്പന്നം കുറഞ്ഞ വിലയ്ക്ക് വരാൻ തുടങ്ങിയതാണ്. ഈ ഉൽപ്പന്നങ്ങളുമായി മത്സരിക്കാൻ സാധിക്കണമെങ്കിൽ നല്ല ഗുണമേന്മയിൽ ഉൽപ്പന്നങ്ങൾ നമുക്ക് ഉണ്ടാക്കേണ്ടതായുണ്ട്. അതിന് നല്ല കളിമണ്ണ് ലഭിക്കുന്ന കേരളത്തിൽ നിന്നും മണ്ണെടുക്കാൻ അനുവാദം കിട്ടണം.
ഖനനത്തിന് അഞ്ചു ലക്ഷത്തോളം രൂപ ബാങ്ക് ഗ്യാരണ്ടി
കേരളത്തിൽ പല സ്ഥലത്തും നല്ല കളിമണ്ണുണ്ട്. എന്നാൽ കൃഷി ഇല്ലാതാകുമെന്ന കാരണം പറഞ്ഞ് പലരും എതിർക്കുന്നു. എന്നാൽ ഞങ്ങൾ മണ്ണെടുത്തതിനുശേഷം ആ പ്രദേശം റീഫില്ലിംഗ് നടത്തി കൃഷി ചെയ്ത് കാട്ടിയിട്ടുണ്ട്. മുൻപ് ഓട്ട് കന്പനിക്കാരായിരുന്നു മണ്ണെടുത്തിരുന്നതെങ്കിൽ ഇന്നത് മാഫിയകളുടെ കൈകളിലാണെത്തിയിരിക്കുന്നത്. ഇപ്പോൾ സർക്കാരിന്റെ നയമെന്തെന്നാൽ കേരളത്തിൽ കൃഷി ചെയ്യാൻ പറ്റാത്ത സ്ഥലത്തു നിന്നും മണ്ണെടുക്കാമെന്നാണ്. എന്നാൽ കേരളത്തിൽ അത്തരമൊരു സ്ഥലം എവിടെയാണുള്ളത്. അഞ്ച് വർഷത്തിലധികമായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന സ്ഥലം കളിമണ്‍ ഖനനത്തിനായി വ്യവസായികൾക്ക് വിട്ടുകൊടുത്താൽ ഒരു പരിധി വരെ കളിമണ്‍ ലഭ്യതയുടെ അളവ് നിയന്ത്രിക്കാനാകും.അഞ്ച് ലക്ഷത്തോളം രൂപ ബാങ്ക് ഗ്യാരണ്ടി നൽകിയതിന് ശേഷമാണ് കളിമണ്‍ ഖനനം നടത്തുന്നത്. അവിടെ നിന്ന് മണ്ണെടുത്ത് റീഫില്ലിംഗ് നടത്തി കൃഷി ചെയ്തതിന് ശേഷം മാത്രമാണ് ബാങ്ക് ഗ്യാരണ്ടി തിരിച്ചു കിട്ടുക. അപ്പോൾ കൃഷിയെ കളിമണ്‍ ഖനനം ബാധിക്കുമെന്ന് പറഞ്ഞ് എതിർക്കുന്നത് വളരെ വിഷമകരമായ വസ്തുതയാണ്. തിരുനെൽവേലിയിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് കളിമണ്‍ അനുബന്ധ ഉൽപ്പന്നങ്ങൾ വരുന്നതിനാൽ കേരളത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് മൂല്യം വളരെ കുറഞ്ഞിട്ടുണ്ട് ഇതും ഓട് വ്യവസായത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.