കുട്ടികൾ ഉള്ളവർ ജാഗ്രത പാലിക്കുക... കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യാപകം... ഒരു നീല വാൻ സംശയാസ്പദമായ രീതിയിൽ... ശ്രദ്ധയിൽ പെടുന്നവർ ഉടൻ പോലീസിൽ അറിയിക്കുക... കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് അടുത്തയിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച നൂറുകണക്കിന് സന്ദേശങ്ങളിൽ ചിലതു മാത്രമാണിത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ് തുടങ്ങി വടക്കൻ ജില്ലകളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള പ്രചാരണങ്ങൾ അടുത്തയിടെ ശക്തമായിരുന്നു. ഒപ്പം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായി എന്ന രീതിയിൽ നിരവധി റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിൽ പല സംഭവങ്ങളും തികച്ചും അടിസ്ഥാനരഹിതമാണെന്ന് പിന്നീടു പോലീസ് കണ്ടെത്തിയെങ്കിലും രക്ഷിതാക്കളുടെ ഭീതി വിട്ടുമാറിയിട്ടില്ല
.
ഒരു പരാതി വന്നാൽ അന്വേഷിക്കണം. പരാതി ചിലപ്പോൾ വ്യാജമാകാം, അല്ലായിരിക്കാം. പക്ഷേ പരാതി കിട്ടിക്കഴിഞ്ഞാൽ എത്രയും വേഗം ഫോഴ്സിനെ വിളിച്ച് അലർട്ട് ചെയ്ത് അന്വേഷണം നടത്തും. പലരും നീല വാനിൽ കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന രീതിയിൽ വിവരമറിയിച്ചിട്ടുണ്ട്. പലപ്പോഴും വാഹനങ്ങൾ പിന്തുടർന്ന് പരിശോധിക്കുന്പോഴാകും നിജസ്ഥിതി വ്യക്തമാകുക. പല സംഭവങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ പോലീസിന് അന്വേഷിക്കാതിരിക്കാനാകില്ല. മലപ്പുറം ജില്ലാ പോലീസ് മേധാവി പറയുന്നു. ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഈ വർഷം 75 തട്ടിക്കൊണ്ടുപോകൽ കേസുകളാണ് കേരളത്തിലൊട്ടാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലപ്പുറത്ത് മാത്രമായി പത്തോളം കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികളല്ലാതെ മറ്റാരും ഇതിന് സാക്ഷികളായിട്ടില്ല. ഒരു കുട്ടി പോലും തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുമില്ല. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിലെ സിസിടിവികൾ പരിശോധിച്ചപ്പോഴും ഒന്നും കണ്ടെത്തിയിരുന്നില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമുണ്ടെന്ന പ്രചാരണം നടത്തുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു വ്യാപകമാകുന്നുവെന്ന സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈടെക് സെല്ലിനും സൈബർ സെല്ലിനും നിർദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ നടപടി പോലീസ് ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. പിങ്ക് പട്രോൾ സംവിധാനം തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിച്ചത് കോഴിക്കോട്ടും കണ്ണൂരുംകൂടി ഉടൻതന്നെ നടപ്പിൽ വരും. ബസ് സ്റ്റോപ്പുകളിലും പൊതുസ്ഥലങ്ങളിലും വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ബീറ്റ് സംവിധാനം, ഷാഡോ പോലീസ് നിരീക്ഷണം എന്നിവ നിലവിലുണ്ട്. ഇവ കൂടുതൽ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ അന്വേഷിക്കാൻ സംസ്ഥാനതലത്തിൽ തൃശൂർ റൂറൽ എസ്പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നടപടി കൈക്കൊള്ളാൻ ജില്ലാ പോലീസ് തലത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ വാർത്തകളിൽ ആശങ്കയോ ഭയമോ വേണ്ട. നിങ്ങൾക്കൊപ്പം ജാഗ്രതയോടെ പോലീസുണ്ട്.ഏതെങ്കിലും സഹായത്തിനോ സംശയ നിവാരണത്തിനോ 1091 (വനിതാ ഹെൽപ്പ് ലൈൻ)/1090 (ക്രൈം സ്റ്റോപ്പർ)/1098 (ചൈൽഡ് ഹെൽപ്പ് ലൈൻ) എന്നീ നന്പരുകളിൽ ബന്ധപ്പെടണമെന്നും ഡിജിപി അന്നു കുറിച്ചിരുന്നു.ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്ന കുട്ടികളെ അധികൃതർ കണ്ടെത്തിയെന്ന വാർത്ത നമ്മുടെ സംസ്ഥാനത്ത് ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, പോലീസ്, സിഡബ്ല്യുഡി അംഗങ്ങൾ, കുട്ടികൾക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ എന്നിവരാണ് പലപ്പോഴും കുട്ടികളെ കണ്ടെത്തുന്നത്. കണ്ടെത്തുന്ന കുട്ടികളെ ആദ്യം സർക്കാരിന്റെ ജുവനൈൽ കെയർ ഹോമിൽ എത്തിക്കുകയാണ് പതിവ്. പിന്നീട് ഇവരുടെ ഉറ്റവരെ കണ്ടെത്തി കൈമാറുകയാണു ചെയ്യും.
കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി ലാഭം കൊയ്യുന്ന വൻമാഫിയാ സംഘങ്ങൾ കേരളത്തിനകത്തും പുറത്തും ശക്തമാണെന്നാണ് ഈ വാർത്തകൾ വ്യക്തമാക്കുന്നത്. കേരളത്തിന്റെ തെരുവുകളിലേക്ക് ഭിക്ഷാടനത്തിനായി കുട്ടികളെ എത്തിക്കുന്നത് പ്രധാനമായും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കുറച്ചു നാൾ മുന്പു കേരാളാ പോലീസ് കണ്ടെത്തി ജുവനൈൽ കെയർ ഹോമിലെത്തിച്ച 14 കുട്ടികളും ആന്ധ്രയിൽ നിന്നുള്ളവരായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് യാചകവേഷം കെട്ടിച്ച് കേരളത്തിൽ ഭിക്ഷ യാചിപ്പിക്കുന്നതെന്നു വ്യക്തം.
അപ്പോൾ കേരളത്തിൽ നിന്ന് കാണാതായി ഭിക്ഷാടനമാഫിയയുടെ കൈകളിൽ എത്തിച്ചേരുന്ന കുട്ടികൾ അവിടെ, ഇതരസംസ്ഥാനങ്ങളിൽ മറ്റുള്ളവരുടെ കാരുണ്യത്തിനായി കൈ നീട്ടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അല്ലെങ്കിൽ അവിടെയുള്ള മറ്റേതെങ്കിലും രാജ്യദ്രോഹ ഗാംഗുകൾക്കൊപ്പം അതിന്റെ കണ്ണികളായി പ്രവർത്തിക്കുകയാവും. ഭിക്ഷ യാചിപ്പിക്കുവാൻ എത്തിക്കുന്ന കുട്ടികളെ ദിവസവും പല സ്ഥലങ്ങളിലായാണ് നിയോഗിക്കുക. ആളുകളിൽ സഹതാപം ജനിപ്പിക്കുവാൻ കുട്ടികൾക്ക് പുകയിലവെള്ളം കൊടുത്തു മയക്കിക്കിടത്തുക വരെ ചെയ്യുന്നുണ്ട്.
ഭിക്ഷാടനമാഫിയ തട്ടിയെടുത്ത പിഞ്ചുകുഞ്ഞിനെ അമ്മയ്ക്കു തിരിച്ചുകിട്ടിയ സംഭവവും കേരളത്തിൽ അടുത്തകാലത്തു നടന്നിരുന്നു. തട്ടിയെടുത്ത ഭിക്ഷാടനമാഫിയയിൽ പെട്ട രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തൃശൂരിലാണ് സംഭവം. തമിഴ് യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കർണാടക ഗുണ്ടൽപ്പേട്ട് സ്വദേശികളും കായംകുളത്ത് വാടകയ്ക്കു താമസിക്കുന്നവരുമായ രാജേഷ്, വിക്രമൻ എന്നിവരാണ് പിടിയിലായത്. ഭർത്താവ് ഉപേക്ഷിച്ച ശാന്തി എന്ന തമിഴ് യുവതി കടത്തിണ്ണയിലാണ് ഒന്നര വയുസള്ള മകനൊപ്പം അന്തിയുറങ്ങിയിരുന്നത്. മകനെ കാണാതായ വിവരം ശാന്തി പിറ്റേന്നു തന്നെ പോലീസിൽ അറിയിച്ചു. പോലീസ് ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു മോഷണം നടത്തിയിരുന്ന രാജേഷിനെ ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവർ കുടുങ്ങിയത്. കുട്ടിയെ തട്ടിയെടുത്തു കൊടുക്കാൻ വിക്രമൻ 2,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. കുഞ്ഞിനെ തട്ടിയെടുത്ത് ഉടൻ തന്നെ വിക്രമനു കൈമാറുകയും ചെയ്തു. വിക്രമന്റെ ഭാര്യ മോഷണക്കേസിൽ ജയിലിലായതോടെ കുട്ടിയെ ഏർവാടിയിലുള്ള സഹോദരന്റെ വീട്ടിൽ എൽപ്പിച്ചു. ഇതിനിടെ കുട്ടിയെ ഭിക്ഷാടനത്തിനായും ഉപയോഗിച്ചു. എല്ലാ ദിവസവും കുട്ടിയെ കണ്ടു കിട്ടിയോ എന്നു തിരക്കി ശാന്തി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതോടെ പോലീസും കർമനിരതരായി. അതോടെയാണ് തന്റെ പൊന്നോമനയെ ശാന്തിക്കു തിരികെ ലഭിച്ചത്.
വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിയെടുത്തതാണ് സംസ്ഥാനത്ത് അടുത്ത കാലത്തു നടന്ന തട്ടിക്കൊണ്ടു പോകൽ സംഭവം. കണ്ണൂരിലെ ചെറുകുന്ന് ഒതയമ്മാടം ക്ഷേത്രത്തിനുസമീപത്തു നിന്നാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.അമ്മ അകത്തുപോയ സമയത്താണ് സംഭവം നടന്നത്.കുട്ടിക്ക് കൊടുക്കാനുള്ള ഭക്ഷണമെടുത്ത് അമ്മ പുറത്തുവരുന്പോൾ തന്റെ മകന്റെ വായ് പൊത്തി ഒരാൾ എടുത്തുകൊണ്ടുപോകുന്നതാണ് കണ്ടത്.ബഹളം വച്ചപ്പോൾ 35 വയസുള്ളയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അമ്മയുടെ ശബ്ദംകേട്ട് അയൽവാസികൾ ഓടിക്കൂടി. ഉടൻ പോലീസിൽ നാട്ടുകാർ വിവരം നല്കിയെങ്കിലും ആരെയും കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
തൊട്ടടുത്ത ദിവസം തങ്കയത്തെ ശ്രീ ചക്രപാണി ക്ഷേത്ര പരിസരത്ത് സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാനും ശ്രമം നടന്നു. നീല ഒമ്നി വാനിലെത്തിയ സംഘമാണ് വിദ്യാർഥിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷയ്ക്കായി പോകാൻ സ്കൂൾ വാഹനം കാത്ത് റോഡരികിൽ നിൽക്കുകയായിരുന്നു. നീല ഒമ്നി വാനിലെത്തിയ സംഘം തന്നോട് റോസ് നിറമടിച്ച വീടേതാണെന്ന് ചോദിച്ചുവെന്നും തൊട്ട് മുന്നിലുള്ള വീട് കാണിച്ചു കൊടുത്തതായും കുട്ടി പറയുന്നു. എന്നാൽ, തങ്ങൾക്ക് മനസിലാകുന്നില്ലെന്നും നീ വണ്ടിയിൽ കയറൂവെന്നും ഇവർ പറഞ്ഞു. പിന്നീട് ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കവെ കുട്ടി കുതറി മാറി ഓടുകയായിരുന്നു. വീട്ടിലെത്തി അമ്മയോടും അയൽവാസികളോടും കാര്യം പറഞ്ഞതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തിയപ്പോൾ സംഘം രക്ഷപ്പെട്ടിരുന്നു.
സംസ്ഥാനത്ത് നടക്കുന്ന ബാലഭിക്ഷാടനം പൂർണമായും നിർമാർജനം ചെയ്യാൻ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ശിശുസംരക്ഷണ യൂണിറ്റ് പദ്ധതി തയാറാക്കുമെന്നു പറഞ്ഞിരുന്നു. ചിലയിടങ്ങളിൽ ഇതു രൂപീകരിച്ചെങ്കിലും പലതും ഇന്നു നിർവീര്യമാണ്. പോലീസ് വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സംവിധാനങ്ങൾ, വിവിധ സംഘടനകൾ, ചൈൽഡ് ലൈൻ തുടങ്ങിയ ഏജൻസികളെ സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം.
(തുടരും)
പ്രദീപ് ഗോപി