ഒരൊറ്റ യാത്ര, അതുമതി കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാൻ. കൊച്ചിയെന്നു കേൾക്കുന്പോഴേ മനസിൽ തെളിയുന്ന ഗതാഗത കുരുക്കെല്ലാം പഴങ്കഥ. കേരളീയരുടെ സ്വകാര്യ അഹങ്കാരമായ കൊച്ചി മെട്രോയിൽ സഞ്ചരിച്ച് പിന്നീട് റോഡ്, ജല മാർഗം യാത്ര ചെയ്താൽ കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെല്ലാംതന്നെ സന്ദർശിക്കാം. പ്രകൃതിയോട് കൂട്ടുകൂടാനും ആസ്വദിക്കാനും ചരിത്ര സ്മാരകങ്ങളെ അടുത്തറിയാനുമുള്ള പ്രധാന ഇടങ്ങൾ കൊച്ചിയിലുണ്ട്. ചുരുങ്ങിയ ചെലവിൽ ആവോളം പ്രകൃതി സൗന്ദര്യം ആസ്വദിക്കാമെന്നതാണു മറ്റൊരു പ്രത്യേകത. സമീപ ജില്ലകളിൽനിന്നും എത്തുന്ന സഞ്ചാരികൾക്ക് മനംനിറയെ ആസ്വദിക്കാനുള്ള വിഭവങ്ങൾ അറബിക്കടലിന്റെ റാണി സൂക്ഷിക്കുന്നു. ഇതിൽ താരം കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഥാനം പിടിക്കാനൊരുങ്ങുന്ന മെട്രോതന്നെയാണ്. കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കു കണ്കുളിർക്കെ ആസ്വദിക്കാനുള്ള കാഴ്ചകളിലേക്ക് ഒരെത്തിനോട്ടം.
മെട്രോയിൽ തുടങ്ങാം
മലയാളിയുടെ സ്വപ്നപദ്ധതിയായ മെട്രോ യാത്ര തന്നെയാകും യാത്രികരുടെ മനം കുളിർപ്പിക്കുക. ആലുവയിൽനിന്ന് ആരംഭിക്കുന്ന മെട്രോ യാത്ര പാലാരിവട്ടത്ത് അവസാനിക്കുന്പോൾ കൊച്ചിയുടെ ആകാശ ചിത്രങ്ങൾ വ്യക്തം. കൊച്ചിക്കാരെ അടുത്തറിയാൻ ഇതിലും നല്ലൊരു യാത്ര നിലവിലില്ല. കര, കായൽ സൗന്ദര്യം ആവോളമുണ്ടെങ്കിലും മെട്രോ യാത്ര, അതൊരു പ്രത്യേക അനുഭവമാകും സമ്മാനിക്കുക. 40 രൂപ മുടക്കിയാൽ ആലുവയിൽനിന്നും പാലാരിവട്ടംവരെ സഞ്ചരിക്കാം. യാത്രയ്ക്കു മനോഹാരിത പകർന്നു നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉയർന്നുനിൽക്കുന്നു. ലുലുമാളും ഇടപ്പള്ളി പള്ളിയും സ്ഥിതിചെയ്യുന്നതും ഈ റൂട്ടിലാണ്. ഇടപ്പള്ളി സ്റ്റോപ്പിലിറങ്ങി ഇവിടങ്ങളിൽ സന്ദർശനവുമാകാം. ലുലുമാളിനു സമീപമാണ് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ. ഇവിടെനിന്നും ഏതാനും മീറ്റർമാത്രം അകലെയാണ് ഇടപ്പള്ളി പള്ളിയും. ഇവിടം സന്ദർശിക്കുന്നവർക്കു കൊച്ചിയിലേക്കെത്താൻ റോഡ് മാർഗമോ അതല്ലെങ്കിൽ വീണ്ടും മെട്രോയിൽ സഞ്ചരിക്കുകയോ വേണം.
മറക്കാനാകുമോ മറൈൻ ഡ്രൈവിനെ
കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻ ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടത്തെ ചീനവലകളും മഴവിൽ പാലവുമാണ്. വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും ഭക്ഷണശാലകളും സ്ഥിതി ചെയ്യുന്നു. കായലിന്റെ തീരത്തുകൂടിയുള്ള നടപ്പാത ഹൈക്കോടതിയുടെ മുൻപിൽനിന്നു തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
പുതുവൈപ്പ് ലൈറ്റ് ഹൗസും ബീച്ചും
ഹൈക്കോടതി ജംഗ്ഷനിൽനിന്നും ഗോശ്രീ പാലങ്ങൾവഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പുതുവൈപ്പ് ലൈറ്റ് ഹൗസിലെത്താം. കടലിലുടെ ഒഴുകി നീങ്ങുന്ന കപ്പലുകൾ, ബോട്ടുകൾ, വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ, ബഹുനില കെട്ടിടങ്ങൾ, പുതുവൈപ്പ് എൽഎൻജി ടെർമിനൽ, വൈപ്പിൻകരയുടെ പ്രകൃതിഭംഗിയുമെല്ലാം ലൈറ്റ്ഹൗസിനു മുകളിൽനിന്നു കാണാം. യാത്രയ്ക്കിടെ കടന്നുപോകുന്ന മൂന്നു ഗോശ്രീ പാലങ്ങളിൽനിന്നുള്ള ദൃശ്യങ്ങൾ അതിമനോഹരം. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും രണ്ടു മുതൽ ആറു വരെയുമാണു പ്രവേശനം. കുട്ടികൾക്കും 60 വയസിനു മുകളിലുള്ളവർക്കും പത്തുരൂപയാണു പ്രവേശനഫീസ്. മറ്റുള്ളവർക്കു 20 രൂപ. അര മണിക്കൂറാണു പ്രവേശനസമയം. ലൈറ്റ് ഹൗസിനോട് ചേർന്നു വിശാലമായ കടൽത്തീരവുമുണ്ട്. പുതുവൈപ്പിനുള്ള യാത്രയ്ക്കിടെയാണു വല്ലാർപാടം പള്ളിയും.
ചെറായി ബീച്ച്
ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച വിനോദ സഞ്ചാര കേന്ദ്രമാണ് ചെറായി ബീച്ച്. ദൈനംദിനം നൂറുകണക്കിനു വിദേശികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ് ഈ ബീച്ച്. കടലിൽ കുളിക്കാനും കരയിൽ അടിസ്ഥാന സൗകര്യങ്ങൾക്കു സ്ഥലവും ഒരുക്കിയിട്ടുള്ളതാണ് ഈ ബീച്ച്. ചെറുതും വലുതുമായ ഒട്ടേറെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകളുടെ സംരക്ഷണയ്ക്കായി ലൈഫ് ഗാർഡുകളും പ്രവർത്തിക്കുന്നുണ്ട്. നഗരത്തിൽനിന്നും ഗോശ്രീ വഴി 20 കിലോമീറ്റർ സഞ്ചരിച്ചാൽ ചെറായി ബീച്ചിലെത്താം. കൂടാതെ നഗരത്തിൽനിന്നും എടപ്പിള്ളി വഴി വരാപ്പുഴ പാലത്തിലൂടെ പറവൂരെത്തി അവിടെനിന്നും ചെറായി ബണ്ട്റോഡുവഴിയും ചെറായി ബീച്ചിലെത്താം.
മുനന്പം മുസിരിസ് ബീച്ച്
മുനന്പം അഴിമുഖത്തിനു തെക്ക് ഭാഗത്തു മുനന്പത്താണു മുനന്പം മുസിരിസ് ബീച്ച്. പുലിമുട്ടിൽ ടൈലുകൾ വിരിച്ച് 200 മീറ്റർ നടപ്പാത നിർമിച്ചിട്ടുണ്ട്. ഈ നടപ്പാതയുടെ വടക്കുവശത്ത് ഇരുന്നുകൊണ്ടു വിനോദസഞ്ചാരികൾക്ക് അഴിമുഖത്ത് ചൂണ്ടയിടാനും കഴിയും. തെക്കുഭാഗത്തെ വിശാലമായ മണൽപ്പരപ്പിൽ നടക്കാനും ഓടിക്കളിക്കാനും കഴിയും. വിദ്യാർഥികൾ വിനോദസഞ്ചാരത്തിനായി ഇവിടെ എത്തുന്നുണ്ട്. നഗരത്തിൽനിന്ന് 23 കിലോമീറ്റർ സഞ്ചരിച്ചാൽ മുനന്പം മുസിരിസ് ബീച്ചിലെത്താം. വൈകിട്ടുള്ള സമയങ്ങളിൽ വിവിധ തരത്തിലുള്ള രുചിയേറിയ ഭക്ഷണവും ഇവിടെ ലഭിക്കും. മുനന്പം ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് ചെറായി, കുഴുപ്പിള്ളി ബീച്ചുകളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
മട്ടാഞ്ചേരി കൊട്ടാരം
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണുള്ളത്. ഹിന്ദു അന്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്. മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണികഴിപ്പിച്ച കൊട്ടാരം പിന്നീടവർ കൊച്ചി രാജാവായിരുന്ന വീരകേരളവർമയ്ക്കു സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപ്പണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കൻമാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇന്ന് പുരാവസ്തു വകുപ്പിന്റെ കീഴിലാണു കൊട്ടാരം സംരക്ഷിക്കപ്പെട്ടുപോരുന്നത്. മ്യൂസിയംപോലെ സംരക്ഷിച്ചുവരുന്ന കൊട്ടാരം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെ സന്ദർശിക്കാം. അഞ്ചു രൂപയാണു ഫീസ്.
ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണു ജൂതപ്പള്ളി. ചരിത്രത്തിന്റെ ശേഷിപ്പായി ഈ പള്ളിക്ക് പുറത്ത് വിസ്മയമായി ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. ജൂതപ്പള്ളി കോമണ്വെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്. മലബാർ യഹൂദരാണു പുരാതന യഹൂദ ആരാധനാകേന്ദ്രമായ സിനഗോഗ് 1568 ൽ പണികഴിപ്പിച്ചത്.
ബോൾഗാട്ടി പാലസ്
കൊച്ചിയിൽ ഡച്ചുകാർ നിർമിച്ച ഒരു കൊട്ടാരമാണ് ബോൾഗാട്ടി പാലസ്. ഇന്നു കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൾഗാട്ടി ദ്വീപിലാണു നിലകൊള്ളുന്നത്. ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ് ഇത്. ഹൈക്കോർട്ട് ജംഗ്ഷനിൽനിന്നും ഗോശ്രീ പാലംവഴി നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
ഫോർട്ട് കൊച്ചിയിലെ ചരിത്ര സ്മാരകങ്ങൾ
ചരിത്ര സ്മാരകങ്ങളുടെ നാടാണു ഫോർട്ട് കൊച്ചി. കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണു വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി സ്ഥിതിചെയ്യുന്നത്. എറണാകുളം നഗര കേന്ദ്രത്തിൽനിന്നും റോഡ് മാർഗം 12 കിലോമീറ്ററും ജലമാർഗം ഒരു കിലോമീറ്റർ മാത്രം ദൂരത്തിലുമാണു ഫോർട്ട്കൊച്ചി. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. പുരാതന യൂറോപ്യൻ നഗരത്തിന്റെ ദൃശ്യഭംഗിയാണു ഫോർട്ടുകൊച്ചിക്ക്. ലിവിങ് മ്യൂസിയം എന്നാണു ഫോർട്ടുകൊച്ചി വിനോദസഞ്ചാര മേഖലയിൽ അറിയപ്പെടുന്നത്.
വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി, ഡച്ച് സെമിത്തേരി, ചീനവലകൾ തുടങ്ങിയ പല ചരിത്രസ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരന്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചുപോരുന്നുണ്ട്.
പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനു വിലക്കുള്ളതിനാൽ ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൗസുകളും രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയിൽ ഉൾപ്പെടും.
വില്ലിംഗ്ടണ് ഐലൻഡ്
കൊച്ചി തുറമുഖത്തിനടുത്തുള്ള ഒരു മനുഷ്യനിർമിത ദ്വീപാണു വില്ലിങ്ടണ് ഐലൻഡ്. കൊച്ചി തുറമുഖത്തു വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ലോർഡ് വില്ലിംഗ്ടന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽവേ സ്റ്റേഷൻ ഈ ദ്വീപിലാണു സ്ഥിതിചെയ്യുന്നത്. ടാജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ജനവാസം കുറഞ്ഞ ഈ ദ്വീപിൽ കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒൗദ്യോഗികവസതികളും വിനോദസഞ്ചാരികൾക്കായുള്ള ഹോട്ടലുകളുമാണ് അധികമായിട്ടുള്ളത്. കൊച്ചിയിൽനിന്നും തേവര വഴി നേവൽബേസിലൂടെ ഐലൻഡിലെത്താം.
ഹിൽ പാലസ്
പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണു തൃപ്പൂണിത്തുറ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം. രത്നങ്ങൾ പതിച്ച സ്വർണത്തിന്റെ രാജകിരീടം, വിശേഷപ്പെട്ട ആഭരണങ്ങൾ, രാജസിംഹാസനം തുടങ്ങി ചരിത്ര പ്രാധാന്യമുള്ളതും ആകർഷണങ്ങളായതുമായ ഒട്ടേറെ പുരാവസ്തുക്കൾ മ്യൂസിയത്തിലെ ഗാലറികളിൽ കാണാം. വിശാലമായ ഹിൽപ്പാലസ് അങ്കണത്തിൽ മാൻ പാർക്ക്, കുട്ടികൾക്കു കളിക്കാൻ പാർക്ക് തുടങ്ങിയവയും ഉണ്ട്. എറണാകുളത്തുനിന്നു വരുന്നവർക്കു തൃപ്പൂണിത്തുറ എസ്എൻ കവല -കരിങ്ങാച്ചിറ വഴി ഹിൽപ്പാലസിലെത്താം. പ്രവേശനം പാസ്മൂലം ക്രമീകരിച്ചിട്ടുണ്ട്.