പണം അതെങ്ങനെ ഉണ്ടാകുമെന്നു കരുതുന്നവരുടെ മുന്നില്‍ ഇവരെത്തും. പണം നല്‍കാനല്ല മറിച്ച് മറ്റുള്ളവരെ പറ്റിച്ച് പണം സമ്പാദിക്കാന്‍. പറഞ്ഞുവരുന്നത് കേരളീയരുടെ ഒരു സ്വാഭാവ വൈകൃതത്തെ സംബന്ധിച്ചാണ്. പലതരം ജീവികളെയോ അതല്ലെങ്കിൽ ഏതെങ്കിലും വസ്തുക്കളോ കൈയില്‍ കരുതിയാല്‍ തനിയെ പണമുണ്ടാകുമെന്നു വിശ്വസിക്കാന്‍ നമ്മളുള്ളപ്പോള്‍ തട്ടിപ്പു സംഘങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്ന് ഉറപ്പ്. ഒാരോ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. അതു പലതരത്തിലുള്ളതാകാം. എന്നാല്‍ ലക്ഷങ്ങളുടെയും കോടികളുടെയും വരെ തട്ടിപ്പുകള്‍ നടക്കുന്ന ഒരു മേഖലയാണു വെള്ളിമൂങ്ങ, ഇരുതലമൂരി, നക്ഷത്ര ആമ വ്യാപാരം. നാഗമാണിക്യം തുടങ്ങിയവയുടെ വ്യാപാരം. ഏതു രീതിയിലും പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജീവിക്കുന്നവരെ കുടുക്കാന്‍ ഏറ്റവും എളുപ്പമുള്ള മേഖലയാണിത്.
"ടൈടോ ആല്‍ബ'യില്‍ തുടങ്ങി
ടൈടോ ആല്‍ബ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങയെ സംബന്ധിക്കുന്ന വിശ്വാസങ്ങള്‍ പലതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വെള്ളിമൂങ്ങ കടത്തലുകളാണു കണ്ടെത്തിയിട്ടുള്ളത്. കര്‍ഷകരുടെ വലിയ കൂട്ടുകാരനായിരുന്ന വെള്ളിമൂങ്ങയെ "സാത്താനെ' ആകര്‍ഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനുമായി തട്ടിപ്പുകാര്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഇവയുടെ കഥ കഴിയാന്‍ തുടങ്ങി. കളപ്പുരകളില്‍ (ബാണ്) എലി, പാറ്റ, പല്ലി എന്നിവയെ തിന്നു ജീവിക്കുന്ന സാധുപക്ഷിയാണു വെള്ളിമൂങ്ങ. ഇണകളായാണ് ഇവ ജീവിക്കുന്നതും ഇരപിടിക്കുന്നതും. പത്തു വര്‍ഷം വരെ ആയുസുണ്ട്. ഒരു ജോഡി വെള്ളിമൂങ്ങ കളപ്പുരയിലുണ്ടെങ്കില്‍ അവ ഒരു വര്‍ഷം കുറഞ്ഞത് 1500 എലികളെ പിടിക്കുമെന്നാണ് ഏകദേശ കണക്ക്. വിവിധ മന്ത്രവാദങ്ങള്‍ക്കു തട്ടിപ്പുകാര്‍ രൂപം കൊടുത്തതോടെ ഇവ ഇപ്പോള്‍ വംശനാശത്തിന്റെ പിടിയിലാണ്. ദുര്‍കര്‍മങ്ങളുടെ ഒടുവില്‍ വെള്ളിമൂങ്ങയെ കുരുതി കൊടുത്ത് അതിന്റെ രക്തം വീടിനു ചുറ്റും തളിച്ചാല്‍ സാത്താന് ഗൃഹനാഥന്റെ അടിമയാകുമെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.
ഇരുതലമൂരിയും ഇര
തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ മറ്റൊരു ഇരയാണ് ഇരുതലമൂരി. കുറച്ചു മാസങ്ങളായി ഇരുതലമൂരിയെ സംബന്ധിച്ചു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കൊച്ചിയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപാരത്തിന്റെ കണ്ണികളാണെന്ന് അധികൃതര്‍ക്കു വിവരം ലഭിച്ചുകഴിഞ്ഞു. പുറം രാജ്യത്തേക്ക് ഉള്‍പ്പെടെ ഇവയെ കയറ്റി അയയ്ക്കുന്ന സംഘം സജീവമാണ്. ഇരുതലമൂരിയെ വീട്ടില്‍ വളര്‍ത്തിയാല്‍ ലൈംഗിക ഉത്തേജനമുണ്ടാവും, ഇരുതല മൂരിയെ ധാന്യപ്പൊടിയില്‍ സൂക്ഷിച്ച് അതിന്റെ ശരീരസ്രവങ്ങള്‍ കലര്‍ന്ന ധാന്യപ്പൊടി കൊണ്ട് ആഹാരമുണ്ടാക്കി കഴിച്ചാല്‍ എയ്ഡ്സില്നിന്നു മോചനം എന്നിങ്ങനെപോകുന്ന ു ഈ പാവം ജീവിയെ സംബന്ധിക്കുന്ന തട്ടിപ്പുകൾ. ഈ സവിശേഷ ഗുണങ്ങള്‍ പറഞ്ഞാണു വിദേശികളെ ഉള്‍പ്പെടെ സംഘം തട്ടിപ്പിന് ഇരയാക്കുന്നത്. അന്‍പതു ലക്ഷം രൂപയ്ക്കു വരെ ഇവയെ വാങ്ങിയവരുണ്ട്. കേരളത്തില്‍ ചെറിയ ഇനം ഇരുതലമൂരി (റെഡ് സാന്‍ഡ് ബോവസ്) കളെയാണു സാധാരണ കാണാറുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു കിലോഗ്രാം വരെ തൂക്കവും മൂന്നടി വരെ വലിപ്പവുമുള്ള ഇരുതലമൂരികളെ കാണാറുണ്ട്. "ഈറിസ് ജോണ്യ' എന്നാണ് ശാസ്ത്രീയനാമം. ഇവയ്ക്കു നൂറു വര്‍ഷം വരെ ആയുസുണ്ടെന്നു പറഞ്ഞും കബളിപ്പിക്കാറുണ്ട്. എന്നാല്‍ ആവാസ വ്യവസ്ഥ മാറിയാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ഇവ ചാവും. തട്ടിപ്പ് സംഘങ്ങളില്‍നിന്നു ലഭിക്കുന്ന ഇരുതല മൂരി ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ചത്തുപോവും. ഇനി ഇതിനു പരാതി പറഞ്ഞാല്‍ അവര്‍ കൊടുത്ത ഭക്ഷണത്തെ കുറ്റം പറഞ്ഞു തടിതപ്പാനാകും സംഘം തയാറാകുക. അതിനാല്‍തന്നെ തട്ടിപ്പിന് ഇരയായവരെ വീണ്ടും വലയില്‍ വീഴ്ത്താന്‍ സംഘങ്ങള്‍ക്കു സാധിക്കുന്നു.
നാടുകടത്താന്‍ നക്ഷത്ര ആമ
വംശനാശം സംഭവിക്കുന്ന ഒരു ജീവിയാണു നക്ഷത്ര ആമ. ഇവയെ ഏറ്റവും കൂടുതല്‍ കടത്തുന്നതു മലേഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളിലേക്കാണ്. സഹ്യമലനിരകളിലാണു കാണാന്‍ ഏറെ ഭംഗിയുള്ള നക്ഷത്ര ആമകളെ കാണുന്നത്. മാരകരോഗങ്ങള്‍ ശമിപ്പിച്ചു ശരീരത്തിന് ഉത്തേജനം നല്കുമെന്നു വിശ്വസിക്കുന്ന അദ്ഭുത മരുന്നു നിര്‍മിക്കാനാണ് ഇവയെ കടത്തുന്നത്. ഒരു ആമയ്ക്ക് 10,000 മുതല്‍ ലക്ഷങ്ങള്‍ വരെ വിലവാങ്ങും. ഇവയെ ഉപയോഗിച്ചുണ്ടാക്കുന്ന ഔഷധങ്ങള്‍ വന്‍ വിലയ്ക്കു വാങ്ങുന്നതു യൂറോപ്പില്‍നിന്ന് തായ്ലന്‍ഡിലെത്തുന്ന വിനോദസഞ്ചാരികളാണ്. ഒരു വര്‍ഷം കോടികളുടെ ബിസിനസാണ് അവിടെ നടക്കുന്നത്.
തട്ടിപ്പില്‍ തിളങ്ങി മാണിക്യക്കല്ലും, ഗജമുത്തും
20 രൂപ വിലയുള്ള തിളങ്ങുന്ന കല്ലുകള്‍ മാണിക്യമെന്നു പറഞ്ഞു കോടികള്‍ മുടക്കി വാങ്ങാന്‍ താത്പര്യമുള്ളവരുടെ നാടാണു കേരളം. മാണിക്യക്കല്ലുകള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ വലിയ ഐശ്വര്യമുണ്ടാകുമെന്നാണു വില്പനക്കാരുടെ വാദം. ഇതില്‍ വിശ്വസിച്ചു പണം നഷ്ടമായവര്‍ ഏറെയാണ്. മൂര്‍ഖന്‍ പാമ്പിന്റെ വിഷം അതിന്റെ തലയിലിരുന്നു കട്ടപിടിക്കുമ്പോള്‍ അതു മാണിക്യമാവും. പ്രായമായി ഇരപിടിക്കാന്‍ കഴിയാതാവുമ്പോള്‍ പാമ്പ് അതു പുറത്തേക്കു തുപ്പും. പ്രകാശം ചൊരിയുന്ന മാണിക്യത്തിന്റെ അടുത്തേക്കു പറന്നുവരുന്ന പ്രാണികളെ പാമ്പു തിന്നും. വിശപ്പു മാറുമ്പോള്‍ പാമ്പു മാണിക്യം വീണ്ടും വിഴുങ്ങും. വിശക്കുമ്പോള്‍ പ്രാണികളെ പിടിക്കാന്‍ വീണ്ടും തുപ്പും.
ഇങ്ങനെ തുപ്പുന്ന മാണിക്യം പാമ്പ് അറിയാതെ കൈക്കലാക്കുന്നതാണത്രെ നാഗമാണിക്യമായി വിപണിയില്‍ എത്തുന്നത്. ഗജമുത്ത് വീട്ടില്‍വച്ചാല്‍ ഐശ്വര്യദായകമാണെന്നാണു പറച്ചില്. ചില പ്രത്യേക സിദ്ധിയുള്ള കൊമ്പനാനകളുടെ മസ്തകത്തിന്റെ ഉള്ളില്‍ തലച്ചോറിനോട് ചേര്‍ന്നു വളരുന്ന അദ്ഭുത വസ്തുവാണു ഗജമുത്തെന്നാണു കഥ. ആന ചെരിയുമ്പോള്‍ മസ്തകം തകര്‍ത്തു ഗജമുത്ത് പുറത്തെടുക്കും. ഇതു വാങ്ങാനും നമ്മുടെ നാട്ടില്‍ ക്യൂവാണ്.
കോടികള്‍ തരാം റൈസ് പുള്ളര്ക്ക്
10 ലക്ഷം മുതല്‍ ഒന്നര കോടി രൂപവരെ മുടക്കി റൈസ് പുള്ളര്‍ വാങ്ങിയാല്‍ ഒരാപത്തും സംഭവിക്കില്ലെന്നും വര്‍ഷം മുഴുവന്‍ സന്തോഷം നിറയുമെന്നതും മറ്റൊരു തട്ടിപ്പ്. ഇറിഡിയം ലോഹത്തില്‍ നിര്‍മിച്ചതും ഇതിന്റെ സ്വഭാവ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നതുമായ ലോഹ ഉരുപ്പടികളാണു റൈസ് പുള്ളര്‍. ഇവയ്ക്കു സമീപം വാച്ച്, ക്ലോക്ക് എന്നിവ അടുപ്പിച്ചാല്‍ അവയുടെ സൂചികള്‍ നിലയ്ക്കും. ഇത്തരം കണ്കെട്ടു വിദ്യകള്‍ കാണിച്ചാണ് ഇരയെ കബളിപ്പിക്കുന്നത്. അരിമണികളില്‍ ഇരുമ്പുതരി പശ ചേര്‍ത്ത് ഒട്ടിച്ച് അതിനു മുകളില്‍ പെയിന്റ് അടിച്ചാണ് തട്ടിപ്പിനു വഴിയൊരുക്കുന്നത്. ഇതിനൊപ്പം ശക്തിയേറിയ കാന്തവും ഉപയോഗിക്കും. പലപ്പോഴും തട്ടിപ്പുകാരുടെ കയ്യടക്കത്തിലാണ് ഇരകള്‍ വീഴുന്നത്. ഇന്ത്യയില്‍നിന്നു മോഷ്ടിച്ച രത്നവിഗ്രഹങ്ങള് അടക്കം ലേലം ചെയ്യുന്ന അധോലോക മാര്‍ക്കറ്റുകളില്‍ റൈസ് പുള്ളറിന്റെ വില 300 കോടി രൂപ കവിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അന്ധവിശ്വാസവും പണക്കൊതിയും ദുരയും കവിഞ്ഞൊഴുകുന്ന ഇത്തരം അധോലോക ഇടപാടുകളുടെ ലോകത്ത് റൈസ് പുള്ളര്‍ മാത്രമല്ല എത്തുന്നത്. നാഗമാണിക്യം, ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ, ഗജമുത്ത്... ഇങ്ങനെ നീളുന്നു ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വില്പനച്ചരക്കുകളുടെ നിര.
ശിക്ഷ കഠിനം
കള്ളത്തരം പറഞ്ഞു വിശ്വസിപ്പിച്ചു കബളിപ്പിച്ചു പണം തട്ടിയെടുക്കുന്ന കേസില്‍ കുറ്റം തെളിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഏഴു വര്‍ഷം വരെ കഠിനതടവ് ഉറപ്പ്. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ജീവജാലങ്ങളെ പിടികൂടിയാല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ (ഷെഡ്യൂള്‍ നാല്) പ്രകാരം 25,000 രൂപ പിഴയും ചുമത്തും.
സ്വന്തം ലേഖകൻ