കണ്ണൂരിൽ കൊലപാതകങ്ങൾക്കു കാരണം അക്രമരാഷ്ട്രീയമാണെങ്കിൽ അയൽജില്ലയായ കാസർഗോട്ട് അടുത്തിടെ രക്തപ്പുഴയൊഴുകിയത് മറ്റു പല കാരണങ്ങളുമാണ്. മാഫിയസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മുതൽ പെട്ടെന്നുള്ള പ്രകോപനം വരെ ഇതിനു കാരണമായി.
മൂന്നുമാസത്തിനുള്ളിൽ മൂന്ന് അരുംകൊലകൾക്കാണ് അത്യുത്തരദേശം സാക്ഷ്യംവഹിച്ചത്.
മുൻപരിചയം പോലുമില്ലാതെ....
ഒരുതരത്തിലുമുള്ള വ്യക്തിവൈരാഗ്യമോ, മുൻപരിചയം പോലുമോ ഇല്ലാത്ത ഒരു മദ്രസ അധ്യാപകനെ ഒരു സംഘം ചെറുപ്പക്കാർ പള്ളിമുറിയിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്നു. മാർച്ച് 20നു രാത്രി 11.45ഓടെ കാസർഗോഡ് പഴയചൂരിയിലെ മദ്രസാധ്യാപകനായ കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (34)യാണ് കൊലക്കത്തിക്കിരയായത്. കാസർഗോഡ് കേളുഗുഡ്ഡെയിലെ അയ്യപ്പ നഗറിലെ എസ്.അജേഷ് (20), എസ്. നിധിൻ (19), സണ്ണകുഡ്ലുവിലെ എൻ.അഖിലേഷ് (25) എന്നിവരായിരുന്നു പ്രതികൾ. മാർച്ച് 18നു മീപ്പുഗിരിയിൽ നടന്ന ഷട്ടിൽ ടൂർണമെന്റിനിടെ ഒരു സംഘം യുവാക്കളുമായുള്ള സംഘർഷത്തിൽ പ്രതികൾക്ക് പരിക്കേറ്റിരുന്നു. ഇതിനു പ്രതികാരം ചോദിക്കാൻ തീരുമാനിക്കുകയായിരുന്നു മൂവരും. ഇതേത്തുടർന്ന് ചൂരിയിലെത്തിയ അവർ തങ്ങൾക്കൊരു പരിചയവുമില്ലാത്ത, സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത റിയാസ് മൗലവിയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടന്ന് നാലുദിവസത്തിനുള്ളിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
അജേഷും നിധിനും കൂലിപ്പണിക്കാരാണ്. അഖിലേഷ് സ്വകാര്യ ബാങ്കിന്റെ വായ്പാ കുടിശിക തിരിച്ചുപിടിക്കുന്ന ഏജൻസിയിലെ ജീവനക്കാരനാണ്. ആദ്യമായിട്ടായിരുന്നു മൂവരും ഒരു കേസിൽ പ്രതിചേർക്കപ്പെടുന്നത്.
ചോരയിൽ കുതിർന്ന മണൽക്കടത്ത്
ഉപ്പളയിലും കുന്പളയിലും മണൽ മാഫിയകൾ തമ്മിലുള്ള ചെറിയ ചേരിപ്പോരുകൾ പോലും കൊലപാതകത്തിലേക്കു നയിക്കുന്ന സംഭവങ്ങൾ നിരവധി തവണയുണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തേതായിരുന്നു കുന്പള പേരാലിലെ അബ്ദുൾസലാം (22) വധം. മേയ് ഒന്നിന് ഉച്ചയ്ക്കു രണ്ടോടെയാണ് അബ്ദുൾ സലാമിനെ മൊഗ്രാൽ മാളിയേങ്കൽ കോട്ടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകകികൾ സലാമിന്റെ തല വെട്ടി ദൂരെ വലിച്ചെറിഞ്ഞു. അറ്റുവീണ തല മൃതദേഹത്തിന്റെ 30 മീറ്റർ അകലെയാണുണ്ടായിരുന്നത്. വടിവാളും മഴുവും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
സംഭവം നടന്ന് നാലാംദിവസം ആറുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്പള ബദരിയ നഗറിലെ മാങ്ങമുടി സിദ്ദിഖ് (39), ബദരിയ നഗറിലെ ഉമ്മർ ഫാറൂഖ് (29), പെർവാഡിലെ സഹീർ (29), പേരാലിലെ നിയാസ് (31), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് (29), പെർവാഡ് കോട്ടയിലെ ലത്തീഫ് (36) എന്നിവരാണ് അറസ്റ്റിലായത്. തന്റെ വീട്ടിൽ കയറി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിന്റെ പ്രതികാരമായാണ് അബ്ദുൾ സലാമിനെ കൊലപ്പെടുത്തിയതെന്നാണ് ഒന്നാംപ്രതി സിദ്ദിഖ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.മണൽക്കടത്ത് സംഘത്തിൽ സിദ്ദിഖിന്റെ കൂട്ടാളിയായിരുന്നു സലാം. കൊല നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുന്പ് സിദ്ദിഖിന്റെ മണൽക്കടത്ത് ലോറികൾ പോലീസ് പിടികൂടിയിരുന്നു. സലാം പോലീസിൽ ഒറ്റിക്കൊടുത്തതിനാലാണ് മണൽ ലോറികൾ പിടികൂടിയതെന്ന സംശയമാകാം കൊലയിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
2014 മാർച്ചിൽ കുന്പള പേരാലിലെ ഷെഫീഖ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൾ സലാം. കൃത്യം നിർവഹിച്ച് വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് തന്ത്രപരമായി സലാമിനെ കുടുക്കുകയായിരുന്നു. മുന്പ് മർദ്ദിച്ചതിലുള്ള വൈരാഗ്യത്തിന്റെ ഭാഗമായാണ് ഷെഫീഖിനെ കൊന്നതെന്നാണ് സലാം പോലീസിന് അന്നു മൊഴി നൽകിയിരുന്നത്. പഴയ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാം എന്നു ധരിപ്പിച്ച് കേസിൽ സലാമിന്റെ കൂട്ടുപ്രതിയായിരുന്ന നൗഷാദ് ഷെഫീഖിനെ ബൈക്കിൽ എത്തിക്കുകയായിരുന്നു. മദ്യസത്കാരത്തിനൊടുവിൽ പ്രതികളിലൊരാൾ മുന്നിൽ നിന്നും മറ്റൊരാൾ പിന്നിൽ നിന്നും കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ഓടിയ ഷെഫീഖ് മണൽക്കൂനയിൽ വീണു. അവിടെവച്ചും ആക്രമിച്ചു. മരണം ഉറപ്പാക്കിയശേഷം മണലിൽ കുഴിയുണ്ടാക്കി മൃതദേഹം അതിൽ പൂഴ്ത്തുകയായിരുന്നു.
മംഗളൂരു അധോലാകവുമായി ബന്ധമുള്ള രണ്ടു ഗ്രൂപ്പുകളുടെ സമാന്തരഭരണമാണ് ഉപ്പളയിൽ നടക്കുന്നത്. കുടിപ്പകയുമായി ഈ രണ്ടു ഗ്രൂപ്പുകളും പരസ്പരം കൊന്നുവീഴ്ത്തുന്പോൾ രണ്ടിടങ്ങളിൽ നിന്നും മാസപ്പടി വാങ്ങുന്ന പോലീസുദ്യോഗസ്ഥരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഉപ്പളയിലെ ഒരു പ്രബല ഗ്രൂപ്പിനെ നയിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ കാലിയ റഫീഖ് കൊല്ലപ്പെട്ടെങ്കിലും റഫീഖിനോളം ചങ്കുറപ്പുള്ള ഗുണ്ടകളാണ് ഇപ്പോഴും ഈ ഭാഗങ്ങളിൽ സ്വൈര്യവിഹാരം നടത്തുന്നത്.
കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ മണൽക്കടത്ത് നടക്കുന്നത് കുന്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലാണ്. നിരവധി കൊലക്കേസിലും വധശ്രമക്കേസിലും വർഗീയ സംഘർഷ കേസിലും പ്രതികളായ ഒട്ടേറെ പേർ മഞ്ചേശ്വരം, കുന്പള, കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിലസുന്നുണ്ട്.
അപമാനഭാരം മൂലം കൊലപാതകം
മെയ് നാലിനാണ് പൈവെളിഗെ കയ്യാർ മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണമൂല്യ (52)യെ ഒരു സംഘം ആളുകൾ കടയിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളായ ചെങ്കള എടനീരിലെ ബി.എം.ഉമ്മർ ഫാറൂഖ് (36), പൊവ്വല് സ്റ്റോർ ക്വാർട്ടേഴ്സിലെ അബ്ദുൾ ആരിഫ് (33), ചെങ്കള റഹ്മത്ത് നഗറിലെ കെ.അഷ്റഫ് (23) എന്നിവരെ പോലീസ് ദിവസങ്ങൾക്കുള്ളിൽ തന്നെ പിടികൂടി.
ജനമധ്യത്തിൽ അപമാനിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാർച്ച് എട്ടിനു മുഗു സുബ്രഹ്മണ്യക്ഷേത്രഭണ്ഡാരത്തിലെ പണം കവരുന്നതിനിടെ ഒന്നാം പ്രതി ഉമ്മർ ഫാറൂഖ് ഉൾപ്പെടെ മൂന്നുപേരെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിനു നേതൃത്വം നൽകിയത് വ്യാപാരിയാണെന്ന് ഉമ്മർ ഫാറൂഖ് ജയിലിൽവെച്ച് സഹതടവുകാരോട് പറഞ്ഞിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി രാമകൃഷ്ണയെ ആക്രമിക്കാൻ പദ്ധതി തയാറാക്കി. കവർച്ചക്കേസിലെ കൂട്ടുപ്രതികളെ ഇതിനായി സമീപിച്ചെങ്കിലും അവർ രണ്ടുപേരും സമ്മതിക്കാത്തതുമൂലം പുതിയ സംഘത്തെ തേടി. വീടും പണവും വാഗ്ദാനം ചെയ്താണ് സുഹൃത്തുക്കളായ മൂന്നുപേരെ കൂട്ടിയത്. ഇതിനായി നായനാർമൂലയിൽ നിന്നും മാസവാടകയ്ക്ക് കാറെടുത്തു. ഇതേ കാറിൽ മണ്ടേക്കാപ്പിലും പരിസരങ്ങളിലും ദിവസങ്ങളോളം സംഘം കറങ്ങി കൊലപ്പെടുത്താൻ ശ്രമം നടത്തി. എന്നാൽ ആ സമയങ്ങളിലെല്ലാം കടയിൽ ആളുകൾ ഉള്ളതിനാൽ നടന്നില്ല.
കൊല നടത്തിയ ദിവസം ആദ്യം സിഗരറ്റ് ആവശ്യപ്പെട്ടാണ് സംഘം കടയിലെത്തിയത്. കൊലപാതകത്തിലേയ്ക്കു നയിക്കാൻ ബോധപൂർവം വഴക്കുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ആദ്യം അഞ്ചു സിഗരറ്റാണ് ഇവർ ആവശ്യപ്പെട്ടത്. രാമകൃഷ്ണ സിഗരറ്റ് നൽകിയെങ്കിലും നൽകിയില്ലെന്നു പറഞ്ഞ് പ്രതികൾ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും അഞ്ചു സിഗരറ്റ് കൊടുത്തു. മടങ്ങിപ്പോയ സംഘം അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തി മാങ്ങ ആവശ്യപ്പെട്ടു. മാങ്ങ എടുക്കാനായി കുനിഞ്ഞപ്പോൾ മൂന്നുപ്രതികളും ചേർന്ന് വടിവാളുപയോഗിച്ച് രാമകൃഷ്ണയുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ സർക്കാർ കാപ്പ അടക്കമുള്ള കടുത്ത നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും കാസർഗോട്ടെ ഗുണ്ടകളുടെ പ്രവർത്തനത്തിന് ഇതൊന്നും തടസമാകുന്നില്ല. മംഗളൂരുവിൽ നിന്നും വൻതോതിൽ കാസർഗോട്ടേക്ക് അധോലോകപ്രവർത്തനങ്ങൾക്കായി ആയുധങ്ങൾ കടത്തുന്നുണ്ടെന്ന് വ്യക്തമായിട്ടും ഇതിനെതിരേയും ശക്തമായ നടപടിയൊന്നുമുണ്ടാകുന്നില്ല. കഞ്ചാവ് അടക്കമുള്ള മാരകമായ ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും കൂടിയതും കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമാണ്. ഇത്തരം കേസുകളിൽ 20 വയസിന് താഴെയുള്ളവർ പോലും ഇവിടെ പ്രതികളാകുന്നുവെന്നതാണ് അന്പരപ്പിക്കുന്ന വസ്തുത.