വീട്ടകങ്ങളില് വേട്ടയാടപ്പെടുന്നവര് -3
തലസ്ഥാനജില്ലയിലെ യുവതിയായ ഒരു അമ്മയുടെ ജീവിതകഥ ഇതാ. അവർക്ക് രണ്ട് പെണ്കുഞ്ഞുങ്ങളുണ്ട്. ഒപ്പം താമസിക്കുന്ന ചെറുപ്പക്കാരൻ അടുത്തകാലത്ത് അവളുടെ ജീവിതത്തിൽ കടന്നുവന്ന ആളാണ്. ഈ വീട്ടമ്മ കുട്ടിയായിരുന്ന കാലത്ത് അമ്മയ്ക്കൊപ്പം കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. രാത്രികാലങ്ങളിൽ ചില ലോറി ഡ്രൈവർമാരും ഓട്ടോക്കാരും കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചിരുന്നു. മുതിർന്നപ്പോൾ അവൾ എന്നും പുരുഷന്മാരെ തേടി നടപ്പ് തുടങ്ങി. ഒരുതരം സെക്സ് അഡിക്്ഷൻ ഇവരെ ബാധിച്ചിരുന്നു. രാവിലെ എഴുന്നേൽക്കുന്പോൾ സാധാരണ സ്ത്രീകൾക്ക് ഉണ്ടാകുന്നപോലുള്ള ലക്ഷ്യങ്ങളോ ചിന്തകളോ ഒന്നും ഇവർക്കില്ല. അതായത് കുളിക്കണം, ഭക്ഷണം കഴിക്കണം, ജോലി ചെയ്യണം ഇത്തരം ചിന്തകൾ ഒന്നുംതന്നെയില്ല. സാധാരണദിനചര്യകൾ പോലെ ഒന്നായി കാമത്തേയും ഇവരുടെ മനസ് കാണുന്നു. ചൈൽഡ് അബ്യൂസ് എന്ന മനുഷ്യന്റെ ഏറ്റവും ക്രൂരമായ പ്രവൃത്തിയുടെ ബലിയാടായി ഇന്നും മുപ്പതുവയസിനു താഴെ മാത്രം പ്രായമുള്ള ഈ യുവതി ജീവിക്കുന്നു. പല സാമൂഹ്യ സംഘടനാ പ്രവർത്തകരും ഇവരേയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ തയാറായി വന്നുവെങ്കിലും അവർക്കൊപ്പം പോകില്ലെന്ന് സമീപവാസികൾ പറയുന്നു. അമ്മയെ വിട്ടുപോകുവാൻ പെണ്കുഞ്ഞുങ്ങളും തയാറല്ല. ഈ അമ്മയുടെ സംരക്ഷണയിൽ കഴിയുന്ന പെണ്കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് അവരെ അറിയുന്ന എല്ലാവരും ഉത്കണ്ഠാകുലരാണ്.
ശാരീരിക - മാനസിക ക്ഷതങ്ങൾബലപ്രയോഗത്തിലൂടെ കീഴ്്പ്പെടുത്തുന്ന ഏതൊരു വ്യക്തിക്കും അനുഭവപ്പെടുന്നത് കടുത്ത മാനസിക സമ്മർദംതന്നെയാണ്. അപമാനവും ജീവിതത്തോടുള്ള മടുപ്പും നിരാശയുമാണ്. ദേഷ്യവും കുറ്റബോധവുമൊക്കെയുണ്ടാകും. ചെറിയ കുട്ടികളാകുന്പോൾ ആഘാതത്തിന്റെ കാഠിന്യവും വർധിക്കും. ആത്മഹത്യാപ്രേരണയും കുടുംബ പ്രശ്നങ്ങളും എല്ലാം ഇക്കൂട്ടരുടെ ജീവിത ദുരന്തങ്ങളാണ്. ലൈംഗിക രോഗങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങളും പീഡനത്തിന്റെ അനന്തരഫലമാണ്. കുട്ടിക്കാലത്ത് പുരുഷന്മാരാൽ പീഡിപ്പിക്കപ്പെടുന്ന ആണ്കുട്ടികളിൽ വലിയവിഭാഗം സ്വവർഗരതിക്കാരായി മാറുവാനുള്ള സാധ്യത വളരെയാണെന്ന് മനഃശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു. പിൽക്കാലത്ത് രതിവൈകൃതക്കാരായി മാറുവാനുള്ള പ്രവണതയും ഇക്കൂട്ടർക്കുണ്ട്. കുട്ടിയെ ബലംപ്രയോഗിച്ച് നടത്തുന്ന ശാരീരിക അതിക്രമമായാലും പ്രീണിപ്പിച്ചുള്ള ലൈംഗിക ബന്ധമായാലും കുട്ടിക്കാലത്ത് ലഭിക്കുന്ന പുഴുക്കുത്തുകൾ വ്യക്തിത്വവികാസത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഇവരിൽ പലരും വൈകൃത മനോനിലക്കാരായി (പെർവേർട്ട്സ്) ആയി മാറുവാനുള്ള സാധ്യത കൂടുതലാണ്.
പോലീസിന്റെ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് കുണ്ടറ, വാളയാർ തുടങ്ങി പല പീഡനകേസുകളിലും കേരളം കണ്ടത്. വാളയാറിൽ മൂത്ത കുഞ്ഞിന്റെ കേസിൽ പോലീസ് കാട്ടിയ അനാസ്ഥയാണ് രണ്ടാമത്തെ കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത് എന്നുള്ള അഭിപ്രായങ്ങൾ രാഷ്ട്രീയക്കാർ ഉൾപ്പെടെ പലരും പ്രകടിപ്പിക്കുന്നു. വൻ ശന്പളം കൈപ്പറ്റുന്ന പോലീസ് മേധാവികളുടെ ഉത്തരവാദിത്വമാണ് പോലീസ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് എന്ന നിർദേശങ്ങളും ഇപ്പോൾ വാർത്താവിശകലനങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. അൽപം വൈകിയാണെങ്കിലും കുണ്ടറ, വാളയാർ കേസുകളിൽ പോലീസ് നീതി കാട്ടിയിരിക്കുന്നു.
വേണ്ടത് നിയമപാലനം
കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിന് ശക്തമായ പോക്സോ നിയമം നിലവിലുണ്ട്. കുട്ടികൾക്ക് നീതി ലഭിക്കുവാനും കുറ്റവാളികളെ ശിക്ഷിക്കുവാനും പര്യാപ്തമായുള്ള ഇന്ത്യൻ പീനൽ കോഡ് നിയമങ്ങൾക്ക് പുറമേയുള്ളതാണ് സ്പെഷൽ ആക്ട് പ്രകാരമുള്ള പോക്സോ നിയമം. ജില്ലാ ജഡ്ജിയെയാണ് ഇത്തരം കേസുകൾ നടത്തുവാൻ അധികാരപ്പെടുത്തിയിട്ടുള്ളത്. കുട്ടികൾക്ക് നീതി ലഭിക്കുവാനായി ഓരോ ജില്ലയിലും ഒരു കോടതിയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കുറ്റവാളികൾ രക്ഷപ്പെടാതെ അറസ്റ്റ് ചെയ്യപ്പെടണം. (ഒർമ്മിക്കുക കുണ്ടറ പീഡനക്കേസിലെ വക്കീൽ ഗുമസ്തനായിരുന്ന കൊടുംകുറ്റവാളിയായ അപ്പൂപ്പൻ വീരവാദം മുഴക്കിയത് തെളിവില്ലാതെയാക്കുവാൻ തനിക്ക് കഴിയും എന്നാണ്). എപ്പോഴും പറയുന്നതുപോലെ നിയമങ്ങളുടെ അഭാവമല്ല, മറിച്ച് ശക്തമായ നിയമപാലനമാണ് ഇവിടെ ആവശ്യം.
ഒരിക്കൽ ആവർത്തിച്ച അതേ ബാലപീഡനവും കൊലപാതകവും വീണ്ടും നടത്തുന്ന അപകടകാരികളായ കുറ്റവാളികളും കേരളത്തിലുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം ലൈംഗികതൃഷ്ണ ഉണർത്തുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽതന്നെ മയക്കുമരുന്ന്, മദ്യം എന്നിവയുടെ അടിമകളെയും മാനസികവൈകല്യക്കാരായ കുറ്റവാളികളെയും ചികിത്സിക്കുന്ന ഒരു സമഗ്ര പദ്ധതിയും കൂടി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണം. സംസ്ഥാന പോലീസ്, വനിതാ കമ്മീഷൻ, ശിശുക്ഷേമ സമിതി, സ്വകാര്യ സാമൂഹ്യസംഘടനകൾ, കുടുംബശ്രീ പോലുള്ള സ്ത്രീ കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തുന്നത് നല്ലതാണ് . മനഃശാസ്ത്ര കൗണ്സിലർമാർ ഉൾപ്പെടെ ഒരു പ്രദേശത്തെ വീടുകൾ സന്ദർശിക്കുകയും അവിടെ കുട്ടികൾക്കെതിരായുള്ള പീഡനങ്ങൾ നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയോ ചെയ്യുന്നത് കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യും. ബോർഡിംഗുകളിലും അനാഥാലയങ്ങളിലും നടക്കുന്ന ബാലപീഡനങ്ങൾ തടയുവാൻ ശക്തമായ സംവിധാനങ്ങൾ കൊണ്ടുവരണം.വളരെ സങ്കീർണമായ ഒരവസ്ഥാവിശേഷമാണ് ബാലപീഡനങ്ങളിലൂടെ വെളിവാകുന്നതെന്ന് മനഃശാസ്ത്ര വിദഗ്ധയും സാമൂഹിക പ്രവർത്തകയുമായ ടി. പാർവതി പറയുന്നു. ബാലവേശ്യാവൃത്തിയും ഇത്തരം പീഡനങ്ങളുടെ ബാക്കിപത്രമാകുന്നതിനാൽ അധികാരപ്പെട്ടവർ വളരെ ഗൗരവത്തോടെയാണ് ബാലപീഡനങ്ങളെ കണക്കിലെടുക്കേണ്ടത്. അതുപോലെ രക്ഷപ്പെടുത്തുന്ന കുട്ടികളെ താമസിപ്പിക്കുന്ന ഇടങ്ങളിൽ അവർ സുരക്ഷിതരാണോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ടാകണം.നമ്മൾ ഇനി ചെയ്യേണ്ടത്കുട്ടികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ അറിഞ്ഞാൽ ഉടനെ പോലീസിനെയോ ഹെൽപ് ലൈൻ പ്രവർത്തകരെയോ വിവരം അറിയിക്കുകയാണ്.
എന്ത് കൊണ്ട്...
മദ്യം, മയക്കുമരുന്നിന്റെ അമിത ഉപയോഗം, മനോവൈകൃതം, അശ്ലീല ചിത്രങ്ങളുടെയും വീഡിയോകളുടെയും സ്വാധീനം എന്നിങ്ങനെ പലകാരണങ്ങളും ഈ വേട്ടയാടലിനുള്ള കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലൈംഗികമായി ഉത്തേജിപ്പിക്കുവാനുള്ള ഘടകങ്ങൾ അധികമാവുകയും (ഇൻപുട്ട്സ്) എന്നാൽ ഇവയുടെ പൂർത്തീകരണത്തിനുള്ള സാധ്യതയും സാഹചര്യവും ഇല്ലാതാവുകയും ചെയ്യുന്നതും പീഡനങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലൈംഗിക സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്ത കേരളംപോലെ ഒരു നാട്ടിൽ സദാചാര ഗുണ്ടായിസംപോലുള്ള സാമൂഹ്യ കൂച്ചുവിലങ്ങുകൾ വർധിക്കുന്ന നാട്ടിൽ ഇമ്മാതിരി ക്രൂരമായ കുറ്റകൃത്യങ്ങൾ വർധിക്കുവാനാണത്രേ സാധ്യത. പുറമേ മാന്യത പ്രകടിപ്പിക്കുവാൻ നിർബന്ധിതരാകുന്ന പലരും ഉള്ളിലെ ഇച്ഛാഭംഗം തീർക്കുവാൻ വെന്പി നടക്കുന്നവരാണ്. മാനസിക വൈകല്യമുള്ളവരും അമിത കാമാസക്തി ഉള്ളവരും തങ്ങൾക്ക് എളുപ്പം ലഭ്യമാകുന്ന കുട്ടികളിൽ (സ്വന്തം മക്കൾ പോലും ഇതിൽ ഉൾപ്പെടുന്നു) തങ്ങളുടെ വൈകൃതങ്ങൾ പൂർണമാക്കുകയാണ്.
പ്രതിവിധികൾ - പരിഹാരങ്ങൾ
കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്ന പലരും രോഗാതുരമായ മനസുള്ളവരാണ്. ക്രിമിനൽ സ്വാഭാവമുള്ളവർ, രതിവൈകൃതമുള്ളവർ എന്നിവരാണ് അധികവും. പൊതുവെ പറയുന്പോൾ അച്ഛചനമ്മമാരുടെ ശ്രദ്ധതന്നെയാണ് കുട്ടികൾക്കുള്ള ഏറ്റവും വലിയ
കവചം. പഴയ കുടുംബങ്ങളിൽ പുറമേനിന്നുള്ള പുരുഷന്മാരെയും മദ്യപിച്ചെത്തുന്ന ബന്ധുക്കളെയും വീടിനുള്ളിൽ പ്രവേശിപ്പിക്കുകയില്ലായിരുന്നു. ബന്ധുക്കളുടെ മടിയിൽ കുട്ടികൾ കയറി ഇരിക്കുന്നതും അവരുമായി കൂടുതൽ ഇടപഴകുന്നതും വിലക്കിയിരുന്നു. ഇന്ന് കാലം മാറി, വിലക്കുകൾ ഇല്ലാതെയായി. എന്നാൽ പുതിയ അതിക്രമകാലാവസ്ഥയിൽ ഒരു പുനർവിചിന്തനം അനിവാര്യമാവുകയാണ്. ബന്ധുക്കളിൽ നിന്നും വീട്ടിലെത്തുന്ന അതിഥികളിൽ നിന്നുമെല്ലാം കുട്ടികളെ ആരോഗ്യകരമായ ഒരകലം ശീലിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിഭാഗം കഴിഞ്ഞദിവസം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങൾ മലയാളികളുടെ കണ്ണ് തുറപ്പിക്കുന്നതാണ്. പല കുടുംബങ്ങളിലും വ്യക്തിത്വവൈകല്യമുള്ളവരും മാനസിക പ്രശ്നമുള്ളവരുമായ കുടുംബാംഗങ്ങളുണ്ട് എന്നും അവരുടെ അടുത്ത് കുട്ടികളെ നിർത്തുന്നത് അപകടമാണെന്നും ഈ നിർദേശത്തിൽ പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവരിൽ 90 ശതമാനവും അടുത്തറിയാവുന്നവരാണെന്നും 60 ശതമാനവും പ്രായമുള്ളവരോ ഉറ്റ ബന്ധുക്കളോ ആണെന്നും അപരിചിതരിൽ നിന്നുള്ള ആക്രമണങ്ങൾ 10 ശതമാനം മാത്രമാണെന്നുമുള്ള പഠന റിപ്പോർട്ടും ഞെട്ടിക്കുന്നതാണ്. കുട്ടികളെ വേട്ടയാടലുകളിൽ നിന്നും സംരക്ഷിക്കുന്ന നിരവധി മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങൾക്കെതിരേ കുട്ടികളിലും രക്ഷിതാക്കളിലും അവബോധമുണ്ടാക്കേണ്ടതിന്റെ പ്രാധാന്യം മാനസികാരോഗ്യ വിദഗ്ധനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആർഎംഒയുമായ ഡോ. മോഹൻ റോയ് ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ പൊതുസ്ഥലങ്ങളിൽ ഒറ്റയ്ക്ക് നിർത്തുന്നത് ഒഴിവാക്കുക, അപരിചിതർ ശരീരത്തിൽ സ്പർശിക്കുന്നത് തിരിച്ചറിയുവാനും അകലംപാലിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങി പല സംരക്ഷണപാഠങ്ങളും മാനസികാരോഗ്യകേന്ദ്രം നൽകുന്നുണ്ട്. ഇപ്പോൾ വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്ന ജാഗ്രതാ നിർദേശ വീഡിയോകളും ഉണ്ട്. ഒരമ്മ ബാലികയായ മകൾക്ക് പുരുഷ സ്പർശം തിരിച്ചറിയുവാനും സ്വയം സൂക്ഷിക്കുവാനും പഠിപ്പിച്ചുകൊടുക്കുന്ന മാതൃകാപരവും അവസരോചിതവുമായ വീഡിയോയാണത്. ചീത്ത സ്പർശവും നല്ല സ്പർശവും എങ്ങനെ മനസിലാക്കാമെന്ന് കുട്ടിയുടെതന്നെ ഭാഷയിൽ ഈ വീഡിയോ അറിവ് നൽകുന്നുണ്ട്. മൂന്ന് വയസുമുതൽ കുട്ടികളെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കണമെന്നുള്ള ജാഗ്രതാ സന്ദേശവുമുണ്ട്. ബാല്യകാലത്തുതന്നെ ഇത്തരത്തിലുള്ള ജാഗ്രതകൾ കേൾക്കുന്നത് നല്ലതാണോ? സ്നേഹത്തോടെയുള്ള തലോടലുകളെയും സംശയിക്കുവാനുള്ള പ്രവണത ഇത് കുട്ടികളിൽ ഉണ്ടാക്കില്ലേ എന്ന സംശയങ്ങൾ ഇപ്പോൾ പ്രകടിപ്പിച്ചുകേൾക്കുന്നു. എന്നാൽ ഇത് കാലത്തിന്റെ ഒരനിവാര്യതയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം അവബോധത്തിലേക്ക് കുട്ടിയെ നയിച്ചേ തീരുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തീർച്ചയായും മാരകമായ രോഗം വരുന്നതിനേക്കാൾ ചെറിയ വേദനയുള്ള രോഗപ്രതിരോധ കുത്തിവയ്പ് തന്നെയല്ലേ നല്ലത്.
(അവസാനിച്ചു)
എസ്.മഞ്ജുളാദേവി