ചിരട്ടകളുടെ ‘മേക്കപ്പ് മാൻ’
ചിരട്ടകളുടെ ‘മേക്കപ്പ് മാൻ’
കേരം തിങ്ങും കേരള നാട്ടിൽ ചിരട്ടയിൽ നിന്നും കൊതുന്പിൽ നിന്നും ശില്പങ്ങൾ നിർമിച്ച് വിസ്മയമാവുകയാണ് ഇരിങ്ങാലക്കുട സ്വദേശി കിഴക്കേപുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ആചാര്യ.
ചെറുപ്പം മുതലേ ഒറ്റ ചിരട്ടയിൽ ശില്പങ്ങൾ നിർമിക്കാറുണ്ടെങ്കിലും കഴിഞ്ഞ 15 വർഷമായി ചിരട്ടയിൽ വലുതും ചെറുതുമായ രൂപങ്ങൾ നിർമിച്ച് പ്രഫഷണൽ രീതിയിലേക്ക് മാറിയിട്ടുണ്ട.് ഇത്തരം കരകൗശല വസ്തു നിർമിക്കുന്നതിനുവേണ്ട പഠനമോ പരിശീലനമോ ഇല്ലാതെ ജന്മനാ ലഭിച്ച കഴിവ് സ്‌ഥിരോത്സാഹത്തോടെ വളർത്തിയെടുത്താണ് രാധാകൃഷ്ണൻ ചിരട്ടയിൽ അത്ഭുത രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്.

ആദ്യമായി ഒറ്റ ചിരട്ടയിൽ ചെറിയ രൂപങ്ങൾ നിർമിച്ചു ശ്രദ്ധ പിടിച്ചുപറ്റിയ രാധാകൃഷ്ണൻ പിന്നീട് വലിയ രൂപങ്ങൾ നിർമിച്ചുതുടങ്ങി.ഇതോടെ ചെറുതും വലുതുമായ നിരവധി പൂജാ വിഗ്രഹങ്ങളും, വിവിധ മതങ്ങളുെ ശിൽപ്പങ്ങളും, മറ്റു പല കരകൗശല വസ്തുക്കളും നിർമിച്ച് രാധാകൃഷ്ണൻ ആചാര്യ ശ്രദ്ധേയനായി.

കണ്ണൻചിരട്ടയിൽ നിന്നും വെട്ടിയെടുത്ത ഭാഗങ്ങൾ ഫ്രെയിമിൽ ഒട്ടിച്ചു ചേർത്ത് വലിയ രൂപങ്ങളാണ് ഇപ്പോൾ നിർമിക്കുന്നത്. അത്തരത്തിലുള്ള ആദ്യത്തെ ശില്പമായിരുന്നു 2004ൽ കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് സമർപ്പിച്ച ആറടി നീളമുള്ള കൂടൽമാണിക്യം തിരുവുത്സവത്തിൻറെ ശിൽപ്പം. നാല് അടി നീളമുള്ള സംഗമേശ്വര ശിൽപം, ശ്രീരാമ പട്ടാഭിഷേകം, യേശുക്രിസ്തുവിൻറെ തിരുഹൃദയം, അവസാനത്തെ തിരുവത്താഴം, മള്ളിയൂർ ഗണപതി, എട്ടടിയുടെയും അഞ്ചടിയുടെയും വലിപ്പമുള്ള തൃശൂർ പൂരക്കാഴ്ചകൾ, കൃഷ്ണമുടി കഥകളി, ഗണപതി തുടങ്ങി നിരവധി ശിൽപ്പങ്ങൾ രാധാകൃഷ്ണൻറെ കരവിരുതിൻറെ നേർകാഴ്ചയാണ്.


കൊതുന്പിൽ നിന്നുള്ള കെട്ടുവള്ളങ്ങൾ നിരവധി സുഹൃത്തുക്കളുടെ വീടിനെ അലങ്കരിച്ചുകൊണ്ട ിരിക്കുന്നുവെന്ന് രാധാകൃഷ്ണൻ ആചാര്യ അഭിമാനത്തോടെ പറയുന്നു. ശിൽപനിർമാണത്തിനു ചിരട്ട തെരഞ്ഞെടുക്കുന്നതിലും പ്രത്യേകതകളുണ്ട്. എല്ലാ ചിരട്ടയും കൊത്തുപണികൾക്ക് അനുയോജ്യമല്ല. നല്ല മൂപ്പെത്തിയ കറുത്ത നിറമുള്ള ചിരട്ടയാണ് നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. ഹാക്സോ ബ്ളേഡും ഉളിയും കൊണ്ട ് മുറിച്ചെടുത്ത് അരം കൊണ്ട ് രാകി പാകപ്പെടുത്തിയതിനുശേഷം ഫെവിക്കോൾ കൊണ്ട ് ഒട്ടിച്ചാണ് രൂപനിർമിതി.

ജന്മനായുള്ള കഴിവ് വളർത്തിയെടുത്തതിനു ആദരമായി 2009 ലെ സാംസ്കാരിക സാഹിതി പുരസ്കാരം, 2013 ലെ ഇരിങ്ങാലക്കുട വെസ്റ്റ് ലയൺസ് ക്ലബ് ആദരം, കേരള വിശ്വകർമ്മസഭയുടെ ആദരം, ടി.എൻ നന്പൂതിരി പുരസ്കാരം, തപസ്യ പുരസ്കാരം എന്നീ നേട്ടങ്ങൾ രാധാകൃഷ്ണനെ തേടിയെത്തി.
ഒറ്റ ചിരട്ടയും ചിരട്ട കഷ്ണങ്ങളും ഉപയോഗിച്ച് രാധാകൃഷ്ണൻ നിർമിച്ച പല കലാരൂപങ്ങൾക്കും സ്വദേശത്തും വിദേശത്തുമായി നിരവധി ആരാധകരുണ്ട്. ദൈവരൂപങ്ങളും, ക്ഷേത്രോത്സവ സന്ദർഭങ്ങളുമാണ് രാധാകൃഷ്ണൻറെ ശിൽപ്പ ചാരുതയ്ക്ക് കൂടുതലും വിഷയമായിട്ടുള്ളത്. ചിരട്ട രൂപങ്ങൾക്കു പുറമെ കൊതുന്പുകൊണ്ട ് ഹൗസ് ബോട്ടുകൾ, നാടൻ വഞ്ചികൾ എന്നിവയുടെ മനോഹരമായ മാതൃകകളും രാധാകൃഷ്ണൻ നിർമിക്കുന്നുണ്ട്. അങ്ങേയറ്റത്തെ സൂക്ഷ്മതയോടും ക്ഷമയോടും കൂടിയാണ് തൻറെ കരവിരുത് കലാപരമായി അവതരിപ്പിക്കുന്നത്. ഭാവനയിൽ തെളിയുന്ന ചിത്രങ്ങൾ ചിരട്ടയിലൂടെ വിസ്മയ ശിൽപ്പമായി വിരിയിക്കുന്ന തൻറെ കഴിവുകൾക്ക് പ്രചോദനമേകിക്കൊണ്ട ് ഭാര്യ വാസന്തിയും ഏക മകൻ രാഹുലും എപ്പോഴും കൂടെ തന്നെയുണ്ട്.
–ഷോബി കെ. പോൾ