ഇതും കേരളത്തിലോ ?
ഇതും കേരളത്തിലോ ?
രാജ്യം റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുന്നതിന്റെ തലേന്നാണ് കേരളത്തെ നടുക്കിയ അബ്ദുൾഖാദർ വധം നടന്നത്. ബക്കളം കുറ്റിപ്രത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മോട്ടൻറകത്ത് അബ്ദുൾഖാദർ എന്ന 38 കാരനെ അന്ന് പുലർച്ചെ 2.20നാണ് ഒരുസംഘം ആളുകൾ ബലമായി പിടിച്ചുകൊണ്ടുപോയത്. പുലർച്ചെ 5.45 ഓടെ അടിവസ്ത്രം മാത്രം ധരിച്ച് കാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ വായാട് പള്ളിക്ക് സമീപം അവശനിലയിൽ റോഡരികിൽ കിടന്ന അബ്ദുൾ ഖാദർ രാവിലെ ഏഴോടെ ജനക്കൂട്ടം നോക്കിനിൽക്കെ പിടഞ്ഞു പിടഞ്ഞ് മരിക്കുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെപ്പോലെ ഇവിടെ എന്തും നടക്കുന്ന നാടായി മാറുന്നുവെന്നതിലേക്ക് ചൂണ്ടുപലകയായി മാറുകയാണ് ഖാദറിന്റെ കൊലപാതകം.

കേട്ടുകേൾവിയില്ലാത്ത സംഭവം

അബ്ദുൾ ഖാദർ ചില്ലറ മോഷണങ്ങൾ നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുറച്ചുകാലം ജയിലിൽ കിടന്നിരുന്നു. എന്നാൽ പ്രമാദമായ ഒരു മോഷണക്കേസിലും അബ്ദുൾ ഖാദർ പ്രതിയായിരുന്നില്ല. ചില്ലറ മോഷണങ്ങളുടെ പേരിൽ ഒരാളെ തല്ലിക്കൊല്ലുമോ... ഇതിലും വലിയ മോഷ്‌ടാക്കൾ ജയിലിലും നാട്ടിലുമൊക്കെയായി സസുഖം വാഴുന്ന കേരളത്തിലൊരിടത്തും മുമ്പ് കേട്ടുകേൾവി പോലുമില്ലാത്ത ഭീകരസംഭവമാണ് പരിയാരം പഞ്ചായത്തിലെ വായാട് എന്ന ഗ്രാമത്തിൽ നടന്നത്.

ജീവനുവേണ്ടി ഒന്നേകാൽ മണിക്കൂറോളം പിടഞ്ഞ അബ്ദുൾഖാദറിനെ ആശുപത്രിയിലെത്തിക്കാനോ ഒരിറ്റു ദാഹജലം നൽകാനോ ചുറ്റിലും നിന്ന് മൊബൈലിൽ ചിത്രങ്ങൾ പകർത്തിയ ആരും തയാറായില്ല. വിവരമറിഞ്ഞ പോലീസു പോലും മൂന്ന് മണിക്കൂർ കഴിഞ്ഞാണ് സ്‌ഥലത്തെത്തിയത്. 42 ലധികം മാരകമായ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പരിയാരം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്‌തമായിട്ടുണ്ട്.

ഭാര്യവീട്ടുകാരോടുള്ള പ്രതികാരം

ബക്കളത്തെ മോട്ടൻറകത്ത് ആയിഷയുടെ മൂന്ന് മക്കിൽ മൂത്തവനായ ഖാദർ കണ്ണൂർ നഗരത്തിൽ ബസുകൾ കഴുകിയാണ് ജീവിതം തുടങ്ങിയത്. ഉപ്പ ഉപേക്ഷിച്ചുപോയ ഉമ്മയെ സഹായിക്കാനായിട്ടാണ് ചെറുപ്പത്തിൽ തന്നെ ഈ തൊഴിൽ ആരംഭിച്ചത്. രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന ഖാദർ നിർത്തിയിട്ട ബസുകളിലും ലോറികളിലും ചില്ലറ മോഷണങ്ങൾ ആരംഭിച്ചു. പിന്നീട് വീടുകളിലും കടകളിലും മോഷണം നടത്തിയിരുന്നു. പലതവണ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തു. പരിയാരം പഞ്ചായത്തിലെ വായാട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തെ ഷെരീഫയെ വിവാഹം ചെയ്തതോടെയാണ് ഖാദർ വായാട് പ്രദേശവുമായി ബന്ധപ്പെട്ടത്. വഴിവിട്ട ജീവിതം നയിച്ച ഖാദറിനെ തിരുത്താൻ ശ്രമിച്ചതോടെ ഭാര്യവീട്ടുകാരുമായി അകന്നു. രണ്ട് കുട്ടികളുടെ പിതാവെന്ന നിലയിൽ ഭാര്യ ഖാദറിൻറെ വീട്ടിലെത്തി പലപ്പോഴും താമസിക്കുകയും ഖാദർ ചിലപ്പോഴൊക്കെ വായാട്ടെ ഭാര്യവീട്ടിലും പോയിരുന്നു.

ഭാര്യ വീട്ടുകാരുമായി പൂർണമായി അകന്നതോടെ അവരെ ദ്രോഹിക്കാൻ ഖാദർ എടുത്ത ചില അടവുകൾ ഒടുവിൽ നാട്ടുകാർക്ക് തന്നെ തലവേദനയായെന്ന് പോലീസ് പറയുന്നു. ഭാര്യവീടിന് തീപിടിച്ചതായി തളിപ്പറമ്പിലെ അഗ്നിശമനസേനയ്ക്ക് ഫോൺ ചെയ്തറിയിക്കുക, അസുഖം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ച് പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് വിളിച്ചുവരുത്തുക, കോഴിക്കോട് എയർപോർട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് മൂന്നും നാലും ടാക്സികാറുകൾ വിളിച്ചുവരുത്തുക എന്നിവയായിരുന്നു ഖാദറിന്റെ വിനോദങ്ങൾ. ഇതിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തളിപ്പറമ്പ് ഫയർഫോഴ്സ് അഞ്ചുതവണ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു.

ഭാര്യാസഹോദരൻറെയും സുഹൃത്തുക്കളുടേയും ഇരുചക്രവാഹനങ്ങൾ നശിപ്പിക്കുക, വായാട് പാർക്ക് ചെയ്ത ബസുകളുടെ ചില്ലുകൾ തകർക്കുക, സീറ്റുകൾ കുത്തിക്കീറുക, കടകളുടെ പുറത്തുവച്ച സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളിൽ നിരവധി തവണ നാട്ടുകാർ പോലീസിൽ ഖാദറിനെതിരെ പരാതി നൽകിയിരുന്നു. പക്ഷെ ഇതിന് പരിഹാരം തല്ലിക്കൊല്ലലാണോ എന്നതാണ് പ്രസക്‌തമാവുന്ന ചോദ്യം.


അറസ്റ്റിലായവർ ആറുപേർ

സംഭവം നടന്ന 25 ന് വൈകുന്നേരം തന്നെ അഞ്ചുപേരെ തളിപ്പറമ്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. 27 ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വായാട് സ്വദേശികളായ പന്തൽ പണിക്കാരൻ കെ.സി.നൗഷാദാണ് (24) കേസിലെ ഒന്നാം പ്രതി. കേളോത്ത് ശിഹാബുദ്ദീൻ (27), സി.ടി.മുഹാസ് (21), എം.അബ്ദുള്ളകുട്ടി (25), പണിക്കരകത്ത് സിറാജ്(28) എന്നിവരാണ് മറ്റുപ്രതികൾ. അറസ്റ്റിലായ മുഹാസ് നേരത്തെ പരിയാരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. വായാട് സ്വദേശി ജാഫറിനെ (24) ഇന്നലെ അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കൊലയാളിസംഘം എത്തിയത് പോലീസെന്ന വ്യാജേന

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ : 24 ന് വൈകുന്നേരത്തോടെ പ്രതികൾ ഒത്തുചേർന്ന് കാര്യങ്ങൾ പ്ലാൻ ചെയ്തു. പിന്നീട് വാടകയ്ക്കെടുത്ത കെഎൽ 60 എ 1112 വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം ബക്കളത്തെത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ കാർ ഒളിപ്പിച്ച സംഘം ഖാദറിൻറെ വീടിന് സമീപത്തെ കെട്ടിടത്തിൻറെ രണ്ടാം നിലയിൽ ഒളിച്ചുനിന്നു. ഒന്നാം പ്രതി നൗഷാദ് ധർമശാലയിലെത്തി ഭക്ഷണം കഴിച്ചശേഷം മറ്റുള്ളവർക്കുള്ള ഭക്ഷണവും മുളക്പൊടിയും കുരുമുളക് പൊടിയും വാങ്ങി തിരികെ ബക്കളത്ത് എത്തി. ഖാദർ വരുന്നത് കാത്തിരുന്ന സംഘം പുലർച്ചെ 2.20 നാണ് ഇയാൾ വീട്ടിലേക്ക് പോകുന്നത് കണ്ടത്. വീട്ടിലെത്തി അകത്തുകടന്ന ഖാദർ ലൈറ്റണച്ച് വീണ്ടും പുറത്തിറങ്ങിയതോടെയാണ് പോലീസ് എന്ന വ്യാജേന ഇവർ ബലമായി പിടികൂടിയത്. ബഹളം കേട്ടെത്തിയവരോട് തങ്ങൾ പോലീസാണൊണ് പ്രതികൾ പറഞ്ഞത്. തൊട്ടടുത്ത കാനപ്രം വയലിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കണ്ണിൽ മുളക്പൊടിയും കുരുമുളക്പൊടിയും ചേർത്ത മിശ്രിതം എറിഞ്ഞ ശേഷം കൈകാലുകൾ കൂട്ടിക്കെട്ടിയാണ് കാറിൽ പരിയാരം കാരക്കുണ്ടിലേക്ക് കൊണ്ടുപോയത്. അവിടെ തവളക്കുളത്തിന് സമീപം വെച്ച് മുളവടികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. അർദ്ധപ്രാണനോടെ പുലർച്ചെ 5.45 ന് വായാട് പള്ളിക്ക് സമീപം റോഡരികിൽ വലിച്ചെറിഞ്ഞ ശേഷമാണ് പ്രതികൾ സ്‌ഥലം വിട്ടത്. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതികൾ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

മകനെ പിടിച്ചുകൊണ്ടുപോയത് ഇരുപതംഗസംഘമെന്ന്

എന്നാൽ ഖാദറിന്റെ ഉമ്മയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഇരുപതിലധികം വരുന്ന സംഘം കാറിലും മറ്റ് വാഹനങ്ങളിലുമെത്തിയാണ് ഖാദറിനെ പിടിച്ചുകൊണ്ടുപോയതെന്ന് അവർ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖാദറിൻറെ ഭാര്യ ഈ സമയം ബക്കളത്തെ വീട്ടിലുണ്ടായിരുന്നുവെന്നും 24 ന് രാവിലെ ബക്കളത്തെ വീട്ടിലേക്ക് ഷെരീഫ വന്നത് ഖാദറിനെ പ്രതികൾക്ക് പിടിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഉമ്മ നൽകിയ പരാതിയിൽ പറയുന്നു. കേസിൽ പത്തിലധികം പ്രതികൾ ഇനിയും വലയിലാകാനുണ്ടെന്ന് പോലീസും സമ്മതിക്കുന്നു.

നാട്ടുകൂട്ടം മോഡലിൽ

ഊർജിതമായി അന്വേഷണം നടന്നുവരുന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും അതിനിടയിൽ നാട്ടുകൂട്ടം മോഡലിൽ ശിക്ഷ നടപ്പാക്കിയെന്നതും പോലീസ് പോലും മൂന്ന് മണിക്കൂർ കഴിഞ്ഞ് സ്‌ഥലത്തെത്തിയെന്നതും ഉൾപ്പെടെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത് കേരളത്തിൻറെ മാറുന്ന മനസിൻറെ ഞെട്ടിക്കുന്ന ഒരവസ്‌ഥയായിട്ടാണ് ചർച്ചചെയ്യപ്പെടുന്നത്.