ഏവർക്കും പേടിസ്വപ്നം തന്നെയാണ് ആ നാലക്ഷരങ്ങൾ.. കാൻസർ അഥവാ അർബുദം. ലോകമെന്പാടും പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിൽ, കാൻസർ കണക്കുകൾ പേടിപ്പെടുത്തുന്ന തോതിൽ വർധിക്കുന്നതായി ലോകാരോഗ്യസംഘടനയും ഇന്റർനാഷണൽ യൂണിയൻ എഗേൻസ്റ്റ് കാൻസറും പറയുന്നു. തെറ്റായ ജീവിതശൈലിക്കൊപ്പം ചില ജനിതകഘടകങ്ങളും കാൻസറിനു കാരണമാകുന്നുണ്ട്. പലരിലും കാൻസറിനു കാരണം പലതാണെന്നു മാത്രം.
വാസ്തവത്തിൽ എന്താണു ശരിയായ ജീവിതശൈലി? ജീവിതസാഹചര്യങ്ങൾ, നമ്മുടെ മനോഭാവങ്ങൾ, സാമൂഹിക നിലവാരം, സാന്പത്തികസ്ഥിതി, ദ്രുതഗതിയിലുള്ള നഗരവത്കരണം, വ്യക്തിപരമായ വിശ്വാസങ്ങൾ എന്നിവയെല്ലാം നമ്മുടെ ലൈഫ് സ്റ്റൈലിനെ സ്വാധീനിക്കാറുണ്ട്. ലോകം മാറ്റങ്ങൾക്കു വിധേയമാണല്ലോ. ജീവിതശൈലിയിൽ സംഭവിച്ച മാറ്റങ്ങൾ കാൻസർനിരക്കിന്റെ വർധനയ്ക്കും കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
മുന്‍പു മധ്യവയസ്കരിൽ കണ്ടുവന്നിരുന്ന കാൻസറുകളായ സ്തനാർബുദം, ഗർഭാശയ കാൻസർ, ഒവേറിയൻ കാൻസർ, കോളൻ കാൻസർ, ശ്വാസകോശാർബുദം തുടങ്ങിയവ 30 വയസിനു താഴെയുള്ളവരിലും ഇന്നു ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജീവിതശൈലീമാറ്റങ്ങൾ കാൻസർസാധ്യതയ്ക്കുള്ള കാരണങ്ങളിൽ മുന്നിലേക്കു വരുന്നത്.
നമ്മുടെ ഭക്ഷണശീലങ്ങളിൽ പോലും കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. അമിതമായ ഉൗർജമടങ്ങിയ ഭക്ഷണക്രമത്തിലേക്കാണു നമ്മുടെ മാറ്റം. കലോറിയും കൊഴുപ്പും കൂടിയ ഭക്ഷണമാണു പ്രിയതരം. ഹോർമോണ്‍ കുത്തിവയ്ക്കപ്പെട്ട ബ്രോയിലർ ചിക്കനാണു പലരുടെയും ഇഷ്ടവിഭവം. മിക്കവരുടെയും തീൻമേശകളിലെത്തുന്നത് കീടനാശിനികളിലും രാസവളങ്ങളിലും വിളയിച്ച പച്ചക്കറികൾ ഉപയോഗിച്ചു തയാറാക്കിയ അവിയലും തോരനും സാന്പാറും മെഴുക്കുപുരട്ടി യുമൊക്കെത്തന്നെ! മാരക രാസവസ്തുക്കൾ ഉപയോഗിച്ചു സംസ്കരിച്ചു സൂക്ഷിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, മത്സ്യം, ഇറച്ചി എന്നിവയൊക്കെയാാണ് ഇഷ്ടവിഭവങ്ങളായി നമ്മുടെ മനസു കവരുന്നത്. കാൻസറിനു പ്രേരകമായ ഇത്തരം അനാരോഗ്യ ന്യൂജൻ ഭക്ഷണശീലങ്ങൾക്കൊപ്പം അശാസ്ത്രീയവും അനാരോഗ്യകരവുമായ പാചകരീതികളും- അലുമിനിയം പാത്രങ്ങളിലെ പാചകം, ആവർത്തിച്ചു ചൂടാക്കിയ എണ്ണയുടെ ഉപയോഗം - കൂടിയാകുന്പോൾ കാൻസർസാധ്യത പതിന്മടങ്ങു വർധിക്കുകയാണ്.
അനാരോഗ്യകരമായ ചില ന്യൂജൻ ആഹാരശീലങ്ങൾ തുറന്നുകൊടുത്ത ഇത്തരം വഴികളിലൂടെ ശരീരത്തിലെത്തുന്ന കാൻസറിനു കാരണമാകാവുന്ന ഏജന്റ്സ് കോശങ്ങളിലെ ഡിഎൻഎയിലുള്ള ജനിതകഘടകങ്ങളുമായി വേർപിരിയാനാവാത്തവിധത്തിൽ ബന്ധം സ്ഥാപിക്കുന്നു. അതു കോശങ്ങളുടെ അനിയന്ത്രിത വളർച്ചയ്ക്കും പെരുകലിനുംു കാരണമാകുന്നു. കോശങ്ങൾക്കു സ്വാഭാവികനാശം സംഭവിക്കാതെയാകുന്നു.
കാൻസർ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങൾക്ക് (റിസ്ക് ഫാക്ടറുകൾക്ക്) ഒരേസമയം വർഷങ്ങളോളം വിധേയനാകുന്ന വ്യക്തിക്ക് മധ്യവയസിനു മുന്‍പേതന്നെ കാൻസർ പിടിപെടാനുള്ള സാധ്യതയേറെയാണ്. പുകയില ഉത്പന്നങ്ങളുടെയും മദ്യത്തിന്റെയും ഒന്നിച്ചുള്ള ഉപയോഗം നിരവധി ജനിതക തകരാറുകൾക്കിടയാക്കുന്നു. ഉയർന്ന പ്രതിരോധശക്തിയുള്ളവർ മാത്രമാണ് ഒരു പരിധിവരെ ഒരു പ്രത്യേക പ്രായംവരെ കാൻസർസാധ്യതാഘടകങ്ങളോട് പൊരുതിനില്‍ക്കുന്നത്.
ഹോർമോണ്‍ കുത്തിവയ്ക്കപ്പെട്ട ബ്രോയിലർ കോഴികളുടെ ഇറച്ചി ഉപയോഗിച്ചു തയാറാക്കുന്ന വ്യത്യസ്തതരം വിഭവങ്ങളോടുള്ള പുതുതലമുറയുടെ ഭ്രമം ഏറിവരികയാണ്. പെണ്‍കുട്ടികൾക്ക് നേരത്തേതന്നെ
ആർത്തവം സംഭവിക്കുന്നതിനു പിന്നിൽ അത്തരം ചില ഭക്ഷണശീലങ്ങളുണ്ടെന്ന് പഠനങ്ങളുണ്ട്. നേരത്തേയുണ്ടാകുന്ന ആർത്തവം, പൊണ്ണത്തടി, ഗർഭനിരോധന ഗുളികകളുടെ ക്രമം തെറ്റിയ ഉപയോഗം, അമിത കലോറി അടങ്ങിയ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പച്ചക്കറികളും പഴങ്ങളും ഒഴിവാക്കിയുള്ള ഭക്ഷണക്രമം, താമസിച്ചുള്ള ഗർഭധാരണം, മുലയൂട്ടുന്നതിൽ അലംഭാവം, ഗർഭിണിയാകാതിരിക്കൽ... എന്നിവയെല്ലാം യൗവനത്തിൽത്തന്നെ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. സ്തനാർബുദം അങ്ങനെ ലൈഫ്സ്റ്റൈൽ കാൻസറുകളുടെ ലിസ്റ്റിൽ വന്നിരിക്കുന്നു.
നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ പ്രത്യേകതകളും കാൻസർ സാധ്യതയെ സ്വാധീനിക്കുന്നുണ്ട്. ഗംഗാനദീ തടത്തിൽ താമസിക്കുന്നവരിൽ ആമാശയ കാൻസർ സാധ്യതയേറുന്നതായി പഠനങ്ങളുണ്ട്. അതിന് അവർ കണ്ടെത്തിയചില കാരണങ്ങളുണ്ട്. നദീതടത്തിലെ വിവിധ ഫാക്ടറികളിൽ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങൾ, കൃഷിക്കുപയോഗിക്കുന്ന കീടനാശിനികൾ, യൂറിയ പോലെയുള്ള രാസവളങ്ങളുടെ അമിതോപയോഗം എന്നിവയൊക്ക. ഇത്തരം സാഹചര്യങ്ങൾ നമ്മുടെ നാട്ടിലും പലയിടങ്ങളിലും നിലനിൽക്കുന്നു എന്ന വസ്തുത വിസ്മരിക്കരുത്.
ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൽട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്
Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി,
ഫോൺ- 9447173088