ഒക്ടോബര്‍ 1 ദേശീയ രക്തദാന ദിനം
1975 മുതൽ ഒക്ടോബർ ഒന്ന് ഭാരതത്തിൽ ദേശീയ രക്തദാനദിനമായി ആചരിക്കുന്നു. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക, രക്തബാങ്കുകളിൽ ആവശ്യമായ കരുതൽ രക്തം ശേഖരിച്ചു സൂക്ഷിക്കുക, രക്തദാനത്തിനു വിമുഖരായവരെ രക്തദാനത്തിനു പ്രോത്സാഹിപ്പിക്കുക, രക്തദാതാക്കളെ നന്ദിയോടെ ഓർക്കുക എന്നിവയാണ് ആചരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ.
കഴിഞ്ഞ എട്ടു വർഷക്കാലം കേരളരക്തദാന രംഗം അനിഷ്ടസംഭവങ്ങളൊന്നുമില്ലാത്ത (രണ്ടു മൂന്നു സംഭവങ്ങളൊഴിച്ച് ) ശാന്തമായ കാലഘട്ടമായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ച അസ്വസ്ഥജനകമായിരുന്നു. തിരുവനന്തപുരം ആർസിസി യിൽ രക്തം സ്വീകരിച്ച ഒരു കുട്ടിയുടെ രക്തത്തിൽ പിന്നീട് എയ്ഡ്സ് രോഗാണു കണ്ടെത്തിയതോടെ ആ കുടുംബം മാത്രമല്ല, കേരള ആരോഗ്യ രംഗം തന്നെ അസ്വസ്ഥമായി. ഇതിന്റെ പേരിൽ സ്ഥാപനത്തേയും ബന്ധപ്പെട്ട ടെക്നീഷന്മാരേയും ശിക്ഷിക്കണമെന്ന ആവശ്യങ്ങളുമുയർന്നു. രോഗാണു കണ്ടുപിടിക്കുന്നതിൽ വീഴ്ച പറ്റിയെന്നു കരുതിയാണ് ഈ മുറവിളി ഉയർന്നത്. എന്നാൽ, യാഥാർഥ്യം മറ്റൊന്നായിരുന്നു.
1980കളുടെ ആരംഭത്തിൽ രക്തദാനത്തിലൂടെ എയ്ഡ്സ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സുരക്ഷിത രക്തദാനം ഉറപ്പുവരുത്താൻ സുപ്രീംകോടതി ഉത്തരവിറക്കി. സർക്കാർ അംഗീകാരമുള്ള രക്തബാങ്കുകൾക്ക് മാത്രമേ രക്തം ശേഖരിക്കുവാൻ അനുവാദമുള്ളുവെന്നും, ഡിസ്പോസബിൾ ഡോണർ - ട്രാൻസ്ഫ്യൂഷൻ സെറ്റുകൾ ഉപയോഗിക്കണമെന്നും, കർശനമായ സ്ക്രീനിംഗ് പരിശോധന ആവശ്യമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. മലന്പനി, മഞ്ഞപ്പിത്തം, രതിജന്യരോഗങ്ങൾ എന്നിവയ്ക്കുള്ള പരിശോധനയും കർശനമാക്കി. എയ്ഡ്സ് രോഗം തിരിച്ചറിയാനുള്ള എലിസ, വെസ്റ്റേണ്‍ ബ്ലോട്ട് എന്നീ പരിശോധനകളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. രോഗബാധ തടയാൻ ഇതു വളരെയധികം സഹായകരമായി.
എങ്കിലും രക്തം സ്വീകരിച്ച ചിലർക്കു രക്തത്തിൽ എയ്ഡ്സ് രോഗാണുബാധ കണ്ടെത്തി അപ്പോഴേക്കും എച്ച്ഐ വി വൈറസിനെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ പുറത്തുവന്നു. അതിലൊന്നായിരുന്നു വിൻഡോ പീരിയഡ്. എച്ച്ഐവി അണുക്കൾ രക്തത്തിൽ പ്രവേശിക്കുന്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം അതിനെ നേരിടാൻ പ്രതിവസ്തു അഥവാ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നു. ഇവയുടെ സാന്നിധ്യമാണ് വൈറസ് ബാധ ശരീരത്തിലുണ്ട് എന്നതു സ്ക്രീനിംഗ് പരിശോധനകളിലൂടെ തിരിച്ചറിയാൻ സഹായിക്കുന്നത്.
ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കാൻ സാധാരണയായി ഒന്നര മാസം മുതൽ മൂന്നു മാസം വരെ സമയം എടുക്കാറുണ്ട്. ഈ കാലയളവിൽ സ്ക്രീനിംഗ് പരിശോധനയിൽ അണുബാധ കണ്ടുപിടിക്കാനാവില്ല. എലിസ വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റുകൾ ഈ കാലഘട്ടത്തിൽ നെഗറ്റീവ് (രോഗമില്ല) ആയിക്കാണിക്കും. എന്നാൽ. രക്തത്തിൽ രോഗാണു ഉണ്ടാവുകയും ചെയ്യും. ഈ കാലഘട്ടത്തിൽ രോഗാണുവിനെ കണ്ടുപിടിക്കാനാവാത്തതു ടെക്നീഷന്മാരുടെ പിഴവല്ല, മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പ്രത്യേകതയാണ്.
ന്യൂക്ലിയർ ആസിഡ് ടെസ്റ്റ്
ന്യൂക്ലിയർ ആസിഡ് ടെസ്റ്റ് എന്ന വില കൂടിയ പരിശോധനയിലൂടെ മാത്രമേ ഏറ്റവും ചുരുങ്ങിയ വിൻഡോ പിരീഡിനകത്ത് രോഗാണുനിർണയം നടത്താൻ കഴിയുകയുള്ളൂ. പക്ഷേ അപ്പോഴും ആറോ ഏഴോ ദിവസത്തേക്ക് രോഗാണുബാധയുള്ള കാര്യം ടെസ്റ്റിലൂടെ നിർണയിക്കാൻ കഴിയില്ല. ഈ കാലഘട്ടത്തിൽ (രോഗാണു വിമുക്തമാണെന്ന് കരുതി) രക്തം സ്വീകരിക്കുന്നയാൾക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ പരിശോധന സംവിധാനം ലഭ്യമായ മൂന്നു കേന്ദ്രങ്ങളും കേരളത്തിൽ എറണാകുളത്താണ്. ഈ സംവിധാനം വളരെ ചെലവേറിയതാണ്. അണുവിമുക്തമായ രണ്ടുമൂന്നു ചേംബറുകളും തയാറാക്കേണ്ടതുണ്ട്.
പരിശോധനയ്ക്ക് ഏകദേശം ആയിരം രൂപ വരുമെന്നതിനാൽ ആവർത്തിച്ച് രക്തം സ്വീകരിക്കേണ്ടി വരുന്ന ഹീമോഫീലിയ, താലസീമിയ, അരിവാൾ രോഗം, രക്താർബുദം എന്നീ രോഗങ്ങളുള്ളർക്ക് ഈ അധികച്ചെലവ് താങ്ങാനും ആവില്ല. സർക്കാരിന്റെ കാരുണ്യപൂർവമായ അടിയന്തരനടപടി ആവശ്യമുള്ള സന്ദർഭമാണിത്. ഈ രോഗം മനുഷ്യായുസിനെ തലമുറകളായി ബാധിക്കുമെന്നതിനാൽ ചെലവ് പ്രതിബന്ധമായി കരുതരുത്.
രക്തദാനവുമായി ബന്ധപ്പെട്ടവരെല്ലാം നിസഹായവസ്ഥയിലാണിപ്പോൾ. തീർച്ചയായും അണുബാധയുള്ള രക്തം സ്വീകരിച്ച രോഗികളും ബന്ധുക്കളും വലിയ ഉത്കണ്ഠയിലാണ്. ഇതിനുള്ള ചികിത്സ ആ കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമായിക്കാണാനുമാവില്ല. ചെലവ് എത്രയായാലും ചികിത്സ നടത്തിക്കൊടുക്കാൻ സർക്കാരിനു ധാർമികമായ ഉത്തരവാദിത്വമുണ്ട്. കുത്തഴിഞ്ഞ ജീവിതത്തിന്റെ ഫലമായി രോഗബാധയുണ്ടായ വ്യക്തിയുടെ ചികിത്സപോലെ നിഷ്കളങ്കരായ ഈ കുട്ടികളുടെ ചികിത്സയെ നോക്കിക്കാണാനാവില്ല.
ഇപ്പോൾ എറണാകുളത്ത് മാത്രമേ നാറ്റ് ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ളു. ഗവ. മെഡിക്കൽ കോളജുകൾ, ജില്ല ആശുപത്രികളോടനുബന്ധിച്ചുള്ള രക്തബാങ്കുകൾ, പ്രധാന അർബുദചികിത്സാകേന്ദ്രങ്ങൾ എന്നിവടങ്ങളിൽ നാറ്റ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ അടിയന്തരമായി സജ്ജീകരിക്കണം. ജിഡിപിയുടെ സാമാന്യം ഉയർന്ന വിഹിതം ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കുന്ന സംസ്ഥാന സർക്കാർ പൊതുജനാരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാർ സഹായവും ഈക്കാര്യത്തിൽ അഭ്യർഥിക്കാവുന്നതാണ്.
ആഖിലേന്ത്യാതലത്തിൽ 2700 രക്തബാങ്കുൾ നിലവിലുണ്ട്. കേരളത്തിൽ 170 ഉം. പൊതു-സ്വകാര്യ പങ്കാളിത്തം വഴി ഇവയിലെല്ലാം നാറ്റ് ടെസ്റ്റ് പ്രാവർത്തികമാക്കാൻ കഴിയുമെന്നത് അസാധ്യമായ സ്വപ്നമല്ല. മൊത്തം ജനസംഖ്യയിലെ ഒരു ശതമാനം പേർക്കാണ് രക്തം ആവശ്യമായിവരുന്നത്. അവരെ അവഗണിച്ചുകൊണ്ടുള്ള ആരോഗ്യനയം അപൂർണമായിരിക്കും.
സുരക്ഷിത രക്തത്തിന്റെ സംലഭ്യത ടെസ്റ്റുകൾക്കും അതീതമാണെന്നുള്ള പാഠമാണ് തിരുവനന്തപുരം സംഭവം നൽകുന്ന അപായ സൂചന. ഇതിൽ നിന്നു തെളിഞ്ഞുവരുന്ന സത്യം ശാസ്ത്രപരീക്ഷണങ്ങളിൽ ഒതുക്കാനാവാത്ത ധാർമികതയും മനുഷ്യ മനഃസാക്ഷിയുമാണ്. വർഷങ്ങൾക്കു മുന്‍പുണ്ടായ ഹെപ്പറ്റൈറ്റിസ് ബി രോഗബാധ, രക്തദാനത്തിന് മുന്‍പുണ്ടായ ലൈംഗികബന്ധം എന്നിവയുടെയെല്ലാം രഹസ്യതാക്കോൽ രക്തദാതാവിന്റെ കൈവശമാണല്ലോ.
രക്തദാനപൂർവ കൗണ്‍സലിംഗ് എല്ലാ ബ്ലഡ് ബാങ്കിലും നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്. പരിചയ സന്പന്നരും മനസുവായിച്ചെടുക്കുന്നതിൽ വിദഗ്ധരുമായ കൗണ്‍സലർമാർ അതീവ സൂക്ഷമതയോടെ ദാതാക്കളുടെ ആഭിമുഖ്യങ്ങളും സഞ്ചാരപഥങ്ങളും വേർതിരിച്ചെടുത്ത് സംശയമുള്ളവരെ ആദരവോടെ രക്തദാനത്തിൽ നിന്നു പിൻതിരിക്കുക തന്നെ വേണം. ബോധവത്കരണ പ്രവർത്തനങ്ങൾ വഴി വിദ്യാസന്പന്നരായ മലയാളികൾ രക്തദാനത്തെ ആവേശത്തോടെ നെഞ്ചോടു ചേർത്തു വച്ചിരിക്കുകയായിരുന്നു. ഇനി വ്യാപകമായ ഒരു ബോധവത്കരണം ആവശ്യമില്ല എന്ന ബോധ്യത്തിൽ ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ പ്രവർത്തനം പോലും നിർത്തി വച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചകൊണ്ടുതന്നെ കോളജ് വിദ്യാർഥികളിൽ നിന്നുള്ള രക്തദാനം മന്ദീഭവിച്ചിട്ടുണ്ട്.
ഭയം അനാവശ്യം
ഇക്കാര്യത്തിൽ അനാവശ്യഭയം അസ്ഥാനത്താണ്. സംശുദ്ധജീവിതം നയിക്കുന്നവർക്കു രക്തം ദാനം ചെയ്യാൻ ഭയപ്പെടേണ്ടതില്ല. ഇപ്പോൾ തലപൊക്കിയിരിക്കുന്ന സംശയങ്ങൾക്ക് ഗുണകരമായ ഒരു വശം കൂടി കാണാൻ കഴിയും. രക്തം ആവശ്യമുള്ളവർ സുരക്ഷിത രക്തം ലഭിക്കാൻ ഇനി കൂടുതലായി ആശ്രയിക്കുക ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളേയും ആയിരിക്കും. അപൂർവമാണെങ്കിലും രക്തവിൽപനക്കുള്ള അവസരം കാത്തു നിൽക്കുന്ന പ്രഫഷണൽ ബ്ലഡ് ഡോണേഴ്സ് (രക്തവിൽപനക്കാർ) സ്വാഭാവികമായും അപ്രത്യക്ഷമാകും.
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(1979 ൽ കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമായി ആരംഭിച്ച ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപക സെക്രട്ടറി)