അർബുദത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം
Wednesday, February 22, 2017 1:01 AM IST
സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാൽ പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാർബുദം.

സ്തനത്തിൽ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചർമ്മത്തിൽ വ്യത്യാസം, മുലക്കണ്ണിൽ പൊട്ടൽ, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്‌തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാർബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.

ഗർഭാശയഗള കാൻസർ

മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ സെർവിക്കൽ (കാൻസർ). സ്താനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാൻസറാണിത്. ഗർഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാൻസറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 10–15 വർഷം മുമ്പു തന്നെ കാൻസറിനു കാരണമാകുന്ന കോശമാറ്റങ്ങൾ ഗർഭാശയഗളത്തിൽ നടക്കും. അതുകൊണ്ട് സ്ക്രീനിങ്ങിലൂടെ കോശമാറ്റങ്ങൾ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും.

ലൈംഗിക ബന്ധത്തിനു ശേഷം രക്‌തസ്രാവമുണ്ടാകുക, ആർത്തവങ്ങൾക്കിടയ്ക്കുള്ള സമയത്തെ രക്‌തംപോക്ക് എന്നിവ ഗർഭാശയഗള കാൻസറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഗർഭാശഗള കാൻസറാണോ എന്നറിയാൻ സ്ക്രീനിങ്ങ് നടത്തണം.

പാപ്സ്മിയറാണ് ഗർഭാശയഗള കാൻസറിന്റെ പ്രധാന സ്ക്രീനിങ്ങ് പരിശോധന. വേദനയോ പാർശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്നനേത്രങ്ങൾ കൊണ്ട് ഗർഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗർഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങൾ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു.

പാപ് സ്മിയറിൽ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാൽ കോൾപ്പോസ്കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗർഭാശയഗള കാൻസറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വർഷം മുതൽ പാപ് സ്മിയർ നടത്താം. ആദ്യ മൂന്നു വർഷത്തിൽ എല്ലാ പ്രാവശ്യവും തുടർന്ന് 65 വയസ്സു വരെ മൂന്നു വർഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.

പ്രോസ്റ്റേറ്റ് കാൻസർ അറിയാം

പുരുഷന്മാരിൽ കണ്ടുവരുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രായം കൂടുന്നത് ഈ കാൻസറിനുള്ള സാധ്യതയെ സ്വാധീനിക്കാം.

മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്നങ്ങളാണ് പ്രേസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്‌ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്കാനിങ്ങ്, ബയോപ്സി എന്നിവ ചെയ്യും.

40 കഴിഞ്ഞാൽ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്‌തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാൻസറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതിൽ കൂടുതലോ ആണെങ്കിൽ കാൻസർ നിർണ്ണയ പരിശോധനകൾ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷന്മാരും വർഷത്തിലൊരിക്കൽ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

കൊളോറെക്ടൽ കാൻസർ

വൻകുടലിലും മലാശയത്തിലുമുണ്ടാകുന്ന കാൻസറുകളും ( കൊളോറെക്ടൽ കാൻസർ ) ലക്ഷണങ്ങളിലൂടെ മുൻകൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്‌തം പോകുക, മലദ്വാരത്തിൽ നിന്നുള്ള രക്‌തസ്രാവം, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്‌ടം എന്നിവയൊക്കെ ഇത്തരം കാൻസറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങൾ നീണ്ടുനിന്നാൽ ഡോക്ടറെ സമീപിക്കണം. കുടുംബത്തിൽ ആർക്കെങ്കിലും വൻകുടലിൽ മുഴകൾ ഉണ്ടായിട്ടുണ്ടെങ്കിൽ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്ക്രീനിങ്ങ് തുടങ്ങണം. മലത്തിൽ രക്‌തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കൽ ഔക്കൾട്ട് ബ്ലഡ് ടെസ്റ്റ് (എഫ്ഒബി) കോളനോ സ്കോപ്പി എന്നീ പരിശോധനകളാണ് സ്ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയിൽ എഫ്.ഒ.ബി വർഷന്തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാൻസറുകൾ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസ്സു മുതൽ ഇത്തരം സ്ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.


ശ്വാസകോശ കാൻസർ

ശ്വാസകോശ കാൻസറിന്റെ കാര്യത്തിൽ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങൾ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുൻകൂട്ടി തിരിച്ചറിയൽ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവർക്ക് ചെസ്റ്റ് എക്സ്–റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവർ, ആസ്ബറ്റോസ്, ചില രാസവസ്തുക്കൾ എന്നിവയുമായി സ്‌ഥിരം ബന്ധപ്പെടുന്ന ജോലികളിലേർപ്പെടുന്നവർ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്കാൻ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്.

മൂന്നാംലോക രാഷ്ര്‌ടങ്ങളിൽ കണ്ടെത്തുന്ന 80 ശതമാനം കാൻസറുകളും ഗുരുതരാവസ്‌ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളിൽ 70–80 ശതമാനവും മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കിൽ പൂർണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു: ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തിൽ ഫാമിലി ഡോക്ടർ എന്ന ആശയത്തിന് പ്രസക്‌തിയേറുന്നു. വർഷാവർഷമുള്ള പരിശോധനകളിൽ നിങ്ങൾക്കാവശ്യമുള്ള കാൻസർ സ്ക്രീനിങ്ങുകൾ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുൻകൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബ ഡോക്ടർക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാർബുദം തടയുന്നതിനു സഹായിക്കും.

ഈ കാൻസർ ലക്ഷണങ്ങളിലൂടെ അറിയാം

നാസോഫാരിങ്സ്
മൂക്കൊലിപ്പ്, സ്‌ഥിരം മൂക്കടപ്പ്, കേൾവിക്കുറവ്, കഴുത്തിനു മുകൾ വശത്തായി മുഴകളും വീക്കവും.

ലാരിങ്സ്
തുടർച്ചയായി ഒച്ചയടപ്പ് രണ്ടുമാസത്തിൽ കൂടുതൽ.

ആമാശയം
മുകൾ വയറ്റിൽ വേദന, ദഹനക്കുറവ്, ഭാരനഷ്‌ടം, കറുത്ത നിറത്തിലുള്ള മലം.

സ്കിൻ മെലനോമ
കൃത്യമായ അരികുകളില്ലാതെ പടർന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകൾ, ചൊറിച്ചിലുള്ളതോ രക്‌തം വരുന്നതോ ആയ പാടുകൾ.

മറ്റ് ത്വക്ക് കാൻസറുകൾ
ത്വക്കിലെ ഭേദമാകാത്ത പാടുകൾ.

മൂത്രാശയ കാൻസർ
വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തിൽ രക്‌തം കാണപ്പെടുക

ടെസ്റ്റിക്കുലർ കാൻസർ
ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്

തൈറോയിഡ് കാൻസർ
കഴുത്തിലെ വീക്കം

തലച്ചോറില ട്യൂമർ
തുടർച്ചയായ തലവേദന, ഛർദ്ദി, അപസ്മാരം, ബോധക്ഷയം

ഈ ലക്ഷണങ്ങൾ കൊണ്ടു മാത്രം കാൻസർ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങൾ കാൻസറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.

ഡോ. ജയപ്രകാശ്
ഓങ്കോളജിസ്റ്റ്, കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം