തിളക്കമാർന്ന ബിസിനസ് ദൃഢമായ ബന്ധങ്ങൾ
തിളക്കമാർന്ന ബിസിനസ്  ദൃഢമായ ബന്ധങ്ങൾ
Thursday, January 25, 2018 3:19 PM IST
ഡയമണ്ടു പോലെ സുന്ദരമാണ് തൃശൂർ ചാലക്കുടി സ്വദേശി മോളി ബാബുവിന്‍റെ സംരംഭക ജീവിതവും. ബിരുദാനന്തര ബിരുദം കഴിഞ്ഞിറങ്ങിയ ഉടനേ ഇംഗ്ലീഷ് അധ്യാപികയായി ചാലക്കുടി സേക്രഡ് ഹാർട്ട് കേളജിൽ മോളി ബാബു തന്‍റെ പ്രൊഫഷണൽ ജീവിതമാരംഭിച്ചു. നല്ല ജോലി, നല്ല ശന്പളം വലിയ ടെൻഷനുകളില്ല.. അങ്ങനെ ജീവിതം സുഗമമായി മുന്നോട്ടു പോകുന്നതിനിടയ്ക്കാണ് മോളി ബാബു ഒരു തീരുമാനമെടുക്കു ന്നത്. ഒരു സംരംഭം ആരംഭിക്കാം.... വെറുതെ ഒരു സംരംഭമല്ല അൽപ്പം മൂല്യം കൂടിയ ഒന്നു തന്നെ.

ബിസിനസിലേക്കുള്ള ചുവടുമാറ്റം

പതിനാറു വർഷത്തെ അധ്യാപന ജീവിതത്തിനുശേഷമാണ് ബിസിനസിലേക്ക് മോളി ബാബു ചുവടുമാറ്റം നടത്തുന്നത്. സിവിൽ എഞ്ചിനീയറും ബിൽഡറുമായ ഭർത്താവ് ബാബു ആന്‍റണിയാണ് തന്‍റെ ഉള്ളിലെ സംരംഭകയ്ക്ക് പ്രോത്സാഹനം നൽകിയതെന്ന് മോളി പറയുന്നു. കാരണം അദ്ദേഹം മോളിയോട് എപ്പോഴും പറയുന്ന ഒരു കാര്യം ഇതാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണം. മറ്റുള്ളവർക്ക് തൊഴിൽ നൽകണം.

യുജസി സെലക്ഷൻ ഗ്രേഡിലായിരിക്കുന്പോഴാണ് ജോലി രാജിവെച്ച് മുഴുവൻ സമയ ബിസിനസിലേക്ക് മോളി ഇറങ്ങുന്നത്. അതിനു മുന്പ് ദീർഘ നാളത്തെ അവധിയെടുത്ത് ചെറിയതോതിൽ ബിസിനസ് ആരംഭിച്ചു. ബിസിനസിനെക്കുറിച്ച് പഠിച്ചു. മുന്നോട്ടു പോകാമെന്നുള്ള ആത്മവിശ്വാസം നേടിയപ്പോഴാണ് ബിസിനസ് വഴിയെ നീങ്ങാം എന്ന തീരുമാനത്തിലെത്തിയത്.

ആദ്യം ഡയമണ്ട് കട്ട് പോളീഷ് യൂണിറ്റാണ് ആരംഭിച്ചത് . ഇതിനിടയിൽ ബോംബെയിൽ പോയി ജെമോളജിയും പഠിച്ചു. കൊൽക്കൊത്തയിൽ നിന്നും മറ്റും ജോലിക്കാരെ സംഘടിപ്പിച്ചു. ഒപ്പം നല്ലൊരു ടീമിനെയും കൂടെക്കൂട്ടി... തന്‍റെ ബിസിനസിന്‍റെ ആദ്യകാലങ്ങൾ മോളി വിശദീകരിച്ചു. അസംസ്കൃ വസ്തുക്കൾ ആദ്യ കാലങ്ങളിൽ എടുത്തുകൊണ്ടി രുന്നത് തൃശൂരു നിന്നുമായിരുന്നു. ഇപ്പോൾ തൃശൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്നും അവ ശേഖരിക്കുന്നു.

ബിസിനസിനൊപ്പം ദൃഢമായ ബന്ധങ്ങൾ

അങ്ങനെ ഇരുപതു വർഷം മുന്പ് അഡോണ ഡയമണ്ട്സ് എന്ന തന്‍റെ സ്വപ്ന സംരംഭത്തിന് മോളി രൂപം കൊടുത്തു. ചാലക്കുടിയിലെ വീടിനോട് ചേർന്ന് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു കൊണ്ടായിരുന്നു തുടക്കം. തുടക്കകാലത്ത് ഷോറൂമൊന്നും ഉണ്ടായിരുന്നില്ല. ഉപഭോക്താക്കളെ നേരിട്ടു കണ്ടെത്തിയായിരുന്നു വിൽപന. അതിനായി തിരുവനന്തപുരം മുതൽ കാസർഗോഡു വരെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു വെന്ന് മോളി പറയുന്നു.

വജ്രം പോലെയോ വജ്രത്തെക്കാളധി കമോ മോളി പ്രാധാന്യം നൽകുന്ന ഒന്നുണ്ട്. വ്യക്തി ബന്ധങ്ങൾക്ക്. തന്‍റെ പക്കൽ എത്തുന്ന ഉപഭോക്താക്കളെ കണ്ടു മറക്കാനുള്ളതല്ല എന്നാണ് മോളി പറയുന്നത്. അതുകൊണ്ടു തന്നെ ആദ്യകാലങ്ങളിലെ ഉപഭോക്താക്കളും അവരുടെ മക്കളും എല്ലാം മോളിയുടെ അടുത്തേക്ക് ഇപ്പോഴും എത്തുന്നു.


പത്തു വർഷം മുന്പ് പനന്പിള്ളി നഗറിലാണ് ആദ്യത്തെ ഷോറൂം തുറന്നത്. അതിനുശേഷം ആറുമാസം മുന്പ് കോഴിക്കോടും ഒരു ഷോറൂം ആരംഭിച്ചു. ഡിസൈനർ ഡയമണ്ട് ജ്വല്ലറി ഷോറൂമാണ് രണ്ടിടത്തും ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മോഡലുകൾ എപ്പോഴും ലഭ്യമാക്കാൻ ഇവർ ശ്രദ്ധിക്കാറുണ്ട്. നേരത്തെ ഡിസൈൻ ചെയ്തു വെയ്ക്കുന്ന ആഭരണങ്ങളുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ താൽപര്യ പ്രകാരം ചെയ്യുന്നതുമുണ്ട്.
എണ്‍പതു ശതമാനം ആളുകളും അവരുടെ ഇഷ്ടപ്രകാരം ആഭരണങ്ങൾ ഡിസൈൻ ചെയ്യിക്കുകയാണ് ചെയ്യാറ്. സ്വന്തമായി നിർമാണ യൂണിറ്റുള്ളതുകൊണ്ട് ആ നേട്ടം കൂടി ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കുന്നുണ്ടെന്ന് മോളി പറയുന്നു. കാരണം വിലയിൽ കുറവുണ്ടാകും, നല്ല ഗുണമേൻമ ഉറപ്പാക്കാൻ സാധിക്കും, ഉപഭോക്താക്കൾക്ക് ബജറ്റിനനുസരിച്ച് ആഭരണങ്ങൾ ലഭ്യമാകുകയും ചെയ്യും.

അമ്മയ്ക്കൊപ്പം മകളും

മകൾ നിലീന കുഞ്ഞുന്നാൾ മുതൽ അമ്മയുടെ ബിസിനസ് ജീവിതം കണ്ടാണ് വളരുന്നത്. പക്ഷേ, മോളിയോടൊപ്പം ചേർന്നിട്ട് രണ്ടു വർഷമാകുന്നതേ യുള്ളു. പക്ഷേ, അതിനു മുന്പും തന്നാലാവും വിധം അമ്മയെ ബിസിനസിൽ സഹായിച്ചിരുന്നു വെന്ന് നിലീന പറയുന്നു.
ലെയോള കോളേജിലാണ് നിലീന എംബിഎ പഠിച്ചത്. അതിനുശേഷം ചില മൾട്ടിനാഷണൽ കന്പനികളിൽ ജോലി ചെയ്തിരുന്നു.

അമ്മയ്ക്കൊപ്പം ചേരാം എന്നു തീരുമാനിച്ചതോടെ ബോംബെ ജെ.കെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജ്വല്ലറി ഡിസൈനിംഗ് പഠിച്ചു. ഇന്ന് അഡോണ ഡയമണ്ടിലെ ചീഫ് ഡിസൈനറാണ് നിലീന.

ബജറ്റിലൊതുങ്ങുന്ന ആഭരണ ശേഖരം

അഡോണ ആരംഭിക്കുന്പോൾ ഡയമണ്ട് പ്രചാരത്തിലായി വരുന്നതേയുണ്ടായി രുന്നുള്ളു. സ്വർണമായിരുന്നു പ്രാധാനം. അതുകൊണ്ടു തന്നെ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിച്ചു കൊണ്ടു വരിക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആദ്യ കാലങ്ങളിൽ ഷോറൂം ഇല്ലാത്തതും ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ആ പ്രശ്നങ്ങളൊന്നുമില്ല.മോളി പറയുന്നു.
കേരളത്തിൽ എല്ലായിടത്തു നിന്നും ബംഗളൂരുവിൽ നിന്നും വിദേശമലയാളികൾ തുടങ്ങിയവരെല്ലാം തന്നെ ഇന്ന് ഉപഭോക്താക്കളായുണ്ട്. ഫ്രാഞ്ചൈസികൾ ആരംഭിക്കാനാണ് ഇവർ താൽപര്യപ്പെടുന്നത്. കൂടാതെ ഒരു ഡിസൈനിംഗ് സ്റ്റുഡിയോ കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ബജറ്റിലൊതുങ്ങുന്ന തരത്തിലുള്ള ആഭരണ ശേഖരമാണ് ഈ അമ്മയും മകളും ഒരുക്കുന്നത്. അയ്യായിരം രൂപ മുതൽ 15 ലക്ഷം രൂപ വരെയുള്ള ആഭരണങ്ങളുണ്ട്.
എറണാകുളത്ത് നാലു പേരും കോഴിക്കോട് അഞ്ചു പേരും ജോലി ചെയ്യുന്നുണ്ട്. നിർമാണ യൂണിറ്റിൽ 12 ജെമോളജിസ്റ്റുകളുണ്ട്. കൂടാതെ ഒരു ഷോറൂം മാനേജറും മാനുഫാക്ച്ചറിംഗ് യൂണിറ്റ് മാനേജരുമുണ്ട്.