ചുവടുമാറ്റവുമായി കെൽ
ചുവടുമാറ്റവുമായി കെൽ
Saturday, January 13, 2018 3:05 PM IST
വീടു പണി തുടങ്ങിയാൽ കൈയിൽനിന്നു പണം ഒഴുകിപ്പോകുന്നത് അറിയുകയില്ല. പ്രത്യേകിച്ചും വീടിന്‍റെ അകത്തളങ്ങളുടെ പണി നടക്കുന്പോൾ. ഇതോടൊപ്പം വീടു വപണി പ്രതീക്ഷിച്ചതിനെക്കാൾ കാലം നീണ്ടു നീണ്ടു പോയാലോ? ചെലവും ഉയരുന്നു. മുടക്കിയ മുതലിൽനിന്നു വരുമാനമൊന്നുമില്ലെ ന്നു മാത്രമല്ല വായ്പ എടുത്തിട്ടുണ്ടെങ്കിൽ പലിശയും നൽകണം. വാടകയ്ക്കാണ് താമനസമെങ്കിൽ വീട്ടു വാടകയും കണ്ടെത്തണം.

സമയത്തു തൊഴിലാളികളെ കിട്ടാത്തത്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങിയ പല കാരണങ്ങൾകൊ ണ്ടാകും വീടു പണി താമസിക്കുന്നത്. അതിനു പരിഹാരമുണ്ടാ യലോ...
നിരവധി ആളുകൾ ആഗ്രിഹിക്കുന്ന കാര്യമാണിത്. വീടിന്‍റെ പണി തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ അതു പൂർത്തിയാക്കി താമസം തുടങ്ങുക.

ഇതിനൊരു പരിഹാരവുമായി എത്തുകയാണ് കേരള ഇലക്ട്രിക്കൽസ് ആൻഡ് അലയഡ് എൻജിനീയറിംഗ് ലിമിറ്റഡ് എന്ന കെൽ. വീടുകളുടെ പണി വേഗം പൂർത്തിയാക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് കെൽ ലഭ്യമാക്കുന്നത്.

""പ്രത്യേക സാങ്കേതിക വിദ്യ സംവിധാനത്തിലൂടെ വേഗത്തിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കാനുള്ള പദ്ധതിയാണ് കെൽ ആവിഷ്കരിക്കുന്നത്. അതിനായി ഒരു സാങ്കേതിക വിദ്യ പങ്കാളിയെക്കൂടി കെൽ കണ്ടെത്തിയിട്ടുണ്ട്.'' കേരള ഇലക്ട്രിക്കൽസ് ആൻഡ് അലയിഡ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ റിട്ടയേഡ് കേണൽ ഷാജി എം വർഗീസ് കന്പനിയുടെ പുതിയ ചുവടുവെയ്പ്പുകളെക്കുറിച്ച് പ്രതീക്ഷയോടെ പറയുന്നു.

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഉടനേ പ്രതിരോധ മേഖലയിൽ ജോലിയിൽ പ്രവേശിച്ച ഷാജി എം വർഗീസ് ഇരുപത്തിയെട്ടു വർഷത്തോളം പ്രതിരോധ മേഖലയിൽ ജോലി ചെയ്തതിനുശേഷമാണ് കെല്ലിന്‍റെ സാരഥിയായി 2016 ൽ ചുമതലയേൽ ക്കുന്നത്.

ലക്ഷ്യം മികച്ച സേവനദാതാവ്

ട്രാൻസ്ഫോർമറുകൾ, ആൾട്ടർനേറ്റുകൾ, റെഗുലേറ്ററുകൾ എന്നിവയുടെ നിർമാണത്തിനും വിതരണത്തിനുമൊപ്പം മത്സരം അധികം ഇല്ലാത്ത മേഖലകളിലേക്ക് വൈവിധ്യവത്കരണത്തിലൂടെ പ്രവേശിക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. സോളാർ എനർജി,സ്മാർട് മീറ്റർ, ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ട്രാക്ഷൻ മോട്ടർ, സ്മാർട് ട്രാൻസ്ഫോർമറുകൾ എന്നിങ്ങനെയാണ് കന്പനി വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ.
കേന്ദ്ര സർക്കാരിന്‍റെ പുതിയ പദ്ധതിയാണ് 500 യൂണിറ്റ് മുതൽ മുകളിലോട്ട് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സ്മാർട് മീറ്റർ നൽകുക എന്നത്. പടിപടിയായി ചെറിയ ഉപഭോക്താക്കൾക്കും സ്മാർട് മീറ്റർ ലഭ്യമാക്കും. നിലവിൽ വലിയ മത്സരം ഈ രംഗത്തില്ല. അതുകൊണ്ടു തന്നെ മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കിയാൽ വിപണിയിൽ സ്ഥാനം ഉറപ്പിക്കാൻ കെല്ലിന് സാധിക്കും എന്നാണ് ഷാജി എം വർഗീസിന്‍റെ അഭിപ്രായം.

ഡാം സുരക്ഷയ്ക്കായി നൂതന സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ ചെറിയ ചലനങ്ങൾ പോലും അറിയാനും വേണ്ട മുൻകരുതലുകളെ ടുക്കുവാനും ഡാമിന്‍റെ സുരക്ഷയും ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷയും ഉറപ്പാക്കാനും സാധിക്കും.

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നല്ല പ്രാധാന്യം നൽകുന്നുണ്ട്. പ്രത്യേകിച്ച് വീടുകളുടെ നിർമാണത്തിന്. ചെലവുകുറഞ്ഞ വീടുകളുടെ നിർമ്മാണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വലിയ തോതിൽ പ്രാധാന്യം നൽകുന്നുണ്ട്. ഇത് കെല്ലിനെ സംബന്ധിച്ച് നേട്ടമാകും.’’ കേണൽ ഷാജി ചൂണ്ടിക്കാട്ടുന്നു.
വൈവിധ്യമാർന്ന മേഖലകളിലെ പ്രവർത്തനത്തിലൂടെ ആഗോളതലത്തിൽ തന്നെ നല്ല സേവന ദാതാവാകുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാതികരിക്കാ നാവശ്യമായ എഞ്ചിനീയർമാരും തൊഴിലാളികളും കെല്ലിനുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്താണ് കെൽ

സംസ്ഥാന സർക്കാരിനു കീഴിൽ വരുന്ന പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽസ് ആൻഡ് അലയിഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ്(കെഇഎൽ)1964 ലാണ് ആരംഭിക്കുന്നത്. നാല് നിർമാണയൂണിറ്റുകളാണ് കന്പനിക്കുള്ളത്. പ്രസരണ വിതരണാവശ്യത്തിനുമുള്ള ട്രാൻസ്ഫോർമറുകൾ നിർമിക്കുന്ന എറണാകുളത്ത് മാമലയിലുള്ള യൂണിറ്റ്, ഇവിടെ തന്നെയുള്ള വ്യവസായ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, സോളാർ പവർ പ്ലാന്‍റുകൾ, ഡാമുകളുടെ ഷട്ടറുകൾ, പെൻസ്റ്റോക് പൈപ്പുകൾ, തൂക്കുപാലങ്ങൾ, നടപ്പാലങ്ങൾ, വാഹനങ്ങൾ പോകുന്ന പാലങ്ങൾ എന്നിവ നിർമിക്കുന്ന സ്ട്രക്ച്ചറൽ ഡിവിഷൻ. മലപ്പുറം ജില്ലയിലെ എടരിക്കോടുള്ള കാസ്റ്റ് റെസിൻ ട്രാൻസ്ോർമർ യൂണിറ്റ്. ട്രെയിനുകൾക്കാവശ്യമായ ഓൾട്ടർനേറ്റുകളും ഡീസല് ജനറേറ്ററുകളും റെഗുലേറ്ററുകളും നിർമിക്കുന്ന കുണ്ടറയിലെ യൂണിറ്റ് എന്നിവ.


ട്രാൻസ്ഫോർമറുകൾ പൊതു മേഖലയക്കു നിർമിച്ചു നൽകുന്നതോടൊപ്പം സ്വാകര്യ മേഖലയ്ക്കും കന്പനി ആവശ്യാനുസരണം നിർമിച്ചു നൽകുന്നുണ്ട്. ഓൾട്ടർനേറ്റുകൾ റെഗുലേറ്ററുകൾ എന്നിവ റെയിൽവേയ്ക്കു നൽകുന്ന അംഗീകൃത നിർമാതാക്കളുമാണ്.നാല് നിർമാണ യൂണിറ്റുകൾക്കു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മെട്രോസിറ്റികളിലും വിൽപ്പന യൂണിറ്റുകളുമുണ്ട്. അഡ്വക്കറ്റ് വർക്കല ബി. രവികുമാറാണ് കന്പനിയുടെ ചെയർമാൻ.

ഉപഭോക്താക്കൾ, സേവനങ്ങൾ

വൈദ്യുത ബോർഡുകൾ, വൈദ്യുത പദ്ധതികൾ, പ്രതിരോധ മേഖല, റെയിൽവേ തുടങ്ങിയവരാണ് പ്രധാന ഉപഭോക്താക്കൾ. കേരളത്തിനു പുറമേ കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കും സേവനങ്ങളും ഉത്പന്നങ്ങളും കെൽ നൽകുന്നുണ്ട്. ട്രാൻസ്ഫോർമറുകൾ, ആൾട്ടർനേറ്റുൾ എന്നിവയുടെ നിർമാണത്തിനും വിൽപ്പനയ്ക്കും പുറമേ എസ് സി, എസ്ടി വിഭാഗക്കാർക്കവശ്യമായ സ്കൂളുകൾ, വർക്കിംഗ് വുമണ്‍സ് ഹോസ്റ്റലുകൾ, പാലങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളും കന്പനി ഏറ്റെടുത്തു നടത്തുന്നുണ്ടെന്ന് ഷാജി എം വർഗീസ് പറഞ്ഞു.

കെഎസ്ഇബിക്കു വേണ്ടി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് അടുത്തകാലത്ത് സോളാർ പവർപ്ലാന്‍റ് നിർമ്മിച്ചു നൽകിയിരുന്നു. ടൂറിസം മേഖലയിൽ ധാരാളം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിന്‍റെ ഭാഗമായി നിരവധി പാലങ്ങൾ നിർമിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഇഞ്ചതൊട്ടി, തൃശൂർ ജില്ലയിലെ തുംന്പൂർമൂഴി, പത്തനംതിട്ട ജില്ലയിലെ മൈലപ്പടി എന്നിവയെല്ലാം കെൽ നിർമിച്ച പാലങ്ങളിൽ ചിലതാണ്. എറണാകുളത്തെ സുഭാഷ് പാർക്കിനുള്ളിലെ ചിൽഡ്രൻസ് പാർക്കിന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ചുമതലയും കെല്ലിനാണ്.
പിഎസ് സിക്ക് ആവശ്യമായ ഓണ്‍ലൈൻപരീക്ഷ കേന്ദ്രങ്ങളുടെ നിർമാണം പുനരുദ്ധാരണം എന്നീ പ്രവർത്തനങ്ങളും കെൽ ചെയ്തു നൽകുന്നുണ്ട്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലെല്ലാം പരീക്ഷ കേന്ദ്രങ്ങൾ ചെയ്തിട്ടുണ്ട്.

2020 ൽ 500 കോടി വരുമാനം

2017-18 വർഷത്തിൽ നാല് ഡിവിഷനുകളിൽ നിന്നും 150 കോടി രൂപയുടെ വിറ്റുവരവാണ് കന്പനി പ്രതീക്ഷിക്കുന്നത്. ഇത് 2018-19 ൽ ഇരട്ടിയാക്കി 300 കോടിയിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നു. 2020 ആകുന്പോഴേക്കും 500 കോടി രൂപയുടെ വിറ്റുവരവാണ് കന്പനിയുടെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷത്തെക്കാൾ പ്രവർത്തനങ്ങളും മറ്റും മെച്ചപ്പെടുന്നുണ്ട്. ഈ മികവ് വരും വർഷങ്ങളിലും പിന്തുടരാനുള്ള ശ്രമത്തിലാണ് കെല്ലിലെ മുഴുവൻ ജീവനക്കാരും. അതുകൊണ്ടു തന്നെ ആ ലക്ഷ്യത്തിൽ എത്തിച്ചേരും എന്നു തന്നെയാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

എലക്സ് 2017

എലക്സ് 2017 കേരളത്തിലെ പൊതു, സ്വകാര്യ മേഖലയിലുള്ള കന്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വ്യാവസായിക പ്രദർശനമാണ്. ഡിസംബർ 13 മുതൽ 15 വരെ നെടുന്പാശേരി സിയാൽ കണ്‍വെൻഷൻ സെന്‍ററിലാണ് പ്രദർശനം സംഘടിപ്പിച്ചിരുന്നത്.

കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിക്കുന്നത്. കെൽ, കെൽട്രോണ്‍, ട്രാക്കോ, ടെൽക് തുടങ്ങിയ പൊതു മേഖല കന്പനികളാണ് പ്രധാന പങ്കാളികൾ. പ്രദർശനത്തിൽ ബിടു ബി, ബിടുസി എന്നിവയ്ക്കും അവസരമുണ്ടാകും. ഉൗർജമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുമാത്രമുള്ള കന്പനികളും സംരംഭകരും മാത്രമാണ് ഇത്തവണത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിജയകരമായി പൂർത്തിയാക്കിയാൽ വരും വർഷങ്ങിലും പ്രദർശനം സംഘടിപ്പിക്കുവാനും ആഗോളതലത്തിലുള്ളവരെക്കൂടി പങ്കെടുപ്പിക്കുവാനും ഉദ്ദേശിക്കുന്നതായി ഷാജി എം വർഗീസ് പറഞ്ഞു. പ്രദർശനത്തിൽ ഏകദേശം 100 സ്റ്റാളുകളാണുള്ളത്.