കുവൈത്ത് യുദ്ധകാലത്ത് ദുബായിൽ തൊഴിൽ തേടിയെത്തിയ ഒരു ചെറുപ്പക്കാരൻ. കേവലം ഒരു പ്രവാസി തൊഴിലാളിയായി ജീവിക്കുന്നതിനുപരിയായി പാരന്പര്യമായി തന്‍റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ബിസിനസ് എന്ന ഇഷ്ടത്തെ ഏറെ ആവേശത്തോടെ സ്വന്തമാക്കി. കൈവെച്ച മേഖലകളിലെല്ലാം വിജയം നേടിക്കൊണ്ട് യാത്ര തുടങ്ങി.
വ്യപാര രംഗത്ത് സമാനതകളില്ലാതെ വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന അൽ മദീന ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടർ കണ്ണൂർ കടവത്തൂർ സ്വദേശി പൊയിൽ അബ്ദുള്ള എന്ന യുവ വ്യാപാരിയാണ് ദീർഘ വീക്ഷണത്തോടെ ജൈത്രയാത്ര നടത്തുന്നത്.
അൽ മദീന പകരം വെക്കാനില്ലാത്ത പേര്
ദുബായ് എന്ന സ്വപ്ന നഗരി ഉൾപ്പെടെ അറബ് രാജ്യങ്ങളിലെ മിക്ക നഗരങ്ങളിലേയും വിദേശികളും സ്വദേശികളുമായി ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ച വ്യാപാര ശൃംഖലയാണ് അൽ മദീന ഗ്രൂപ്. ഗ്രോസറി മുതൽ ഹൈപ്പർ മാർക്കറ്റുകൾ വരെ ഈ ബ്രാന്‍റിനു കീഴിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
വ്യപാര രംഗത്ത് സമാനതകളില്ലാതെ വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന അൽ മദീനയുടെ ഉയർച്ചക്കു പിന്നിൽ മാനേജിംഗ് ഡയറക്ടർ കണ്ണൂർ കടവത്തൂർ സ്വദേശി പൊയിൽ അബ്ദുള്ള എന്ന യുവ വ്യാപാരിയുടെ ദീർഘ വീക്ഷണം തന്നെയാണുള്ളതെന്ന് നിസംശയം പറയാം.
അറബ് രാജ്യങ്ങളിലെ വ്യാപാര ലോകത്ത് പൊയിൽ അബ്ദുള്ള എന്ന നാമം ഇന്ന് സുപരിചിതമാണ്. പാരന്പര്യത്തിന്‍റെ കരുത്തിൽ താൻ നേതൃത്വം നൽകുന്ന അൽ മദീനയെ വളർത്തി വലുതാക്കുന്നതോടൊപ്പം തന്നെ മറ്റ് വിവിധ മേഖലകളിലെ അര ഡസൻ സ്ഥാപനങ്ങളുടെ ചെയർമാൻ പദവിയും അബ്ദുള്ള വഹിക്കുന്നു.
ഫ്രിഡ്ജും ടിവിയുമുൾപ്പെടെ മുന്നൂറിലധികം ഉൽപ്പന്നങ്ങളുള്ള ക്ലിക്കോണ്‍ ഇലക്ട്രോണിക് ബ്രാൻഡ് അബ്ദുളളയുടെ നേതൃത്വത്തിൽ വിപണി കീഴടക്കി കഴിഞ്ഞിരിക്കുന്നു. മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും ഈ ബ്രാൻഡ് ഇന്ന് സുപരിചിതമാണ്. ചൈന, കൊറിയ, ഇന്ത്യ, മലേഷ്യ, തായ് വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്.
2016 ൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം രാജ്യത്തിന് നേടിക്കൊടുത്ത എസ്എം ഇ നൂറു കന്പനികളിൽ ഒന്നായി വളർന്ന മുംബൈയിലെ അൽ മദീന എക്സ്പോർട്ടിംഗ് കന്പനിയെ നയിക്കുന്നതും പൊയിൽ അബ്ദുള്ളയാണ്. യുഎഇയിലെ ടെലി കമ്മ്യൂണിക്കേഷൻ രംഗത്തെ ഇത്തിസ്വലാത്തിന്‍റെ പ്രീ പെയ്ഡ് കാർഡിന്‍റെ മൊത്ത വിതരണ ഏജൻസിയായ ടെക് ഓർബിറ്റ്, അൽ മദീന പ്രിന്‍റിംഗ് പ്രസ്്, ഓയാസീസ് ബേക്കറി, സ്റ്റുഡിയോ, അൽ ഹിന്ദ് എന്ന നാമത്തിലുള്ള ജ്വല്ലറി ശൃംഖലകളും അബ്ദുള്ളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ബംഗളുരുവിൽ നാൽപതിനായിരം ചതുരശ്രയടിയിൽ സജ്ജമാകുന്ന മാങ്കോ ബ്രാൻഡ് സൂപ്പർ മാർക്കറ്റ് പത്ത് മാസത്തിനുള്ളിൽ തുറന്നു കൊടുക്കാനുള്ള ഒരുക്കത്തിലാണ് അബ്ദുള്ളയിപ്പോൾ. ദുബായിൽ ആറ് മിനി മാളുകളാണ് നിലവിലുള്ളത്. മൂന്നെണ്ണത്തിന്‍റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയായി വരികയാണ്.
തുടക്കം സെയിൽസ്മാനായി
1990 ൽ കുവൈത്ത് യുദ്ധകാലത്താണ് അബ്ദുള്ള ദുബായിയിൽ എത്തുന്നത്. അന്ന് അമ്മാവനായ പൊട്ടങ്കണ്ടി അബ്ദുള്ളയുടെ ഒരു സൂപ്പർ മാർക്കറ്റിലെ സാധാരണ ജോലിക്കാരനായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്‍റെ തുടക്കം.വ്യപാര രംഗത്തെ പ്രാഥമിക പാഠങ്ങൾ പഠിക്കാനും മറ്റും ഇത് ഏറെ സഹായകരമായി. 1998 ൽ ഭാര്യ പിതാവായ പാക്കഞ്ഞി യൂസഫ് ഹാജിയുടെ സഹായത്തോടെ ദുബായിയിൽ ആദ്യത്തെ സൂപ്പർ മാർക്കറ്റ് ഒൗട്ട് ലെറ്റ് സ്ഥാപിച്ചു.ജീവിതത്തിന്‍റേയും ഇന്ന് വളർന്ന് പന്തലിച്ച് നിൽക്കുന്ന ബിസിനസ് സപര്യയുടേയും വഴിത്തിരിവ് അതായിരുന്നുവെന്ന് അബ്ദുള്ള പറയുന്നു. അൽ മദീന സത്യത്തിൽ എന്‍റെ ബ്രാൻഡല്ല. എന്‍റെ കുടുംബ ബ്രാൻഡ് ആണ്. വർഷങ്ങൾക്ക് മുന്പ് അൽ മദീന അത്രത്തോളം വലിയ ഗ്രൂപ്പ് ആയിരുന്നില്ല. ഒരുപാട് ഒൗട്ട് ലെറ്റുകൾ ദുബായിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുവെന്നുമാത്രം. ആദ്യത്തെ സൂപ്പർമാർക്കറ്റ് വിജയിച്ചപ്പോൾ തന്നെ കൂടുതൽ മദീന ഒൗട്ട് ലെറ്റുകൾ തുറന്നു.എല്ലാവരും നല്ല പിന്തുണയായിരുന്നു. അബ്ദുള്ള അൽ മദീന ഗ്രൂപ്പിന്‍റെ മാനേജിങ്ങ് ഡയറക്ടറായിട്ട് പത്ത് വർഷമായി. അതിനു ശേഷം തുടങ്ങിയ മറ്റു സ്ഥാപനങ്ങളുടേയെല്ലാം ചെയർമാൻ സ്ഥാനവും വഹിക്കുന്നു. അവ പിന്നീട് ഓരോ ബ്രാൻഡുകളായി വളരുകയായിരുന്നു.
സ്വന്തം സ്ഥാപനങ്ങളിലും പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലുമായി 6000 പേർക്ക് ഇദ്ദേഹം തൊഴിൽ നൽകുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വ്യാപാര ശൃംഖലകളുള്ള ഈ യുവ വ്യവസായിക്ക് മുന്നോട്ടുള്ള ഒരോ ചുവട് വയ്പിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടാണുള്ളത്.
മലേഷ്യയിൽ വ്യാപാരിയായിരുന്ന വല്ലുപ്പയുടെയും കോയന്പത്തൂരിൽ വ്യാപാരം നടത്തിയിരുന്ന പിതാവിന്‍റേയും ഉൾപ്പെടെ വ്യാപാര രംഗത്ത് മുന്നൂറു വർഷത്തിന്‍റെ പാരന്പര്യമാണ് അബ്ദുള്ളയുടെ കുടുംബത്തിനുള്ളത്. അതു കൊണ്ട് തന്നെ അബ്ദുള്ളയുടെ രക്തത്തിലും ബിസിനസ് അലിഞ്ഞു ചേർന്നിട്ടുണ്ട്.
ഒരു ബിസിനസുകാരനാകണമെന്നത് പഠനകാലത്തു തന്നെ തുടങ്ങിയ മോഹമായിരുന്നുവെന്ന് അബ്ദുള്ള പറയുന്നു...നല്ല വായനാശീലം വ്യാപാര രംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചിട്ടുണ്ട്. 2008 ലെ സാന്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സാധിച്ചത് വലിയ നേട്ടമായി തന്നെയാണ് അദേഹം കാണുന്നത്.
ദുബായിലെ സ്പോണ്‍സർ നൽകുന്ന പിന്തുണയും ബിസിനസിൽ ബോസ് പദവിയിൽ ഇരിക്കാതെ വിട്ടു വീഴ്ച മനോഭാവത്തോടെ സഹോദരങ്ങളുടെയും സഹപ്രവർത്തകരുടേയും ഉപദേശ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതും കൃത്യനിഷ്ഠയും സത്യസന്ധതയുമാണ് തന്‍റെ ജീവിത വിജയത്തിനു കാരണമെന്ന് അബ്ദുള്ള പറയുന്നു.
തുടർച്ചയായി രണ്ട് തവണ യുഎഇയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കന്പനിയായ ഇത്തിസ്വലാത്തിന്‍റെ ബെസ്റ്റ് അച്ചീവ്മെന്‍റ് അവാർഡും കൈരളി ചാനലിന്‍റെ 2015 ലെ ബിസിനസ് എക്സലൻസി അവാർഡും മഷ് രിക് ബാങ്കിന്‍റെ ബെസ്റ്റ് കസ്റ്റമർ പുരസ്കാരവും അബ്ദുള്ളയെ തേടിയെത്തിയിട്ടുണ്ട്.
എല്ലാവരിലും റോൾ മോഡലിനെ കാണുന്നു
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പരിചയപ്പെടുന്നവരെല്ലാം തനിക്ക് റോൾ മോഡലുകളാണെന്നു പറയുന്ന അബ്ദുള്ളയുടെ മുഖമുദ്ര ലാളിത്യമാണ്. മിഡിൽ ഈസ്റ്റിലെ വ്യാപാര രംഗത്ത് കുതിച്ചുയരുന്പോഴും അബ്ദുള്ളയുടെ ലാളിത്യത്തിനു മാറ്റമില്ല. നാട്ടിലെത്തുന്പോൾ സാധാരണക്കാരെ പോലെ മുണ്ടും ഷർട്ടും ധരിച്ച്, തന്നെ കാണനെത്തുന്ന ഓരോ മനുഷ്യരോടും വലുപ്പ ചെറുപ്പമില്ലാതെ പ്രസന്നതയോടെയും ചെറു പുഞ്ചിരിയോടെയും ഇടപഴകുവാൻ അബ്ദുള്ളയ്ക്ക് മടിയില്ല. അതുകൊണ്ടുതന്നെ നാട്ടുകാർ ഏറെ പ്രിയപ്പെട്ടവനായി അബ്ദുള്ളയെ കാണുന്നു.
ലാളിത്യം മാത്രമല്ല മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ഏറെയാണ്. മറ്റുള്ളവരെ കൈ അയച്ചു സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. എല്ലാവരിലും റോൾമോഡലിനെ കാണുന്നുണ്ടെങ്കിലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് സ്വന്തം ഉമ്മ തന്നെയാണെന്നു ഒരു നിമിഷനേരത്തെ സംശയംപോലുമില്ലാതെ അബ്ദുള്ള പറയുന്നു.
കൂട്ടായ്മയുടെ ചിത്രം
കണ്ണൂർ ജില്ലയിലെ കടവത്തൂരിലുള്ള പൊയിൽ മായൻകുട്ടിയുടേയും പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തുവിന്റേയും മകനാണ് അബ്ദുള്ള പൊയിൽ. പ്രഥാമിക വിദ്യഭ്യാസം കഴിഞ്ഞ് സർസ്സയ്യിദ് കോളേജിലെ പഠന ശേഷം 1990 ലാണ് ദുബായിലെത്തിയത്. ഗൾഫ് മോഹവുമായി ദുബായിലെത്തി തൊഴിലാളിയുടെ റോളിൽ നിന്ന് പടിപടിയായ വളർച്ചയിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നത് ഇദ്ദേഹത്തിന്റെ വിജയത്തിന് മാറ്റു കൂട്ടുന്നു. തലശേരിക്കടുത്ത് കടവത്തൂർ ഇരഞ്ഞിയിൻ കീഴിൽ റൂട്ടിൽ പൊയിൽ എന്ന നാമത്തിൽ അഞ്ചുവരെ വീടുകൾ കാണാം. ഇരഞ്ഞിയിൻകീഴിൽ പൊയിൽമൂന്നിലാണ് അബ്ദുളളയും കുടുംബവും താമസിക്കുന്നത്. പൊയിൽ ഒന്ന് അബ്ദുള്ളയുടെ മാതാപിതാക്കൾ താമസിക്കുന്ന തറവാടാണ്. മറ്റുള്ളവ സഹോദരങ്ങളുടെ വീടുകളാണ്. ഇത് ഈ കുടുംബത്തിന്റെ കൂട്ടായ്മയുടെ ചിത്രം നമുക്ക് നൽകും.
മുഹമ്മദ്, അഷറഫ്, അസ്ലം, അർഷാദ്, അൻസാർ എന്നീ സഹോദരങ്ങളും നസീറ എന്ന സഹോദരിയുമാണ് അബ്ദുള്ളയ്ക്കുള്ളത്. സഹോദരങ്ങളെല്ലാം അബ്ദുള്ളയ്ക്കൊപ്പം വ്യാപാര വ്യവസായ രംഗത്തുണ്ട്.ഭാര്യ സമീന. മുഹമ്മദ് ഷാസിൽ, ഫാത്തിമ നഷ, വാഫി അബ്ദുള്ള, ഹയ അബ്ദുള്ള, ഹെസ്സ എന്നിവരാണ് അബ്ദുള്ള സമീന ദന്പതികളുടെ മക്കൾ.
നവാസ് മേത്തർ