കാർഷികമേഖലയ്ക്ക് ചരക്കു സേവന നികുതി (ജിഎസ്ടി) പ്രത്യേക സഹായമൊന്നും ചെയ്യുന്നില്ല. എന്നാൽ, ചില്ലറ ഉപദ്രവങ്ങൾ വരുന്നുണ്ടു താനും. ചില ഉപദ്രവങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധക്കുറവു മൂലം വരുന്നതാണ്.
കാർഷികോത്പന്നങ്ങളും വിത്തുകളും ജിഎസ്ടിഎ വലയിൽ വരുന്നില്ല. ധാന്യങ്ങൾ തുടങ്ങി പച്ചക്കറികൾ വരെ ഒന്നിനും നികുതിയില്ല.
സെസ് ഇല്ല
ഇപ്പോൾ ധാന്യങ്ങൾ മിച്ചമായ സംസ്ഥാനങ്ങളിൽ അവയ്ക്കു പല പേരുകളിൽ സെസ് ഉണ്ട്. മാർക്കറ്റിൽ വിൽക്കുന്ന ധാന്യത്തിനാണു സെസ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഇതുണ്ട്. 12 ശതമാനത്തോളമാണ് ഈ സെസ്. ഇതിനു പുറമേ മാർക്കറ്റിൽ ഇടത്തട്ടുകാർക്കു കമ്മീഷനും (അർഹാതിയ) നല്കണം.
ജിഎസ്ടി വരുന്പോൾ സെസ് ഇല്ലാതാകും. കമ്മീഷൻ തുടർന്നേക്കും. സെസ് ഇല്ലാതാകുന്പോൾ ധാന്യവിലയിൽ അല്പം കുറവു വരും.
സെസ് ഇല്ലാതാകുന്നതോടെ സ്വകാര്യ മില്ലുകാരും സ്വകാര്യ ഭക്ഷ്യോത്പന്ന കന്പനികളുമൊക്കെ മാർക്കറ്റിൽനിന്നു ധാന്യങ്ങൾ വാങ്ങാനെത്തും.
ഭക്ഷ്യസുരക്ഷയ്ക്കായി ധാന്യങ്ങൾ വാങ്ങി സംഭരിക്കുന്ന ഫുഡ് കോർപറേഷനും സെസ് കുറയുന്നതു നേട്ടമാകും. വർഷം 6000 കോടി മുതൽ 8000 കോടി വരെ അവർക്കു നേട്ടമുണ്ടാകും.
പാട്ടകൃഷിക്കു പ്രശ്നം
ജിഎസ്ടി നിയമത്തിലെ ഒരു അപാകത പാട്ടകൃഷിയെ സംബന്ധിച്ചാണ്. കൃഷിക്കാരന്റെ നിർവചനം സിജിഎസ്ടി നിയമം 2(7) വകുപ്പ് പ്രകാരം നേരിട്ടോ തൊഴിലാളികളെ ഉപയോഗിച്ചോ സ്വന്തം ആവശ്യത്തിനോ വിൽക്കാനോ ആയി കൃഷി ചെയ്യുന്നയാൾ എന്നാണ്.
ഈ നിർവചനം അനുസരിച്ചു ഭൂമി പാട്ടത്തിനു നല്കുന്പോൾ ലഭിക്കുന്ന പാട്ടത്തുക ജിഎസ്ടിക്കു വിധേയമാകണം. അതു വലിയ അളവിൽ ഭൂമി പാട്ടത്തിനു നല്കുന്ന കർഷകർക്കു പ്രശ്നമാകുമെന്നു നികുതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പാട്ടത്തുക 20 ലക്ഷം രൂപ കവിയുന്നതുവരെ ജിഎസ്ടി ബാധ്യത വരില്ലെന്നാണു നികുതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പാട്ടത്തിനു നല്കുന്നതു കാർഷിക പ്രവൃത്തിയായിരുന്നെങ്കിൽ പാട്ടത്തുക കാർഷിക വരുമാനമാകുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഭൂമി ഉപയോഗത്തിനു നല്കുന്നതിന്റെ പ്രതിഫലമാണ് ഇപ്പോഴത്തെ നിർവചന പ്രകാരം പാട്ടത്തുക.
ട്രാക്ടർ വില കൂടും
കൃഷിയുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ, ഉപകരണങ്ങൾ, കീടനാശനികൾ, രാസവളം തുടങ്ങിയവയുടെ നികുതിനിരക്കിലും കർഷകർ അതൃപ്തരാണ്. ട്രാക്ടറിനും മറ്റു യന്ത്രങ്ങൾക്കും കാർഷികോപകരണങ്ങൾക്കും വളത്തിനും കീടനാശിനിക്കുമൊക്കെ വില കൂടുന്ന നിലയിലാണ് നികുതി.
ട്രാക്ടർ വില 25,000 രൂപയെങ്കിലും വർധിക്കുന്ന വിധമാണു നികുതി നിശ്ചയിച്ചത്. ട്രാക്ടറിനു 12 ശതമാനമേ നികുതിയുള്ളൂ. എന്നാൽ, ട്രാക്ടർ നിർമിക്കാൻ ആവശ്യമായ സാമഗ്രികൾക്കെല്ലാം (എൻജിൻ, ഗിയർ, സിസ്റ്റം, ആക്സിൽ, സെന്റർ ഹൗസിംഗ്, ടയർ) 28 ശതമാനമുണ്ട് ജിഎസ്ടി. ട്രാക്ടറിൽ മാത്രം ഉപയോഗമുള്ള പിൻചക്രം, വീൽ എന്നിവയ്ക്കും മാത്രമേ കുറഞ്ഞ നിരക്കുള്ളൂ. ഈ നികുതിഘടന ട്രാക്ടർ നിർമാതാക്കളുടെ പ്രവർത്തന മൂലധനം 1600 കോടി രൂപ കണ്ടു വർധിപ്പിക്കും.
കൃഷിക്കു വേണ്ട മറ്റു വലിയ യന്ത്രങ്ങൾക്കു 12 ശതമാനമേ ജിഎസ്ടി ഉള്ളൂ. എന്നാൽ, ഉപകരണങ്ങൾക്ക് 28 ശതമാനം വരും. ട്രാക്ടറിനു നിലവിൽ എക്സൈസ് ഡ്യൂട്ടി ഇല്ല. വാറ്റ് നാലും അഞ്ചും ശതമാനമേ ഉണ്ടായിരുന്നൂള്ളൂ. ഇതാണു 12 ശതമാനത്തിലേക്കു കൂടുന്നത്.
വളം, കീടനാശിനി
രാസവളങ്ങളും എക്സൈസ് ഡ്യൂട്ടി ഇല്ലാത്തവയായിരുന്നു. വാറ്റ് ചിലയിടങ്ങളിൽ എട്ടും മറ്റു ചിലയിടങ്ങളിൽ അഞ്ചും ആയിരുന്നു. ചില സംസ്ഥാനങ്ങളിൽ വാറ്റ് ഇല്ല. ഇതു 12 ശതമാനം ജിഎസ്ടി ആകുന്പോൾ വിലവർധന തീർച്ച. കീടനാശിനികൾക്കും വിള സംരക്ഷണത്തിനുള്ള മറ്റു സാധനങ്ങൾക്കും 18 ശതമാനമാണു ജിഎസ്ടി. ഇവയ്ക്കും വില കൂടും.