സച്ചിയുടെ സിനിമായാത്രകൾ....
സച്ചിയുടെ സിനിമായാത്രകൾ....
Wednesday, March 1, 2017 2:47 AM IST
ഹൈക്കോടതിയി ലെ പേരെടുത്ത അഭിഭാഷകനായിരുന്നപ്പോഴും സച്ചിയുടെ മനസു നിറയെ സിനിമയായിരുന്നു. ഒരുപിടി പ്രമുഖ കേസുകളിൽ വിജയിച്ച് കരിയറിൽ തിളങ്ങി നിന്ന സമയത്താണ് വക്കീൽ കുപ്പായം ഉപേക്ഷിച്ച് തന്റെ സ്വപ്നമായ സിനിമയിലേക്കു സച്ചി എത്തിയത്. കേസും കാര്യങ്ങളുമെല്ലാം ജൂനിയേഴ്സിനെ ഏൽപിച്ചു കൊടുത്ത് തിരക്കഥാകൃത്തായി സിനിമയിൽ രംഗപ്രവേശം. ഹൈക്കോടതിയിൽ നിന്നു തന്നെ പരിചയപ്പെട്ട സേതുവുമൊത്ത് ഒരുപറ്റം ഹിറ്റു സിനിമകൾക്ക് തിരക്കഥയൊരുക്കി. പിന്നീട് അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും താൻ പിന്നിലല്ല എന്നു തെളിയിച്ചു. ഇപ്പോൾ സച്ചി ഏറെ തിരക്കിലാണ്. ഈ വർഷം മൂന്നു സിനിമകൾക്കാണ് സച്ചി തിരക്കഥയെഴുതുന്നത്. ഒപ്പം സംവിധാനം ചെയ്യാനുള്ള ഒട്ടേറെ പ്രോജക്ടുകൾ. ഒരു തിരക്കഥ പൂർത്തിയായതിനുശേഷം മാത്രം അടുത്തതിലേക്ക് കടക്കുന്ന എഴുത്തുകാരൻ, സെറ്റിലിരുന്ന് അപ്പപ്പോൾ തിരക്കഥയെഴുതി സംവിധായകനു കൊടുക്കാൻ ഇഷ്ടപ്പെടാത്തയാൾ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഈ കൊടുങ്ങല്ലൂരുകാരനുണ്ട്. മലയാളസിനിമ ഏറെ പ്രതീക്ഷയോടെ നോക്കുന്ന സച്ചി തന്റെ സിനിമായാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു....

ആദ്യം അഭിഭാഷകൻ പിന്നീട് സിനിമയിലേക്ക്... സിനിമയായിരുന്നോ ലക്ഷ്യം?

സ്കൂളിലും കോളജിലും സജീവ നാടക പ്രവർത്തനത്തിലുണ്ടായിരുന്നു. ഫിലിംസൊസൈറ്റിയിലും പ്രവർത്തിച്ചിരുന്നു. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നൂറോളം സ്റ്റേജിൽ അഭിനയിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റിയിലെ പ്രവർത്തനം ഒട്ടേറെ ലോക ക്ലാസിക്കുകൾ കാണാൻ അവസരം നൽകി. അന്നേ തുടങ്ങിയതാണ് സിനിമാ കമ്പം. അത്യാവശ്യം എഴുത്തുണ്ടായിരുന്നു. സിനിമാ സംവിധാനമായിരുന്നു താൽപര്യം. പൂനാഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായിരുന്നു മോഹം. പക്ഷേ ചേട്ടൻ വിട്ടില്ല. അച്ഛൻ മരിച്ചതിനാൽ ചേട്ടനാണ് ഞങ്ങളുടെ ഗാർഡിയനായത്. സിനിമ എന്നാൽ കള്ളും കഞ്ചാവും എന്നൊരു ധാരണയായിരുന്നു ചേട്ടന്. ബാങ്കിൽ ജോലി കിട്ടാനായി ചേട്ടന്റെ നിർബന്ധത്തിന് വഴങ്ങി സി.എ.യ്ക്ക് പഠിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് എൽ.എൽ.ബിക്കു ചേർന്നത്. എൽ.എൽ.ബി കഴിഞ്ഞപ്പോഴേക്കും ചേട്ടന്റെ ബിസിനസ് തകർന്നു പ്രശ്നങ്ങളായി. പ്രാക്ടീസ് ചെയ്യേണ്ടത് അത്യാവശ്യമായി. അങ്ങനെയാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. മൂന്നുകൊല്ലമായപ്പോഴേക്കും സ്വന്തമായി ഓഫീസ് ഇട്ടു. അതിനിടയിലാണ് സേതുവിനെ പരിചയപ്പെട്ടത്. എന്റെ ഓഫീസ് മാറേണ്ടി വന്നപ്പോൾ സേതുവിന്റെ ബിൽഡിംഗാണ് ഒരു സുഹൃത്തു വഴി ലഭിച്ചത്. സേതു ആക്ടീവ് പ്രാക്ടീസ് ചെയ്യുന്നില്ലായിരുന്നു. വൈകുന്നേരങ്ങളിൽ തുടങ്ങിയ സിനിമാ ചർച്ച പിന്നീട് കഥാ ചർച്ചയിലേയ്ക്ക് വഴിമാറി. അങ്ങനെയാണ് റോ ബിൻഹുഡ് എന്ന സ്ക്രിപ്റ്റ് എഴുതിയതും അത് സംവിധാനം ചെയ്യാൻ തീരുമാനിച്ചതും. അരുണിനേയും അതുൽ കുൽക്കർണിയേയും പ്രധാന അഭിനേതാക്കളാക്കി. പടത്തിന്റെ പൂജയും നടന്നു. പക്ഷേ വിതരണക്കാരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ചിത്രം നടന്നില്ല. അങ്ങനെ സംവിധാനം തൽക്കാലം മാറ്റിവച്ചു.

എഡിറ്റർ രഞ്ജൻ എബ്രഹാം എന്റെ സുഹൃത്താണ്. രഞ്ജനാണ് പറഞ്ഞത് തിരക്കഥാകൃത്തുക്കളെ ഇൻഡസ്ട്രിക്ക് ഏറെ ആവശ്യമുണ്ട്. തിരക്കഥാകൃത്തായി ഒരു എൻട്രി ലഭിച്ചതിനുശേഷം സംവിധാനത്തിലേക്കു തിരിയുന്നതായിരിക്കും നല്ലതെന്ന്. അങ്ങനെ രഞ്ജനാണ് ജോഷിസാറുമായി പരിചയപ്പെടുത്തിയത്. ജോഷിസാറിന് റോബിൻഹുഡിന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. പൃഥ്വിരാജിനെ വച്ച് ആലോചിക്കാം എന്നു പറഞ്ഞു. അന്ന് ജോഷി സാർ ജന്മം എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതു കഴിഞ്ഞതിനുശേഷം ഈ ചിത്രം ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ കുറച്ചു സമയം കിട്ടി.

ആയിടയ്ക്കാണ് ഷാ ഫിയെ പരിചയപ്പെട്ടത്. ഷാഫിയുമായുള്ള സംസാരത്തിനിടയിലാണ് ചോക്ലേറ്റിന്റെ ഒരു എലമെന്റ് കടന്നു വന്നത്. അതു ഷാഫിക്ക് ഏറെ ഇഷ്ടപ്പെടുകയും എന്താണെങ്കിലും ഇതു ചെയ്യണമെന്നും പറഞ്ഞത്. അങ്ങനെയാണ് ചോക്ലേറ്റ് ആദ്യ സിനിമയായത്. പിന്നാലെ റോബിൻഹുഡ് എത്തി. അതിനുശേഷം മേക്കപ്മാൻ. പിന്നെ വൈശാഖിനൊപ്പം സീനിയേഴ്സ്. സീനിയേഴ്സ് ജോഷിസാർ ചെയ്യേണ്ട സിനിമയായിരുന്നു. പോക്കിരിരാജ കഴിഞ്ഞ് ബഡ്ജറ്റ് കൂടി എന്നൊക്കെ പറഞ്ഞ് വൈശാഖിനെതിരേ ആരോപണം വന്ന കാലമായിരുന്നു അത്. പെട്ടെന്ന് ഒരു പടം അനൗൺസ് ചെയ്യേണ്ടത് വൈശാഖിന്റെ ആവശ്യമായിരുന്നു. അങ്ങനെ ജോഷിസാറിനോടു ചോദിച്ചിട്ടാണ് വൈശാഖ് സീനിയേഴ്സ് ഏറ്റെടുത്തത്.

സച്ചി–സേതു ഇത്രയും ഹിറ്റുകൾ സമ്മാനിച്ചതിനുശേഷം പിരിയാനുണ്ടായ കാരണം?

മമ്മൂട്ടി നായകനായ ഡബിൾസ് മുതലാണ് ഞങ്ങൾ പിരിയാൻ തീരുമാനിച്ചത്. തുടക്കം മുതൽ രണ്ടുപേരുടേതും രണ്ടു രീതിയിലുള്ള ചിന്തയായിരുന്നു. സേതുവിന് കോൺഫിഡൻസ് തോന്നുന്ന സബ്ജക്ട് എനിക്ക് ചിലപ്പോൾ താൽപര്യം തോന്നില്ല. മറിച്ചും അങ്ങനെ തന്നെ. തുടക്കത്തിലേ ഒരു എൻട്രിക്കു ശേഷം പിരിയാം എന്ന തീരുമാനമുണ്ടായിരുന്നു. ഡബിൾസിന്റെ സമയത്ത് വിയോജിപ്പ് കുറച്ചു കൂടി. അങ്ങനെയാണ് തനിയെ സിനിമ ചെയ്യാൻ രണ്ടുപേരും തീരുമാനിച്ചത്.

നിങ്ങളുടെ കരിയർ എടുത്താൽ വളരെ സാവധാനം കൃത്യമായ ഗ്യാപ്പുകളിട്ടാണ് സിനിമ ചെയ്തിട്ടുള്ളത്?

സ്ക്രിപ്റ്റ് എഴുതുമ്പോൾ ഒരു സീനാണെങ്കിൽ പോലും എനിക്കു തൃപ്തിയായില്ലെങ്കിൽ ഡയറക്ടറെ വായിച്ചു കേൾപ്പിക്കാനൊന്നും നിൽക്കില്ല. അതു ഞാൻ തന്നെ കീറിക്കളഞ്ഞ് ഒന്നു കൂടി എഴുതും. ഇത്രാം തിയതി ഷൂട്ടിംഗ് അതിനുള്ളിൽ സ്ക്രിപ്റ്റ് വേണം എന്നൊക്കെ പറഞ്ഞു വന്നാൽ ഞാൻ പറയും നടക്കില്ല എന്ന്. ആദ്യം സ്ക്രിപ്റ്റ് കംപ്ലീറ്റ് ആവണം. സെറ്റിലിരുന്ന് എഴുതാനൊന്നും പറ്റില്ല. ഷൂട്ടിംഗ് നടക്കുന്നതിനൊപ്പം എഴുതുക എന്നത് പേടിയുള്ള കാര്യമാണ്. അനാർക്കലിയൊക്കെ ഫുൾ സ്ക്രിപ്ററാണ് പൃഥ്വിരാജിനെ വായിച്ചു കേൾപ്പിച്ചത്.


സച്ചി–സേതു കൂട്ടുകെട്ട് പിരിഞ്ഞതിനുശേഷമാണോ സംവിധായകനാകാനുള്ള ശ്രമങ്ങൾ തുടങ്ങിയത്?

സംവിധായകനാകുക എന്നതായിരുന്നു ലക്ഷ്യം എന്നു മുമ്പു പറഞ്ഞിരുന്നല്ലോ. കൂട്ടുകെട്ടു പിരിഞ്ഞതിനുശേഷമാണ് അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഗൗരവമായി തുടങ്ങിയത്. ആദ്യമായി സ്വന്തമായി സ്ക്രിപ്റ്റ് എഴുതിയത് ജോഷിസാറിന്റെ റൺബേബി റണ്ണിനായിരുന്നു. ആ പടം ഡയറക്ട് ചെയ്താലോ എന്നു തോന്നിയിരുന്നു. സിദ്ധിഖ് ലാലിലെ ലാലേട്ടൻ ഈ പടം നീ ചെയ്താലോ എന്നു ചോദിക്കുകയും ചെയ്തു. എനിക്ക് ആദ്യമായി ഡയറക്ഷന് അഡ്വാൻസ് തന്നത് ലാലേട്ടനായിരുന്നു. അമ്മ ഷോയുടെ റിഹേഴ്സലിലുള്ള പരിചയമാണ് അതിനു വഴിതെളിച്ചത്. അതിനിടയിൽ ലാൽക്രിയേഷൻസ് നിർമാണരംഗത്തു നിന്ന് കുറേനാൾ വിട്ടു നിന്നു. അതുകൊണ്ടു തന്നെ എന്റെ ആദ്യ സംവിധാന സംരംഭം രാജീവ് നായർ നിർമിച്ച അനാർക്കലിയായി.

അനാർക്കലിക്കുശേഷം സംവിധാനത്തിൽ വീണ്ടും ഗ്യാപ്?

അനാർക്കലി ചെയ്യുന്ന സമയത്തു തന്നെ മൂന്നു സ്ക്രിപ്റ്റ് കമ്മിറ്റ് ചെയ്തിരുന്നു. സാധാരണ തിരക്കഥാകൃത്തുക്കൾ ഡയറക്ട് ചെയ്ത് ചീത്തപ്പേരു കേൾപ്പിക്കാറുണ്ട്. സംവിധാനം കഴിഞ്ഞിട്ട് വേറൊരാൾക്ക് സ്ക്രിപ്റ്റ് കൊടുക്കുമ്പോഴുള്ള മാനസികാവസ്‌ഥയും പ്രശ്നങ്ങളും ഒഴിവാക്കാൻ നേരത്തേ തന്നെ ഞാൻ മൂന്നു സിനിമകൾക്ക് തിരക്കഥ കമ്മിറ്റ് ചെയ്തു. ഒരെണ്ണം ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം. ഡ്രൈവിംഗ് ലൈസൻസ് അവാർഡ് എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ വരും. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ദിലീപ് ചിത്രം രാമലീല, ഷാഫി സംവിധാനം ചെയ്യുന്ന ബിജുമേനോൻ ചിത്രം എന്നിവയാണ് മറ്റു പ്രോജക്ടുകൾ. ബിജുമേനോൻ ചിത്രത്തിന്റെ എഴുത്തിലാണ് ഇപ്പോൾ. ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പ്ലാൻ. ഈ കമ്മിറ്റ്മെന്റുകൾ തീർത്തിട്ടുവേണം സംവിധാനത്തിലേക്കു തിരിയാൻ.

ഒരു സംവിധായകനോടു കഥ പറയുമ്പോൾ അയാൾക്ക് ഇഷ്ടപ്പെടുന്ന നോട്ടേ പറയാൻ കഴിയൂ. ജോഷിസാറിന് ഇഷ്ടപ്പെടുന്ന ആക്ഷൻ മൂഡുള്ള ഒരു കഥ ഷാഫിക്ക് ഇഷ്ടപ്പെടണമെന്നില്ല. ഷാഫിയുടെ ലൈനിലുള്ള ഒരു ഹ്യൂമർ കഥ ചിലപ്പോൾ ജോഷിസാറിന് ഇഷ്ടപ്പെടണമെന്നില്ല. എനിക്ക് ഇഷ്ടപ്പെടുന്ന ചില കഥകളുണ്ട്. അത് ഇവർക്കു രണ്ടുപേർക്കും ഇഷ്ടപ്പെടണമെന്നില്ല. അങ്ങനെയുള്ള നോട്ടുകളാണ് ഞാൻ സംവിധാനം ചെയ്യാൻ ഇഷ്ടപ്പെടുക. മൂന്നുനാലു പ്രോജക്ടുകൾ സംവിധാനത്തിനായി ആലോചനയിലുണ്ട്. ദുൽക്കറിനെ വച്ച് ആലോചിക്കുന്ന പടമുണ്ട്. മമ്മൂട്ടിയേയും പൃഥ്വിരാജിനേയും വച്ചൊരു പ്രോജക്ടുണ്ട്. എന്റെ സുഹൃത്തുക്കൾ എനിക്കുവേണ്ടി സ്ക്രിപ്റ്റു ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അടിയന്തരാവസ്‌ഥ ക്കാലം പശ്ചാത്തലമാക്കിയ നോട്ടാണത്. ഇങ്ങനെ പല പ്രോജക്ടുകളുമുണ്ട്. കഴിയുന്നതും നവംബറിൽ അടുത്ത സംവിധാനം എന്ന രീതിയിലാണ് പോകുന്നത്.

ദിലീപിന്റെ രാമലീലയാണല്ലോ ഈ വർഷം സ്ക്രിപ്റ്റ് ചെയ്യുന്ന ആദ്യ ചിത്രം. പക്കാ കോമഡി സിനിമയാണോ?

ഇതൊരു കോമഡി പടം അല്ല. ഇത് സീരിയസാണ്. കുറച്ചു രാഷ്ട്രീയമുണ്ട്. സറ്റയറുണ്ട്. ഒരു ത്രില്ലറാണ്. റൺ ബേബി റണ്ണിന്റെയൊക്കെ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയ ഒരു വേർഷൻ. റൺബേബി റൺ ഇറങ്ങിക്കഴിഞ്ഞപ്പോൾ ദിലീപ് എന്നോട് പറഞ്ഞു. ഇതുപോലത്തെ ഒരു പടം ചെയ്യണമെന്ന്. ദിലീപ് പടങ്ങൾ ഞാൻ ചെയ്തിട്ടില്ല. അത്തരം സ്ക്രിപ്റ്റുകൾ എനിക്കു വഴങ്ങില്ല. കോമഡിയില്ലാതെ ഇത്തരമൊരു സബ്ജക്ട് എന്നു പറഞ്ഞപ്പോൾ നോക്കാം എന്നു ഞാനും കരുതി. സ്ക്രിപ്റ്റിൽ ഒരു രീതിയിലും ഇടപെടുകയേയില്ല എന്നു വാക്കും തന്നു. അങ്ങനെയാണ് രാമലീലയിലേക്ക് എത്തുന്നത്. ഒരു എംഎൽഎയാണ് ദിലീപ് ചിത്രത്തിൽ. പക്കാ റിയലിസ്റ്റിക്കായ ചിത്രമാണ്.

വക്കീൽ ഉദ്യോഗം പൂർണമായും ഉപേക്ഷിച്ചോ?

എന്റെ ജൂനിയേഴ്സിന് ഏൽപിച്ചുകൊടുത്തു. എട്ടര വർഷത്തോളം വക്കീലായുണ്ടായിരുന്നു. തൃശൂരിലെ ഒരു മർഡർ കേസിന്റെ വക്കാലത്തിന് ചെല്ലാൻ എന്നെ നിർബന്ധിക്കുന്നുണ്ട്. ഒരു ചെയ്ഞ്ചിനായി ഒന്നു പോയാലോ എന്നുണ്ട്. ക്രിമിനൽ വക്കീലായി ഒരുപാട് പ്രാക്ടീസുണ്ടായിരുന്ന സമയത്താണ് ഞാൻ നിറുത്തിയത്.ഒരു പ്രമുഖ കേസിൽ ഞാൻ വാദിച്ച പ്രതിയുടെ ഇരട്ട ജീവപര്യന്തം വെറും ജീവപര്യന്തമായി കുറച്ച വിധി വന്ന ദിവസമാണ് വക്കീൽ പണി നിറുത്തി സിനിമയിലേക്കു കടന്നത്. ഒരു വക്കീൽ എന്ന നിലയിൽ കരിയറിൽ വലിയ പുഷ് നൽകുന്ന വിധിയായിരുന്നു അത്. പക്ഷേ സിനിമ തന്നെയായിരുന്നു ആത്യന്തിക ലക്ഷ്യം.

വക്കീൽ പ്രൊഫഷൻ സിനിമയിലെ സ്ക്രിപ്റ്റിംഗിൽ ഗുണം ചെയ്തിട്ടുണ്ടാവുമല്ലോ?

ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ നല്ല അനലിറ്റിക്കൽ മൈൻഡ് വേണം. എല്ലാ പഴുതുകളും അടച്ചു വേണം ഓരോ കേസും വാദിക്കാൻ. ഈ രീതി സിനിമയുടെ സ്ക്രിപ്റ്റ് എഴുതുമ്പോഴും ഗുണം ചെയ്യും. ഒരു പാടു പേർ പറഞ്ഞു വക്കീലന്മാരുടേയും കോടതിയുടേയും പശ്ചാത്തലത്തിൽ ഒരു സിനിമ ആയിക്കൂടേ എന്ന്. ഞാനതു മനപൂർവം ചെയ്യാത്തതാണ്. ഇന്നു നമ്മൾ സിനിമയിൽ കണ്ടു കൊണ്ടിരിക്കുന്ന കോടതിയേ അല്ല കോടതി. ഞാൻ ചെയ്യുമ്പോൾ യഥാർത്ഥ കോടതി കാണിക്കേണ്ടിവരും. സ്‌ഥിരം കാണുന്ന ശൈലിയിൽ നിന്ന് വിഭിന്നമായ ആ കോടതി പ്രേക്ഷകനു രജിസ്റ്റർ ചെയ്യാൻ വലിയ താമസമെടുക്കും.പല ഹിറ്റു സിനിമകളിലും നമ്മൾ കാണുന്ന വിചാരണ രംഗങ്ങൾക്ക് യഥാർത്ഥ കോടതിയുമായ് വലിയ ബന്ധമൊന്നുമില്ല.

–ബിജോ ജോ തോമസ്