കലൂർ ഡെന്നീസിന്റെ വികാര– വിചാരങ്ങൾ
കലൂർ ഡെന്നീസിന്റെ വികാര– വിചാരങ്ങൾ
Saturday, February 4, 2017 5:48 AM IST
പുതിയ കാലത്തിന്റെ സിനിമാ സങ്കൽപങ്ങളെയും പുത്തൻ ഭാഷ്യങ്ങളെയും എന്നും ഒരു കാരണവർ സ്‌ഥാനത്തു നിന്നുകൊണ്ട് നിരീക്ഷിക്കുകയും അഭിപ്രായം അറിയിക്കുകയും വിമർശിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് കലൂർ ഡെന്നീസ്. നൂറിലധികം ചിത്രങ്ങൾക്കു രചന ഒരുക്കിയ ഈ തിരക്കഥാകൃത്ത് ഇന്നും സിനിമയിലെ ഓരോ വിഷയത്തെപ്പറ്റിയും ഗഹനമായി സംസാരിക്കുന്നു, സധൈര്യം അഭിപ്രായം അറിയിക്കുന്നു. മൂന്നു പതിറ്റാണ്ടിലധികം വരുന്ന സിനിമ അനുഭവങ്ങളിലൂടെ കലൂർ ഡെന്നീസിന്റെ യാത്ര...

80– 90 സുവർണ കാലഘട്ടം

സിനിമയിൽ എന്റെ സുവർണകാലഘട്ടം എന്നത് 1980 മുതൽ 95 വരെയുള്ളതാണ്. ഒരു വർഷം 12–ൽ അധികം സിനിമകൾക്കു രചന നിർവഹിച്ചിട്ടുണ്ട്. കൂടുതലും നമ്മൾ എഴുതാൻ നിർബന്ധിതരാവുകയാണ്. അതു പൈസയ്ക്കു വേണ്ടിയല്ല എന്നതാണ് സത്യം. കാരണം അന്ന് എഴുത്തുകാർക്കുള്ള ശമ്പളം കുറവാണ്. എന്റെ ആദ്യത്തെ തിരക്കഥയ്ക്കു കിട്ടിയത് പതിനായിരം രൂപയാണ്. അന്നൊക്കെ നമുക്ക് പൈസയല്ല പ്രാധാന്യം. ഒരു സിനിമ കഴിയുമ്പോൾ അടുത്ത സിനിമ നമുക്കു കിട്ടും. അപ്പോൾ പലപ്പോഴും മുഴുവൻ തുകയും സിനിമയിൽ നിന്നു കിട്ടാറില്ല. അതുകൊണ്ടാണ് ഇത്രത്തോളം സിനിമകൾക്കു രചന ഒരുക്കാൻ സാധിച്ചതും. ഇന്നത്തെ എഴുത്തുകാർക്ക് ആ പേടി വേണ്ട. കാരണം ഫെഫ്ക പോലുള്ള സംഘടന ഉണ്ട്. എഴുത്തുകാരുടെ അങ്ങനെയുള്ള പ്രശ്നങ്ങളിൽ നിന്നുമാണ് ഫെഫ്ക സംഘടന ഉണ്ടായതുപോലും. എല്ലാം കൊണ്ടും സിനിമയുടെ ആ സുവർണ കാലഘട്ടമെന്നത് അക്കാലമായിരുന്നു. അതു കലാപരമായും വാണിജ്യപരമായും. ഇന്നു സിനിമയിൽ ബന്ധങ്ങൾക്കു പോലും അർഥമില്ലതായിരിക്കുന്നു.

ഇന്നത്തെ മലയാള സിനിമ

ഇന്നു മലയാളത്തിൽ ഒന്നു രണ്ടു ഹിറ്റ് ചിത്രം നേടിയാൽ ഉടൻ ആ നടന്റെ പ്രതിഫലം പതിനഞ്ചും ഇരുപതും ലക്ഷമാണ് കൂടുന്നത്. അതു മുടക്കാൻ നിർമാതാക്കളുമുണ്ട്. പണ്ട് അതായിരുന്നില്ല സ്‌ഥിതി. എത്ര സിനിമകൾ കഴിഞ്ഞിട്ടാണ് മമ്മൂട്ടിയും മോഹൻലാലുമൊക്കെ 5000 രൂപപോലും കൂട്ടിയതെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ അന്നത്തെകാലത്തെ സിനിമയോടുള്ള പ്രതിബദ്ധതയല്ല സിനിമയോട് പുതിയ തലമുറയ്ക്കുള്ളത്. ഇന്നു നടന്മാരാണ് എഴുത്തുകാരെയും മറ്റും തീരുമാനിക്കുന്നത്. നടന്മാരുടെ മാർക്കറ്റാണ് പ്രധാന ഘടകമെങ്കിലും അതിനനുസൃതമല്ലല്ലോ അവരുടെ പ്രതിഫലത്തുകയിലുണ്ടാകുന്ന മാറ്റം. അതിനു പിന്നാലെ നിർമാതാക്കളും പോകുന്നുതാണ് പ്രാധന കാര്യം. സംഘടനകൾ കൊണ്ടുള്ള നിയന്ത്രണം ഇതിനൊക്കയാണ് വരേണ്ടത്. പണ്ട് ഒരു നിർമാതാവ് കഥ കേട്ട്, അതിനുവേണ്ടി തിരക്കഥ എഴുതിപ്പിച്ച്, സംവിധായകരെയും തിരഞ്ഞെടുത്ത് ഒടുവിലാണ് നടന്മാരിലേക്കെത്തുന്നത്. ഇന്നു നിർമാതാവ് കാശ് മുടക്കിക്കഴിഞ്ഞാൽ ബാക്കിയെല്ലാം തീരുമാനിക്കുന്നത് ഈ താരങ്ങളാണ്. പണ്ടുള്ള ഏതു നിർമാതാവാണ് ഇന്നു സിനിമയിലുള്ളത്. അവർക്കു ഇന്നും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പുതിയ ആൾക്കാരെ പോലെ ഇവർ പറയുന്നതും കേട്ട് നടക്കാൻ അവർക്കാവില്ല. കാരണം ഒരു സിനിമയിൽ നിർമാതാവിനുള്ള സ്‌ഥാനം വളരെ വലുതാണ്. അതാണ് ഇന്നത്തെ പുതിയ താരങ്ങൾ ഓർക്കണ്ടത്.

പ്രമുഖരുമായുള്ള ആത്മബന്ധങ്ങൾ

മമ്മൂട്ടിയുമായി ഞാൻ ഒന്നിക്കുന്നത് 82 കാലഘട്ടത്തിലാണ്. ഞങ്ങളുടെ 23 ചിത്രങ്ങളാണ് വന്നിട്ടുള്ളത്. അതിൽ ഒരു ചിത്രമൊഴിച്ച് ബാക്കിയെല്ലാം സൂപ്പർഹിറ്റുകളായരുന്നു. മമ്മൂട്ടിയോടൊത്തുള്ള ആദ്യ ചിത്രം ആ രാത്രിയായിരുന്നു. പിന്നെ സന്ദർഭം തുടങ്ങി ഏഴുപുന്നത്തരകൻ വരെ നീളുന്നു ഞങ്ങളുടെ ചിത്രങ്ങൾ. ആ സമയത്തൊക്കെ ജോഷി, സാജൻ ചിത്രങ്ങളാണ് തുടർച്ചയായി ചെയ്യുന്നത്. ഞാനും ജോഷിയും തമ്മിൽ 82 മുതലുള്ള കൂട്ടുകെട്ടാണ്. ഒരു ടീമായാണ് അന്നു ഞങ്ങൾ സിനിമ ചെയ്യുന്നത്. പത്മരാജൻ, ഡെന്നീസ് ജോസഫ് തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്നുണ്ടായതാണ്. ജോഷിയുമായി അന്നൊരു സൗന്ദര്യപ്പിണക്കം ഉണ്ടായി. മോഹൻലാൽ നായകനായി എത്തിയ ജനുവരി ഒരു ഓർമയാണ് ജോഷിയുമായി ചെയ്യുന്ന അവസാനത്തെ ചിത്രം. മോഹൻലാലിനേക്കാൾ മമ്മൂട്ടിയുമായിട്ടാണ് ചിത്രങ്ങൾ കൂടുതൽ ചെയ്തിട്ടുള്ളതും.

കുടുംബ നായകൻ മമ്മൂട്ടി

മമ്മൂട്ടി കുടുംബ നായകനെന്ന ലേബലിലേക്കു മാറുന്നത് എന്റെ ചിത്രങ്ങളിലൂടെയാണ്. ആദ്യ കുറേ ചിത്രങ്ങൾ അങ്ങനെ ഹിറ്റായതോടെ നിർമാതാക്കൾ സമീപിക്കുന്നതും അത്തരം സിനിമകൾക്കു വേണ്ടിയാണ്. സിനിമ വിജയിക്കുമ്പോൾ അത്തരം സിനിമകളുടെ ഭാഗമായി നമ്മളും മുന്നോട്ടു പോയി എന്നതാണ് വാസ്തവം. 1986–ൽ ഞാൻ രചന നിർവഹിച്ച മൂന്നു മമ്മൂട്ടി ചിത്രങ്ങൾ ഒരേ ദിവസം റിലീസായിട്ടുണ്ട്. ജോഷിയുടെ ക്ഷമിച്ചു എന്നൊരു വാക്ക്, കെ. മധുവിന്റെ മലരും കിളിയും, പിന്നെ വിശ്വംഭരന്റെ പ്രത്യേകം ശ്രദ്ധിക്കുക. മൂന്നു ചിത്രങ്ങളും സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഒരേ തിരക്കഥാകൃത്ത് – ഒരേ നായകൻ –മൂന്നു ചിത്രം ഒരു ദിവസം റിലീസാകുന്നത് ആദ്യമായിട്ടാകാം.

മമ്മൂട്ടി എന്ന മനുഷ്യൻ

മമ്മൂട്ടി ഒരു പച്ചയായ മനുഷ്യനാണ്. ഒരു സാധാരണക്കാരന്റെ എല്ലാ ഗുണദോഷങ്ങളും അയാളിലുണ്ട്. ചിലപ്പോൾ പെട്ടെന്ന് ദേഷ്യപ്പെടാം, പക്ഷെ ഉള്ളിൽ അതുകാണില്ല. ചിലപ്പോൾ പെട്ടെന്നു പറയും ഇന്നയാൾക്ക് സിനിമ ചെയ്യാൻ ഇനി ഞാൻ ഡേറ്റ് കൊടുക്കില്ലെന്ന്. കുറച്ചു കഴിഞ്ഞു കേൾക്കാം അയാളുടെ സിനിമയിൽ മമ്മൂട്ടി നായകനെന്ന്. അന്നങ്ങനെ പറഞ്ഞല്ലോന്ന് നമ്മൾ ചോദിച്ചാലും അതൊക്കെ ഏപ്പഴേ മറന്നു എന്നാണ് മൂപ്പരുടെ മറുപടി. ഒന്നും ദീർഘകാലം മനസിൽ വയ്ക്കുന്ന ആളല്ല മമ്മൂട്ടി. മമ്മൂട്ടിയുമായിട്ടുപോലും എനിക്കു സൗന്ദര്യപ്പിണക്കം ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ സിനിമയുമായി ബന്ധപ്പെട്ടുമാത്രമാണ്. ഒരിക്കലുമത് വ്യക്‌തിപരമായിരുന്നില്ല.

മാക്ട രൂപം കൊള്ളുന്നു

സിനിമയുടെ തിരക്കഥയിൽ നടന്മാരും മറ്റും ഇടപെടുമ്പോൾ ഞാൻ പലപ്പോഴും പ്രതികരിക്കാറുണ്ട്. ചില എഴുത്തുകാർ ഒന്നും മിണ്ടില്ല, പക്ഷെ ഞാൻ അങ്ങനെയല്ല. സത്യത്തിൽ സുരേഷ് ഗോപിയുമായുള്ള പിണക്കത്തിൽ നിന്നുമാണ് മാക്ട രൂപം കൊള്ളുന്നത് തന്നെ. മാക്ട രൂപം കൊള്ളാനുള്ള ഒരു നിമിത്തം തന്നെ ഞാനാണ്. എഴുത്തുകാർക്ക് വേണ്ടിമാത്രമൊരു സംഘടനയായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. കാരണം പല എഴുത്തുകാർക്കും സമാനമായ പ്രശ്നങ്ങൾ ഒട്ടേറെ സിനിമകളിൽ ഉണ്ടായെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ ഞാൻ ജോഷിയുമായി ഇതു സംസാരിച്ചപ്പോഴാണ് എഴുത്തുകാരും സംവിധായകരും എല്ലാം ചേർന്നൊരു സംഘടനയാകാമെന്ന് തീരുമാനിക്കുന്നത്. ആ സംഘടന തുടങ്ങിയപ്പോൾ അതിന്റെ എക്സിക്യൂട്ടിവ് മീറ്റിംഗ് നടന്നതുപോലും സുരേഷ് ഗോപിയുടെ വീട്ടിലാണ്. സുരേഷും അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമൊക്കെയാണ് ഞങ്ങൾക്കന്നു ചോറു വിളമ്പിത്തന്നതുപോലും. അത്രയുമേയുള്ളു സിനിമയിലെ പിണക്കങ്ങൾ. മാർക്ക് ആന്റണി അടക്കമുള്ള പല സിനിമകളും അതിനു ശേഷവും സുരേഷുമായി ഞാൻ ചെയ്തിരുന്നു. അന്നു പിണക്കമുണ്ടായിരുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയുമായാണ് ഇന്നു എനിക്കു ഏറെ സൗഹൃദം ഉള്ളത് തന്നെ.

തൊണ്ണൂറുകളിലെ മാറ്റം

തൊണ്ണൂറുകളിലാണ് പിന്നെയും കുറച്ചു മാറി സഞ്ചരിക്കുന്നത്. പൈതൃകം, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളൊക്കെ അങ്ങനെയുണ്ടാകുന്നതാണ്. കാരണം ആ രണ്ടു ചിത്രങ്ങൾക്കും ആദ്യം ചിന്തിച്ച കഥയായിരുന്നില്ല പിന്നീട് സിനിമയായത്. ഇതുപോലുള്ള വ്യത്യസ്ത ചിന്തകൾ എന്നും മനസിലുണ്ടായിരുന്നു. പിന്നെ നിർമാതാക്കൾ നമ്മളെ സമീപിക്കുന്നത് സ്‌ഥിരം വിജയ ഫോർമുലയ്ക്കു വേണ്ടിയാണ്. അവരെയും കുറ്റം പറയാനാവില്ല. കാരണം ഇതു വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടതാണ്. പൈതൃകം ഒരു വലിയ ഹിറ്റായില്ലെങ്കിലും ഏറെ ചർച്ച നേടിയരുന്നു.പിന്നീടാണ് പുതിയ ട്രാക്കിലൂടെ സഞ്ചരിച്ചു തുടങ്ങിയത്. ഗജകേസരിയോഗം, തൂവൽസ്പർശം, മിമിക്സ് പരേഡ് തുടങ്ങിയ കോമഡി ചിത്രങ്ങൾ. തൊണ്ണൂറ്റഞ്ചിൽ കമ്പോളം, കടൽ, സ്ട്രീറ്റ് തുടങ്ങിയ ബാബു ആന്റണി നായകനായ ആക്ഷൻ ചിത്രങ്ങൾ. ഓരോ കാലഘട്ടത്തനിനനുസരിച്ച് ഓരോ ട്രെൻഡിനൊപ്പം സഞ്ചരിച്ചു. അന്നത്തെ കാലത്ത് ഒരു ട്രെൻഡുമായി കുറച്ചേറെ കാലം മുന്നോട്ടു പോകാം. കാരണം നമ്മളെന്നും നിർമാതാവിന്റെ സുരക്ഷിതത്വം നോക്കിയാണ് എഴുതുന്നത്. അവർ വളരെയേറെ കഷ്ടപ്പെട്ടാണ് ഓരോ സിനിമയും നിർമിക്കുന്നത്.

രണ്ടായിരത്തിനു ശേഷം

അതിനുശേഷവും ഞാൻ സിനിമ ചെയ്തില്ല എന്നല്ല. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, കേരളഹൗസ് ഉടൻ വില്പനയ്ക്ക്, കൃത്യം തുടങ്ങിയ ചിത്രങ്ങളൊക്കെ ഞാൻ ചെയ്തിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോഴാണ് ശാരീരികമായ ബുദ്ധിമുട്ടുണ്ടാകുന്നത്. ഞാനിപ്പോഴും അപ്റ്റുഡേറ്റാണ്. ഇനിയിപ്പോൾ ഞാൻ ഒരു സിനിമ ചെയ്താലും നിർമാതാക്കൾക്ക് അതൊരു ബുദ്ധിമുട്ടായി തോന്നാം. കാരണം എന്നെ വന്നു കൊണ്ടു പോകണം എന്നുള്ളതൊക്കെ. പിന്നെ ഇന്നത്തെ സിനിമകളോരോന്നും എനിക്കറിയാം. സിനിമയുടെ പ്രശ്നങ്ങളറിയാം, തിയറ്റർ കളക്ഷൻ അറിയാം. ഇവിടെയിരുന്ന് എല്ലാ കാര്യങ്ങളും ഞാൻ നിരീക്ഷിക്കാറുണ്ട്. ഇന്നത്തെ നിർമാതാക്കൾ ഇനിയും ഏറെ മികവ് നേടാനുണ്ട്. എന്താണ് സിനിമ എന്നവർ അറിയണം. പഴയ നിർമാതാക്കൾ കഥ തിരഞ്ഞെടുക്കുന്നതിൽ പോലും ഏറെ ശ്രദ്ധിച്ചിരുന്നു. ഇന്നു പൈസമാത്രമാണ് ലക്ഷ്യം. സിനിമയിൽ നന്ദികേട്, അഹന്ത ഇതൊക്കെ സർവ്വസാധാരണമാകുന്നു. സിനിമ എന്നുമുണ്ടാകുന്നാണ് എല്ലാവരുടേയും വിചാരം, പക്ഷെ അതെന്നുമുണ്ടാകുന്നതല്ല.

ന്യുജനറേഷൻ

ഇന്നു നോക്കുമ്പോൾ ന്യു ജനറേഷൻ സിനിമകൾ എന്നു പറയുന്നത് എത്ര എണ്ണം തിയറ്ററിൽ വിജയം നേടുന്നുണ്ട്? അന്നൊക്കെ തിയറ്ററിലെത്തുന്നതിൽ 10 ശതമാനം സിനിമകൾ മാത്രകമായിരിക്കും പരാജയമാകുന്നത്. എന്റെ സിനിമകൾ മാത്രമല്ല. എല്ലാവരുടേയും സിനിമകളുടെ കാര്യമാണ്. കഴിഞ്ഞ വർഷമാണ് മലയാളത്തിൽ വലിയൊരു ഇടവേളയ്ക്കു ശേഷം ഇരുപതോളം സിനിമകൾ വിജയം നേടുന്നത്. അന്ന് ഏറ്റവും മോശം സിനിമകൾ പോലും ഒരാഴ്ച ഓടുമ്പോൾ ഇന്നു ഒരു ഷോയിലോ ഒരു ദിവസം കൊണ്ടോ തീരുന്നു ചില സിനിമകൾ. കഴിവുകൊണ്ടു മാത്രമല്ല, ഇന്നു ഭാഗ്യം കൊണ്ടുമാണ് പലരും പിടിച്ചു നൽക്കുന്നത്. അതു നമ്മൾ കാണുന്നതുമാണ്. പുതുതലമുറയിലെ കുട്ടികൾ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല എന്നതാണ് സത്യം. നമ്മുടെ സീനിയർ താരങ്ങളെ നോക്കിയാൽ അവരുടെ ഫോൺ ഓണാണ്. രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്തവർപോലും ഫോണും എടുക്കില്ല, മര്യാദ മറന്നു പോകുന്നു. അഭിനയിക്കുമ്പോൾ ഫോണെടുക്കണമെന്നോ എല്ലാ കോളും എടുക്കണമെന്നല്ല. ന്യുജനറേഷൻ താരങ്ങൾ വിളിച്ചാൽ ഫോണെടുക്കുന്നില്ല എന്ന പരാതിയാണ് പല സീനിയർ സംവിധായകന്മാർക്കു പോലും ഉള്ളത്.

ഇപ്പോഴത്തെ പ്രതിസന്ധി

നിർമാതാക്കളും തിയറ്റർ ഉടമകളും രണ്ടു ധ്രുവങ്ങളിലാണ്. തിയറ്ററുകാർക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. എന്നാൽ നിർമാതാക്കൾ സിനിമ പൈസ മുടക്കിയെടുത്തിട്ട് നഷ്ടമുണ്ടാകാൻ വേണ്ടി അവർ തിയറ്ററിൽ സിനിമ എത്തിക്കില്ല. ഇവിടെ അവരുടെ പ്രയത്നമാണ് സിനിമ എന്ന കലാരൂപം. അപ്പോൾ ഇരു കൂട്ടരും സിനിമയെന്ന കലാരൂപത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഒപ്പം ചേരേണ്ടവരാണ്. ഒന്നിച്ചിരുന്ന് അതിനുനുസൃതമായുള്ള കാലോചിതമായ തീരുമാനമാണ് അവർ എടുക്കണ്ടത്.

സിനിമയ്ക്കു മുമ്പ്

നാടകം, സിനിമ ചെറുപ്പം മുതലേ ശ്രദ്ധിക്കുമായിരുന്നു. നാടകം, ലേഖനങ്ങളൊക്കെ എഴുതുമായിരുന്നു. പ്രൊഫഷണലായിട്ടുള്ള നാടകങ്ങളും എഴുതിയിരുന്നു. വാരികകളിൽ സിനിമ സംബന്ധിച്ചുള്ള ലേഖനങ്ങളൊക്കെ സ്‌ഥിരമായി എഴുതം. അങ്ങനെയാണ് സിനിമ വാരികയായ ചിത്രപൗർണമി ഞങ്ങൾ തുടങ്ങുന്നത്. ഞാൻ, ആർട്ടിസ്റ്റ് കിത്തോ, സെബാസ്റ്റ്യൻ പോൾ പിന്നെ ജോൺപോളും. ഞാനായിരുന്നു അതിന്റെ പത്രാധിപർ. ചിത്രപൗർണമിയാണ് സിനിമ ബന്ധങ്ങൾ എനിക്കു ഉണ്ടാക്കുന്നത്. അങ്ങനെയാണ് സിനിമയിലേക്കു എത്തുന്നത് തന്നെ.


സിനിമയിലേക്ക്

സിനിമ എന്നത് എന്റെ മനസിൽ ഉണ്ടായിരുന്നതല്ല. എന്റെ സുഹൃത്ത് സി.സി ആന്റണിയ്ക്കു സിനിമ നിർമിക്കണം എന്ന ആഗ്രഹം ഉണ്ടായി. ഈ മനോഹര തീരം എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ നടക്കുകയാണ്. അതിന്റെ സംവിധായകൻ ഐ.വി ശശിയെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാം എന്നൊക്കെയാണ് മനസിൽ. ഞാൻ സിനിമയൊക്കെ കണ്ട്, പത്രപ്രവർത്തനവുമായി മുന്നോട്ടു പോകുന്ന കാലമാണത്. ആന്റണിയാണ് പറഞ്ഞത് ചിത്രകൗമുദി പത്രത്തിനു വേണ്ടി ഞാൻ എഴുതിയ അനുഭവങ്ങളെ നന്ദി എന്ന കഥ സിനിമയാക്കാമെന്ന്. അങ്ങനെ എന്റെ കഥയ്ക്ക് എസ്.എൽ പുരം തിരക്കഥ ഒരുക്കി ഐ.വി ശശി സംവിധാനം ചെയ്താണ് സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം ഞാൻ ആദ്യമായി തിരക്കഥ ഒരുക്കിയത് ആന്റണി ഈസ്റ്റുമാന്റെ വയലായിരുന്നു. അതു അത്ര വിജയിച്ചില്ല. പിന്നീടാണ് രക്‌തം എന്ന സിനിമ ചെയ്യുന്നത്. അതു ബംബർഹിറ്റായിരുന്നു. പിന്നെ ഒന്നും തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

കുടുംബ പശ്ചാത്തലം ഇന്ന് സിനിമയിൽ

പണ്ടത്തെ കുടുംബ പശ്ചാത്തലത്തിലുള്ള സിനിമകൾക്ക ഇന്നു മലയാളത്തിൽ സ്കോപ്പില്ല. കാരണം സിനിമയുടെ ട്രെൻഡ് മാറി. പണ്ട് സിനിമയിൽ പറഞ്ഞ അത്തരം കഥകളാണ് ഇന്നു സീരിയലിന്റെ പാറ്റേൺ. പിന്നെ കാലത്തിനനുസരിച്ച് സിനിമയും മാറുന്നു. കാരണം ഇന്നു മനുഷ്യ ബന്ധങ്ങൾക്ക് പ്രാധാന്യം ഇല്ലാതെയായിരിക്കുന്നു. ജീവിതവും ചിന്താരീതികളുമെല്ലാം മാറിപ്പോയിരിക്കുന്നു. പക്ഷേ, മനുഷ്യന്റെ വികാര വിചാരങ്ങൾക്ക് ഇന്നും മാറ്റമൊന്നുമില്ല. അതിനനുസൃതമായി സിനിമ മാറുന്നു എന്നു മാത്രം. ഭർത്താവ്, ഭാര്യ, കുട്ടികൾ സങ്കൽപമൊക്കെ ഇന്നു സിനിമയിൽ നിന്നു മാറിയിരിക്കുന്നു. ഇന്നു പിന്നെ സാറ്റലൈറ്റ് ഒക്കെ മുന്നിൽ കണ്ടാണ് സിനിമ പിടിക്കുന്നത് തന്നെ.

എന്നാൽ ഇന്നത്തെ സിനിമകളെല്ലാം മോശമെന്നല്ല അതിനർഥം. കഴിഞ്ഞ വർഷം കണ്ടതിൽ മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളൊക്കെ എനിക്ക് ഇഷ്ടപ്പെട്ടതാണ്. കാല്പനികതയെ വളരെ മികച്ച രീതിയിൽ കാണിച്ചിരിക്കുന്ന ദുൽഖർ സൽമാന്റെ ചാർലി, സിറ്റുവേഷൻ കൊണ്ട് ഹാസ്യമൊക്കെ കാണിച്ച പ്രേമം, വ്യത്യസ്തമായ ട്രീറ്റ്മെന്റു കാണിച്ച ട്രാഫിക് പോലുള്ള ചിത്രങ്ങളൊക്കെ എത്ര മികച്ചതാണ്. അതുപോലെ രാജീവ് രവിയുടെ അന്നയും റസൂലും, ലിജോ ജോസ് പല്ലിേൾരിയുടെ ആമേൻ, വി കെ പ്രകാശിന്റെ ബ്യൂട്ടിഫുൾ തുടങ്ങിയവ വളരെ നാച്ചുറലായിട്ട് ചിത്രീകരിച്ച സിനിമകളാണ്.

എസ്. എൽ പുരം ഓർമ്മ

അക്കാലത്തെ തിരക്കുള്ള എഴുത്തുകാരനാണ് എസ്. എൽ പുരം സദാനന്ദൻ. ഒരു സിനിമയുടെ പോലും പ്രതിഫലം കിട്ടാതിരുന്നിട്ടില്ല എസ്.എൽ പുരത്തിനു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അഗ്നിപുത്രി, തെമ്മാടി രാമൻ ചിത്രങ്ങളൊക്കെ കണ്ട് എനിക്കു വളരെ ഇഷ്ടമുള്ള തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. ഞാൻ സിനിമയിലെത്തിയപ്പോൾ എന്റെ കഥയ്ക്കു തിരക്കഥ ഒരുക്കിയതും എസ്.എൽപുരമായിരുന്നു. ആദ്യ സിനിമയുമായി മുന്നോട്ടു പോയപ്പോൾ എന്റെ മനസിൽ തിരക്കഥ ജോൺ പോളിനെകൊണ്ടും സംഭാഷണം എസ്.എൽ പുരത്തിനെകൊണ്ടും എഴുതിക്കണമെന്നായിരുന്നു. അങ്ങനെ ഞങ്ങൾ പോയി എസ്.എൽ പുരത്തിനെ കണ്ടു, കാര്യം പറഞ്ഞു. കഥയും തിരക്കഥയും ആരെഴുതിയാലും എന്റെ പ്രതിഫലത്തിൽ കുറവു വരില്ലെന്ന് എസ്.എൽ പുരം. ഇരുപത്തായ്യായിരം രൂപയാണ് അന്നദ്ദേഹത്തിന്റെ പ്രതിഫലം. അങ്ങനെ എസ്.എൽ പുരത്തിനെക്കൊണ്ടു തന്നെ എഴുതിക്കാൻ തീരുമാനിച്ചു. ശേഷം സിനിമയ്ക്കുള്ള അഭിനേതാക്കളേയും ബുക്ക് ചെയ്തു. ഞാൻ ഇടയ്ക്കിടക്കു വിളിച്ചു തിരക്കഥ എന്തായെന്നു തിരക്കും. മദ്രാസിൽ എത്തുമ്പോൾ അദ്ദേഹം തിരക്കഥ ഒന്നും എഴുതിക്കാണില്ല. എഴുതുകയാണ്, കുറച്ചൂകൂടി തയ്യാറാകാനുണ്ട് എന്നു പറയും. ഞങ്ങൾക്കാണേൽ ടെൻഷനാണ്. അങ്ങനെ ഞങ്ങളുടെ ഒരു ഒഴിവു സമയത്ത് സത്യ സ്റ്റുഡിയോയിൽ അലാവുദ്ദീനും അത്ഭുത വിളക്കും സിനിമയുടെ ഷൂട്ടു നടക്കുന്നതറിഞ്ഞു കാണാൻ ചെന്നു. ഹെലൻ എന്ന നടിയുടെ ഡാൻസൊക്കെയുണ്ട്. ഞങ്ങൾ നോക്കിയപ്പോൾ എസ്.എൽ പുരം അവിടെ ഷൂട്ടിംഗ് കണ്ടു നിൽക്കുന്നു. അങ്ങനെയായിരുന്നു അദ്ദേഹം. തിരക്കഥ പൂർത്തിയാകാതെ ഞാൻ ഷൂട്ടു തുടങ്ങില്ലെന്ന് ഐ.വി ശശിയും വാശിയിൽ. പിന്നെ ഇടയ്ക്കിടക്കു വിളിച്ചു തിരക്കിയാണ് എസ്.എൽ പുരത്തിനെക്കൊണ്ട് തിരക്കഥ പൂർത്തിയാക്കിയത്. അതിന് അദ്ദേഹത്തിനു എന്നോട് മുഷിച്ചിലൊക്കെ ഉണ്ടായിട്ടുണ്ട്. തിരക്കഥ നമുക്ക് തരുമ്പോൾ ബാക്കി പ്രതിഫലം കൊടുക്കണം. അങ്ങനെയാണ് അദ്ദേഹത്തിന്റെ രീതി. തിരക്കഥ ഞങ്ങൾ വായിച്ചു നോക്കിയപ്പോൾ, അതു സിനിമയാക്കില്ലെന്ന് ഐ.വി ശശി. കാരണം അതു 45 സീൻ മാത്രമാണുള്ളത്. പുള്ളിക്കാരൻ ഒരു വിധത്തിൽ എഴുതിത്തന്നു എന്നു മാത്രം. പിന്നെ ജോൺ പോളും ഞാനും ചേർന്ന് അതിൽ ചില തിരുത്തലുകൾ വരുത്തി. അതിനു മുമ്പ് പാറപ്പുറം തിരക്കഥ ഒരുക്കിയ ഈ മനോഹര തീരത്തിനും ഇതുപോലെ ശശി പ്രശ്നമുണ്ടാക്കിയപ്പോൾ ഞങ്ങൾക്കു തിരുത്തേണ്ടി വന്നിട്ടുണ്ട്. കാരണം തിരക്കഥ തിരുത്തണമെന്ന് വലിയ സാഹിത്യകാരനായ പാറപ്പുറത്തിനോട് പറയാനാവില്ല. അന്നു നമുക്കറിയില്ല ഇത്രയും വലിയ എഴുത്തുകാരുടെ തിരക്കഥയിൽ നമ്മൾ തിരുത്താൻ പാടില്ല എന്നത്. ഇന്നതു തെറ്റാണെന്നു തോന്നുന്നുണ്ട്.

പിന്നീട് തൃപ്പുണിത്തുറ രാമഭദ്രൻ തമ്പുരാൻ നിർമ്മിച്ച നിധി എന്ന ചിത്രത്തിനും എസ് എൽ പുരം തിരക്കഥ ഒരുക്കിയിരുന്നു. ആ പടം വെളിച്ചം കണ്ടില്ല. തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് വന്നു മുടങ്ങിപ്പോയി. തിരക്കഥ പൂർത്തിയായി ആ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ എസ് എൽ പുരം കാമറയ്ക്കു മുന്നിൽ കേറി നിന്നു. മുഴുവൻ പ്രതിഫലവും വാങ്ങിച്ചിട്ടാണ് അന്നദ്ദേഹം അവിടെ നിന്നും മാറിയത്. ഇതറഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ നല്ല രോഷമായിരുന്നു അദ്ദേഹത്തോട്.

വർഷങ്ങൾക്കു ശേഷം എസ്. എൽ പുരവുമായി കണ്ടപ്പോൾ ഇതിനെ പറ്റി സംസാരിച്ചു. ‘നിധി ചിത്രത്തിന്റെ സംഭവത്തിൽ ഡെന്നിസിനൊക്കെ എന്നോട് ദേഷ്യമുണ്ടായെന്ന് എനിക്കറിയാം. പക്ഷെ, ഞാൻ അന്നു കാമറയ്ക്കു മുന്നിൽ കേറി നിന്നതുകൊണ്ടാണ് എനിക്കു പൈസ കിട്ടിയത്. ആ പടം പുറത്തു വന്നതുമില്ല, ബാക്കി ആർക്കും പൈസ കിട്ടിയതുമില്ല. ജോലി ചെയ്യുമ്പോൾ അതിന്റെ പ്രതിഫലം പൂർണമായും നമ്മൾ വാങ്ങിയിരിക്കണം. ഡെന്നിസിന് പിന്നീട് അനുഭവം ഉണ്ടാകും’. അതു സത്യമായി, കാരണം എത്രയോ സിനിമകൾക്കു എനിക്ക് മുഴുവൻ പ്രതിഫലവും കിട്ടിയിട്ടില്ല എന്നതാണു വാസ്തവം.

ബ്ലെസി– പ്രഗത്ഭൻ

എന്റെ അഭിപ്രായത്തിൽ ഇന്നു മലയാള സിനിമയിൽ ഏറ്റവും മികച്ച രീതിയിൽ നാച്വറലായിട്ട് സിനിമ ഒരുക്കുന്ന സംവിധായകൻ ബ്ലെസിയാണ്. അയാളുടെ സിനിമയുടെ ഏറ്റവും വലിയ ഗുണം കൺമുന്നിൽ ഒരു ജീവിതം പോലെയാണ് കഥ പറയുന്നത്. വളരെ യാഥാർത്ഥ്യമാണ് ഓരോ സിനിമകളും. മോഹൻലാലിനൊപ്പം ചെയ്ത തന്മാത്ര, ഭ്രമരം, പ്രണയം, മമ്മൂട്ടിയെ നായകനാക്കി ചെയ്ത കാഴ്ച തുടങ്ങിയ ചിത്രങ്ങളോരോന്നും എത്ര സുന്ദരമായാണ് പറയുന്നത്. ഓരോ സിനിമയിലും വീടും പശ്ചാത്തലവുമൊക്കെ എത്ര യാഥാർഥ്യത്തോടെ ബ്ലസ്സി ഒരുക്കിയിരിക്കുന്നു. പുതിയ കാലത്തിലെ സംവിധായകനാണെങ്കിലും അയാൾ ജീവിതത്തെയാണ് സിനിമയിലൂടെ ചിത്രീകരിക്കുന്നത്. പുതിയ സംവിധായകരെ അപേഷിച്ച് ഏത്ര സ്വാഭാവികമായാണ് ഓരോ സീനും അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കാല്പനികതയേയും ഉൾക്കൊള്ളാൻ അദ്ദേഹത്തിനു സാധിക്കുന്നു. ഒരു പക്ഷെ ഞാനൊരു തിരക്കഥാകൃത്തായതുകൊണ്ട് അത്രത്തോളം ശ്രദ്ധിക്കാനാവുന്നതും. ഓരോ സീനീനെയും യഥാതഥമായി ഉപയോഗിച്ച് തിരക്കഥ ഒരുക്കുന്നതിൽ ബ്ലസിയ്ക്കു കഴിയുന്നുണ്ട്. അപ്പോഴും ഒരു കാര്യം ഓർക്കണം, ഇപ്പോൾ ബ്ലെസി എന്ന സംവിധായകൻ എന്താണ് സിനിമ ഒന്നും ചെയ്യാതെ മറഞ്ഞിരിക്കുന്നതെന്നു മനസിലാകുന്നില്ല.

അഭിപ്രായ സ്വാതന്ത്ര്യം

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി സാഹിത്യകാരന്മാരല്ലാതെ പിന്നെ ആരാണ് അഭിപ്രായം പറയണ്ടത്. ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനെ രാഷ്ട്രീയ പരമായോ, മതപരമായോ ഒന്നും ഒന്നും അടിച്ചമർത്താനുള്ളതല്ല. നമ്മുടെ സർക്കാരിനെ തന്നെ വിമർശിക്കുന്നില്ലേ... ഇപ്പോഴുണ്ടായ ‘നോട്ടു’ വിഷയത്തിന്റെ പേരിൽ ഒരു അഭിപ്രായം പറഞ്ഞാൽ അയാളെ സംഘം ചേർന്ന് അക്രമിക്കുകല്ല വേണ്ടത്. ഇവിടെ സാംസ്കാരിക നേതാക്കന്മാരുപോലും മൗനം പാലിക്കുന്നതും നമ്മൾ കാണുന്നു. നമ്മുടെ ജനങ്ങൾ പോലും ചിലപ്പോഴെല്ലാം പ്രതികരിക്കാൻ മറക്കുന്നു. ഒരു പക്ഷെ അത്രത്തോളം നല്ലവരായ ജനങ്ങളാകാം നമ്മൾ.

ഇപ്പോഴുണ്ടായ നോട്ടു വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സംസാരിച്ചു. അനുകൂലിച്ചവർ സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാക്കിയാണോ സംസാരിച്ചത് എന്നത് സംശയമാണ്. കാരണം ദന്തഗോപുരത്തിലിരിക്കുന്നവനു സാധാരണക്കാരന്റെ വിഷയം സംസാരിക്കാൻ സാധിക്കുമോ? ദന്തഗോപുരത്തിലിരിക്കുന്നവൻ ദന്തഗോപുര വാസികളെപ്പറ്റി സംസാരിക്കണം. സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ സംസാരിക്കുമ്പോൾ അതു ഒരുപാട് എതിർപ്പുകൾ വാങ്ങിക്കൂട്ടാം. അതു നമ്മൾ കണ്ടതാണ്. സിനിമയിലായാലും എവിടെയായാലും നമ്മുടെ അഭിപ്രായങ്ങൾ എല്ലാം ജനങ്ങൾക്കിഷ്ടമാകുമെന്ന് കരുതരുത്.

സംവിധാനത്തിലേക്ക്

എന്നോട് അന്നത്തെ പല പ്രമുഖ നിർമാണ കമ്പനികളും സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, അതിനോട് എനിക്കു താൽപര്യം തോന്നിയിട്ടില്ല എന്നതാണ് സത്യം. ഞാൻ ഇത്തിരി സുഖം നോക്കുന്ന ആളാണ്. വെയിലു കൊള്ളുന്ന പണി നമ്മളെ കൊണ്ടു പറ്റില്ല. ഇതാകുമ്പോൽ ഒരു മുറിയിലിരുന്ന് എഴുതിത്തീർക്കാം. സംവിധാനത്തിനിറങ്ങിയാൽ ലൊക്കേഷനിലെ വെയിലു കൊള്ളണമല്ലോ! ഇന്നത്തെ കാലത്ത് ഒരു കാമറമാനും മോണിറ്ററുമുണ്ടെങ്കിൽ ആർക്കും സംവിധായകനാകമെന്ന നിലയാണ് സിനിമയിലുള്ളത്.

സിനിമയ്ക്കല്ലാതെയുള്ള എഴുത്ത്

നോവലൊക്കെ ഞാൻ നേരത്തെ തന്നെ എഴുതുന്നുണ്ട്. സിനിമയുടെ എഴുത്തു പോലെ യല്ല. അതു കുറച്ചുകൂടി എളുപ്പമുള്ളതാണ്. ഇപ്പോൾ ഒരു വാരികയ്ക്കു നോവലെഴുതുകയാണ്. സിനിമയിൽ ഓരോ കഥാപാത്രത്തിനുനുസരിച്ച് എഴുത്തിനെ നിയന്ത്രിക്കണം. നോവലിൽ നമുക്ക് ഏറെ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്.

ഇനിയുള്ള വിശേഷം

ഞാൻ സിനിമയെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഓരോ സമകാലിക വിഷയത്തെപ്പറ്റിയും അറിയാൻ ശ്രദ്ധിക്കും. എന്റെ മൂത്തമകൻ ഡിനു രണ്ടു സിനിമയിൽ അഭിനയിച്ചിരുന്നു. ഇളയ മകൻ ഡീൻ തിരക്കഥ രചനയിലാണ്. സിനിമയോട് രണ്ടു പേർക്കും താല്പര്യമുണ്ട്. ഡിനു സിനിമയിലേക്കൊരു തിരിച്ചു വരവ് നോക്കുന്നുണ്ട്. പക്ഷെ പ്രതിനായക വേഷമായാ ഒരു മികച്ച കഥാപാത്രമാണെങ്കിൽ മാത്ര മേ സിനിമയിലേക്കയാൾ തിരിച്ചെത്തു.

–ലിജിൻ കെ. ഈപ്പൻ