അഭിനയം ഭർത്താവിന്റെ ആത്മശാന്തിക്കായി
അഭിനയം ഭർത്താവിന്റെ ആത്മശാന്തിക്കായി
Wednesday, January 11, 2017 6:56 AM IST
അണിഞ്ഞൊരുങ്ങി നടക്കുന്ന പെൺകുട്ടികളെ കണ്ടാൽ, ‘വലിയ സുന്ദരി വന്നിരിക്കുന്നു, കെ.ആർ വിജയയാണെന്നാ പെണ്ണിന്റെ ഭാവം’ എന്ന് ജനം കുശുമ്പുപറഞ്ഞൊരു കാലമുണ്ടായിരുന്നു. അഴകിന്റെ അളവുകോലായി കെ.ആർ വിജയ പുകൾപെറ്റകാലം. രണ്ടര പതിറ്റാണ്ടുകാലം അഴകിനും അഭിനയത്തിനും ഉടയോളായി വെള്ളിത്തിരയിൽ ഈ തെലുങ്ക് സുന്ദരി നിറഞ്ഞുനിന്നു. തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി എന്ന വിശേഷണവും വിജയയ്ക്ക് സ്വന്തമായിരുന്നു. സ്വന്തമായി വിമാനമുള്ള, വീടിനുള്ളിൽ നീന്തൽക്കുളമുള്ള അഭിനേത്രി എന്നു തെന്നിന്ത്യ അന്നാളുകളിൽ അടക്കം പറഞ്ഞു. സിനിമയും കുടുംബവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച കെ.ആർ. വിജയ ഭർത്താവ് വേലായുധന്റെ മരണശേഷം സിനിമയിൽ നിന്നു കുറച്ചുകാലമായി മാറി നിൽക്കുകയായിരുന്നു. സത്യം ശിവം സുന്ദരം എന്ന പരമ്പരയിൽ വള്ളിയമ്മയുടെ വേഷം ഭംഗിയാക്കി ഈ അഭിനേത്രി ഇപ്പോൾ തിരിച്ചുവരവു ആഘോഷിക്കുകയാണ്. 56 വർഷം നീണ്ട അഭിനയ ചരിത്രവും ജീവിതചരിത്രവും കെ.ആർ വിജയ സ്ത്രീധനം വായനക്കാർക്കായി പങ്കുവയ്ക്കുന്നു...

ഓർമകളിലെ ദേവനായകി

ദേവനായകി എന്നാണ് ശരിപ്പേര്. പക്ഷേ ഞാൻ പോലും അതു മറന്നു തുടങ്ങിയിരിക്കുന്നു. തെലുങ്കു നാടായിരുന്നു സ്വദേശം. ഇല്ലായ്മകളുടെ നടുവിൽ പകച്ചു നിന്ന കുടുംബത്തിലെ മൂത്ത പെൺകുട്ടി. എനിക്കു താഴെ വത്സലയും സാവിത്രിയും പിന്നൊരു അനിയനും. പത്താം വയസിൽ കുടുംബം മദ്രാസിലേക്കു കുടിയേറി. 1961–ൽ ആണെന്നാണ് ഓർമ. അതിജീവനത്തിനുവേണ്ടി കാലിൽ ചിലങ്കയണിയേണ്ടിവന്നു. അതോടെ നാലാം ക്ലാസിൽ പഠനത്തിനു സുല്ലുവീണു. ക്ഷേത്രവളപ്പുകളിൽ അരങ്ങേറിയിരുന്ന നാടകങ്ങളിലൂടെയായിരുന്നു അഭിനയത്തുടക്കം. ഒരിക്കൽ, നാടകം ഉദ്ഘാടനം ചെയ്യാനെത്തിയ ജമിനി ഗണേശൻ സാറിന് എന്റെ പ്രകടനം ബോധിച്ചു. നല്ല സൗന്ദര്യവും അഭിനയവും. നൃത്തവും കൊള്ളാം. ദേവനായകിയെ സിനിമയ്ക്ക് തന്നുകൂടെയെന്നു ജമിനിസർ അച്ഛനോടു ചോദിച്ചു. എതിർപ്പില്ലെന്ന് അച്ഛൻ. അങ്ങനെ ‘മകളേ ഉൻസമയൽ’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയത്തുടക്കവുമായി. ഈ സിനിമയുടെ സെറ്റിൽ വച്ച് നടൻ എം.ആർ രാധയാണ് പേരുമാറ്റുന്ന കാര്യം സൂചിപ്പിച്ചത്. ദേവനായകി എന്ന പേര് പഴയ പഞ്ചാംഗം പോലുണ്ട്, നമുക്കു പകരം വിജയ എന്നാക്കാം എന്ന് അദ്ദേഹം പറഞ്ഞു. വിജയ അന്നത്തെ ഏറ്റവും മോഡേൺ പേരാണ്. അങ്ങനെയങ്കിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുവച്ച് കെ.ആർ. വിജയ എന്നാക്കാം എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് കെ.ആർ. വിജയ എന്ന താരോദയമുണ്ടാകുന്നത്. അച്ഛനും അമ്മയുമിട്ട പേരുമാറ്റിയതിൽ അന്നും ഇന്നും എനിക്കു കുറ്റബോധമില്ല. പക്ഷേ സിനിമയ്ക്കുവേണ്ടി വിദ്യ മുറിച്ചതിൽ തീരാസങ്കടമുണ്ട്. ശരിക്കും പറഞ്ഞാൽ എന്റെ വിദ്യാലയം നാടക ക്യാമ്പുകളായിരുന്നു. ഡയലോഗുകൾ ഹൃദിസ്‌ഥമാക്കിയാണ് മലയാളം, തമിഴ്, കന്നട ഭാഷകൾ പഠിച്ചത്. ഇന്ന് ഇംഗ്ലീഷ് ഉൾപ്പെടെ അഞ്ചുഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാൻ എനിക്കു സാധിക്കും. ആ പഠിപ്പ് ചലച്ചിത്രാനുഭവങ്ങളിലൂടെ സ്വായത്തമാക്കിയതാണ്.



പുഞ്ചിരിയുടെ രാജകുമാരി

പുന്നകൈ അരശി, തമിഴകം നൽകിയ ആ വിശേഷണത്തിൽ അഭിമാനിക്കുന്നു. ഓരോ നിമിഷവും. 40 വർഷം മുൻപാണ് പുഞ്ചിരി റാണി എന്ന പടം തേടിയെത്തുന്നത്. ഇരുമലർകൾ എന്ന പടത്തിന്റെ നൂറാംദിനം ട്രിച്ചിയിൽ ആഘോഷിക്കുന്നു. മെമന്റോ വാങ്ങാൻ വേദിയിൽ കയറിയപ്പോൾ ആരാധകവൃന്ദത്തിൽ നിന്നാരോ ഉറക്കെ വിളിച്ചുപറഞ്ഞു. ‘അമ്മാ, നീങ്ങൾ താൻ രസികകളിൽ പുന്നകൈ അരസി’ പിന്നീട് മാധ്യമങ്ങളും പുന്നകൈ അരശി കെ.ആർ വിജയ എന്നു വിശേഷിപ്പിക്കാൻ തുടങ്ങി. പുന്നകൈ അറശിപ്പട്ടത്തിന് കലൈമാമണിപ്പട്ടത്തിനെക്കാളും മൂല്യം ഞാൻ കൽപ്പിക്കുന്നു.

നായകന്മാർ

തിരിഞ്ഞുനോക്കുമ്പോൾ വല്ലാത്ത അതിശയം തോന്നുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായി 500 ൽ അധികം ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു. രണ്ടു ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. മകൾ ഹേമയെ ഗർഭം ധരിച്ചതിനാൽ വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുക്കുകയായിരുന്നു. 500 ൽ 450ലും കരുത്തുറ്റ കഥാപാത്രങ്ങളാണ് ലഭിച്ചത്. ആദ്യമായി നായികയായി വേഷമിട്ടത് കെ.എസ്. ഗോപാലകൃഷ്ണൻ സാറിന്റെ കർപ്പകം എന്ന ചിത്രത്തിലായിരുന്നു. കെ.എസ്.ജി തന്നെയാണ് എന്റെ അമ്പതാമതും നൂറാമതും ഇരുന്നൂറാമതും ഇരുന്നൂറ്റമ്പതാമതും സിനിമകൾ സംവിധാനം ചെയ്തതും. ഈ സൗഭാഗ്യം മറ്റൊരു നടിക്കും ലഭിച്ചിട്ടുണ്ടാവില്ല. ജമിനി ഗണേശൻ, ശിവാജി ഗണേശൻ, മുത്തുരാമൻ രവിശങ്കർ, എം.ജി.ആർ, മുത്തുരാമൻ എന്നിങ്ങനെ അക്കാലത്തെ ഒട്ടെല്ലാ നായകന്മാർക്കൊപ്പവും ജോടി ചേരാൻ കഴിഞ്ഞതും നേട്ടമാണ്. 300 സിനിമകളിൽ കഥാനായികയായി അഭിനയിച്ചു. അതിൽ തന്നെ ശിവാജിക്കൊപ്പം 48 ചിത്രങ്ങൾ. മലയാളത്തിലും സത്യൻ, നസീർ, മധു എന്നിങ്ങനെ ടോപ്പ് സ്റ്റാറുകളുടെ കൂടെയാണ് കൂടുതലും അഭിനയിച്ചത്.

വിമാനം വിറ്റ കഥ

ഭർത്താവ് വേലായുധൻ ഒന്നാന്തരം പൈലറ്റ് ആയിരുന്നു. പലപ്പോഴും വിമാനങ്ങളിൽ സഞ്ചരിക്കുമ്പോൾ അദ്ദേഹം സെക്കൻഡ് പൈലറ്റിന്റെ കാബിനിൽ വന്നിരിക്കാറുണ്ട്. സ്വന്തമായി ഒരുവിമാനം വാങ്ങുക എന്നത് അദ്ദേഹത്തിന്റെ താൽപര്യമായിരുന്നു. ഭർത്താവിനൊപ്പം നിരവധി സ്‌ഥലങ്ങൾ വിമാനത്തിൽ ചുറ്റി സഞ്ചരിച്ചു. മകളുടെ വിവാഹം കഴിഞ്ഞതോടെ ജീവിതത്തിൽ ഒരു ശൂന്യത വന്നപോലെ തോന്നി. യാത്രകളിലൊക്കെ കമ്പം കുറഞ്ഞു. വിമാനം പരിചരണമില്ലെങ്കിൽ തുരുമ്പെടുത്തുപോകും എന്ന അവസ്‌ഥ വന്നു. അങ്ങനെയാണ് വിൽക്കുന്നത്. വിമാനം പോലെ തന്നെ ഏറെ ആഗ്രഹിച്ചായിരുന്നു ടി നഗറിൽ ആറേക്കറിൽ കൊട്ടാരം പോലൊരു വീട് പണിതതും. സാവിത്രിയമ്മയ്ക്ക് ശേഷം വീടിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമിച്ച അഭിനേത്രി ഞാനാണ്. മകൾ ഹേമലതയും ഭർത്താവും ഞാനും ഏറെ ആനന്ദത്തോടെയാണ് ടി നഗറിലെ ബംഗ്ലാവിൽ ഓരോ ദിനവും ചെലവിട്ടത്. വിവാഹശേഷവും ഹേമ ഞങ്ങളുടെ കൂടെയാണ് താമസിച്ചത്. അവളുടെ രണ്ടു പെൺമക്കൾ വീടിന്റെ ഓരോ മൂലയും ശബ്ദമുഖരിതമാക്കി. കുട്ടികൾ പഠനാർഥം അന്യരാജ്യങ്ങളിലേക്ക് പോയതോടെ വീട് ഉറങ്ങി. കുട്ടികൾക്കു പിന്നാലെ ഹേമയും ഭർത്താവും വിദേശത്തേക്ക് കുടിയേറി. അതോടെ ആ വലിയ വീട്ടിൽ ഒറ്റപ്പെടുന്ന പോലെ തോന്നി. മാത്രവുമല്ല വൃത്തിയായി സൂക്ഷിക്കാനും പ്രയാസം. അങ്ങനെയാണ് ഈ വീട്ടിലേക്ക് മാറുന്നത്. ഭർത്താവിനൊപ്പമാണ് ഇങ്ങോട്ട് വന്നത്. ഇപ്പോൾ എന്നെ തനിച്ചാക്കി അദ്ദേഹം മടങ്ങി. പേരക്കുട്ടികൾ ദിവസവും വിളിക്കും. ഈയിടെ സോഷ്യൽ മീഡിയയിൽ ഞാൻ മരിച്ചതായി വാർത്ത വന്നിരുന്നു. കൊച്ചുമക്കൾ രണ്ടുപേരും വാർത്തയറിഞ്ഞ് പരിഭ്രാന്തരായി. ന്യൂസ് വ്യാജമാണെന്നറിഞ്ഞപ്പോൾ ഗ്രാൻമാ ഇങ്ങോട്ടേക്ക് വാ ഇനി അഭിനയമൊന്നും വേണ്ട... എന്നു പറഞ്ഞ് കുറേ ദിവസം കരച്ചിലായിരുന്നു.


ആദ്യത്തെ മരണം

ഇതു പലതവണയായി തമിഴ് മാധ്യമങ്ങൾ എന്നെ കൊന്നിട്ടുണ്ട്. ആദ്യത്തെ മരണം പത്തൊമ്പതാമത്തെ വയസിലായിരുന്നു. ഞാനന്ന് ഭർത്താവും കൈക്കുഞ്ഞായ മോളുമായി സന്തോഷത്തോടെ ജീവിക്കുകയാണ്. ഒരുദിവസം രാവിലെ തന്നെ തമിഴിലെ വലിയ ഡയറക്ടർ മാധവൻ സാറിന്റെ ഫോൺ വന്നു. അമ്മ സുഖമാണോ, ഭർത്താവും മോളുമെല്ലാം എന്തു പറയുന്നു എന്നെല്ലാം സാർ ചോദിക്കുന്നുണ്ടായിരുന്നു. മാധവൻ സാറിന്റെ സുഖാന്വേഷണത്തിൽ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയതുമില്ല. എല്ലാവരും സുഖമായിരിക്കുന്നു എന്നു പറഞ്ഞ് ഞാൻ ഫോൺ വയ്ക്കുകയും ചെയ്തു. അന്നേരം കോളിംഗ് ബെൽ ചിലച്ചു. വാതിൽ തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. സാക്ഷാൽ എംജിആർ അണ്ണൻ. എന്താ അണ്ണാ ഒരു മുന്നറിയിപ്പുമില്ലാതെ എന്ന് ഞാൻ. ചുമ്മാ, വിജയത്തിന്റെ ചായ കുടിക്കാൻ വന്നതാ എന്നും പറഞ്ഞ് എംജിആർ അകത്തു കയറി കുറേ സംസാരിച്ചിരുന്നു. അദ്ദേഹം പോയതിനു പിന്നാലെ വീണ്ടും കുറേ ഫോൺ കോളുകൾ. ബാലാജി, സുന്ദർ, ത്രിലോക് എന്നിങ്ങനെ തമിഴകത്തെ മുന്നണി താരങ്ങളായിരുന്നു അങ്ങേത്തലയ്ക്കൽ. എല്ലാവരും സുഖമാണോ പ്രശ്നമൊന്നും ഇല്ലല്ലോ എന്നു എടുത്തു ചോദിക്കുന്നു. ഒടുവിൽ വീട്ടിലെത്തിയ സുഹൃത്തുവഴി സത്യം അറിഞ്ഞു. തമിഴ് ചലച്ചിത്ര മേഖലയിൽ കെ.ആർ വിജയയെ ഭർത്താവു കഴുത്തു ഞെരിച്ചു കൊന്നൂവെന്ന വാർത്ത പരന്നിരിക്കുന്നു. നിജസ്‌ഥിതി അറിയാൻ വേണ്ടിയാണ് സുഹൃത്തുക്കൾ വീട്ടിൽ വന്നതും ഫോൺ വിളിച്ചതുമെല്ലാം. പോയവർഷവും അവർ എന്നെ കൊന്നു. അത്തവണ തെലുങ്ക് മാധ്യമങ്ങളിലൂടെയായിരുന്നു വാർത്ത വന്നത്. ഞാനന്ന് ഭർത്താവിനൊപ്പം ആശുപത്രിയിലാണ.് അദ്ദേഹത്തിന്റെ സ്‌ഥിതി ഗുരുതരമായിരുന്നു. ഇടയ്ക്കിടെ ബോധം വന്നുപോയിക്കൊണ്ടിരിക്കുന്നു. തെലുങ്ക് പത്രങ്ങളിലെ ചരമ വാർത്ത വായിച്ച് ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. ബോധം വന്ന ഒരു നിമിഷത്തിൽ ഭർത്താവ് ചോദിച്ചു. എന്താ വിജയം ഇത്രയധികം കോളുകൾ. ഞാൻ മരിച്ചുപോയതായി വാർത്ത വന്നിരിക്കുന്നു എന്ന് എനിക്ക് അദ്ദേഹത്തോട് പറയേണ്ടി വന്നു. അന്നേരം അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. അടക്കാനാവാത്ത ഹൃദയവേദനയോടെ ഭർത്താവ് കണ്ണടച്ചുകിടന്നു. അധികദിവസം കഴിയും മുൻപേ അദ്ദേഹം പോകുകയും ചെയ്തു. കഴിഞ്ഞ മാസവും സമൂഹമാധ്യമങ്ങളിൽ എന്റെ ചരമവാർത്ത വന്നതായി അറിയാൻ കഴിഞ്ഞു. ഈ സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാൻ തിരക്കിലായിരുന്നു. തമിഴ് സിനിമയിൽ എന്നെ കാണാത്തതിനാലാവാം ഞാൻ മരിച്ചുപോയതായി ഏതോ വിരുതൻ വാർത്ത എഴുതിപ്പിടിപ്പിച്ചത്.

അദ്ദേഹത്തിനുവേണ്ടി ഞാൻ അഭിനയിക്കുന്നു



മരണക്കിടക്കയിൽ വച്ച് ഒരു കാര്യം മാത്രമാണ് ഭർത്താവ് ആവശ്യപ്പെട്ടത്. ഞാൻ മരിച്ചാൽ വിധവയുടെ വേഷമണിഞ്ഞ് നീ വീട്ടിൽ ദുഃഖിച്ചിരിക്കരുത്. ഇനിയും, ആയുസ് തീരുന്നതുവരെയും നീ അഭിനയിച്ചുകൊണ്ടിരിക്കണം. തെന്നിന്ത്യ നിന്നെ പുഞ്ചിരിറാണി എന്നാണ് വിളിക്കുന്നത്. ദൈവം തിരിച്ചുവിളിക്കുന്നതു വരെ ആ പുഞ്ചിരി നിന്റെ ചുണ്ടുകളിലുണ്ടാവണം. അഭിനയിക്കാമെന്ന് ഞാനദ്ദേഹത്തിനു വാക്കു നൽകുകയും ചെയ്തു. പണത്തിനുവേണ്ടിയോ, പ്രശസ്തിക്കുവേണ്ടിയോ ഇനി അഭിനയിക്കേണ്ടതില്ല. രണ്ടും ആവശ്യത്തിലധികം ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ അഭിനയിക്കുന്നത് ഭർത്താവിന്റെ ആത്മശാന്തിക്കു വേണ്ടിയാണ്. തിരിച്ചുവരവിൽ ആഗ്രഹം പോലൊരു കഥാപാത്രം ലഭിക്കുകയും ചെയ്തു. അമൃത ടിവിയിലെ സത്യം ശിവം സുന്ദരത്തിൽ വള്ളിയമ്മ എന്ന കഥാപാത്രമായി ഞാൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ഭർത്താവിനുവേണ്ടി മാത്രം ഈ അഭിനയജീവിതം.

–ഷിജീഷ് കുമാർ