ജാതി അറിഞ്ഞൊരു കൃഷി
ജാതി അറിഞ്ഞൊരു കൃഷി
Wednesday, December 21, 2016 7:15 AM IST
മിരിസ്റ്റിക്ക ഫ്രാഗ്രൻസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം ഇന്തോനേഷ്യയിലെ ബാൻഡ ദ്വീപുകളാണ്. ബ്രിട്ടീഷുകാരാണ് ജാതികൃഷി മറ്റു പ്രദേശങ്ങളിലേക്കു വ്യാപിപ്പിച്ചത്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര, ഗോവ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ജാതികൃഷിയുള്ളത്. സ്‌ഥലവിസ്തൃതിയിലും ഉത്പാദനത്തിലും കേരളമാണ് മുമ്പിൽ. ജാതികൃഷിയിൽ നല്ല വിളവു കിട്ടാൻ ഏറ്റവും യോജിച്ചത് ചൂടും ഈർപ്പവുമുള്ള കാലാവസ്‌ഥയാണ്. മണൽ മണ്ണും ചെമ്മണ്ണും കൃഷിക്കനുയോജ്യമാണ്. എന്നാൽ മണ്ണിൽ ധാരാളം ജൈവാംശംവും നനയ്ക്കാൻ വേണ്ടത്ര വെള്ളവും ആവശ്യമാണ്. പക്ഷേ മണ്ണിൽ വെള്ളം കെട്ടിനിൽക്കുകയുമരുത്. ചെറിയതോതിൽ തണൽ ആവശ്യമാണെങ്കിലും 60 ശതമാനമെങ്കിലും സൂര്യപ്രകാശം കിട്ടുന്ന തോട്ടങ്ങളിലാണ് നല്ല വിളവു ലഭിക്കുന്നത്. നേരിട്ടടിക്കുന്ന വെയിലിനേക്കാൾ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതിക്കൃഷിക്കുത്തമം. വിത്തുപാകി മുളപ്പിച്ച തൈകളോ ബഡ്ഡുകളോ ഒട്ടുതൈകളോ ജാതിക്കൃഷിക്കുപയോഗിക്കാം. നല്ലതുപോലെ മൂപ്പെത്തിയതും പുറന്തോട് പൊട്ടിത്തുടങ്ങിയതുമായ കായ്കൾ വിത്തിനെടുക്കാം. ഒട്ടും വൈകാതെ പുറംതോടും പത്രിയും ഇളക്കിമാറ്റി വിത്തു പാകണം. തണലും തണുപ്പുമുള്ള ഇടങ്ങളിൽ ഒന്ന് ഒന്നേകാൽ മീറ്റർ വീതിയിലും അരയടി ഉയരത്തിലും ആവശ്യമായ നീളത്തിലും വാരമെടുത്തു മണ്ണും മണലും 3:1 അനുപാതത്തിൽ കലർത്തി ഇതിൽ നടാം. പാകിയശേഷം നല്ല പൊടിമണ്ണുവിതറി വെയിലേൽക്കാതെ പച്ചിലകൊണ്ട് പുതയിടണം. പതിവായി നനയ്ക്കണം. രണ്ടുമാസത്തിനകം വിത്തുകൾ മുളയ്ക്കും.

രണ്ടില പരുവമാക്കുമ്പോൾ ജാതിതൈ, വേരുകൾക്കു കേടുവരാതെ ഇളക്കിയെടുത്ത് പോട്ടിംഗ് മിശ്രിതം (മണൽ, മണ്ണ്, ചാണകപ്പൊടി എന്നിവ തുല്യ അനുപാത്തിൽ ചേർത്തിളക്കിയ മിശ്രിതം) നിറച്ച പോളിത്തീൻ ബാഗുകളിൽ നടണം. അടുത്ത കാലവർഷം തുടങ്ങുമ്പോൾ പ്രധാന കൃഷിയിടത്തിൽ മൂന്നടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് മേൽമണ്ണും ഒപ്പം ഉണക്കിപ്പൊടിച്ച ചാണകം അല്ലെങ്കിൽ കമ്പോസ്റ്റും നിറച്ചു അതിൽ തൈകൾ നടാം. തനിവിളയായിട്ടോ തെങ്ങിൻ തോട്ടങ്ങളിലോ കവുങ്ങിൻ തോപ്പിലോ ഇടവിളയായിട്ടു ജാതി കൃഷിചെയ്യാം. തനിവിളയായിട്ടാണ് കൃഷി ചെയ്യുന്നതെങ്കിൽ തണൽ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടിവരും. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നപക്ഷം ജാതിച്ചെടികൾ കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്. അതിനാൽ ശീമക്കൊന്ന, മുള്ളില്ലാമുരിക്ക് തുടങ്ങിയ തണൽ മരങ്ങൾ നട്ടുപിടിപ്പിച്ചു ജാതികൃഷിചെയ്യാം. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഫീൽഡ് ബഡ്ഡ് എന്ന രീതിയിലൂടെയും ഒട്ടിക്കൽ (അപ്രോച്ച് ഗ്രാഫ്റ്റിംഗ്), തളിരൊട്ടിക്കൽ (എപ്പിക്കോട്ടയിൻ ഗ്രാഫ്റ്റിംഗ്) എന്നീ രീതികളിൽ ജാതി നടീൽ വസ്തുവുണ്ടാകാം. നിത്യഹരിതമായ ഏകദേശം 20 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് ജാതി. വിത്ത് മുളച്ചുണ്ടാകുന്ന തൈകൾ വളരെ ഉയരത്തിൽ പടർന്നു പന്തലിച്ചു വളരുമ്പോൾ ബഡ്ഡു തൈകളോ ഒട്ടുതൈകളോ അത്ര ഉയരത്തിൽ വളരുന്നില്ല. ജാതികൃഷിയിൽ വിളവു കൂട്ടാൻ ശാസ്ത്രിയ മണ്ണുപരിശോധനയുടെ അടിസ്‌ഥാനത്തിൽ സന്തുലിതമായ വളപ്രയോഗം വേണം. മണ്ണിലെ പുളിപ്പിന്റെ തീവ്രതയ്ക്കനുസരിച്ചു കുമ്മായവും കാത്സ്യത്തിന്റെയും മഗ്നഷ്യത്തിന്റെയും അഭാവം പരിഹരിക്കാൻ ഡോളോമൈറ്റും ഉപയോഗിക്കാവുന്നതാണ്. രാസവളമാണ് പ്രയോഗിക്കുന്നതെങ്കിൽ ഒന്നാം വർഷത്തിൽ 45 ഗ്രാം യൂറിയ, 90 ഗ്രാം മസൂറിഫോസ് അഥവ രാജ് ഫോസ്, 170–180 ഗ്രാം പൊട്ടാ ഷ് എന്നിവ ഉപയോഗിക്കാം. ഇങ്ങനെ രാസവളപ്രയോഗം ക്രമേണകൂട്ടി 15 വർഷം മുതൽ 1.10 കിലോ യൂറിയ 1.25 കിലോ മസൂറിഫോസ് അഥവ രാജ്ഫോസ്, 1.70 കിലോ പൊട്ടാഷ് എന്നിവ ഉപയോഗിക്കേണ്ടതാണ്. മേൽ സൂചിപ്പിച്ച രാസവളങ്ങൾ പകുതി വീതം രണ്ടുപ്രാവിശ്യമായിട്ടു ജൂണിലും സെപ്റ്റംബറിലും പ്രയോഗിക്കാവുന്നതാണ്. ജൈവളമാണുപയോഗിക്കുന്നെങ്കിൽ ഒന്നാം വർഷം 10 കിലോ മണ്ണിൽ പ്രയോഗിക്കുക.


ഇതു ക്രമേണ കൂട്ടി 15 വർഷമാകുമ്പോൾ 50 കിലോ വരെ ആക്കാം. സൂക്ഷ്മമൂലകമായ ബോറോണിന്റെ അഭാവത്തിൽ ജാതിക്കായ് മൂപ്പെത്താതെ വീണുപൊട്ടുന്നത് തടയാനായി ബോറാക്സ് 50 ഗ്രാം വരെ ചെടിയൊന്നിന് ചൂവട്ടിൽ ഇട്ടുകൊടുക്കുകയോ രണ്ടു മുതൽ അഞ്ചു ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുകയോ ചെയ്യാം. ജാതിയിൽ ആൺ–പെൺ മരങ്ങൾ വെവേറെ കാണപ്പെടുന്നുണ്ടെങ്കിലും അപൂർവമായി രണ്ടു പൂക്കളും ഒരുമിച്ചു കാണുന്നു. ജാതിയിൽ പരാഗണം നടത്തുന്നത് കാറ്റാണ്. വർഷം മുഴുവൻ ജാതി പുഷ്പ്പിക്കുമെങ്കിലും ഒക്ടോബർ നവംബർ മാസങ്ങളിലാണ് പൂക്കൾ കൂടുതലായി കാണപ്പെടുന്നത്. ഈ പൂക്കളാണ് ജൂൺ–ജൂലൈ മാസങ്ങളിൽ വിളഞ്ഞുപാകമാകുന്നത്. നല്ലതുപോലെ വിളഞ്ഞ കായ്കൾ പുറന്തോടുപൊട്ടി പത്രിയും കായും പുറത്തേക്കു കാണാനാവും. ബഡ്ഡുകളും ഒട്ടുകളും മൂന്നാം വർഷം മുതലും വിത്തുപാകി മുളപ്പിച്ച തൈകൾ 7–8 വർഷത്തിനുള്ളിലും കായ്ക്കും. ഏതൊരു കൃഷിയും പോലെ ജാതിയിലും കീടരോഗപ്രതിരോധമാർഗങ്ങൾ അവലംബിക്കേണ്ടതാണ്. ജൈവവളമായി ചാണകം ഇടുമ്പോൾ അത് ട്രൈക്കോഡർ മയും വേപ്പിൻ പിണ്ണാക്കും ചേർത്ത് സമ്പുഷ്ടമാക്കിയതിനുശേഷം ചേർക്കുവാൻ ശ്രദ്ധിക്കണം.

ഇലകരിച്ചിൽ, ഇലപ്പുള്ളി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്യൂഡോമോണസ് ലായനി 20 ഗ്രാം ഒരു ലിറ്ററിന് എന്ന തോതിൽ കലക്കി തടത്തിലെ മണ്ണു നനയത്തക്ക രീതിയിൽ ഒഴിച്ചു കൊടുക്കണം. ജാതിച്ചെടികൾ തമ്മിൽ 25–28 അടി അകലം പാലിച്ച് സൂര്യപ്രകാശം ക്രമീകരിച്ചു കൊടുക്കുന്ന പക്ഷം കീടരോഗ സാധ്യത കുറക്കാം. മുടിനാര് രോഗം പോലുള്ള രോഗങ്ങൾക്കു രോഗം ബാധിച്ച ഇലയും തണ്ടും മുറിച്ചു കത്തിച്ചുനശിപ്പിക്കണം. വർഷത്തിൽ രണ്ടുപ്രാവശ്യം കുമിൾനാശിനിയായ ബോർഡോമിശ്രതം തളിച്ചുകൊടുക്കാവുന്നതാണ്. ഇത്തരത്തിൽ വിവിധ കൃഷി പരിപാലനമുറകൾ സംയോജിപ്പിച്ചു ശാസ്ത്രീയമായി അവലംബിക്കുന്ന പക്ഷം ജാതികൃഷി വിജയകരമാക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2523421 ഇമെയിൽ [email protected]

റാണി ആർ ഉണ്ണിത്താൻ, ഡോ. ശൈലജ കുമാരി
കെവികെ, കോട്ടയം