കടന്നുപോകുന്നത് ലോകത്തെ ഞെട്ടിച്ച ടെക് പരാജയങ്ങളുടെ വർഷം
കടന്നുപോകുന്നത് ലോകത്തെ ഞെട്ടിച്ച ടെക് പരാജയങ്ങളുടെ വർഷം
Monday, December 19, 2016 5:32 AM IST
2016 അവസാനിക്കുന്നു. ടെക് ലോകത്ത് പരാജയങ്ങൾ പുതുമയല്ല. എന്നാൽ, ലോകത്തെ ഞെട്ടിച്ച് കൊട്ടിഘോഷിച്ചിറക്കിയ ചില വമ്പൻ പ്രഖ്യാപനങ്ങൾ തകർന്നടിഞ്ഞത് 2016ൽ ലോകം കണ്ടു. ഇന്ത്യയിലെ ഫ്രീഡം 251 സ്മാർട്ട്ഫോൺ മുതൽ ആപ്പിൾ ഐഫോണും ഗാലക്സി നോട്ട് 7ഉം എല്ലാം ഇതിൽ ഉൾപ്പെടും.

ഫേസ്ബുക്ക് ഫ്രീ ബേസിക്സ്

ഇന്ത്യയിൽ സൗജന്യ ഇന്റർനെറ്റ് യുഗം സൃഷ്‌ടിക്കുമെന്ന പ്രഖ്യാപനത്തോടെ ഫേസ്ബുക്ക് ഫ്രീ ബേസിക്സുമായെത്തി. ഇതിനെതിരേ വ്യാപക പ്രതിഷേധ കാമ്പയിനുകൾ നടന്നു. നെറ്റ് ന്യൂട്രാലിറ്റി നിബന്ധനകൾ ഫേസ്ബുക്ക് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒടുവിൽ ട്രായി ഇത് നിരോധിച്ചു.

ഓഡിയോ ജാക്ക് ഇല്ലാത്ത ഐഫോൺ 7

ഐഫോണിന്റെ ഓരോ മോഡലിലും പുതിയ സംവിധാനങ്ങൾ നിരത്തി പുറത്തിറക്കാൻ ആപ്പിൾ ശ്രമിക്കാറുണ്ട്. ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഐഫോൺ 7ലും അങ്ങനൊരു പ്രത്യേകത ആപ്പിൾ ഒളിപ്പിച്ചുവച്ചു, 3.5 എംഎം ഓഡിയോ ജാക്ക് നല്കിയില്ല. എന്നാൽ, ഫോണിന് ഓഡിയോ ജാക്ക് ഉണ്ട്, കെയ്സ് നിർമിച്ചപ്പോൾ അത് തയാറാക്കാൻ വിട്ടുപോയതാണെന്നു കാണിച്ച് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ച വീഡിയോകളിൽ വിശ്വസിച്ച് പലരും തങ്ങളുടെ ഐഫോൺ 7 ഡ്രില്ലർ ഉപയോഗിച്ചു തുളച്ചു. ഓഡിയോ ജാക്ക് കിട്ടുമെന്നു പ്രതീക്ഷിച്ചവരുടെ ഫോണും പണവും പോയി എന്നു മാത്രം.


ഫ്രീഡം 251 എന്ന ദുഃസ്വപ്നം

251 രൂപയ്ക്ക് സ്മാർട്ട്ഫോൺ എന്ന ആശയവുമായി റിംഗിംഗ് ബെൽസ് എന്ന സ്റ്റാർട്ടപ്പ് കമ്പനി പ്രഖ്യാപിച്ച പദ്ധതി. ജൂണിൽ വിതരണം തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ അങ്ങനൊരു സ്മാർട്ട്ഫോൺ ഇറക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടില്ല. ലോകത്തെ മുഴുവൻ അമ്പരപ്പിച്ച ഫ്രീഡം 251 ഇന്നും ഒരു ദുഃസ്വപ്നമായി നിലനിൽക്കുന്നു.

പൊട്ടിത്തെറിയുടെ സാംസംഗ് ഗാലക്സി നോട്ട് 7

ഒരു സ്മാർട്ട്ഫോൺ കമ്പനിയുടെ ഏറ്റവും വലിയ തകർച്ചയാണ് ദക്ഷിണകൊറിയൻ കമ്പനിയായ സാംസംഗിലൂടെ ലോകം കണ്ടത്. സാംസംഗിന്റെ ഗാലക്സി നോട്ട് 7 സ്മാർട്ട്ഫോണുകൾ വ്യാപകമായി പൊട്ടിത്തെറിച്ചപ്പോൾ കമ്പനിക്ക് ആ മോഡൽതന്നെ പിൻവലിക്കേണ്ടിവന്നു. ഒപ്പം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.