ഋത്വിക് റോഷന്റെ വിശേഷങ്ങൾ
ഋത്വിക് റോഷന്റെ വിശേഷങ്ങൾ
Friday, December 9, 2016 5:51 AM IST
‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ നായകൻ വിഷ്ണു ഉണ്ണിക്കൃഷ്ണനു പറയാനുള്ളതു യാദൃശ്ചിതകളുടെ കഥകളാണ്. സംസ്‌ഥാന സ്കൂൾ യുവജനോൽസവത്തിൽ ഒന്നാം സ്‌ഥാനം നേടിയ പയ്യൻ തന്റെ തട്ടകം സിനിമയെന്നു നേരത്തേ തിരിച്ചറിഞ്ഞങ്കിലും തിരക്കഥാകൃത്തായതും ഇപ്പോൾ നായകനായതുമെല്ലാം ഓരോ നിമിത്തങ്ങൾ മൂലമെന്നു വിഷ്ണു പറയുന്നു. വിഷ്ണുവും കൂട്ടുകാരൻ ബിപിനും കൂടി അമർ അക്ബർ ആന്റണിയുടെ തിരക്കഥയുമായി നാദിർഷയുടെ മുന്നിലെത്തിയതു തങ്ങൾ തന്നെ പ്രധാന വേഷങ്ങളും ചെയ്യാം എന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാൽ നാദിർഷ പറഞ്ഞത് പടം പത്തു പേർ കാണേണ്ടേ, ഇതൊരു മൾട്ടിസ്റ്റാർ സിനിമയായി ചെയ്യാം എന്നാണ്. അതുപോലെ സംഭവിച്ചു. ചിത്രം സൂപ്പർഹിറ്റായി. കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്റെ തിരക്കഥ പൂർത്തിയാക്കി വിഷ്ണുവും ബിപിനും വീണ്ടും നാദിർഷയുടെ അരികിലെത്തിയത് പ്രമുഖരായ ഏതെങ്കിലും താരത്തെ നായകനാക്കാം എന്ന കണക്കു കൂട്ടലിലാണ്. തിരക്കഥ വായിച്ച നാദിർഷ പറഞ്ഞത് വിഷ്ണു നായകനാകണം എന്നാണ്. അങ്ങനെ നിനച്ചിരിക്കാതെ ലഭിച്ച നായക വേഷം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ.

അമർ അക്ബർ ആന്റണിയുടെ തിരക്കഥാകൃത്തിൽ നിന്നും കട്ടപ്പനയിലെ ഋത്വിക് റോഷനിലെ നായകനായുള്ള കരിയറിലെ ഈ മാറ്റം എങ്ങനെ കാണുന്നു?

അഭിനയത്തിലൂടെയാണ് ഞാൻ സിനിമയിൽ എത്തിയത്. 2003–ൽ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ. പ്ലസ്ടുവിനു പഠിക്കുമ്പോഴായിരുന്നുവത്. സലിംകുമാറിനൊപ്പം ജയിലിലെ ഒരു സീനിലായിരുന്നു ആദ്യ അഭിനയം. തുടർന്നു മായാവി, രാപ്പകൽ, പളുങ്ക്, കഥ പറയുമ്പോൾ, അമൃതം തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചു. പിന്നീടാണ് ഞാനും ബിപിനും കൂടി അമർ അക്ബർ ആന്റണിയുടെ സ്ക്രിപ്റ്റ് എഴുതുന്നതും നാദിർഷയെ കാണിക്കുന്നതും. ഞങ്ങൾ തന്നെ അഭിനയിക്കാമെന്നു വിചാരിച്ചാണ് സ്ക്രിപ്റ്റ് എഴുതിയത്. പടം വല്ലവരും കാണേണ്ടടാ എന്നു പറഞ്ഞ് നാദിർഷ തന്നെയാണ് അതു വലിയ കാസ്റ്റിംഗിലേക്ക് എത്തിച്ചത്. പടം നന്നായി ഓടിയതോടെ ഞങ്ങൾ തന്നെ അഭിനയിക്കുന്ന പരിപാടി തൽക്കാലം വേണ്ട എന്നു തീരുമാനിച്ചു. വലിയ താരങ്ങൾക്കുവേണ്ടി എഴുതാം എന്നായി. കട്ടപ്പനയിലെ ഋത്വിക് റോഷനും മറ്റു താരങ്ങളെ വച്ച് ചെയ്യാം എന്ന രീതിയിലാണ് ഞങ്ങൾ സ്ക്രിപ്റ്റ് എഴുതിയത്. പക്ഷേ നാദിർഷയെ സ്ക്രിപ്റ്റ് കാണിച്ചപ്പോൾ ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് നീ തന്നെ, വേറേ ആർട്ടിസ്റ്റുകളെ തേടേണ്ട എന്ന് പറഞ്ഞു. സത്യത്തിൽ ഞെട്ടിപ്പോയി. ഇക്ക ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ഓർത്തില്ല. നമ്മുടെ ആത്യന്തികമായ ലക്ഷ്യം അഭിനയമായിരുന്നതുകൊണ്ട് സന്തോഷത്തോടെ അതു സ്വീകരിച്ചു.



ലോക്കേഷനിലെ അനുഭവങ്ങൾ എങ്ങനെയായിരുന്നു?

നമ്മൾ തന്നെ എഴുതിയ സ്ക്രിപ്റ്റ് ആയതുകൊണ്ട് കൂടുതൽ കംഫർട്ടബിളായിരുന്നു. ഒരു ടീം വർക്കിലായിരുന്നു ചിത്രം. എനിക്കും ബിപിനും നാദിർഷ എന്നു പറഞ്ഞാൽ സ്വന്തം ചേട്ടനെപ്പോലെയാണ്. ആദ്യത്തെ പടം ചെയ്യും മുമ്പു തൊട്ടേയുള്ള പരിചയമാണ്. നല്ലൊരു റാപ്പോയുണ്ട്. അതുകൊണ്ട് കമ്മ്യൂണിക്കേഷൻ വളരെ എളുപ്പമാണ്.

കലാപരമായ പശ്ചാത്തലം എന്താണ്?

എറണാകുളത്ത് സെന്റ് തെരേസാസ് സ്കൂളിലാണ് പഠിച്ചത്. അവിടെ വച്ചു തന്നെ മിമിക്രിയിലും മറ്റു കലാപരിപാടികളിലും സജീവമായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്‌ഥാന തലത്തിൽ മിമിക്രിയിൽ ഒന്നാം സ്‌ഥാനം നേടിയിരുന്നു. അന്നാണ് ആദ്യമായി പത്രത്തിൽ ഒരു ഫോട്ടോ വന്നത്. ആ സമത്താണ് എന്റെ വീട് അപ്പൂന്റേം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അതിലെ അസിസ്റ്റന്റ് ഡയറക്ടർ നിഷാദ്ഖാന് ആർട്ടിസ്റ്റ് മനുരാജ് വഴി എന്നെ അറിയാമായിരുന്നു. പത്രത്തിലെ ഫോട്ടോ കണ്ടപ്പോൾ എന്നെ വിളിപ്പിക്കുകയായിരുന്നു. അവിടെ ചെന്നപ്പോൾ കുറേ പിള്ളേരുടെ കൂടെ എന്നെയും നിറുത്തി. സീനിൽ ജയിലിൽ കിടക്കുന്ന പിള്ളേരാണ് എല്ലാവരും. കുട്ടികളിൽ ഒരാൾക്കേ ഡയലോഗ് ഒള്ളൂ. അതാരു പറയും എന്നു വന്നപ്പോൾ നിഷാദ്ഖാൻ പറഞ്ഞ് എനിക്ക് അവസരം ലഭിച്ചു. റിഹേഴ്സൽ കഴിഞ്ഞ് ഒറ്റ ടേക്കിൽ അത് ഓക്കെയായി. സംവിധായകൻ സിബിസാർ വന്ന് എനിക്കു കൈ തന്നു. ദേശീയ അവാർഡ് ലഭിച്ച സന്തോഷമായിരുന്നു. അതിനുശേഷം സിബിസാറിന്റെ അമൃതം എന്ന ചിത്രത്തിലും നല്ലൊരു വേഷം ചെയ്തു.


അഭിനയത്തോടൊപ്പം എഴുത്തിലേക്കും തിരിയാൻ കാരണമായത്?

പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചത്. മഹാരാജാസ് കോളജിൽ നിന്നു ബികോം പാസായതോടെ കരിയറിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ബിപിനും ഞാനും ഒരുമിച്ച് പല വേദികളിലും മിമിക്രി അവതരിപ്പിച്ചു. ചാനലുകളിൽ കോമഡി പ്രോഗ്രാമുകളുടെ സ്ക്രിപ്റ്റിംഗിൽ ഞങ്ങൾ രണ്ടുപേരും സഹായികളായി പങ്കെടുത്തു. പിന്നീട് പല കോമഡി പ്രോഗ്രാമുകൾക്കുവേണ്ടിയും ഞങ്ങൾ എഴുതിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിന്റെ ഷൂട്ടു നടക്കുന്നതിനിടയിലാണ് യാദൃശ്ചികമായി നാദിർഷിക്കയെ കാണുന്നത്. നിങ്ങൾ പണ്ട് ഒരു സ്ക്രിപ്റ്റിന്റെ കാര്യം പറഞ്ഞിട്ട് എന്തായി എന്ന് ഞങ്ങളോടു ചോദിച്ചു. അത് റെഡിയാണിക്കാ പക്ഷേ ദീലീപേട്ടനു പറ്റിയ പടമല്ല എന്ന് ഞങ്ങൾ പറഞ്ഞു. ദിലീപിനെ വച്ചേ ഞാൻ പടം ചെയ്യൂ എന്നാണ് ആരാ പറഞ്ഞത് നിങ്ങൾ സ്ക്രിപ്റ്റ് കൊണ്ടുവരാൻ പറഞ്ഞു. അങ്ങനെയാണ് അമർ അക്ബർ അന്തോണി യാഥാർത്ഥ്യമായത്.

കോമഡി സിനിമകൾ മാത്രമാണോ മനസിൽ ഉള്ളത്?

അമർ അക്ബറിലും കോമഡി മാത്രമല്ലല്ലോ ഉള്ളത്. വെറുതേ തമാശകൾ മാത്രം പറഞ്ഞു പോകുന്ന സിനിമയാകരുത് എന്നാണ് ഞങ്ങളുടേയും ആഗ്രഹം. കട്ടപ്പനയിലെ ഋത്വിക് റോഷനും അങ്ങനെ തന്നെയാണല്ലോ. വളരെ ഗൗരവതരമായ ഒരു ഇഷ്യൂ ഇതിലും ഡിസ്കസ് ചെയ്യുന്നുണ്ട്.

അഭിനയത്തിലേക്ക് കൂടുതൽ അവസരങ്ങൾ വരുന്നുണ്ടോ?

കുറേ വിളി വരുന്നുണ്ട്. നിലവിൽ എഴുതാനുള്ള കുറേ കമ്മിറ്റ്മെന്റുണ്ട്. ബി.സി. നൗഫലിനുവേണ്ടിയാണ് ഉടനേ എഴുതുന്നത്.

അഭിനയവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുമോ?

ഞങ്ങൾ ബേസിക്കലി എഴുത്തുകാരല്ല. ഞങ്ങളുടെ പശ്ചാത്തലം മിമിക്രിയായതുകൊണ്ട് ഹാസ്യരൂപേണ ഓരോ കാര്യവും നോക്കിക്കാണാനുള്ള മനസുണ്ട്. അതാണ് സീനുകളാക്കി മാറ്റുന്നത്. അതുകൊണ്ടു തന്നെ തിരക്കുള്ള തിരക്കഥാകൃത്തുക്കളുടെ ലൈനിൽ പോകാൻ പറ്റില്ല. കാരണം ഒരു സ്ക്രിപ്റ്റ് തന്നെ പൂർത്തിയാക്കുന്നത് ധാരാളം സമയമെടുത്താണ്. അതിനിടയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ സന്തോഷം.

രണ്ടുപേർ ഒരുമിച്ച് തിരക്കഥയെഴുതുന്നത് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട്?

ഗുണം മാത്രമേയുള്ളൂ. ഓരോരുത്തർക്കും ഓരോ സ്വഭാവവും കാഴ്ച്ചപ്പാടുമായിരിക്കുമല്ലോ. രണ്ടു പേരും കൂടി എഴുതുമ്പോൾ ഞാൻ കാണാത്ത പല ഏരിയകളും ബിപിൻ കാണും. ബിപിൻ കാണാത്ത പലതും ഞാൻ കാണും. ചില സീനുകൾ എനിക്ക് ലോജിക്കലായി തോന്നില്ല. ചിലത് ബിപിനും. രണ്ടുപേർക്കും ഇഷ്ടപ്പെടുന്ന സീനുകളാക്കി മാറ്റുമ്പോൾ പ്രേക്ഷകർക്കും അതിഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.

ഒരു അഭിനേതാവ് എന്ന നിലയിൽ നാദിർഷ എന്ന സംവിധായകനുമായുള്ള അനുഭവങ്ങൾ?

ഞങ്ങൾക്ക് അങ്ങനെയൊരു വേർതിരിവില്ല. സ്വന്തം ചേട്ടനെപ്പോലെയാണ് ഇക്ക. അതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് തന്നിട്ടുണ്ട്. സിനിമയെക്കുറിച്ചു വ്യക്‌തമായ കാഴ്ചപ്പാടുള്ളയാളാണ് അദ്ദേഹം. ഇക്കയുടെ ചില തീരുമാനങ്ങളും പെട്ടെന്ന് ദൈവമായിട്ട് പുള്ളിക്ക് ചില തോന്നലുകൾ ഇട്ടുകൊടുക്കുന്നതുമൊക്കെ ഞങ്ങൾ കാണാറുണ്ട്. ഋത്വിക് റോഷന്റെ ക്യാപ്ഷൻ തന്നെ കുറവുകൾ കൂടുതൽ ഉള്ളവന്റെ കഥ എന്നാണ്. ആളുകളുടെ നായക സങ്കൽപത്തിന് ഒരുക്കലും യോജിക്കാത്ത എന്നെ നായകനാക്കിയപ്പോൾ ഇങ്ങനെയൊരു ക്യാപ്ഷനിട്ടത് ഏറെ അനുയോജ്യമായി. ഇക്കയാണ് ആ ക്യാപ്ഷൻ ഇട്ടത്. ഞാൻ നായകനായാൽ എങ്ങനെയാകും എന്ന പേടി എനിക്കു നന്നായി ഉണ്ടായിരുന്നു. പക്ഷേ ഈ ക്യാപ്ഷൻ വന്നതോടെ നല്ല ധൈര്യമായി.

കുടുംബ വിശേഷങ്ങൾ?

എറണാകുളം കലൂരാണ് ജന്മദേശം. വീട്ടിൽ അച്ഛനും അമ്മയും രണ്ടു സഹോദരിമാരും. സഹോദിരമാരുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു.

–ബിജോ ജോ തോമസ്