സൂപ്പർ സ്റ്റാറുകൾ ഇല്ലെങ്കിലും സൂപ്പറാണു ഗപ്പി
സൂപ്പർ സ്റ്റാറുകൾ ഇല്ലെങ്കിലും സൂപ്പറാണു ഗപ്പി
Monday, August 8, 2016 4:08 AM IST
‘കുടുംബങ്ങൾ ഏറെ ആഘോഷിക്കുന്ന സിനിമയാണു ഗപ്പി. അപ്പൂപ്പൻ–കൊച്ചുമകൾ, അമ്മൂമ്മ– കൊച്ചുമകൾ, അപ്പൂപ്പൻ–അമ്മൂമ്മ, അമ്മ–മകൻ തുടങ്ങി എല്ലാത്തരം ബന്ധങ്ങളും ഗപ്പിയിലുണ്ട്. എന്റെ അപ്പനും അമ്മയും ഗപ്പി കണ്ട് ഒരുപാട് ഇഷ്‌ടപ്പെട്ടു എന്നു പറയുന്നതു തന്നെയാണ് എനിക്ക് ഏറ്റവും വലുത്. അവർക്ക് കാണാൻ കൊള്ളാത്തതൊന്നും മറ്റ് അപ്പനമ്മമാർക്കും ഇഷ്‌ടപ്പെടില്ല എന്നു ഞാൻ വിശ്വസിക്കുന്നു...’’ ഗപ്പിയുടെ സംവിധായകൻ ജോൺപോൾ ജോർജ് സംസാരിക്കുന്നു...

<യ>ഗപ്പി എന്ന സിനിമയ്ക്കുള്ള പ്രചോദനം..?

ഗപ്പി പുതുമയുള്ള സിനിമാപേരാണ്. എന്റെ തലമുറയിൽപ്പെട്ടവരുടെ ചെറുപ്പകാലവുമായി ബന്ധപ്പെട്ട ഒരു നൊസ്റ്റാൾജിയയാണു ഗപ്പിമീൻ വളർത്തൽ. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്്ഷനുമായി ബന്ധപ്പെട്ടു ചെന്നൈയിൽ ചെന്നപ്പോൾ താനും ശ്രീക്കുട്ടനും ചെറുപ്പത്തിൽ ഗപ്പിമീനുകളെ വളർത്തിയ അനുഭവം പ്രിയൻ സാർ പങ്കിട്ടിരുന്നു. താനും സുഹൃത്തുക്കളും പണ്ടു ഗപ്പിമീനുകളെ വളർത്തിയിരുന്നതായി മണിയൻപിള്ള രാജുചേട്ടനും പറഞ്ഞു. ഞാനും ചെറുപ്രായത്തിൽ വീടിനു മുന്നിൽ കുളംകുത്തി ഗപ്പിമീനുകളെ വളർത്തിയിട്ടുണ്ട്. പിന്നീടു അസിസ്റ്റന്റ് ഡയറക്ടറായിരിക്കവെയാണ് കൊച്ചി പനമ്പള്ളി നഗറിലെ ഓടയിൽ ഗപ്പിമീനുകളെ കാണുന്നത്. കാര്യം അന്വേഷിച്ചപ്പോഴാണു കൊതുകു പെരുകാതിരിക്കാനാണ് അവയെ അവിടെ ഇട്ടിരിക്കുന്നതെന്ന് അറിഞ്ഞത്. അതായിരുന്നു ‘ഗപ്പി’യുടെ പിന്നിലെ സ്പാർക്ക്– ഗപ്പി എന്ന ടൈറ്റിലും അതു വളർത്തി ഉപജീവനം തേടുന്ന ഒരു പയ്യനും. വർഷങ്ങൾക്കുശേഷം ഇപ്പോൾ അതേ ത്രഡിൽ തന്നെ ആദ്യ സിനിമ ചെയ്യാനായതു വലിയ ഭാഗ്യമായി കരുതുന്നു.

<യ>മാസ്റ്റർ ചേതനിലേക്ക് എത്തിയത്..?

കുറേ കുട്ടികളെ ഓഡിഷൻ നടത്തിയിരുന്നു. അവസാനം രണ്ടു മൂന്ന് ഓപ്ഷനുകളിൽ എത്തി. സ്കിൻ ടോൺ കൃത്യമായി വേണ്ടിയിരുന്നു. പുതിയ ആളുകളെയാണ് ഞാൻ നോക്കിയത്. പക്ഷേ, എങ്ങനെയോ ചേതനിലേക്കു തന്നെ എത്തി. ചേതനെ നേരിൽ കണ്ടു. സീനുകൾ ചെയ്യിച്ചു നോക്കി. അവനെക്കൊണ്ട് ഈ കഥാപാത്രം ചെയ്യിച്ചെടുക്കാൻ പറ്റുമെന്നു ബോധ്യമായപ്പോൾ ചേതനെ ഞാൻ ഗപ്പിയിലേക്കു ഫിക്സ്ചെയ്തു.

<യ>പുത്തൻ ഗെറ്റപ്പിൽ ടൊവിനോ...?

ടൊവിനോയെ സമീപിക്കുമ്പോൾ അദ്ദേഹം കുറച്ചുതാടിവച്ച ലുക്കിലായിരുന്നു, മറ്റൊരു സിനിമയ്ക്കു വേണ്ടി. മൂന്നുമാസത്തെ താടിവളർച്ച അപ്പോൾത്തന്നെ ഉണ്ടായിരുന്നു. ഗപ്പിയിലെ കാരക്ടറിനും കുറച്ചു നീളമുള്ള താടി വേണമായിരുന്നു. പക്ഷേ, ആ പടം നടക്കാതെ പോയി. ഗപ്പിയുടെ ഷൂട്ട് ആയപ്പോഴേക്കും ആറേഴുമാസം കൊണ്ട് അതു വലിയ താടിയായി. ടൊവിനോയുടെ പുത്തൻ ലുക്ക് സിനിമയ്ക്കും ടൊവിനോയുടെ കരിയറിനും മാറ്റമുണ്ടാക്കിയെന്നാണ് കരുതുന്നത്. കഥ നടക്കുന്ന ഗ്രാമത്തിലേക്കു കടന്നുവരുന്ന ഒരു എൻജിനിയറുടെ കഥാപാത്രമാണു ടൊവിനോ. അയാളും ഗപ്പിയും തമ്മിലുള്ള കലഹങ്ങളാണ് ‘ഗപ്പി’യെ മുന്നോട്ടുകൊണ്ടുപോകുന്നത്.

<യ>ഗപ്പിയുടെ അമ്മയായി രോഹിണി...

അമ്മ കാരക്ടറിലേക്ക് ആദ്യം തമിഴ് നടി ശരണ്യയെയാണു പരിഗണിച്ചത്. പക്ഷേ, അതു നടന്നില്ല. അവരാണ് രോഹിണിചേച്ചിയുടെ പേരു പറഞ്ഞത്. സിനിമ തുടങ്ങിയപ്പോഴാണ് രോഹിണിചേച്ചി ആ വേഷത്തിനു കൃത്യമായിരുന്നുവെന്ന് ബോധ്യമായത്. അമ്മയുടെയും മകന്റെയും രൂപസാദൃശ്യവും ഗുണകരമായി.

<യ>ഗപ്പിയിലെ സംഗീതം..?

സംഗീതം ചെയ്തതു സംഗീത കോളജിൽ എനിക്കൊപ്പം പഠിച്ച വിഷ്ണു വിജയ്. അമ്പലപ്പുഴ വിജയ് എന്ന സംഗീതജ്‌ഞന്റെ മകൻ. സൗത്ത് ഇന്ത്യൻ സിനിമയിലെ പുല്ലാങ്കുഴൽ വിദഗ്ധൻ കൂടിയാണു വിഷ്ണു. കബാലി ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കു പുല്ലാങ്കുഴൽ വായിച്ചിട്ടുണ്ട്. ആദ്യ സിനിമ ഒന്നിച്ചു ചെയ്യണമെന്നു ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. പാട്ടുകളും റീറിക്കോർഡിഗും വിഷ്ണു മനോഹരമായി ചെയ്തു. ഗപ്പിയെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പ്രധാന ഘടകം സംഗീതമാണെന്നു ഞാൻ വിശ്വസിക്കുന്നു. അമ്മ– മകൻ ബന്ധം പറയുന്ന പാട്ടെഴുതിയതു റഫീക് അഹമ്മദും മറ്റു പാട്ടുകളെഴുതിയതു വിനായക് ശശികുമാർ എന്ന പയ്യനുമാണ്. രോഹിണി പാടിയതായി കാണിക്കുന്ന പ്രാർഥനകളെല്ലാം എന്റെ അമ്മ റീത്താമ്മയാണു പാടിയത്.

<യ>ആമിനാന്റെ ഉപ്പൂപ്പയായി ശ്രീനിവാസൻ...

കഥ നടക്കുന്ന ഗ്രാമത്തിലേക്കുള്ള ഏകവഴിയിൽ റെയിൽവേ ക്രോസുണ്ട്. അവിടത്തെ ഗേറ്റ് കീപ്പറുടെ വേഷമാണ് ഗപ്പിയിൽ ശ്രീനിവാസന്. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കൊച്ചുമകൾ ആമിനയെ എൻജിനിയർ ആക്കണമെന്നാണ്.അതിനുവേണ്ടി അനാവശ്യമായി അവളുടെ പഠിത്ത കാര്യങ്ങളിൽ വരെ ഇടപെടുന്ന കുറച്ചു ഹ്യൂമറസായ കഥാപാത്രം. ഞാൻ ചെറുപ്പം മുതൽ കണ്ടുവളർന്ന സിനിമകളിലെ പ്രധാന നടന്മാരിൽ ഒരാളാണു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ തിരക്കഥകളാണ് എന്നെ സിനിമയിലേക്ക് ആകർഷിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ആമിനാന്റെ ഉപ്പൂപ്പ. ദേവി അജിത്താണ് ആമിനയുടെ ഉമ്മൂമ്മയുമായി അഭിനയിക്കുന്നത്..


<യ>ശ്രീനിവാസനുമായി തിരക്കഥ ചർച്ച ചെയ്തിരുന്നോ...

ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുമ്പോൾ ആദ്യമായി ക്ലാപ്പടിക്കുന്നത് ശ്രീനിയേട്ടന്റെ ഫേസിനാണ്. ട്രാഫിക്ക് എന്ന സിനിമയിൽ. അതേയാളെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ ചെയ്യാനായതു വലിയ ഭാഗ്യം. നേരത്തേ പരിചയമുണ്ടായതിനാൽ ഞാനും ശ്രീനിയേട്ടനും തമ്മിൽ നല്ല ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. എന്നിൽ പൂർണ വിശ്വാസത്തോടെയാണ് അദ്ദേഹം ഈ സിനിമയിലേക്കു വന്നത്. ഒരു പരിധിവരെ ആ വിശ്വാസം കാത്തുസൂക്ഷിക്കാനായി എന്നാണ് എനിക്കു തോന്നുന്നത്. തിരക്കഥ അദ്ദേഹത്തെ പറഞ്ഞു കേൾപ്പിച്ചിരുന്നു. തന്റെ കഥാപാത്രം വളരെ രസകരമായി വന്നിട്ടുണ്ടെന്നു പറഞ്ഞു ഗപ്പി ചെയ്യാൻ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു ശ്രീനിയേട്ടൻ.

<ശാഴ െൃര=/ളലമേൗൃല/ഏമുു്യബശിലേൃബ080816.ഷുഴ മഹശഴി=ഹലളേ>

<യ>ദിലീഷ് പോത്തന്റെ കഥാപാത്രം...

ഒരു ചേട്ടന്റെ ബഹുമാനത്തോടെ ഞാൻ കാണുന്ന വ്യക്‌തിയാണു ദിലീഷ്പോത്തൻ. സിനിമകളെക്കുറിച്ചു ഞങ്ങൾ ധാരാളം ചർച്ച ചെയ്യാറുണ്ട്. നല്ല സുഹൃത്തും സംവിധായകനുമാണ്. കാരക്ടറിനെക്കുറിച്ച് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹം ഒരു നല്ല ആക്ടർ കൂടി ആയതിനാൽ അതിലേക്ക് എത്താൻ ഏറെ സമയമെടുക്കേണ്ടി വന്നില്ല. രസകരമായി അദ്ദേഹം ആ കാരക്ടർ ചെയ്തു.

<യ>സുധീർ കരമന

ഗപ്പിയിലെ കഥാപാത്രത്തെക്കുറിച്ചു കേട്ടുകഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം ഏറെ ആവേശത്തിലായി. അദ്ദേഹത്തിന്റേതായ ആശയങ്ങൾ പങ്കുവച്ചിരുന്നു. ഇതിൽ അഭിനയിച്ചവരിൽ ഈ സിനിമ ഇറങ്ങാൻ ഏറെ കാത്തിരുന്ന വ്യക്‌തികളിലൊരാൾ.

നോബി ചർച്ചയാകുന്നു..

നോബിക്ക് ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന ഒരു വേഷം കിട്ടിയ സിനിമയാണു ഗപ്പി. നോബിക്കു രസകരമായ ഒരു കഥാപാത്രം കിട്ടിയത് ഇപ്പോഴാണെന്ന് ആളുകൾ പറയുന്നുണ്ട്. ഇനി നല്ല കോമഡി കാരക്ടേഴ്സ് കിട്ടിയാൽ കൊടുക്കാൻ ഒരാളായി. നോബി സ്ക്രീനിൽ വരുമ്പോൾ വലിയ എൻജിയാണ്, നല്ല പ്രസൻസാണ്.

<യ>അലൻസിയറുടെ പാപ്പൻ...

അലൻസിയർ ചേട്ടൻ പയ്യൻമാരുടെ കൂടെ അവരിലൊരാളായി നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹമില്ലാത്ത സിനിമകൾ ഇപ്പോൾ ഇല്ലെന്നായിരിക്കുന്നു. അപ്പൻ നഷ്‌ടമായ ഗപ്പിക്ക് അപ്പനെപ്പോലെയാണു പാപ്പൻ. അയാൾ വഴക്കു പറഞ്ഞാലും കളിയാക്കിയാലും കേൾക്കും. ഒരു ഫീലിംഗ്സും പ്രകടിപ്പിക്കാതെ. അവർ സുഹൃത്തുക്കൾ കൂടിയാണ്

<യ>പൂജപ്പുര രവിയുടെ തിരിച്ചുവരവ്

ഒരു കാലഘട്ടത്തിലെ പ്രിയദർശൻ സിനിമകളിലെ പ്രധാന നടന്മാരിൽ ഒരാളായിരുന്നു പൂജപ്പുര രവി. നമ്മൾ കേട്ടുവളർന്ന ആ ശബ്ദം വീണ്ടും സ്ക്രീനിലെത്തുമ്പോൾ, ആളുകൾക്ക് ഇഷ്‌ടമാകുന്നു എന്നറിയുമ്പോൾ അതു ഭാഗ്യമായി കരുതുന്നു.

<യ>ഛായാഗ്രഹണം

എന്റെ അടുത്ത സുഹൃത്തായ ഗിരീഷാണ് ഗപ്പിയുടെ കാമറ ചെയ്തത്. സമീർ താഹിറിനൊപ്പം കാമറ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു. നീലാകാശം, പച്ചക്കടൽ, ചുവന്നഭൂമി ആയിരുന്നു ഗിരീഷിന്റെ ആദ്യപടം.

<യ>ഗപ്പിയുടെ മറ്റു പ്രത്യേകതകൾ...?

ഗപ്പിയും സുഹൃത്തുക്കളും– അവർ അഞ്ചുപേർ– വരുന്ന സീനുകളിൽ ഇതു കുട്ടികളുടെ ചിത്രമായി നിൽക്കുന്നുണ്ട്. കുറച്ചു മൈന്യൂട്ടായ പൊളിറ്റിക്സും സിനിമ പറയുന്നുണ്ട്. ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഇവിടെ ഒരു രാഷ്ര്‌ടീയക്കാരും ഒന്നും ചെയ്യില്ലെന്നു വളരെ കൃത്യമായി പറയുന്നുണ്ട്. നന്മ ചെയ്യണമെങ്കിൽ അവർക്കുകൂടി എന്തെങ്കിലും ഗുണമുള്ള കാര്യമായിരിക്കണം.

തമാശ, ത്രില്ലിംഗ് മൊമന്റ്സ്, ഇമോഷനുകൾ...ഫാമിലി എന്റർടെയ്നറാണ് ഗപ്പി. ഒരഞ്ചു തവണയെങ്കിലും കണ്ണുനനയുന്നുണ്ടെന്നാണ് ആളുകൾ പറയുന്നത്. 15 തവണയെങ്കിലും നന്നായി ചിരിക്കാനുമുള്ള വക ഗപ്പിയിലുണ്ട്.

<യ>വന്നവഴി

കോട്ടയത്താണു വീട്. മൂലേടം ചിന്മയ വിജ്‌ഞാൻ മന്ദിറിലായിരുന്നു സ്കൂൾ പഠനം. ഡിഗ്രി തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ്. അതിനുശേഷം രാജേഷ് പിള്ളയുടെ അസിസ്റ്റന്റായി ട്രാഫിക്കിലൂടെ സിനിമാ എൻട്രി. പിന്നീടു സമീർ താഹിറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ചാപ്പാ കുരിശിൽ. നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമിയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തു. ആറേഴു വർഷം അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിന്റെ അനുഭവപരിചയത്തിലാണ് ഗപ്പി ചെയ്തത്. കേരളത്തിലെ ഏറ്റവും വലിയ പ്രൊഡക്്ഷൻ കമ്പനിയായ ഇ ഫോർ എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിച്ചത്; അന്നയും റസൂലും, നോർത്ത് 24 കാതം, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഓം ശാന്തി ഓശാന, കുഞ്ഞിരാമായണം എന്നിവയുടെ നിർമാതാക്കൾ. മുകേഷ് ആർ മേത്ത, സി.വി.സാരഥി, എ.വി.അനൂപ് എന്നിവരുടെപ്പോർട്ടിലാണ് ഗപ്പി സാക്ഷാത്കരിച്ചത്.

<യ>ടി.ജി.ബൈജുനാഥ്