ചൈനീസ് നിർമിത ബ്രൗസിംഗ് ആപ്ലിക്കേഷനായ യൂസി ബ്രൗസറിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു നീക്കിയത് അടുത്തയിടെയാണ്. ബ്രൗസർ നീക്കാനുള്ള കാരണത്തെക്കുറിച്ച് ഗൂഗിൾ ഇതുവരെ പ്രതികരിച്ചില്ലെങ്കിലും സുരക്ഷാ കാരണങ്ങളാണ് ഗൂഗിളിന്റെ നടപടിക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗണ്ലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നായിരുന്നു യൂസി ബ്രൗസർ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഗൂഗിൾ കൂടുതൽ പരിഗണന നൽകുന്നു എന്നതിന്റെ സൂചനയായിരുന്നു ഈ നടപടിയെന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.
ഇപ്പോഴിതാ, വ്യക്തി വിവരങ്ങൾ ആവശ്യപ്പെടുന്ന ആപ്പുകളോട് വിശദീകരണം തേടിയിരിക്കുകയാണ് ഗൂഗിൾ. പ്ലേ സ്റ്റേറിലുള്ള ആപ്പുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തണമെന്നാണ് ഗൂഗിൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കളുടെ മൊബൈൽ നന്പർ, ഇ-മെയിൽ അഡ്രസ്, മൊബൈൽ ഹാൻഡ ്സെറ്റിന്റെ മോഡൽ, മോഡൽ നന്പർ, പേര് തുടങ്ങിയ കാര്യങ്ങളാണ് ആപ്പുകൾ ശേഖരിച്ചിരുന്നത്.
ആപ് ഇൻസ്റ്റാൾ ചെയ്യുന്പോൾ ചോദിക്കുന്ന പെർമിഷൻ എന്ന ഒാപ്ഷനിലൂടെ വിവരങ്ങൾ ആപ് കന്പനികൾ സ്വന്തമാക്കുകയായിരുന്നു. ഈ വിവരങ്ങൾ പിന്നീട് പരസ്യ കന്പനികൾക്കോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിന് തടയിടാനാണ് ഗൂഗിളിന്റെ പുതിയ നിർദേശം. 60 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് ഗൂഗിളിന്റെ നിർദേശം.
പെർമിഷൻ ചോദിച്ച് ചോർത്തൽ
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്പോൾ ചില പെർമിഷനുകൾ (അനുവാദം) ചോദിച്ചുകൊണ്ടുള്ള വിൻഡോ വരാറുണ്ട്. ഫോണിലെ ഫോട്ടോകൾ, വീഡിയോകൾ, കാമറ, കോൺടാക്ട് നന്പറുകൾ, കോൾ ഇൻഫർമേഷൻ, സെൻസറുകൾ, മൈക്രോഫോൺ, മെസേജുകൾ തുടങ്ങിയ കാര്യങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമാണ് ആപ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്.
കോൺടാക്ട് നന്പറുകൾ വിശദമായി പരിശോധിക്കാനും മെസേജ് അയയ്ക്കാനും മൊബൈൽ ഡാറ്റയും വൈ-ഫൈയും ഉപയോഗിക്കാനുള്ള പെർമിഷനാണ് ഇതിലൂടെ ആപ് കന്പനികൾ നേടിയെടുക്കുന്നത്. ആപ്പുകൾ മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഈ പെർമിഷനുകൾ അനുവദിക്കണമെന്നാണ് കന്പനികൾ പറയുന്നത്. അതിനാൽ കൂടുതൽ ആളുകളും ഇതെന്താണെന്ന് ശ്രദ്ധിക്കാതെ പെർമിഷനുകൾക്കെല്ലാം 'ഒാകെ' നൽകുകയാണ് ചെയ്യുന്നത്. ഈ അവസരമാണ് ഹാക്കർമാർ മുതലാക്കുന്നത്.
ആപ്പുകൾ ഉപയോഗിച്ച് സെൻസറുകൾ പ്രവർത്തിപ്പിക്കുകയും അതിലൂടെ പിൻ നന്പറും പാസ്വേഡുകളും ചേർത്തുകയുമാണ് ചെയ്യുന്നത്. പലരും പാസ്വേഡുകൾ കോൺടാക്ട് നന്പറായിട്ടും നോട്ട്പാഡിലും സൂക്ഷിക്കാറുണ്ട്. കോൺടാക്ട് റീഡ് ചെയ്യാൻ പെർമിഷൻ നൽകുന്നതോടെ ഹാക്കർമാർക്ക് "പണി' എളുപ്പമാകുന്നു. ഫിംഗർപ്രിന്റ്, ടച്ച് ഐഡി തുടങ്ങിയ സെൻസറുകൾ ഉപയോഗിച്ച് ഫോണിൽ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാം. മൈക്രോഫോൺ ഉപയോഗിച്ച് ഫോണിലൂടെ നാം സംസാരിക്കുന്ന കാര്യങ്ങൾ ഹാക്കർമാർക്ക് എളുപ്പത്തിൽ ചോർത്താം.
വിവരങ്ങൾ ചോർത്തുന്നുവെന്ന സംശയത്തെത്തുടർന്ന് ചില ആപ്പുകൾ ഉപയോഗിക്കുന്നവർ അത് ഉപേക്ഷിക്കണമെന്ന്് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ട്രൂ കോളർ, വീ ചാറ്റ്, 360 സെക്യൂരിറ്റി, യുസി ബ്രൗസർ തുടങ്ങിയ 43 ആപ്പുകളാണ് സംശയത്തിന്റെ മുനയിൽ. ഇത്തരം ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്തതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. ഫോൺ ഫോർമാറ്റ് ചെയ്താൽ മാത്രമേ ആപ്പുമായി ബന്ധപ്പെട്ട് ഡൗൺ ലോഡ് ചെയ്ത ഫയലുകൾ പൂർണമായും നീക്കം ചെയ്യപ്പെടുകയുള്ളു.
-സോനു തോമസ്