Star Chat |
Back to home |
|
"പാറിപ്പറക്കാൻ' എബി |
|
|
"ഉണർന്നിരിക്കുമ്പോൾ പോലും സ്വപ്നം കാണുന്നവൻ..’ എബിയെക്കുറിച്ച് നാട്ടുകാർ അങ്ങനെയാണു പറയുന്നത്. "അവൻ ജീവിക്കുന്നതു പറക്കാനാണെന്നു’ മറ്റുചിലർ. "വിമാനത്തിന്റെ മോനേ’ എന്ന് അവനെ കളിയാക്കുന്നവരുമുണ്ട് ആ ഗ്രാമത്തിൽ. പറക്കാൻ ആഗ്രഹിച്ച എബി എന്ന ഒരു സ്പെഷൽ പയ്യന്റെ നിതാന്ത പരിശ്രമങ്ങളുടെ കഥയുമായി വിനീത് ശ്രീനിവാസൻ ടൈറ്റിൽ റോളിലെത്തുന്ന എന്റർടെയ്നർ എബി തിയറ്റുകളിലേക്ക്. സന്തോഷ് എച്ചിക്കാനത്തിന്റെ രചനയിൽ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ആദ്യ ചിത്രം. സുവിൻ കെ. വർക്കി നിർമിച്ച എബിയിൽ മെറീന മൈക്കിളാണു നായിക. എബിയുടെ രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ വിനീത് ശ്രീനിവാസൻ... എബിയിലേക്ക് എത്തിയത്.. വടക്കൻ സെൽഫിയുടെ റിലീസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഇതിന്റെ ഡയറക്ടർ ശ്രീകാന്ത് മുരളിയും റൈറ്റർ സന്തോഷ് എച്ചിക്കാനവും കൂടി എന്നെ വന്നു കാണുന്നത്. അതിനുമുമ്പേ കുറേ നാളുകളായി ഇവർ ഈ സബ്ജക്ടിനു മുകളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇതിൻറെ ഒരു ഐഡിയ ശ്രീകാന്തേട്ടൻ നേരത്തേ എന്നോടു സൂചിപ്പിച്ചിരുന്നു. ഇതിന്റെ അന്നത്തെ സ്ക്രീൻപ്ലേ ഓർഡർ കേൾക്കുന്നതു വടക്കൻ സെൽഫി റിലീസായിരിക്കുന്പോഴാണ്. അപ്പോൾത്തന്നെ ഇത് ഏറെ എഗ്സൈറ്റിംഗ് ആയി തോന്നിയിരുന്നു. കാരണം, പറക്കാനാഗ്രഹിക്കുന്ന ഒരാളെക്കുറിച്ചു സിനിമ ചെയ്യണമെന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഞാൻ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച രീതിയിലുള്ള ഒരു കഥയാണ് അവർ എന്നോടു പറഞ്ഞത്. ജേക്കബിന്റെ സ്വർഗരാജ്യത്തിനുശേഷം ആ രീതിയിലുള്ള ഒരു സിനിമ ചെയ്യാൻ എനിക്കു പ്ലാനുണ്ടായിരുന്നു. എബിയിലേക്ക് ആകർഷിച്ച ഒരു കാര്യം അതായിരുന്നു. എനിക്കതിൽ വലിയ കൗതുകം തോന്നി. ഞാൻ ചെയ്യാൻ ആഗ്രഹിച്ച രീതിയിലുള്ള ഒരു സിനിമ എന്നെ തേടിയെത്തിയതുപോലെ എനിക്കു ഫീൽ ചെയ്തു. പിന്നീട് അവർ സമയമെടുത്ത് ആവശ്യമായ തിരുത്തലുകൾ വരുത്തി ഒരു വർഷത്തിനുശേഷം എന്നോടു വീണ്ടും കഥ പറഞ്ഞു. അപ്പോഴേക്കും സബ്ജക്ടിൽ ഒരുപാടു ഡവലപ്മെന്റ്സ് ഉണ്ടായി. ആദ്യത്തെ കഥപറച്ചിലിൽ തന്നെ എനിക്കു നല്ല ഇഷ്ടം തോന്നിയിരുന്നു. പക്ഷേ, ഒരുപാടു മാറ്റങ്ങളൊക്കെ വരുത്തിയ സ്ക്രീൻപ്ലേ വായിച്ചുകേട്ടപ്പോൾ ഒരുപാടു രസമുള്ള ഒരു സിനിമയെന്ന ഫീൽ കിട്ടി. എബിയുടെ പ്രമേയം... പറക്കാൻ ആഗ്രഹിക്കുന്ന ഒരാളുടെ കഥയാണ് എബി. ടെക്നോളജിയുടെയോ ഒരുപാടു സൗകര്യങ്ങളുടെയോ ഒന്നും കടന്നുകയറ്റമില്ലാത്ത കേരളത്തിലെ വളരെ ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന ഒരാൾ ഒരു സ്വപ്നം കാണുകയാണ്. ആ സ്വപ്നത്തിലേക്ക് എത്താനുള്ള അയാളുടെ പരിശ്രമമാണു സിനിമ പറയുന്നത്. എബി മറ്റു കുട്ടികളെപ്പോലെയല്ല. സ്പെഷൽ ചൈൽഡാണ്. എബിയെ സ്പെഷലായ ഒരുകുട്ടി എന്നനിലയിലാണ് ഇതിൻറെ സംവിധായകനും രചയിതാവും കണ്ടിട്ടുള്ളത്. അതിനാൽ എബിയുടെ ഫിസിക്കൽ കണ്ടീഷൻറെ പേര് സിനിമയിൽ എവിടെയും പരാമർശിക്കുന്നില്ല. പക്ഷേ, മറ്റു കുട്ടികളിൽനിന്ന് എബിക്കു വ്യത്യാസമുണ്ടെന്ന് പടത്തിൽ ഉടനീളം നമുക്കു ഫീൽ ചെയ്യും. ആ രീതിയിൽത്തന്നെയാണ് അവർ അതു കണ്‍സീവ് ചെയ്തിട്ടുള്ളത്. ഞാനതു മനസിലാക്കി ആ രീതിയിലാണ് ചെയ്യാനും ശ്രമിച്ചിട്ടുള്ളത്. എബി മറ്റു കുട്ടികളെപ്പോലെയല്ല. എബി - ഹി ഈസ് എ സ്പെഷൽ ബേബി എന്ന് അവനെ ചികിത്സിക്കുന്ന ഡോക്ടർ തന്നെ പടത്തിൽ ഒരിടത്തു പറയുന്നുണ്ട്. കോടതിയിൽ നിന്ന് അനുകൂല വിധി നേടിയാണ് എബി തിയറ്ററുകളിലെത്തുന്നത്. സജി തോമസ് എന്ന റിയൽ കാരക്ടറിൻറെ ജീവിതവുമായി എബിയുടെ പ്രമേയത്തിനു ബന്ധമുണ്ടോ...? അതിൻറെ മറ്റു കാര്യങ്ങളുമായി ബന്ധപ്പെടുത്തി സംസാരിക്കാൻ എനിക്ക് ആഗ്രഹമില്ല. വിവാദങ്ങളിൽ നിന്നു മാറിനിൽക്കണമെന്നാണ് ആഗ്രഹം. കോടതിയിൽ കേസുണ്ടായിരുന്നു. അതൊക്കെ ക്ലിയർ ചെയ്തശേഷമാണ് അവസാനം എബി മുന്നോട്ടുപോകുന്നത്. അതുമായി ബന്ധപ്പെട്ടയാളുകൾ ഒരു വശത്ത് അതിൻറെ നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോയി. കോടതിയിൽ നിന്ന് കൃത്യമായ തീർപ്പുണ്ടായി. എബിയും ചിത്രീകരണത്തിലിരിക്കുന്ന മറ്റൊരു സിനിമയും തമ്മിൽ സാദൃശ്യമില്ലെന്ന് ജഡ്ജിനു ബോധ്യപ്പട്ട ശേഷമാണ് ഇപ്പോൾ എബി റിലീസാകുന്നത്. സജി തോമസിൻറെ ജീവിതവുമായി എബിക്കു യാതൊരു ബന്ധവുമില്ല. പറക്കാനാഗ്രഹിക്കുന്ന ഒരാളുടെ കഥ എന്നു മാത്രമേയുള്ളൂ. ഇതുപോലെയുള്ള ഒരുപാടുപേർ ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ട്. സ്വന്തമായി എയർ ക്രാഫ്റ്റ് ഉണ്ടാക്കിയ, അതിനുവേണ്ടി ബേസിക് ടെക്നിക്കൽ അറിവ് അക്കാദമിക്കലി ഇല്ലാതെ അതു പഠിച്ചെടുത്ത്, പല രീതിയിലും അതു മനസിലാക്കിയെടുത്ത് അതിനുവേണ്ടി പ്രയത്നിച്ച് എയർക്രാഫ്റ്റ് ഉണ്ടാക്കിയ പലയാളുകളും ഇന്ത്യയ്ക്കകത്തുതന്നെയുണ്ട്. ഈ സിനിമയുടെ റിസേർച്ചുമായി ബന്ധപ്പെട്ട് സന്തോഷേട്ടനും ശ്രീകാന്തേട്ടനും പലകാര്യങ്ങളും ശേഖരിച്ചപ്പോഴാണ് എനിക്കും അത്തരം പല സംഭവങ്ങളും മനസിലായത്. ലോകത്തിൻറെ പലഭാഗങ്ങളിലും ഇന്ത്യയിൽത്തന്നെ നോർത്തിലും രണ്ടുമൂന്നു പേരുടെ ഏറെ താത്പര്യജനകമായ കഥകളുണ്ട്. ഈ രീതിയിലുള്ള ഒരു സിനിമ നമ്മൾ മലയാളത്തിൽ കണ്ടിട്ടില്ല. അപ്പോൾ ഇതിലെ സീനുകൾക്കെല്ലാം ഒരു പുതുമയുണ്ടാകുമല്ലോ. ഒരു പുതിയ വിഷയം കൈകാര്യം ചെയ്യുന്പോൾ എല്ലാ കാര്യങ്ങളിലും അതിൻറെ പുതുമ വരുമല്ലോ. മറ്റു സിനിമകളിൽ കണ്ടിട്ടുള്ള അതേ സിറ്റ്വേഷനുകളിൽ കൂടിയുള്ള ഒരു യാത്രയല്ലല്ലോ ഉണ്ടാവുക. അതിൻറേതായ കുറേ രസമുണ്ടായിരുന്നു എബിയിൽ. എബിയിലെ നായിക... നായിക മെറീന മൈക്കിൾ. മൂന്നു നാലു സിനിമകളിൽ ഇതിനുമുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും മെറീന ഉടനീളം ഒരു ലീഡ് കാരക്ടറിൽ വരുന്ന രണ്ടാമത്തെ സിനിമയാണ് എബി. എബിയെ സ്നേഹിക്കുന്ന കുട്ടിയായിട്ടാണ് മെറീനയുടെ കഥാപാത്രം വരുന്നത്. ഈ സിനിമയിൽ ഈ കാരക്ടറിന് വളരെ പ്രധാനപ്പെട്ട ഒരു റോളുണ്ട്, പ്രാധാന്യമുണ്ട്. സിനിമയുടെ കഥ മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ഏരിയയിൽ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്യുന്ന ഒരു കാരക്ടറാണ്. വളരെ നാച്വറലായി മെറീന അത് അവതരിപ്പിച്ചിട്ടുണ്ട്. എബിയിലെ മറ്റു താരങ്ങളെക്കുറിച്ച്... അജുവർഗീസ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, ഹരീഷ് പേരടി, മനീഷ് ചൗധരി, ബാലാജി തുടങ്ങി ധാരാളം ആർട്ടിസ്റ്റുകളുണ്ട് എബിയിൽ. പല കാലഘട്ടങ്ങളിലൂടെ എബി... നാലു മുതൽ 30 വയസുവരെയുള്ള കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന എബിയെ ചിത്രത്തിൽ കാണാം. എബിയുടെ ചെറുപ്രായം വാസുദേവ് എന്ന കുട്ടിയാണ് അവതരിപ്പിച്ചത്. ഹയർസെക്കൻഡറി കാലഘട്ടം തൊട്ട് പിന്നീട് അങ്ങോട്ടുള്ള എബിയുടെ എല്ലാ സ്റ്റേജുകളും ഞാനാണു ചെയ്തിട്ടുള്ളത്. പലപല കാലഘട്ടങ്ങളിലൂടെ സിനിമ യാത്രചെയ്യുന്നുണ്ട്. സിനിമ കാണുന്പോൾ ആളുകൾക്ക് അത് ഏറെ ഫീൽ ചെയ്യണമെന്ന വിധത്തിൽ ബോധപൂർവം പല കാര്യങ്ങളും ചെയ്യാൻ ശ്രമിച്ചിട്ടില്ല. വളരെ സ്വാഭാവികമായി സംവിധായകൻ ശ്രീകാന്ത് മുരളി പല കാലഘട്ടങ്ങളുടെ സ്വിച്ചിംഗ് ചെയ്തപോലെയാണ് എനിക്കു ഫീൽ ചെയ്തത്. പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന എബി എന്ന കാരക്ടറിൻറെ ചില മാനറിസങ്ങൾ...എബി സംസാരിക്കുന്ന രീതി, ചിന്തിക്കുന്ന രീതി, ഓരോ കാര്യങ്ങളോടു റിയാക്ട് ചെയ്യുന്ന രീതി..ദേഷ്യം വന്നാൽ, സങ്കടം വന്നാൽ... പല സിറ്റ്വേഷനുകളിൽ റിയാക്ട് ചെയ്യുന്നതൊന്നും മറ്റുള്ളവർ റിയാക്ട് ചെയ്യുംപോലെ ആവില്ലല്ലോ. ഓരോ കാലഘട്ടത്തിലും അതിനെക്കുറിച്ചു കൃത്യമായി ചിന്തിച്ച് ഒരു പാറ്റേണ്‍ മനസിൽ വച്ചു ചെയ്യേണ്ടതുണ്ടായിരുന്നു. ഓരോ സീനിനു മുന്‍പും ഓരോ ഷോട്ടിനു മുന്‍പും എനിക്കു ഞാനായിട്ട് അവിടെ നിൽക്കാൻ പറ്റില്ല. എബിയായിട്ടു തന്നെ നിൽക്കണം. അതിനു വേണ്ട ഒരു തയാറെടുപ്പ് ഓരോ സീനിനു മുന്‍പും ഷോട്ടിനുമുന്പും ആവശ്യമുണ്ടായിരുന്നു. പല കാലഘട്ടമാകുന്പോൾ എബിയുടെ പ്രായം മാറുന്നതിനനുസരിച്ചു ബോഡി ലാംഗ്വേജിൽ വരുന്ന മാറ്റം... പക്വതയിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന ചെറിയ മാറ്റം, ചില കാര്യങ്ങളിൽ ചില ഒതുക്കം വരും.. അത്തരം ചില കാര്യങ്ങൾ ഓരോ കാലഘട്ടത്തിലും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാം...ഓരോ കാലഘട്ടം ചെയ്യുന്നതിനുമുന്പും ശ്രീകാന്തേട്ടനും ഞാനും അതിനെപ്പറ്റി ഡിസ്കസ് ചെയ്തിരുന്നു. കൂടെ അഭിനയിക്കുന്നവരും.. സുരാജേട്ടൻ, ഹരീഷ് പേരടി, സുധീറേട്ടൻ, അജു.. ഞങ്ങൾ ഒന്നിച്ചിരുന്നു ഡിസ്കസ് ചെയ്ത് അവരൊക്കെ പറഞ്ഞതിൽ നല്ല ഇൻപുട്സ് ഉപയോഗപ്പെടുത്തി ചെറിയ ചെറിയ ഡീറ്റയിൽസ് കൂട്ടിച്ചേർത്താണു ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു പ്രയത്നം ആദ്യമായിട്ടാണ്. ഈ കാരക്ടറിൻറെ പെരുമാറ്റത്തിൽ ഇങ്ങനെയുള്ള കുറേ ഡീറ്റയിൽസ് ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. എല്ലാ സ്ഥലത്തും എബിയായി തോന്നണം, ഓരോ കാലഘട്ടത്തിനും മാറ്റം വരികയും വേണം. എബി എന്ന കഥാപാത്രമാകാനുള്ള മുന്നൊരുക്കങ്ങൾ... എബി എന്ന കാരക്ടറിനുവേണ്ടി ഞാൻ ചില റഫറൻസസ് നോക്കിയിരുന്നു. ഒരാളെ അങ്ങനെതന്നെ അനുകരിക്കുകയല്ല ചെയ്തത്. ഇതുപോലെയുള്ള സ്പെഷൽ ചിൽഡ്രൻ എന്ന വിളിക്കുന്ന കുട്ടികളുടെ ചില ആംഗ്യങ്ങൾ, മാനറിസം, ആക്ഷനുകൾ, നോട്ടം എന്നിങ്ങനെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചശേഷം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ശ്രീകാന്തേട്ടൻറെ ഭാഗത്തുനിന്നു കുറേ നിർദേശങ്ങൾ കിട്ടിയിരുന്നു. സ്പെഷൽ കഴിവുകളുള്ള കുട്ടികളുടെ സ്ഥാപനങ്ങളിൽ ഞാൻ മുന്‍പു പോയിട്ടുണ്ട്. അങ്ങനെ എൻറെ ഓർമയിൽ നിന്നുള്ള കുറേ കാര്യങ്ങളും പിന്നെ ശ്രീകാന്തേട്ടൻ റഫറൻ്സ് തന്ന ഇവരെപ്പറ്റിയിട്ടുള്ള കുറേ വീഡിയോസും ഉണ്ടായിരുന്നു. അതൊക്കെ വച്ച് ഒരു ബേസിക് പാറ്റേണ്‍ ഫിക്സ് ചെയ്തു. പിന്നെ അതിനെക്കുറിച്ച് ഓരോ സ്റ്റേജിലും ചർച്ച ചെയ്താണ് എബിയായിവളർത്തിയെടുത്തത്. എബി എന്ന കാരക്ടറിലേക്ക്, സിനിമയിലേക്ക് ആകർഷിച്ചത്... എനിക്ക് ഏറ്റവും രസമായി തോന്നിയത് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള, പെട്ടെന്ന് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു കാരക്ടർ ലഭിച്ചതിലാണ്. പ്രത്യേകിച്ചു ഞാൻ അങ്ങനെ വലിയ ആക്ടർ ഒന്നുമല്ല, പരിമിതമായ കഴിവുകളുള്ള നടനാണ്. എന്നെ സംബന്ധിച്ചിടത്തോളം പുതുതായി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സ്പേസ് ഏറെയുണ്ടായിരുന്നു. അതേസമയം ഇങ്ങനെ ഒരു കാരക്ടർ ചെയ്യുന്പോൾ സ്ഥിരമായി ചെയ്യാൻ സാധ്യതയുളള കുറേ കാര്യങ്ങളുണ്ടല്ലോ. അതൊക്കെ ഒഴിവാക്കി ചെയ്യേണ്ട ഒരാവശ്യവും ഉണ്ടായിരുന്നു. എന്തു കുറയ്ക്കണം, എന്തു ചെയ്യണം എന്നതു കൃത്യമായി ഡിസൈൻ ചെയ്തു പോകേണ്ടി വന്നു.ആ രീതിയിലൊക്കെ ഏറെ എഗ്സൈറ്റിംഗ് ആയിരുന്നു ഈ കാരക്ടർ ചെയ്യുന്പോൾ. അതുതന്നെയാണ് ഈ സിനിമയിൽ എന്നെ ഏറെ ആകർഷിച്ച ഒരു കാര്യം. ഇതിൻറെ തിരക്കഥ തീർച്ചയായും ഇഷ്ടപ്പെട്ടു തന്നെയാണ് ഞാൻ ഈ സിനിമ കമിറ്റ് ചെയ്തത്. ഒപ്പം, ഈ കാരക്ടർ എനിക്ക് ഏറെ എഗ്സൈറ്റിംഗ് ആയി തോന്നിയിരുന്നു. പിന്നെ പലപല കാലഘട്ടവും ഈ കാരക്ടർ ചെയ്യുന്ന കാര്യങ്ങളുമൊക്കെ. അജു വർഗീസിൻറെ കുഞ്ഞൂട്ടൻ എന്ന കഥാപാത്രത്തെക്കുറിച്ച്... എബിയുടെ അടുത്ത സുഹൃത്താണ് കുഞ്ഞൂട്ടൻ. എബി ജീവിക്കുന്ന ചുറ്റുപാടുകളിൽ തന്നെയാണ് ഇവരെല്ലാവരും. ഒരേ നാട്ടുകാരും കൂട്ടുകാരുമൊക്കെയാണ് ഇവരെല്ലാവരും. അജുവിൻറെയും പല സ്റ്റേജുകൾ കാണിച്ചിട്ടുണ്ട് പടത്തിൽ. അജു അതിനനുസരിച്ചുള്ള അപ്പിയറൻസ് ചേഞ്ചും ബോഡി ലാംഗ്വേജിലുള്ള ചെറിയ മാറ്റവും സ്വീകരിക്കാൻ നോക്കിയിട്ടുണ്ട്. ഹയർസെക്കൻഡറി കാലഘട്ടം തൊട്ട് മുതിർന്നു കല്യാണം കഴിക്കുന്നതുവരെയുളള അജുവിനെ നമുക്കു പടത്തിൽ കാണാം. ആ വ്യത്യാസം വളരെ രസകരമായി അജു ചെയ്തിട്ടുമുണ്ട്. അജു മാത്രമല്ല.. ഈ നാടിനെ ബന്ധപ്പെടുത്തിയുള്ള കഥയാതിനാൽ ഈ നാട്ടിലുള്ള എല്ലാ കഥാപാത്രങ്ങളും...സുരാജേട്ടൻ, സുധീറേട്ടൻ ഇവരെല്ലാവരും അങ്ങനെയൊരു ഗ്രാഫിലാണ് ഈ സിനിമയിൽ പോയിട്ടുള്ളത്. ഹരീഷേട്ടനും(ഹരീഷ് പേരടി) പ്രാധാന്യമുളള ഒരു വേഷം ഈ സിനിമയിൽ ചെയ്തിട്ടുണ്ട്. സന്തോഷ് എച്ചിക്കാനത്തിൻറെ മനസിൽ വിരിഞ്ഞ ഒരാശയം തന്നെയല്ലേ എബി എന്ന സിനിമ... എബിയുടെ സ്ക്രിപ്റ്റ് ഷൂട്ടിനു വളരെ മുന്‍പു തന്നെ പൂർത്തിയാക്കിയിരുന്നു. ലൊക്കേഷനിൽ സ്ക്രിപ്റ്റ് എടുത്തുനോക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു. കാരണം, നേരത്തേ സ്ക്രിപ്റ്റ് കിട്ടിയതിനാൽ പഠിച്ചിട്ടു തന്നെയാണു ഞാൻ ലൊക്കേഷനിൽ വന്നത്. സ്ക്രിപ്റ്റിൽ കാര്യമായ മാറ്റങ്ങളൊന്നും ഷൂട്ടിംഗ് ടൈമിൽ ഉണ്ടായിട്ടില്ല. ഞങ്ങളുടെ മേജർ ലൊക്കേഷനുകളിലെല്ലാം സന്തോഷേട്ടനും ഉണ്ടായിരുന്നു. വളരെ പ്രധാനപ്പെട്ട സീനുകൾ വരുന്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സന്തോഷേട്ടൻ എൻറെയടുത്തു പറയുമായിരുന്നു. ഒരുപാടുനാളെടുത്തു വർക്ക് ചെയ്ത ഒരു സിനിമയാണല്ലോ എബി. അതിൻറെയൊരു എഗ്സൈറ്റ്മെൻറ് അദ്ദേഹത്തിനും ഏറെ ഉണ്ടായിരുന്നുവെന്നാണു തോന്നുന്നത്. എബിയുടെ സംവിധായകൻ ശ്രീകാന്ത് മുരളിയെക്കുറിച്ച്... അദ്ദേഹത്തിൻറെ ആദ്യസിനിമയാണ് എബി. ആക്ഷൻ ഹീറോ ബിജുവിൽ വക്കീലായി അഭിനയിച്ച ആളായിട്ടാണ് ആളുകൾക്ക് അദ്ദേഹത്തെ അറിയാവുന്നത്. വാസ്തവത്തിൽ പ്രിയദർശനൊപ്പം വർഷങ്ങളോളം അസിസ്റ്റൻറായും അസോസിയേറ്റായും വർക്ക് ചെയ്തയാളാണ്. ചന്ദ്രലേഖ മുതലുള്ള സിനിമകൾ തൊട്ട് പ്രിയദർശൻ ഹിന്ദിയിൽ വളരെ സജീവമായി സിനിമകൾ ചെയ്യുന്ന ടൈം വരെ ഒരുപാടുകാലം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അതിനുശേഷം ആഡ് ഫിലിം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടു വർക്ക് ചെയ്യുകയായിരുന്നു. കുറേനാൾ ആഡ് ഫിലിംസുമായി ബന്ധപ്പെട്ടു ബിസിയായിരുന്നു. സിനിമ ചെയ്യാൻ വളരെ ലേറ്റായിട്ടാണ് അദ്ദേഹം വരുന്നത്. കുഞ്ഞിരാമായണത്തിൻറെ നിർമാതാവു തന്നെയല്ലേ എബിയും നിർമിച്ചത്... വാസ്തവത്തിൽ സുവിൻ ഈ സിനിമയുടെ പ്രൊഡ്യൂസറായി വന്നശേഷമാണ് ഞാനറിയുന്നത്. എബി വേറൊരു കന്പനി പ്രൊഡ്യൂസ് ചെയ്യാനിരുന്നതാണ്. അവർ എന്തോ ബുദ്ധിമുട്ടു പറഞ്ഞു മാറി എന്ന ഉറപ്പായ ദിവസമാണ് സുവിൻ ഈ പ്രോജക്ട് കമിറ്റ് ചെയ്തത്. സുവിൻ കമിറ്റ് ചെയ്തതിനുശേഷമാണ് ഞാൻ അറിയുന്നത്. പ്രശോഭാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുവിനും പ്രശോഭും ചേർന്നാണ് ഈ സിനിമയുടെ എല്ലാ കാര്യങ്ങളും പ്രൊഡക്ഷൻ സൈഡിൽ നിർവഹിച്ചത്. ഇതിൻറെ മാർക്കറ്റിംഗ് സൈഡിൽ ഏറെ പുതിയ കാര്യങ്ങൾ ചെയ്യാൻ സുവിൻ ശ്രമിച്ചിട്ടുണ്ട്. എയർഏഷ്യ എന്ന എയർലൈൻ കന്പനി എയർലൈൻ പാർട്ണറായി എബി എന്ന സിനിമയെ ഏറ്റെടുത്തിട്ടുണ്ട്. അവർ ഇതിനുമുന്‍പു ചെയ്ത സിനിമ കബാലിയാണ്. അവരുടെ ആഡ്സിലും ഓണ്‍ലൈനിലും മറ്റും എബിയെ സജീവമായി അവർ ഏറ്റെടുത്തിട്ടുണ്ട്. അതൊക്കെ സുവിൻറെ പ്രയത്നഫലമാണ്. മേജർ സിറ്റികളിലെ എബിയുടെ ഫ്ളക്സുകളിലെല്ലാം എയർക്രാഫ്റ്റ് അടക്കമാണ് ഫോർഡിംഗ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. എയർക്രാഫ്റ്റിൻറെ മോഡൽ ഡിസൈൻ ചെയ്ത് അതിലേക്കു നോക്കിനിൽക്കുന്ന എബിയെയാണ് ഹോർഡിംഗ്സിൽ കാണാനാകുന്നത്. അതൊക്കെ സുവിൻറെയും പ്രശോഭിൻറെയും പ്രയത്നമാണ്. സുധീർ എന്നയാളാണ് അതു ഡിസൈൻ ചെയ്തത്. പക്ഷേ, മാർക്കറ്റിംഗ് സൈഡിൽ ഒരുപാടു കാര്യങ്ങൾ സുവിൻ മുന്പിൽ നിന്നു ചെയ്യുന്നുണ്ട്. എബിയിലെ പാട്ടുകൾ, സംഗീതം... എബിയിൽ അഞ്ചു പാട്ടുകളുണ്ട്. നാലു പാട്ടുകൾ ബിജിബാലും ഒരു പാട്ട് ജെയ്സണ്‍ ജെ. നായരുമാണു മ്യൂസിക് ചെയ്തത്. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത് അനിൽ ജോണ്സണ്. ഒന്നുറങ്ങി, കണ്‍തുറന്ന് മുന്നിലിന്ന് വരൂ പ്രഭാതാർക്ക രശ്മി പോലെ എന്ന പാട്ടു പാടിയതു ഞാനാണ്. ഒപ്പം പാടിയതു സരിത റാം. പാറിപ്പറക്കും കിളി എന്ന പാട്ടാണ് ആദ്യം റിലീസായത്. അതു പാടിയതു സംഗീത ശ്രീകാന്ത്. ഡയറക്ടർ ശ്രീകാന്ത് മുരളിയുടെ ഭാര്യയും പ്ലേ ബാക് സിംഗറുമാണു സംഗീത. സംഗീത കുറേ സിനിമകളിൽ പാടിയിട്ടുണ്ട്. വരികൾ റഫീക് അഹമ്മദ്, സന്തോഷ് വർമ. എബിയുടെ ഛായാഗ്രഹണം... സുധിയേട്ടൻ എന്നു ഞങ്ങൾ വിളിക്കുന്ന സുധീർ സുരേന്ദ്രനാണ് എബിയുടെ കാമറ ചെയ്തത്. അദ്ദേഹം ഇതിനു മുന്‍പു രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്. ശ്രീകാന്തേട്ടനും സുധിയേട്ടനുമെല്ലാം മുന്‍പു സജീവമായി ആഡ് ഫിലിംസ് ചെയ്തവരാണ്.കാമറാമാൻ രവിവർമൻ സാറിനൊപ്പം അസോസിയേറ്റ് കാമറാമാനായി ഏറെ വർഷങ്ങൾ വർക്ക് ചെയ്തയാളാണ് സുധീർ സുരേന്ദ്രൻ. അതിൻറേതായ ഒരു ക്വാളിറ്റി അദ്ദേഹത്തിൻറെ വർക്കിൽ തീർച്ചയായും ഉണ്ടാവും. എനിക്ക് ഏറെ ഹെൽപ്ഫുൾ ആയിരുന്നു അദ്ദേഹം. ചില സീനുകളിൽ അഭിനയിക്കുന്പോൾ കാമറാമാൻ എന്ന നിലയിൽ ഫ്രെയിമുകൾ ശ്രദ്ധിക്കുന്നതിലുപരി എൻറെ പെർഫോമൻസും ശ്രദ്ധിക്കുമായിരുന്നു സുധിയേട്ടൻ. മോണിട്ടറിൽ ഫസ്റ്റ് കാണുന്നത് ഇദ്ദേഹമാണല്ലോ. ചില സമയത്ത് എബിയുടെ ബോഡി ലാംഗ്വേജ് ചെറുതായി വിട്ടുപോകുന്പോൾ എന്നെ വിനീത് എന്നു വിളിച്ചിട്ട് എബി എന്നു പറയും. എൻറെ പെർഫോമൻസിനു സുധിയേട്ടൻറെ ഭാഗത്തുനിന്ന് ഏറെ ഗൈഡൻസ് ഉണ്ടായിരുന്നു. ദിലീഷ് പോത്തൻ എബിയിൽ... സംവിധായകൻ ദിലീഷ് പോത്തൻ ശ്രീകാന്ത് മുരളിയുടെ സിനിമ എബിയിൽ അഭിനയിച്ചിട്ടുണ്ട്. ദിലീഷേട്ടൻറെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീകാന്തേട്ടനും ഒരു റോൾ ചെയ്തിട്ടുണ്ട്. ശ്രീകാന്തേട്ടനും നന്നായി അഭിനയിക്കുന്നയാളാണ്. ഓരോ സീനും അഭിനയിച്ചു കാണിച്ചുതരും. കഥകളിസംഗീതം പഠിച്ചയാളാണ്. കഥകളി നന്നായി അറിയാം. ബേസിക്കായി അദ്ദേഹവും ഒരു ആർട്ടിസ്റ്റാണ്. ശ്രീകാന്തേട്ടൻ ഏറെ രസകരമായിട്ടാണു കഥ നറേറ്റ് ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂടിൻറെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്... സേവ്യർ എന്നാണു സുരാജേട്ടൻറെ കഥാപാത്രത്തിൻറെ പേര്. എബിയുടെ ഗ്രാമത്തിലുള്ളവരെല്ലാം പടത്തിൽ നല്ല പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, അജു, മെറീന... എന്നിവരൊക്കെ ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾക്കു സിനിമയിൽ നല്ല പ്രാധാന്യമുണ്ട്. ഒരാളെ മാത്രം കേന്ദ്രീകരിച്ചു പോകുന്ന സിനിമയല്ല എബി. സിനിമയുടെ ടൈറ്റിൽ എബി എന്നാണെങ്കിലും എബിയുടെ മാത്രം കഥയല്ല. എബിയെ ചുറ്റിപ്പറ്റി നിൽക്കുന്ന എല്ലാവരും ഈ സിനിമയിൽ പ്രാധാന്യമുള്ള ആളുകൾ തന്നെയാണ്. മോട്ടിവേഷണൽ മൂവിയാണോ എബി..? തിയറ്ററിൽ എത്തുന്പോഴുള്ള ഇതിൻറെ ഏറ്റവും വലിയ ലക്ഷ്യം എൻറർടെയ്ൻമെൻറ് തന്നെയാണല്ലോ. ആ രീതിയിൽ എബി ഒരു എൻറർടെയ്നിംഗ് സിനിമ തന്നെയായിരിക്കും. സ്വപ്നം കാണുന്ന ആളുകൾ അല്ലെങ്കിൽ മനസിൽ ഒരു സ്വപ്നമുണ്ടാവുകയും അതിനു വേണ്ടി പ്രയത്നിക്കാൻ ഒരു പുഷ് കിട്ടാൻ വേണ്ടി കാത്തുനിൽക്കുകയും ചെയ്യുന്ന ആളുകൾ ഉണ്ടാകുമല്ലോ. തീർച്ചയായും അവരെയൊക്കെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഇങ്ങനെ ഒരു കഥ പറയുന്നതുകൊണ്ട് ഏറെ മോട്ടിവേറ്റിംഗ് ആയ എക്സ്പീരിയൻസ് ആകുമെന്നാണ് എനിക്കു തോന്നുന്നത്. നമ്മൾ ലോകത്തിൻറെ ഒരു ഭാഗത്ത്, ഒരു കോണിൽ നിന്ന് എന്തെങ്കിലും ആഗ്രഹിച്ചാൽ..അതു സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചുറ്റുപാടിൽ നിന്നാണെങ്കിൽപോലും നന്നായി അധ്വാനിച്ച് അതിനു വേണ്ടി കഷ്ടപ്പെട്ടാൽ ആഗ്രഹസാഫല്യത്തിലേക്ക് നമുക്ക് എത്താനാവും എന്ന കാര്യം ഈ സിനിമയിൽ വെളിപ്പെടുന്നുണ്ട്. നമ്മൾ ആത്മാർഥമായി പ്രയത്നിച്ചാൽ ഏതറ്റംവരെയും പോകാൻ സാധിക്കും എന്ന അറിവുകൊടുക്കുന്ന ഒരു സിനിമയാണ് എബി. അങ്ങനെയുള്ള ഒരുപാടു സിനിമകളുണ്ടല്ലോ. പക്ഷേ, ഒരു മോട്ടിവേഷണൽ സിനിമ എന്ന രീതിയിൽ ഇൻററസ്റ്റിംഗ് ആയ പുതിയ ഒരു ഏരിയയിൽ നിന്നു കഥ പറയുന്നതിൻറെ ഒരു കൗതുകമുണ്ടാവും ഈ സിനിമയ്ക്ക്. മുന്‍പു ചെയ്ത സിനിമകളിൽ തിരക്കഥ, അഭിനയം, സംവിധാനം, തുടങ്ങി ഒന്നിലധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടല്ലോ. എബിയുടെ സെറ്റിൽ അഭിനയം മാത്രം... ഞാൻ തിരക്കഥയും സംവിധാനവും ചെയ്ത പടങ്ങളിൽ ഞാൻ അഭിനയിച്ചിട്ടില്ല. ജേക്കബിൻറെ സ്വർഗരാജ്യത്തിൽ ആകെ ഒരു ദിവസമേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. ഇതിൽ അഭിനയം മാത്രം. പക്ഷേ, ഇതിൻറെ ഷൂട്ട് നടന്നപ്പോൾ റിലാക്സ് ചെയ്തു നിൽക്കാൻ പറ്റിയിട്ടില്ല. കാരണം, ഓരോ ഷോട്ടിനും മുന്‍പ് ഞാൻ ഈ കാരക്ടറായി നിൽക്കണമല്ലോ. ഞാൻ നടക്കുന്നതു പോലെയോ സംസാരിക്കുന്നതു പോലെയോ നോക്കുന്നതു പോലെയോ എനിക്ക് ഒരു സീനിൽ പോലും ചെയ്യാൻ പറ്റില്ല. ശരിക്കും അത്തരം ഒരു പ്രിപ്പറേഷൻ ആവശ്യമുണ്ടായിരുന്നു. ഇതിൻറെ ഷൂട്ട് പ്രോഗ്രസ് ചെയ്യുന്ന സമയത്താണ് ഞാൻ പ്രൊഡ്യൂസ് ചെയ്ത ആനന്ദം റിലീസാകുന്നതും അതിൻറെ പ്രമോഷനും മറ്റും നടക്കുന്നതും. ആനന്ദത്തിൻറെ തൊട്ടു മുന്‍പുള്ള പീര്യേഡും റിലീസുമൊക്കെ എബിയുടെ ഷൂട്ടിൻറെ സമയത്തായിരുന്നു. പക്ഷേ, എബിയെയും ആനന്ദത്തെയും പരസ്പരം ബാധിക്കാത്ത തരത്തിൽ കാര്യങ്ങൾ മാനേജ് ചെയ്യാൻ പറ്റിയെന്നാണു തോന്നുന്നത്. ആനന്ദം 100 ദിവസം ഓടിയതിൻറെ സന്തോഷത്തിൽ നിൽക്കുന്പോഴാണ് എബിയുടെ റിലീസ്... അതിൻറെ സന്തോഷം തീർച്ചയായും ഉണ്ട്. ഓരോ സിനിമയും ഒരു ജഡ്ജ്മെൻറിൻറെ പുറത്താണല്ലോ നടക്കുന്നത്. ഈ സിനിമ നന്നാവും ഈ സിനിമ വിജയിക്കും എന്ന വിശ്വാസത്തിൻറെ പുറത്താണല്ലോ ഓരോ സിനിമയിലേക്കും കാലുവയ്ക്കുന്നത്. തൊട്ടുമുന്‍പുള്ള സിനിമ വിജയിക്കുന്പോൾ അതിൻറെയൊരു ആശ്വാസവും സന്തോഷവും തീർച്ചയായും ഉണ്ടാവും. എബി റിലീസാകുന്പോൾ ജനങ്ങൾക്കിഷ്ടപ്പെട്ടാൽ സന്തോഷം. ആനന്ദത്തിലെ പുതുമുഖങ്ങൾ ഇൻഡസ്ട്രിയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയല്ലോ... പ്രത്യേകിച്ച് ആണ്‍കുട്ടികൾ...അവരിൽ പലരും ഇപ്പോൾ പടങ്ങൾ ചെയ്യുന്നുണ്ട്. ആണ്‍കുട്ടികളിൽ രണ്ടു പേരുടെ പടങ്ങളുടെ ഷൂട്ടിംഗ് തുടങ്ങി. ചെയ്യുന്ന പടത്തിൻറെ പ്ലാനിംഗിലാണ് വരുണായി അഭിനയിച്ച അരുണ്‍. അതിൻറെ ഷൂട്ട് തുടങ്ങിയിട്ടില്ല. അക്ഷയ് ആയി അഭിനയിച്ച തോമസ് പഠിച്ചുകൊണ്ടിരിക്കുന്നു. കോളജ് കഴിയണം ഇനി അഭിനയത്തിലേക്കു മടങ്ങാൻ. മറ്റു രണ്ടുപേരും സജീവമായിത്തന്നെ അഭിനയത്തിലേക്കു വന്നിട്ടുണ്ട്. ആനന്ദം പാർട്ട് 2 അല്ലെങ്കിൽ, ആനന്ദം ടീമിനെ വച്ചു പുതിയ കഥയിൽ പുതിയൊരു സിനിമ. അത്തരം ആലോചനകളുണ്ടോ...? എനിക്കറിയില്ല. അതു ഗണേഷിനോടു ചോദിക്കണം. ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. ഗണേഷിനു ചിലപ്പോൾ എന്തെങ്കിലുമൊക്കെ ആലോചനയുണ്ടാവും. അടുത്ത സിനിമയുടെ എഴുത്തും ഐഡിയ ഡെവലപ്മെൻറുമൊക്കെയായി ബംഗളൂരുവിലാണ് ഗണേഷ്. അവിടെയിരുന്ന് അതിനുവേണ്ടിയുള്ള പ്രിപ്പറേഷനിലാണ്. അടുത്തതായി അഭിനയിക്കുന്ന സിനിമ... ലിയോ തദേവൂസിൻറെ "ഒരു സിനിമാക്കാരൻ’ എന്ന പടത്തിൽ 24 ന് ഞാൻ ജോയ്ൻ ചെയ്യുകയാണ്. അസിസ്റ്റൻറ് ഡയറക്ടറാകാൻ നടക്കുന്ന ഒരു പയ്യൻറെ കഥയാണ്. അതു മോട്ടിവേഷണൽ സിനിമയല്ല. അയാളുടെ ശ്രമങ്ങളുമായി ബന്ധമുള്ള കുറേ സംഭവങ്ങളും അതിൻറെ രസകരമായ കുറേ മുഹൂർത്തങ്ങളുമാണ് പ്രമേയം. ഇതിലും അഭിനയം മാത്രം. ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണോ..? വാസ്തവത്തിൽ ഒന്നര വർഷം മുന്‍പു കമിറ്റ് ചെയ്ത സിനിമകൾ ഒന്നിനു പിറകെ മറ്റൊന്നായി വന്നതാണ്. ഈ വർഷം ഡയറക്ട് ചെയ്യുന്ന പടം ഉണ്ടാവില്ല. അടുത്തവർഷം പകുതി വരെ അഭിനയിക്കുന്ന പടങ്ങൾ മാത്രമായിരിക്കും. അതു കഴിഞ്ഞിട്ടേ ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ കാര്യങ്ങളിലേക്കു നീങ്ങാൻ പറ്റുകയുള്ളൂ. ഡയറക്ട് ചെയ്യുന്ന പടത്തെക്കുറിച്ച് ഇപ്പോൾ പറയാവുന്ന രൂപത്തിൽ ആയിട്ടില്ല. മോഹൻലാൽ-ശ്രീനിവാസൻ ടീമിൻറെ സിനിമ എന്നു സംവിധാനം ചെയ്യും... അങ്ങനെ ഒരു സിനിമ നടന്നുകാണാൻ നമുക്കെല്ലാവർക്കും ആഗ്രഹമുണ്ട്. തീം ഉണ്ട്. പക്ഷേ, ഒന്നുമായിട്ടില്ല. എനിക്ക് അഭിനയിക്കുന്ന സിനിമകളുടെ കമിറ്റ്മെൻറ് ഉള്ളതിനാൽ ഞാൻ ഡയറക്ട് ചെയ്യുന്ന സിനിമയെക്കുറിച്ചു ഫോക്കസ് ചെയ്യാൻ ഒരു സ്പേസ് കിട്ടിയിട്ടില്ല. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|