Star Chat |
Back to home |
|
നൃത്തസംവിധാനം കുമാർശാന്തി..! |
|
|
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്കി വിനോദ് മങ്കര അണിച്ചൊരുക്കിയ ചലച്ചിത്രകാവ്യമാണു കാംബോജി. 60 കളിൽ, ഇന്ത്യയിൽത്തന്നെ ആദ്യമായി കഥകളിവേഷത്തിൽ തൂക്കിലേറ്റപ്പെട്ട കിളിക്കുറിൾിമംഗലത്തെ ഒരു കഥകളികലാകാരന്റെ പ്രണയസുരഭിലമായ ജീവിതഗാഥ. കഥകളി കലാകാരനാണു നായകൻ കുഞ്ഞുണ്ണി. മോഹിനിയാട്ടം നർത്തകിയാണു നായിക ഉമ. വിനീതും ലക്ഷ്മി ഗോപാലസ്വാമിയുമാണ് കുഞ്ഞുണ്ണിയായും ഉമയായും വേഷമിടുന്നത്. ഓയെൻവിയുടെ അവസാന കവിതകൾക്ക് എം.ജയചന്ദ്രന്റെ സംഗീതത്തിൽ നാലു പാട്ടുകൾ. പാട്ടുകൾക്കു കൊറിയോഗ്രഫി നിർവഹിച്ച പ്രശസ്ത നൃത്തസംവിധായിക കുമാർശാന്തി (ശാന്തി മാസ്റ്റർ) സിനിമാജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു... 1000 ൽപ്പരം സിനിമകളിൽ കൊറിയോഗ്രഫി ചെയ്തിട്ടുണ്ടല്ലോ. കാംബോജിയിൽ ലഭിച്ച അവസരത്തെക്കുറിച്ച്...? വളരെ സവിശേഷം എന്നു തന്നെ പറയാം. ഒരുപാടു സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും വളരെ സ്പെഷലായി ചെയ്ത സിനിമയാണു കാംബോജി. കാംബോജി എന്റെ കരിയറിൽ ഏറെ പ്രത്യേകതകളുള്ള സിനിമയാണ്. കാംബോജിയിലേക്കുള്ള വഴി...? കരയിലേക്ക് ഒരു കടൽ ദൂരം, അരുണം തുടങ്ങി വിനോദ്ജി നേരത്തേ ചെയ്ത സിനിമകളിലും ഞാൻ കോറിയോഗ്രഫി ചെയ്തിട്ടുണ്ട്. മോഹിനിയാട്ടവും കഥകളിയുമാണ് കാംബോജിയിലെ നൃത്തരൂപങ്ങളെന്നും പാട്ടുകളുടെ നൃത്തസംവിധാനം ചെയ്യണമെന്നും ഒരു ദിവസം വിനോദ്സാർ വിളിച്ചുപറഞ്ഞു. എം.ജയചന്ദ്രൻ സംഗീതം നല്കിയ പാട്ടുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. വളരെ സ്പെഷലായി ഈ പാട്ടുകൾ ചിത്രീകരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾത്തന്നെ ഞാൻ സമ്മതിച്ചു. എന്റെ ഒഴിവുകൾ പരിഗണിച്ചാണ് അദ്ദേഹം പാട്ടുകളുടെ ഷൂട്ട് ഫിക്സ് ചെയ്തത്. ലൊക്കേഷനിൽ എത്തിയപ്പോൾത്തന്നെ ഇതൊരു സാധാരണ പടമല്ലെന്നു മനസിലായി. കൊറിയോഗ്രഫി സാധാരണ കമേഴ്സ്യൽ രീതിയിൽ അല്ലെന്നും ഉത്തരവാദിത്വമുള്ളതാണെന്നും ബോധ്യമായി. ഒഎൻവി സാറിന്റെ വരികൾ. എം.ജയചന്ദ്രൻ സാറിന്റെ വളരെ പ്രത്യേകതകളുള്ള സംഗീതം. ലെജൻഡ്സ് ആയ ഗായകർ പാടിയിരിക്കുന്ന രീതി. നായകനും നായികയുമായി വിനീതും ലക്ഷ്മിയും. ഇവരെല്ലാവരും ഒത്തുചേർന്നിരിക്കുന്നതു വളരെ പ്രത്യേകതകളുള്ള ഒരു സിനിമയ്ക്കുവേണ്ടിയാണ്. നിരവധി കൊറിയോഗ്രഫേഴ്സിന്റെ ഇടയിൽനിന്ന് ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഞാൻ തികച്ചും ഭാഗ്യവതി തന്നെ. കൊറിയോഗ്രഫിക്കുള്ള തയാറെടുപ്പുകൾ...? പാട്ടുകൾ കേട്ടു മുൻകൂട്ടി പ്രത്യേക തയാറെടുപ്പുകളൊന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താലും ശരിയാവില്ല. ലൊക്കേഷനിൽ എത്തുമ്പോൾ എന്താണു വേണ്ടതെന്നു ഡയറക്ടർ പറയും. അതിനനുസരിച്ച് ആ പാട്ടിനു യോജ്യമായ അംഗചലനങ്ങളോടെ പ്രേക്ഷകരോടും അതിവിശിഷ്‌ടമായി പാടിയ ഗായകരോടും നീതിപുലർത്തുംവിധം കോറിയോഗ്രഫി ചെയ്യുന്നതാണ് എന്റെ രീതി. അംഗുലീസ്പർശം...എന്ന പാട്ടിന്റെ കൊറിയോഗ്രഫിയെക്കുറിച്ച്...? കാംബോജിയിലെ നായിക കൗമാരക്കാരിയല്ല. എല്ലാ മോഹങ്ങളും അടക്കിവച്ചു നൃത്തത്തോടുമാത്രം താത്പര്യം കാണിച്ചു വിവാഹം കഴിക്കാതെ മനയിൽ താമസിക്കുന്ന ഒരു സ്ത്രീ. അതാണ് നായിക. അവൾ കാത്തിരുന്ന ഒരാൾക്കുവേണ്ടി സൂക്ഷിച്ചുവച്ച സ്നേഹം എങ്ങനെ പുറത്തുകൊണ്ടുവരുന്നു എന്നതാണ് അംഗുലീസ്പർശത്തിന്റെ പ്രമേയം. അപ്പോൾ അവളുടെ ശരീരഭാഷയും നോട്ടവും സ്പർശവും എങ്ങനെയായിരിക്കും? അംഗുലീസ്പർശം എന്നു തന്നെയാണ് ആ പാട്ടു തുടങ്ങിയിരിക്കുന്നത്. ആ സ്പർശത്തിന്റെ മൂഡും ബോംബെ ജയശ്രീയുടെ ഹസ്കി ശബ്ദവും എല്ലാം ആ പാട്ടിൽ ചേർന്നുവന്നിരിക്കുന്നു. അതിന്റെ മഹത്വവും ലാളിത്യവും നിലനിർത്തിയാണ് ആ പാട്ടു കംപോസ് ചെയ്തത്. പാട്ടു കേട്ടപ്പോൾത്തന്നെ അങ്ങനെ ചെയ്യണമെന്നു തീരുമാനിച്ചിരുന്നു. പിന്നെ, ഈശ്വരസാന്നിധ്യം ഒപ്പമുണ്ടായിരുന്നു. ഇതൊക്കെ രസിക്കാനും ആസ്വദിക്കാനും നൃത്തത്തെക്കുറിച്ച് ഏറെ ബോധമുള്ള ഡയറക്ടർ ഒപ്പമുണ്ടായി എന്നതാണു എടുത്തുപറയേണ്ടത്. രാജസേനൻ സാർ, വിനോദ് മങ്കര എന്നിവരൊക്കെ അത്തരം സംവിധായകരാണ്. കാംബോജിയിലെ നൃത്തരൂപങ്ങളെക്കുറിച്ചു വിനോദ്ജി ഏറെ ഗവേഷണങ്ങളും വിശകലനങ്ങളും നടത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരു സാധാരണ സിനിമാറ്റിക് ഡാൻസായി ചെയ്യാനാവില്ലല്ലോ. എല്ലാം ശാസ്ത്രീയമായിട്ടാണു ചെയ്തിരിക്കുന്നത്. അംഗുലീസ്പർശത്തിലെ സംസ്കൃത വാക്കുകളുടെ അർഥവും മറ്റും അദ്ദേഹത്തോടു ചോദിച്ചറിഞ്ഞാണു ചെയ്തത്. കേരളത്തിന്റെ നൃത്തരൂപങ്ങളായ കേരളനടനം, മോഹിനിയാട്ടം, കൂടിയാട്ടം എന്നിവയൊക്കെ കൊറിയോഗ്രഫിയിൽ ഉപയോഗിച്ചിട്ടുണ്ട്. വേഷം, മേക്കപ്പ്, കേശാലങ്കാരം തുടങ്ങി എല്ലാ കാര്യങ്ങളിലും കൂടിയാട്ടം കലാകാരന്മാരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് ആധികാരികമായിട്ടു തന്നെയാണ് ചെയ്തത്. കോസ്റ്റ്യൂം ഡിസൈൻ, അതിലെ കളർ കോംബിനേഷൻ...എല്ലാം വിനോദ് സാറിന്റെ ഐഡിയ ആയിരുന്നു. എന്നിൽ വിനോദ് സാറിനു വലിയ വിശ്വാസമായിരുന്നു. അത്തരം ഒരു സ്വാതന്ത്ര്യം എനിക്കു തന്നതു കൊറിയോഗ്രഫി ചെയ്യാൻ വലിയ ഉപകാരമായി. മോഹിനിയാട്ടം, കഥകളി ആശാന്മാരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. നോട്ടങ്ങളിലും ചലനങ്ങളിലുമെല്ലാം അവരുടെ കൂടി ഉപദേശം സ്വീകരിച്ചാണു വിനോദ്സാർ പാട്ടുകൾ ചിത്രീകരിച്ചത്. ഏറെ പരപ്പിലും ആഴത്തിലും ആധികാരികമായി അവരുടെ റഫറൻസും ഗൈഡൻസും സ്വീകരിച്ചിരുന്നു; പ്രത്യേകിച്ചും വിനീത് കൊറിയോഗ്രഫി ചെയ്ത ചെന്താർനേർമുഖീ എന്ന പാട്ടിൽ. ലക്ഷ്മി ഗോപാലസ്വാമി ഭരതനാട്യം നർത്തകി. കാംബോജിയിലെ നായിക നായിക ഉമ മോഹിനിയാട്ടം കലാകാരിയും...? അതേ. അത് ലക്ഷ്മിക്കും ഒരു ചലഞ്ച് ആയിരുന്നു. ലക്ഷ്മി ഇതിനുവേണ്ടി മോഹിനിയാട്ടം പഠിച്ചു. എന്റെ പാട്ടുകളിൽ മോഹിനിയാട്ടം കാര്യമായി വന്നിട്ടില്ല. ചെന്താർനേർമുഖിയിലാണു മോഹിനിയാട്ടം കാര്യമായി വരുന്നത്. ആ പാട്ടു കൊറിയോഗ്രഫി ചെയ്തതു വിനീതാണ്. വിനീത് ഒരു കൊറിയാഗ്രഫാറായി യാത്ര തുടങ്ങിയിരിക്കുകയാണ് കാംബോജിയിൽ. കഥകളിയാശാന്റെയും മോഹിനിയാട്ടം ടീച്ചറിന്റെയും ഗൈഡൻസിൽ വിനീത് അതു പഠിച്ചു ചെയ്യുകയായിരുന്നു. സ്റ്റെപ്പൊക്കെ വിനീതാണു ചെയ്തത്. വിനീത് ആ പാട്ട് കൊറിയോഗ്രഫി ചെയ്തപ്പൊൾ ഞാനും കൂടെയുണ്ടായിരുന്നു. നടവാതിൽ തുറന്നില്ല... എന്ന പാട്ടിന്റെ കൊറിയോഗ്രഫി..? നടവാതിൽ തുറന്നില്ല... എന്ന പാട്ട് പൂർണമായും കാത്തിരിപ്പിന്റേതാണ്. ചിത്രചേച്ചി വളരെ മനോഹരമായാണ് അതു പാടിയിരിക്കുന്നത്. ഒരു രാത്രിയിൽ തുടങ്ങി വീണ്ടും ഒരു രാത്രിയിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ആ പാട്ടു ചിത്രീകരിച്ചത്. പെട്ടെന്നു കിട്ടിയ ഒരു ഐഡിയ ആയിരുന്നു അത്. ‘നടവാതിൽ കടന്നൊരാൾ അണഞ്ഞില്ല..’ എന്നു പാടുമ്പോൾ നടവാതിൽ കടന്നുപോയി പാടിയിട്ടു കാര്യമില്ലല്ലോ. ആ കാത്തിരിപ്പ് അങ്ങനെയാണു ചെയ്തിരിക്കുന്നത്. എപ്പോഴും പാട്ടുകൾ സിനിമയുടെ സബ്ജക്ടിനോട് ഒത്തുപോകേണ്ടതാണ്. ഇതിലും പാട്ടുകളും സബ്ജക്ടിൽ നിന്നു പുറത്തേക്കു പോകുന്നില്ല. പാട്ടുകളിൽ തന്നെ ഏറെ കഥയുണ്ട്. കഥാപാത്രങ്ങളുടെ മൂല്യം പാട്ടുകളിലൂടെത്തന്നെ അറിയാനാകും. ശ്രുതിചേരുമോ... എന്ന പാട്ടിന്റെ കൊറിയോഗ്രഫിയെക്കുറിച്ച്...? നായകനും നായികയും തമ്മിലുള്ള സമാഗമത്തിന്റെ തുടക്കം ശ്രുതിചേരുമോ എന്ന പാട്ടിലാണ്. സാധാരണ ഡ്യൂയറ്റ് സോംഗ് ഏറെ റൊമാന്റിക് ആയിരിക്കും. ഇതിൽ റൊമാൻസല്ല, പരസ്പര ബഹുമാനമാണ് കാണാനാകുന്നത്. നായികയുടെയും നായകന്റെയും മനസുകൾ തമ്മിൽ ചേരുമോ എന്നു ചോദിക്കുകയാണ് ശ്രുതിചേരുമോ എന്ന പാട്ടിലൂടെ. കാംബോജിയിലെ വെല്ലുവിളികളെക്കുറിച്ച്...? വിനീതിനെയും ലക്ഷ്മിയെയും മാത്രംവച്ചു നാലു പാട്ടുകൾ ചെയ്യുക എന്നതും വലിയ ചലഞ്ചായിരുന്നു. എല്ലാ പാട്ടുകളിലും ഇവർ മാത്രമാണ്. ഇവരുടെ കഥാപാത്രങ്ങളുടെ സ്വഭാവം, ഇവരുടെ പരിമിതികൾ എന്നിവയ്ക്കനുസൃതമാണ് അവരുടെ ശരീരഭാഷയും നോട്ടവുമെല്ലാം. വെല്ലുവിളികളും അതേസമയം ഉത്തരവാദിത്വവും ഏറെയുള്ള പാട്ടുകളായിരുന്നു കാംബോജിയിലേത്. കൊറിയോഗ്രഫി ചെയ്യുമ്പോൾ പാട്ടിന്റെ വരികൾ ശ്രദ്ധിക്കാറുണ്ടോ..? കൊറിയോഗ്രഫി ചെയ്യുമ്പോൾ സാധാരണയായി സംഗീതം ശ്രദ്ധിക്കാറുണ്ടെങ്കിലും പാട്ടുകൾ എഴുതിയത് ആരാണെന്നു ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, കാംബോജിയിലെ പാട്ടുകൾ ഒഎൻവി സാറിന്റെ അവസാന വരികളായിരുന്നു. അതുപോലെ തന്നെയായിരുന്നു രവീന്ദ്രൻ മാഷ് അവസാനമായി മ്യൂസിക് ചെയ്ത വടക്കുംനാഥൻ, കളഭം തുടങ്ങിയ സിനിമകളിലെ പാട്ടുകളിൽ എനിക്കു കൊറിയോഗ്രഫി ചെയ്യാൻ അവസരം കിട്ടിയതും. ഇതെല്ലാം എന്റെ ഭാഗ്യമെന്നു തന്നെയാണു പറയാവുന്നത്. കിടപ്പിലായിട്ടും ഒഎൻവിസാർ എഴുതിത്തന്ന വരികളാണ് കാംബോജിയിലേത് എന്നറിഞ്ഞപ്പോൾ അതു വലിയ അനുഗ്രഹമായിത്തോന്നി. വിനീതിനൊപ്പമുള്ള അനുഭവങ്ങൾ...? ആത്മാർഥതയുള്ള നടൻ. മികച്ച പെർഫോർമർ. എക്സലന്റ് നടൻ. വിനീതിനെക്കുറിച്ചു പറയാനുള്ളത് ഇതൊക്കെയാണ്. ക്ലാസിക്കൽ ഡാൻസറായ വിനീത് കാംബോജിക്കുവേണ്ടി കഥകളി പഠിച്ച് എത്ര ഭംഗിയായി ചെയ്തിരിക്കുന്നു. വിനീതിനൊപ്പം വർക്ക് ചെയ്യാനായതു വലിയ ബഹുമതിയായി കാണുന്നു. കമലദളം മുതൽ തുടങ്ങിയതാണ് ആ യാത്ര. ഇത്രയും അടുത്ത് ഇടപഴകിയിട്ടുപോലും വിനീതിനോടു തോന്നുന്നതു ബഹുമാനമാണ്. അതുപോലെ തന്നെയാണ് ലക്ഷ്മി ഗോപാലസ്വാമിയോടും. വീനിത് ഏറെ പോസിറ്റീവായ വ്യക്‌തിയാണ്. ആരെക്കുറിച്ചും മോശമായ കാര്യം പറയില്ല. എന്തുകാര്യം ചെയ്താലും ആത്മാർഥതയോടെയും ഭക്‌തിയോടെയും ചെയ്യുന്ന രീതി, എല്ലാവരെയും ബഹുമാനിക്കുന്ന രീതി, കാര്യങ്ങൾ പഠിക്കുന്ന രീതി... വിനീത് എന്നതു മഹത്തായ ഒരു പാഠം തന്നെയാണ്; നാം മോഹൻലാൽസാറിനെക്കുറിച്ചു പറയുംപോലെ തന്നെ. വിനീത് എന്ന മഹാനടൻ, മഹാവ്യക്‌തി ഇളംതലമുറയ്ക്കു നല്ലൊരു പാഠമാണ്. വിനീതിൽ നിന്ന് അവർ പഠിക്കേണ്ട ഒരുപാടു നല്ലകാര്യങ്ങളുണ്ട്. ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പമുള്ള അനുഭവങ്ങൾ...? ഒറ്റവരിയിൽ പറഞ്ഞാൽ ലക്ഷ്മി ഒരു കവിതയാണ്. ലക്ഷ്മി ഏറെ സുന്ദരിയാണ്. ഒരു കഥാപാത്രത്തിനപ്പുറം അവൾക്കു കിട്ടിയ ഭാഗ്യം തന്നെയാണ് ഈ സിനിമ. ലൊക്കേഷനുകളിൽ പലപ്പോഴും തയാറെടുപ്പിനും മറ്റുമുള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. പക്ഷേ, അതിലൊന്നും പരാതിപ്പെടാതെ ഈ സിനിമയുമായി ഏറെ സഹകരിച്ച വിനയമുള്ള ആർട്ടിസ്റ്റാണു ലക്ഷ്മി. കംപോസ് ചെയ്ത കാര്യങ്ങൾ ഓരോ ഷോട്ടിലും ലക്ഷ്മി ചെയ്യുന്നതു മോണിട്ടറിലൂടെ കാണുമ്പോൾ അതിൽതന്നെ നോക്കിനിൽക്കാൻ തോന്നുമായിരുന്നു. നിർമാതാവ് പ്രഫ.ലക്ഷ്മി എം. പദ്മനാഭന് ഒപ്പമുള്ള അനുഭവങ്ങൾ..? ലക്ഷ്മി എം.പദ്മനാഭൻ എന്ന കാംബോജിയുടെ പ്രൊഡ്യൂസറോട് ഏറെ നന്ദിയുണ്ട്. കാംബോജി കമേഴ്സ്യൽ അല്ലെന്നും നമ്മുടെ പാരമ്പര്യത്തിൽ ഊന്നിനിൽക്കുന്ന; സാംസ്കാരികമായി ഉന്നതനിലവാരത്തിലുള്ള ;തികച്ചും ആധികാരികമായ; അക്കദമിക് മൂല്യങ്ങളുള്ള ഒരു പടമാണെ ബോധ്യത്തോടെ നിർമിക്കാൻ തയാറായി ഒരു സ്ത്രീ എന്ന നിലയിൽ അവർ മുന്നോട്ടുവന്നു. ഈ സിനിമ ഉണ്ടാകാനുള്ള പ്രധാന കാരണം ലക്ഷ്മി പദ്മനാഭനാണ്, പിന്നെ വിനോദ് മങ്കരയും. ഈ ടിമിന്റെ ഭാഗമാണു ഞാൻ എന്നു പറയുന്നതുതന്നെ വലിയ അംഗീകാരമായി കരുതുന്നു. കാംബോജി അനുഭവങ്ങളിൽ നിന്നു പഠിക്കാനായത്...? കാംബോജി എനിക്കും ഒരു പാഠമായിരുന്നു. കേരളത്തിന്റെ ആധികാരിക കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം എന്നിവയുടെ ഭാഗമാകാനായി. ഈ സിനിമയും അതിലെ പാട്ടുകളും എത്രകാലം കഴിഞ്ഞു കാണുമ്പോഴും ഞാനാണ് ഇതു കൊറിയോഗ്രഫി ചെയ്തത് എന്നു പറയുമ്പോഴുള്ള പെരുമയിൽ സന്തോഷമുണ്ട്. പണ്ടു ചെയ്ത കമലദളം, മണിച്ചിത്രത്താഴ്, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചൊക്കെ ഇന്നും പറയാറുണ്ട്. ഈ ഒരു കാലഘട്ടത്തിൽ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്കുന്ന ഒരു സിനിമ വന്നതും അതിന്റെ ഭാഗമാകാനുള്ള അവസരം കിട്ടിയതും എന്റെ ജന്മത്തിലെ വലിയ ഭാഗ്യമെന്നു കരുതുന്നു. കൊറിയോഗ്രഫറുടെ കഴിവു തെളിയിക്കാനുള്ള അവസരം സിനിമാ പാട്ടുകളിൽ എത്രത്തോളം ലഭിക്കാറുണ്ട്...? ഞാൻ ഡയറക്ടേഴ്സ് കൊറിയോഗ്രഫറാണ്. 3–4 മിനിറ്റ് ദൈർഘ്യമുള്ള പാട്ടു ചെയ്യാനാണ് കൊറിയോഗ്രഫർ ഒരു സിനിമയിൽ വരുന്നത്. ഫുൾ സിനിമ കൺസീവ് ചെയ്തു സീൻ ബൈ സീൻ ആ കാരക്ടർ ഇംപ്രോവൈസ് ചെയ്തു കൊണ്ടുവരുന്നതു സംവിധായകനാണ്. ഡയറക്ടർക്ക് എന്താണോ ആവശ്യം അതു ചെയ്യുന്നതാണ് കൊറിയോഗ്രഫറുടെ ജോലി. ഡയറക്ടർക്കു തൃപ്തികരമായ രീതിയിൽ അത് എങ്ങനെ ചെയ്യാം എന്നതിലാണ് എന്റെ കഴിവു തെളിയിക്കേണ്ടത്. ഞാൻ ചെയ്യുന്ന കാര്യം സബ്ജക്ടിനു പുറത്തുപോകാതെ ഡയറക്ടർക്കുകൂടി ഹാപ്പിയാകുന്ന രീതിയിലാവണം. ഞാൻ ചെയ്യുന്നതു ഡയറക്ടർക്ക് ഇഷ്‌ടപ്പെടണം. ഡയറക്ടർക്കു വേണ്ടിയാണു ഞാൻ വർക്ക് ചെയ്യുന്നത്. കൊറിയോഗ്രഫർ എന്ന നിലയ്ക്ക് എന്റെ സംഭാവനകൾ അതിൽ തീർച്ചയായും ഉണ്ടാവും. പക്ഷേ, ആത്യന്തികമായി ഡയറക്ടറുടെ ആശയങ്ങളോടു കോംപ്രമൈസ് ചെയ്യാനും എന്റെ ആശയങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താനുമാകണം. ഡയറക്ടർ തന്നെയായിരുന്നു ഈ സിനിമയിലെ പ്രധാന പ്രചോദനം. സിനിമയിലെ ആദ്യകാലത്തെക്കുറിച്ച്...? ഡാൻസറായിട്ടാണു തുടക്കം. ഇതേ രംഗത്തുള്ള എല്ലാവരെയും പോലെ ഞാനും ആദ്യത്തെ നാലുവർഷം ഗ്രൂപ്പ് ഡാൻസറായിരുന്നു. പ്രഭുദേവയുടെ അച്ഛൻ സുന്ദരൻ മാസ്റ്റർ, താരാ മാസ്റ്റർ എന്നിവർക്കൊപ്പമായിരുന്നു എന്റെ തുടക്കകാലം; ഡാൻസറായും അസിസ്റ്റന്റായുമൊക്കെ. വളരെ കുറച്ചുകാലം മാത്രമാണു ഞാൻ ഡാൻസറായി ചെയ്തത്; 1982 മുതൽ 1985 വരെ. ‘ആൻപാവം’ എന്ന സിനിമയിലാണു ഞാൻ ആദ്യമായി കൊറിയോഗ്രഫി ചെയ്തത്. വേറെ ഒരു പടത്തിന് അസിസ്റ്റന്റായി പോയപ്പോൾ പാണ്ഡ്യരാജൻ സാർ എന്നെ കൊറിയോഗ്രഫറായി സെലക്ട്ട് ചെയ്യുകയായിരുന്നു. പിന്നീടാണു കുമാർ മാസ്റ്ററെ പരിചയപ്പെട്ടതും ഞങ്ങൾ വിവാഹിതരായതും. വൈക്കം മൂർത്തി മാസ്റ്ററുടെ മകനാണു കുമാർ മാസ്റ്റർ. ഷീലാമ്മഉൾപ്പെടെയുള്ളവരുടെ എത്രയെത്ര പടങ്ങൾ കൊറിയോഗ്രഫി ചെയ്തയാളാണു വൈക്കം മൂർത്തി മാസ്റ്റർ. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ഫാസിൽ സാറിന്റെ പടങ്ങളിൽ നൃത്തസംവിധാനം ചെയ്തുതുടങ്ങി; പൂവിനു പുതിയ പൂന്തെന്നൽ തുടങ്ങിയ സിനിമകളിൽ. തുടക്കകാലത്തു നൃത്തസംവിധാനം കുമാർ, സഹായി ശാന്തി എന്നായിരുന്നു ടൈറ്റിൽ. എന്നാൽ, ഫാസിൽ സാറിന് അതിഷ്‌ടപ്പെട്ടില്ല. ‘നിങ്ങൾ ഭാര്യാഭർത്താക്കന്മാരല്ലേ, പേരുകൾ ഒരുമിച്ചാക്കാം’– ഫാസിൽ സാർ പറഞ്ഞു. അങ്ങനെയാണു ‘നൃത്തം – കുമാർ ശാന്തി’ എന്നു വന്നുതുടങ്ങിയത്. തുടർന്നു സിബിമലയിൽ സാറിന്റെ സിനിമകളിൽ... ഭരതം, കമലദളം. പ്രിയദർശനൊപ്പം കിലുക്കം, അഭിമന്യു, അദ്വൈതം..തുടങ്ങി ആറു സിനിമകൾ. 2004ൽ കുമാർ മാസ്റ്റർ മരിച്ചു. പണ്ടത്തെ തിരക്കില്ല ഇപ്പോൾ. പണ്ടു നൃത്തരംഗങ്ങൾക്കു സിനിമയിൽ പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. കൊറിയോഗ്രഫിക്ക് ഏറെ ആവശ്യമുണ്ടായിരുന്നു. ഇപ്പോൾ വരുന്ന സിനിമകളിൽ കൊറിയോഗ്രഫിക്ക് അത്ര പ്രാധാന്യമുള്ള ഒന്നും ഇല്ലെന്നു തോന്നുന്നു. ഇന്ന് ആർക്കുവേണമെങ്കിലും ചെയ്യാം. ടെക്നോളജി വികസിച്ചിരിക്കുന്നു. ട്രെൻഡ് വേറെയായിപ്പോയി. പക്ഷേ, നിലനിൽപ്പിനുവേണ്ടി ഇന്നത്തെ ട്രെൻഡിനൊത്തും ചെയ്യുകയാണ.് ഈ കാലഘട്ടത്തിലാണല്ലോ ഞാനും ജീവിക്കുന്നത്. അപ്പോൾ ഇതും ചെയ്യണം. ഇന്നത്തെ ഫാസ്റ്റ്ഫുഡും ബർഗറും പീസയും കഴിക്കുന്നതുപോലെതന്നെ. ഇത് എന്റെ പ്രഫഷനാണ്. പക്ഷേ, അന്നത്തെ ഗോൾഡൻ പീരിയഡാണ് എനിക്കു വ്യക്‌തിപരമായി ഇഷ്‌ടം. എന്നാലും ഇന്നും എനിക്കു പരാതികളില്ല, വർക്ക് ചെയ്യാൻ തയാറാണ്. അടുത്ത കാലത്തായി മലയാളം സിനിമകളാണ് ഏറെയും ചെയ്യുന്നത്. മുമ്പൊക്കെ മലയാളം പറയാൻ കുറച്ചു പേടിയായിരുന്നു. അമൃതയിൽ നാലു വർഷം ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്നപ്പോഴാണു മലയാളം പറഞ്ഞു പഠിച്ചത്. എം.ജയചന്ദ്രന്റെ പാട്ടുകൾക്കു മുമ്പും കൊറിയോഗ്രഫി ചെയ്തിട്ടുണ്ടാകുമല്ലോ...? എം.ജയചന്ദ്രനും വലിയ നന്ദി; കാംബോജിയിലെ പാട്ടുകൾക്ക് അദ്ദേഹം നല്കിയ സംഗീതത്തിന്. ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ഫാനാണ്. വാൽക്കണ്ണാടി മുതൽ അദ്ദേഹത്തിന്റെ ധാരാളം കോംപോസിഷനുകൾക്കു നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം കംപോസ് ചെയ്ത ഏതു വർക്കിനു പോയാലും ഞാൻ അദ്ദേഹത്തെ വിളിക്കും. താൻ മ്യൂസിക് ചെയ്ത പാട്ട് കൊറിയോഗ്രഫി ചെയ്യുമ്പോൾ വിളിക്കുന്ന ഒരേയൊരു കൊറിയോഗ്രഫർ ഞാൻ മാത്രമാണെന്നു ജയചന്ദ്രൻ പറയാറുണ്ട്. കാംബോജി ലൊക്കേഷനുകളിലെ അനുഭവങ്ങൾ..? ഈ കഥ സംഭവിക്കുന്നതു നായിക താമസിക്കുന്ന മനയിലാണ്. വരിക്കാശേരി മനയാണ് നായികയുടെ ഭവനമായി ചിത്രീകരിച്ചത്. ഞാൻ ചെയ്ത മൂന്നു പാട്ടുകളും വരിക്കാശേരി മനയിലാണ് ഏറെയും ചിത്രീകരിച്ചത്. അംഗുലീസ്പർശം കുറച്ചുഭാഗങ്ങൾ മിത്രനികേതനിലാണു ഷൂട്ട് ചെയ്തത്. ചെന്താർനേർമുഖിയും വരിക്കാശേരി മനയിലാണു തുടങ്ങുന്നത്. പിന്നീടു കുതിരമാളിക, മിത്രനികേതൻ, ലെവി ഹാൾ...എന്നിവിടങ്ങളിലും ചിത്രീകരണം നടത്തി. വെള്ളായണിയിലാണ് ചെന്താർനേർമുഖിയുടെ ഒരു ഭാഗം ചിത്രീകരിച്ചത്. റോഡിനു സമീപം ഒരു കായലും അതിൽ നിറയെ താമരപ്പൂക്കളും. ഇതാണു ലൊക്കേഷൻ എന്നു ഡയറക്ടർ പറഞ്ഞു. ഈ ലൊക്കേഷനിൽ കഥയോടു ചേർന്നുനിന്നുകൊണ്ട് എന്തു ചെയ്യാനാവും? അത്തരം ആലോചനയിൽ നിന്നാണ് അവിടെ ഒരു വള്ളം കൊണ്ടുവന്നതും നായികാനായകന്മാരെ ആ വള്ളത്തിൽ ഇരുത്തിയതുമൊക്കെ. അവിടത്തെ പ്രകൃതിയുടെ സൗന്ദര്യവും താമരപ്പൂക്കളും അവരുടെ വേഷത്തിന്റെ നിറങ്ങളും... നേരത്തേ പ്ലാൻ ചെയ്യാത്ത പലതും ഇതിന്റെ കൊറിയോഗ്രഫിയിൽ സംഭവിച്ചു. ഒരു പ്രത്യേക അനുഗ്രഹം ഇതിനൊപ്പം ഉണ്ടായിരുന്നു. ഒരുപക്ഷേ, അത് ഓയെൻവി സാറിലൂടെ ആയിരിക്കാം. അദ്ദേഹം ഒപ്പമുണ്ടായിരുന്നതുപോലെ. വിനോദ് മങ്കരയ്ക്ക് ഒപ്പമുള്ള അനുഭവങ്ങളിൽ ശ്രദ്ധേയമായത്..? പ്രൊഡ്യൂസർക്ക് അനാവശ്യചെലവുകൾ വരുത്തിവയ്ക്കാത്ത രീതിയിൽ കാര്യങ്ങൾ മാനേജ് ചെയ്യുന്ന വിനോദ്ജിയുടെ രീതിയോട് എനിക്ക് ആദരവുണ്ട്. കാരണം, ഈ ഒരു കാലഘട്ടത്തിൽ ലക്ഷ്മി എം.പദ്മനാഭനെപ്പോലെ ഒരു പ്രൊഡ്യൂസറിനെ കിട്ടിയതു വലിയ കാര്യമാണ്. സിനിമയുമായി ബന്ധമില്ലാത്ത ഒരു സ്ത്രീ ഈ സിനിമയുടെ കഥ ഇഷ്‌ടമായി നിർമിക്കാൻ തയാറായി മുന്നോട്ടുവന്നപ്പോൾ അനാവശ്യ ചെലവുകൾ എത്രത്തോളം ഒഴിവാക്കാം എന്നുള്ളത് ഒരു സംവിധായകന്റെ മിടുക്കാണ്. അക്കാര്യത്തിൽ ഞാൻ വിനോദ്ജിയെ ഏറെ ബഹുമാനിക്കുന്നു. വിനോദ് സാർ ആണല്ലോ ക്യാപ്റ്റൻ ഓഫ് ദ ഷിപ്പ്... അദ്ദേഹം വിനയത്തോടെയും ആത്മാർപ്പണത്തോടെയും നിന്നപ്പോൾ എല്ലാവരും അതിനൊപ്പം നിൽക്കുന്ന കാഴ്ചയാണു കാംബോജി സെറ്റിൽ കാണാനായത്. കാംബോജി അനുഭവങ്ങളെ വിലയിരുത്തുമ്പോൾ...? കാംബോജിയിലേതു സാധാരണ രീതിയിലുള്ള കൊറിയോഗ്രഫി അല്ല. സിനിമയുടെ കാരക്ടറിനെക്കുറിച്ചു മനസിലാക്കിയശേഷമാണു ചെയ്തത്. ക്ലൈമാക്സ് ഉൾപ്പെടെയുള്ള സീനുകളെക്കുറിച്ചു വിനോദ്സാർ പറഞ്ഞിരുന്നു; വിനീതിന്റെ കാരക്ടറിനു രണ്ടാം പകുതിയിൽ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചും. പാട്ടുകൾ ചിത്രീകരിച്ചതു കണ്ടപ്പോൾ എല്ലാം കാവ്യാത്മകമായി തോന്നി. വരികളെല്ലാം കവിതകൾ തന്നെ. അതിനോടു നീതിപുലർത്തി അഭിനയിക്കുന്ന ആർട്ടിസ്റ്റുകളും ആധികാരികമായി എല്ലാത്തിനെയും പറ്റി അറിവുള്ള ഡയറക്ടറും; മുമ്പ് ഇതേപോലെ ഒരു പടം ഞാൻ ചെയ്തിട്ടില്ല. അവാർഡുകൾ, ബഹുമതികൾ....? സംസ്‌ഥാന പുരസ്കാം രണ്ടുതവണ: അക്കു അക്ബറിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി, എം. പത്മകുമാറിന്റെ ഒറീസ എന്നീ ചിത്രങ്ങളിൽ. അവാർഡ് ജൂറിക്കു മുമ്പാകെ എത്തുന്ന ചിത്രങ്ങളിൽ നിന്നാണ് അവർ മികച്ചതു തെരഞ്ഞടുക്കുന്നത്. അവാർഡിന് അർഹമായ ഗാനരംഗങ്ങളും സിനിമകളും ഈ അടുത്തകാലത്തായി പലരും ജൂറിക്ക് അയച്ചുകൊടുക്കുന്നില്ല. സിനിമകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർ ഏറെ താത്പര്യമെടുത്തു ചെയ്യേണ്ട കാര്യമാണത്. അവർക്ക് എൻട്രികൾ ലഭിച്ചാൽ മാത്രമേ അത് അവാർഡിനു യോഗ്യമാണോ അല്ലയോ എന്നു വിലയിരുത്താനാകൂ. അവാർഡ് കിട്ടേണ്ട ഒരുപാടു പാട്ടുകൾ അങ്ങനെ മിസ് ആയി പോകുന്നു. നന്ദനം, മിഴിരണ്ടിലും തുടങ്ങിയ പാട്ടുകളുടെ കൊറിയോഗ്രഫിക്ക്അവാർഡ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. പൂർണശ്രദ്ധയോടെയാണ് ഓരോ പാട്ടും ചെയ്യുന്നത്. ലാൽ സാറിന്റെ 60 ൽപ്പരം സിനിമകളിൽ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. അതിൽത്തന്നെ പ്രത്യേകതകളുള്ള ഏറെ സിനിമകൾക്കു കൊറിയോഗ്രഫി ചെയ്യാൻ കിട്ടിയ അവസരം മഹത്തരമെന്നു കരുതുന്നു. പുതിയ പ്രോജക്ടുകൾ...? ഒരേമുഖം, കാമ്പസ് ഡയറി, വേദം, മുരളിഗോപി സ്ക്രിപ്റ്റെഴുതി അഭിനയിക്കുന്ന പൃഥ്വിരാജ് ചിത്രം ടിയാൻ തുടങ്ങിയ സിനിമകളാണ് അടുത്തിടെ ചെയ്തത്. ടിയാനിൽ ഒരു പാട്ട്; ഹൈദരാബാദിലായിരുന്നു ചിത്രീകരണം. സജിത്തിന്റെ ഒരേമുഖത്തിൽ വിനീത് ശ്രീനിവാസൻ പാടിയ എൺപതുകളുടെ ഫ്ളേവറുള്ള ഒരു പാട്ടു ചെയ്തു. വളരെ സ്പെഷലായ അത്തരം പാട്ടുകൾ കിട്ടുന്നതു ദൈവത്തിന്റെ അനുഗ്രഹം. നമ്മളെ ഒരുപാടു സ്നേഹിക്കുന്നവർ ഇത്തരം വർക്കുകൾ വരുമ്പോൾ വിളിക്കുന്നതു നമ്മുടെ ഭാഗ്യം. നൃത്തത്തിനു പുറമേ പെയിന്റിംഗും ഇഷ്‌ടമാണെന്നു കേട്ടിട്ടുണ്ട്...? പെയിന്റിംഗ് ഇഷ്‌ടമാണ്. അമച്വർ ആർട്ടിസ്റ്റാണു ഞാൻ. ലാൽ സാറിനൊക്കെ ഒരുപാടു പടങ്ങൾ വരച്ചുകൊടുത്തിട്ടുണ്ട്. മ്യൂറൽ പെയിന്റിംഗ് ചെയ്യാറുണ്ട്. വ്യക്‌തിപരമായി ഇഷ്‌ടം പെൻസിൽ സ്കെച്ചസാണ്. വീട്ടുവിശേഷങ്ങൾ...? താമസം ചെന്നൈയിൽ. വർക്കിന് എറണാകുളത്തു വരുമ്പോഴൊക്കെ വൈക്കത്തു കുടുംബവീട്ടിലും പോകാറുണ്ട്; അവിടെ ബന്ധുക്കളുണ്ട്. രണ്ടു മക്കൾ. അഭിഷേക്, അക്ഷയ്കുമാർ. അഭിഷേക് സിംഗറാണ്, എഡിറ്ററാണ്, സൗണ്ട് ഡിസൈനറാണ്, മ്യൂസിക് പഠിച്ചിട്ടുണ്ട്. രണ്ടു മൂന്നു പടങ്ങളിൽ മ്യൂസിക് ചെയ്തിട്ടുണ്ട്. അക്ഷയ്കുമാർ ഐടി കമ്പനിയിൽ ജോലിചെയ്യുന്നു. ടി.ജി.ബൈജുനാഥ്
|
|
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
|
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
|
|
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
|
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
|
|
ഹക്കിം ദാ ഇവിടെയുണ്ട്
|
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
|
|
രണ്ടാം വരവായി ശങ്കരാഭരണം
|
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന് മണികണ്ഠന് ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
|
|
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
|
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
|
|
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
|
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ടെന്നും സംവിധായകന് ബ്ലെസി. 'ബെന്യാമിന് നോവലില്‍ പറയാതെ പോയ കാര്യങ്
|
|
സീക്രട്ട് തുറന്ന് അനുമോഹന്‍
|
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹന്റെയും മകന്. സായികുമാറിന്റെ സഹോദരീപുത്രന്. വിനു മോഹന്റെ സഹോദരന്... കു
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്റെ ആകെയുള്ള അറിവ്. അങ്ങ
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
|
|
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
|
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്റെ മനഃസാക്ഷിയെ പിടിച്ചുല
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
|
|
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
|
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു. പോസ്റ്റ് പ്രൊ
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്റെ ‘പ്രേമലു’. ഓപ്പറേഷന് ജാവ, സൂപ്പര്‍ ശര
|
|
വാലിബകഥയിലെ അയ്യനാരാശാൻ
|
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്സില
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
|
|
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
|
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന് ശിവരാജ്. സെറ്റില
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില് ഒരാളായി മാറിയിരിക്കുന്നു. അ
|
|
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
|
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
|
|
കമൽ അന്നും ഇന്നും വൈറലാണ്
|
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
|
|
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
|
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജിത്തിന്റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്റെ സമ്പൂര്ണവിജയമാ
|
|
ഷാജോണിന്റെ ആട്ടക്കഥ!
|
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന് നരേന് മകന് ഒരു വയസുകാരന് ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
|
|
|
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
|
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്റര്ടെയ്നർ വാതില്‍, റാഹ
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
|
|
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
|
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
|
|
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
|
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍. ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
|
|
|
|
|