അന്നും ആ അമ്മ തന്റെ മകളെയുമെടുത്ത് നടന്നു. ഒക്കത്തിരുന്ന മകൾ ഇടയ്ക്ക് ചുമലിലേക്ക് ചാഞ്ഞപ്പോൾ അമ്മ ആ മുഖമുയർത്തി ചുറ്റുവട്ടമുള്ള കാഴ്ചകൾ കാണിച്ചുകൊടുത്തു. നാട്ടുവഴിയിലെ കാഴ്ചകൾ കണ്ട് മകൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ആ അമ്മയ്ക്ക് ഉത്തരമുണ്ടായിരുന്നു. അവരുടെ യാത്ര ഒരു കിലോമീറ്ററിലധികം അകലെയുള്ള ചെറിയ കുന്നിൻ മുകളിലെ സ്കൂളിലേക്കാണ്. മകൾ അവിടത്തെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ഉരുളൻകല്ല് പാകിയ നിരത്തും പൊള്ളുന്ന ടാർ റോഡും കടന്നുവേണം സ്കൂളിലെത്താൻ. നിശ്ചയദാർഢ്യം നിറഞ്ഞ മുഖത്തോടെയുള്ള അമ്മയുടെ യാത്ര നിത്യം കാണുന്നവർ പോലും ഇടയ്ക്ക് ആ കാലുകളിലേക്കൊന്ന് നോക്കും. ഇല്ല, ആ അമ്മ ചെരിപ്പിട്ടിട്ടില്ല. കാര്യമന്വേഷിച്ചവരോട് ചിരിച്ചുകൊണ്ട് തന്നെയായിരുന്നു അമ്മയുടെ മറുപടി.
"എന്റെ മക്കൾക്ക് കാല് നിലത്ത് മുട്ടിക്കാനോ ചെരിപ്പിടാനോ സാധിക്കാറില്ല, പിന്നെന്തിനാ ഞാൻ ചെരിപ്പിടുന്നത്'. അതെ, അതാണ് ആ അമ്മമനസ്. തന്റെ മക്കൾക്കുവേണ്ടി ചെരിപ്പ് ഉപേക്ഷിച്ച അമ്മ. മക്കൾക്ക് സാധിക്കാത്തതിനെ തന്റേതാക്കി മാറ്റുന്ന വലിയ മനസ്.
കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്താണ് ഈ അമ്മയുടെ ദേശം. പേര് ജാനകി. ഭർത്താവ് പരേതനായ കണ്ണൻ ധാർമൻ. ഇവർക്ക് ആറു മക്കൾ. വിശ്വനാഥൻ, ഗണേഷ് കുമാർ, സാവിത്രി, കൈരളി, സുധീപ്, സുനിത. ഇതിൽ രണ്ടാമത്തെ മകൻ ഗണേഷ് കുമാറിനും ഏറ്റവും ഇളയമകൾ സുനിതയ്ക്കുമാണ് ജൻമനാ കൈകാലുകൾക്ക് സ്വാധീനമില്ലാത്തത്. അമ്മയുടെ ഒക്കത്തിരുന്നാണ് ഇവർ ലോകം കണ്ടത്. കൈവിട്ടുപോകുമായിരുന്ന ജീവിതത്തെ ഒക്കത്തിരുത്തി ചെരുപ്പിടാത്ത കാലുകളാൽ നടന്ന് മക്കൾക്ക് വഴി കാണിച്ച് കൊടുത്തതാണ് അമ്മ ചെയ്ത പുണ്യം.
ആ മക്കൾ ഇന്ന്
അമ്മയ്ക്ക് ഇന്ന് 71 വയസായി. മക്കളും വളർന്നു. അമ്മയുടെ ഒക്കത്തിരുന്നു കണ്ട കാഴ്ചകൾ അവർ നിറങ്ങൾ ചാലിച്ച ചിത്രങ്ങളായി കാൻവാസിൽ പകർത്തി. എല്ലാവരേയും പോലെ കൈകൊണ്ടായിരുന്നില്ല അവരുടെ വര. വായയിൽ കടിച്ചുപിടിച്ച ബ്രഷ് കൊണ്ടാണ്. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന മൗത്ത് പെയിന്റർമാരാണ് ഇന്ന് അമ്മയുടെ ആ മക്കൾ, ഗണേഷ് കുമാർ കുഞ്ഞിമംഗലവും സുനിത തൃപ്പാണിക്കരയും. ഇവർ വരച്ച ചിത്രങ്ങൾ ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ വിറ്റുപോകുന്നു. പല രാജ്യങ്ങളിലും ഇവരുടെ ചിത്രങ്ങളുടെ പ്രദർശനങ്ങളും നടക്കുന്നുണ്ട്. കേന്ദ്രസാമൂഹിക സുരക്ഷ ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെ സർഗാത്മക പ്രതിഭാ പുരസ്കാരം കഴിഞ്ഞമാസമാണ് സുനിതയെ തേടി എത്തിയത്. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ് ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്. സുനിത നേരിട്ട് ഡൽഹിയിൽ എത്തിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ്സ് (എഎംഎഫ്പിഎ) എന്ന സംഘടനയിലെ അംഗങ്ങളാണ് ഇരുവരും.
അമ്മ പറയുന്നു
ഗണേഷ് കുമാറിന്റെയും സുനിതയുടെയും ജീവിതത്തെക്കുറിച്ചും ചിത്രരചനയെ കുറിച്ചും നിരവധി പത്രവാർത്തകൾ വന്നിരുന്നെങ്കിലും ഇവർക്ക് തണലേകിയ അമ്മമരം ഒരു പേരിൽ ഒതുങ്ങുകയാണ് പതിവ്. ആ ജീവിതകഥയറിയാനാണ് കഴിഞ്ഞയാഴ്ച കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് ഞാൻ പോയത്. കോലായിൽ ആരെയോ പ്രതീക്ഷിച്ചതുപോലെ ദൂരേക്ക് നോക്കി അമ്മ ഇരിക്കുന്നുണ്ട്. വരവിന്റെ ഉദ്ദേശ്യം ഞാൻ പറഞ്ഞു.
"എന്നക്കുറിച്ച് എന്തെഴുതാൻ, എന്റെ മക്കളല്ലെ ചിത്രങ്ങളൊക്കെ വരയ്ക്കുന്നത്. അവരെ കുറിച്ചല്ലെ എഴുതേണ്ടത്'. -ഇത്രയും പറഞ്ഞ് അമ്മ ഒഴിഞ്ഞുമാറി.
പിന്നെയും പലതവണ നിർബന്ധിച്ചപ്പോഴാണ് അമ്മ ജീവിതകഥ പറയുന്നത്.
""കുഞ്ഞപ്പ കേരളവർമ്മൻ-കുഞ്ഞാതി. അതാണ് എന്റെ അച്ഛന്റേയും അമ്മയുടേയും പേര്. അവരുടെ നാലു മക്കളിൽ ഏറ്റവും മൂത്തവളാണ് ഞാൻ. പതിനാലാം വയസിലാണ് എന്റെ കല്യാണം കഴിയുന്നത്. കുഞ്ഞിമംഗലത്തെ കണ്ണൻ ധാർമൻ ആണ് ഭർത്താവ്. ആശാരിപ്പണിയാണ്. കല്യാണം കഴിയുന്നതുവരെ എനിക്ക് അടുക്കളപ്പണിയോ പുറംപണിയോ ഒന്നും അറിയില്ലായിരുന്നു. സത്യത്തിൽ മുറ്റം അടിച്ചുവാരാൻ പോലും അറിയില്ല.
ഭർത്താവിന്റെ അമ്മയും പെങ്ങളും നാടൻ പണിക്കൊക്കെ പോകും. അങ്ങനെ അവരുടെ കൂടെ പോയിട്ടാണ് ഞാൻ നാടൻ പണിയൊക്കെ പഠിക്കുന്നത്. വയലിൽ വിതയ്ക്കാനും കൊയ്യാനും കട്ട പൊളിക്കാനും മണ്ണും കല്ലും കടത്താനുമൊക്കെ പോകും. രാവിലെ പണിക്ക് പോയാൽ രാത്രിയാവും തിരിച്ചെത്താൻ. കൂലിയായി പണമോ നെല്ലോ കിട്ടും.
എന്റെ ഇരുപതാമത്തെ വയസിലാണ് മൂത്തമകൻ വിശ്വനാഥനെ പ്രസവിക്കുന്നത്. ആകെ ആറു മക്കളാണുള്ളത്. രണ്ടാമത്തെ മകൻ ഗണേഷ് കുമാറിന് ഒന്പതുമാസം വരെ നല്ല തടിയുണ്ടായിരുന്നു. അതുകൊണ്ടാണ് നടക്കാൻ സാധിക്കാത്തതെന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്. പല ഡോക്ടർമാരെയും കാണിച്ചു. അലോപ്പതിയും ആയുർവേദവും മാറിമാറി പരീക്ഷിച്ചു. ഒന്നും ശരിയായില്ല. നടക്കാൻ സാധിക്കാത്തതുകൊണ്ട് ഗണേഷിനെ സ്കൂളിലൊന്നും അയച്ചില്ല. എന്നാൽ, സുനിതയെ ആദ്യമേ പഠിക്കാൻ ആക്കിയിരുന്നു. സ്കൂളിലേക്ക് എടുത്തുകൊണ്ടുപോകുകയാണ് ചെയ്യുക.
എന്റെ രണ്ടു മക്കളുടേയും അവസ്ഥ കണ്ടിട്ടാണ് ഞാൻ ചെരിപ്പ് ഉപേക്ഷിച്ചത്. എന്നെങ്കിലും അവർക്ക് നടക്കാൻ സാധിക്കുന്പോൾ മാത്രമേ ഞാനും ചെരിപ്പിടു എന്ന് മനസിൽ ഉറപ്പിച്ചാണ് ഞാൻ ചെരിപ്പ് ഉപേക്ഷിക്കുന്നത്. അന്ന് നാടൻ പണിക്കൊക്കെ ഞാൻ ചെരിപ്പിടാതെയാണ് പോയിരുന്നത്. കല്ലും മണ്ണുമൊക്കെ തലയിൽവച്ച് ഉരുളൻ കല്ല് നിറഞ്ഞ ചരൽറോഡിലൂടെ ചെരിപ്പിടാതെ നടക്കും.
അന്ന് പണിക്ക് പോയാൽ ചായയോടൊപ്പം കഴിക്കാൻ ചക്കപ്പുഴുക്കോ മറ്റെന്തെങ്കിലും ഉണ്ടാകും. അതൊക്കെ തിന്നാതെ വീട്ടിൽകൊണ്ടുവന്ന് മക്കൾക്ക് കൊടുക്കും. വീട്ടിൽ ദാരിദ്ര്യമുള്ള കാലമായിരുന്നു അത്.
ഗണേഷിന് ഏഴു വയസാകുന്പോഴാണ് ഭർത്താവിന്റെ അമ്മ മരിക്കുന്നത്. അതോടെ മക്കളെ നോക്കാൻ ആളില്ലാതായി. ഞാൻ പണിക്കുപോകാതെ വീട്ടിൽതന്നെയായി. ഭർത്താവ് പണിയെടുത്തു കൊണ്ടുവരുന്ന പണം കൊണ്ട് വീട്ടിലെ കാര്യങ്ങളും മക്കളുടെ ചികിത്സയും കഴിയണം.
അന്ന് ഞാൻ രാവിലെ നാലു മണിക്ക് എണീറ്റ് വിളക്ക് കത്തിച്ച് ദൈവത്തിനോട് കുറെ പറയും. മറ്റാരോടും എന്റെ അനുഭവങ്ങൾ പറഞ്ഞിരുന്നില്ല. മക്കളുടെ മുന്പിൽ ഞാൻ ഇതുവരെ കരഞ്ഞിട്ടില്ല. അവരെ കണ്ണീര് കാണിച്ചിട്ടില്ല. അവർക്ക് വേണ്ടി ജീവിക്കണം, അത്രയേ ആഗ്രഹമുള്ളു. എനിക്ക് ആറു മക്കളെ ദൈവം തന്നു. അവരെ പോറ്റാനുള്ള ശക്തിയും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ദുഃഖമൊന്നും തോന്നിയിട്ടില്ല. എന്റെ മക്കൾക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട് എന്നൊരു ചിന്ത ഇന്നുവരെ എനിക്കുണ്ടായിട്ടില്ല, അവരോട് അങ്ങനെ പെരുമാറിയിട്ടുമില്ല.
വിശ്വനാഥൻ കണ്ണൂരിലാണ് പഠിച്ചിരുന്നത്. അതുകൊണ്ട് രാവിലെ ഭക്ഷണമൊക്കെയാക്കി അവനെ അയയ്ക്കണം. പിന്നീട് സാവിത്രിയെയും കൈരളിയെയും സുധീപിനെയും എണീൽപ്പിച്ച് കുളിപ്പിച്ച് ഭക്ഷണമൊക്കെ കൊടുത്ത് ഉടുപ്പിടുവിച്ച് സ്കൂളിൽപോകാനൊരുക്കണം. പിന്നീട് ഗണേഷനെ വിളിച്ചുണർത്തി കുളിപ്പിച്ച് കോലായിയിലെ കസേരയിൽ ഇരുത്തി ചായകൊടുക്കും. ഗണേഷിന് ഇരിക്കാൻ അവന്റെ സൗകര്യത്തിനനുസരിച്ചുള്ള ഒരു കസേര അച്ഛനുണ്ടാക്കിയിരുന്നു.
അതിനുശേഷമാണ് സുനിതയെ വിളിക്കുക. അവളെയും ഒരുക്കിയശേഷം ഭക്ഷണം കൊടുത്ത് സ്കൂളിലേക്ക് എടുത്ത് കൊണ്ടുപോകും. അതുപോലെ ഉച്ചയ്ക്ക് സുനിതയ്ക്കുള്ള ചോറുമെടുത്ത് പിന്നേം സ്കൂളിലേക്ക് പോകണം. വൈകുന്നേരം തിരികെ കൂട്ടാനും പോകണം. ഈ സമയത്തൊക്കെ ഗണേഷ് വീട്ടിൽ തനിച്ചായിരിക്കും.
വീട്ടിലന്ന് മൂന്ന് പശുക്കളുണ്ട്, അവയുടെ കാര്യങ്ങളും നോക്കണം. കുട്ടിയായിരിക്കുന്പോഴേ ഗണേഷ് വീട്ടിലിരുന്ന് കഷണം കടലാസിൽ എന്തൊക്കയോ കുത്തിക്കുറിക്കുകയും ചിത്രം വരയ്ക്കുകയുമൊക്കെ ചെയ്യും. അവൻ വരയ്ക്കുന്ന ചിത്രങ്ങളൊക്കെ അന്ന് ഞാൻ എടുത്തുവച്ചിരുന്നു. ഒരു ദിവസം അവന്റെ കണ്ണിന് കാഴ്ച ശക്തി കുറയുന്നതായി അനുഭവപ്പെട്ടു. അങ്ങനെയിരിക്കെയാണ് വീണുകിട്ടിയ ഒരു കഷണം പത്രക്കടലാസിൽ ഉണ്ടായിരുന്ന കണ്ണൂരിലെ ഡോക്ടർ ജയന്തിന്റെ അഡ്രസിലേക്ക് ഗണേഷ് അന്നൊരു കത്തയച്ചത്. അവന്റെ പ്രശ്നങ്ങളൊക്കെ വിവരിച്ചുകൊണ്ടുള്ള കത്തായിരിന്നു അത്. അതിന് ഡോക്ടർ മറുപടിയുമയച്ചു. ഗണേഷ് എങ്ങനെയെങ്കിലും കണ്ണൂരിലെ എന്റെ ക്ളിനിക്കിൽ വരണം, അതിനുശേഷം കണ്ണട തരാം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. അങ്ങനെ ഞാനും വിശ്വനാഥനും ഗണേഷിനെ കൂട്ടി കണ്ണൂരിൽ ഡോക്ടറെ കാണാൻ പോയി. എന്ത് ജോലി ചെയ്യാൻ കഴിയും എന്നാണ് ഡോക്ടർ ആദ്യം ഗണേഷിനോട് ചോദിച്ചത്. ബ്രഷ് കടിച്ചുപിടിച്ച് വായകൊണ്ട് ചിത്രം വരയ്ക്കും എന്ന് ഗണേഷ് പറഞ്ഞു. മുംബൈയിൽ നിന്നും വന്ന കുറെ ഗ്രീറ്റിംഗ് കാർഡുകൾ ഡോക്ടർ ഗണേഷിന് കൊടുത്തു. എന്നിട്ട് നല്ല ചിത്രങ്ങൾ വരച്ച് കാർഡിലെ അഡ്രസിലേക്ക് അയയ്ക്കാൻ പറഞ്ഞു. അങ്ങനെ ഗണേഷ് കുറെ ചിത്രങ്ങൾ വരച്ച് അയച്ചുകൊടുത്തു. പിന്നീട് മുംബൈയിലുള്ളവരുടെ നിർദേശത്തിൽ ലണ്ടനിലേക്കും അവിടെ നിന്നുള്ള അറിയിപ്പ് പ്രകാരം സ്വിറ്റ്സർലൻഡിലേക്കും ചിത്രങ്ങൾ അയച്ചുകൊടുത്തു. അങ്ങനെ സ്വിറ്റ്സർലൻഡിലെ അസോസിയേഷൻ ഓഫ് മൗത്ത് ആൻഡ് ഫുട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ്സ് എന്ന സംഘടനയിലെ പ്രതിനിധികൾ ഗണേഷിനെക്കുറിച്ച് നേരിട്ടന്വേഷിക്കാൻ വീട്ടിൽ വന്നു. അവർ അവന്റെ ശാരീരിക ബുദ്ധിമുട്ടുകളും ചിത്രം വരയ്ക്കുന്ന രീതിയുമൊക്കെ നോക്കി മനസിലാക്കി. അങ്ങനെയാണ് അവൻ ആ സംഘടനയിൽ അംഗമാകുന്നത്. പിന്നീട് പല രാജ്യങ്ങളിലും ചിത്രം വരയുമായി ബന്ധപ്പെട്ട് അവൻ പോയിരുന്നു.
ഇരുപതാം വയസിലാണ് അവൻ പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. പിന്നീട് വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി പാസായി. സുനിതയെയും ചെറുപ്പത്തിലേ ഡോക്ടറെയൊക്കെ കാണിച്ചിരുന്നു. ചികിത്സയുടെ ഫലമായിട്ട് ഏഴാം വയസിൽ അവൾ നടന്നിരുന്നു. പിന്നീട് വീണ്ടും പഴയതുപോലെയായി. അവൾ പഠിക്കട്ടെ എന്ന് ഞാനാണ് ഇവരുടെ അച്ഛനോട് പറഞ്ഞത്. അങ്ങനെയാണ് ഞാൻ അവളെയുമെടുത്ത് സ്കൂളിലേക്ക് പോകുന്നത്. ചെരുപ്പിടാതെയാണ് യാത്ര. അതൊന്നും എനിക്ക് ഒരു സങ്കടമേയല്ല.
മക്കൾ അമ്മമാർക്ക് ഒരു ഭാരമേയല്ല. എല്ലാ അമ്മമാർക്കും അങ്ങനെതന്നെയാണ്. അവളെ പത്താം ക്ളാസ് വരെ ഞാൻ എടുത്തുതന്നെ സ്കൂളിലാക്കി. സ്കൂളിലെത്തിയാൽ ടീച്ചർമാരൊക്കെ നല്ല രീതിയിൽ പരിചരിക്കും.
ഗണേഷാണ് സുനിതയോട് ചിത്രം വരയ്ക്കാൻ പറയുന്നത്. ആദ്യം കൈകൊണ്ട് വരച്ചിരുന്നു. പിന്നീട് കൈക്ക് സ്വാധീനം കുറഞ്ഞപ്പോൾ വായ കൊണ്ട് വരച്ചു. അങ്ങനെ ആ ചിത്രങ്ങൾ സ്വിറ്റ്സർലൻഡിലെ അസോസിയേഷൻ ഓഫ് മൗത്ത് ആൻഡ് ഫുട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ്സ് എന്ന സംഘടനയ്ക്ക് അടച്ചുകൊടുക്കുകയും അവളും അതിൽ അംഗമാകുകയും ചെയ്തു. ഇന്ന് അവൾ വരയ്ക്കുന്ന ചിത്രങ്ങളും ലോകം കാണുന്നു. ഇതൊക്കെ തന്നെയാണ് എന്റെ സന്തോഷം. അമ്മമാർ മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. അവരുടെ സന്തോഷമാണ് അമ്മയുടെ സന്തോഷം.
1996ലാണ് ഈ വീട്ടിലേക്ക് താമസം മാറുന്നത്. നിറം എന്നാണ് വീടിനു പേരിട്ടത്. ഇവിടെ ചിത്രം വര പഠിക്കാൻ പലരും വരും. എനിക്ക് എല്ലാവരും മക്കളാണ്. ഞാൻ ആരോടും പേര് ചോദിക്കാറില്ല. എല്ലാവരേയും മോനേ.... മോളേ എന്നാണ് വിളിക്കുക, അവർ എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. അതൊക്കെ കേൾക്കുന്നതുതന്നെ ഒരു സന്തോഷമല്ലെ. ഈ വീടിന്റെ വാതിലുകളൊന്നും അടച്ചിടാറില്ല. എല്ലാവർക്കും എല്ലാ മുറിയിലും സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാം. എന്റെ മക്കൾക്കു മുന്നിൽ ഞാനെന്തിനു വാതിലുകളടയ്ക്കണം''.
സ്കൂൾവിട്ട് റോഡിലൂടെ പോകുന്ന കുട്ടികളെ നോക്കി ചിരിച്ചുകൊണ്ട് അമ്മ ഇത്രയും കൂടി പറഞ്ഞുനിർത്തി.
""എന്റെ മക്കളുടെ കൈകാലുകൾ ശരിയാകാൻ ഞാൻ ഇന്നു വരെ ദൈവത്തോട് പ്രാർഥിച്ചിട്ടില്ല. ഒരു വഴിപാടും കഴിച്ചിട്ടില്ല. അത് ദൈവത്തിന്റെ ഹിതമാണ്. അവർക്ക് താങ്ങായാണ് ദൈവം എന്നെ നിയോഗിച്ചത്. എന്റെ കടമ ഞാൻ നിർവഹിക്കുന്നു എന്ന് മാത്രം''.
അമ്മയും വരയ്ക്കും
മക്കൾ ചിത്രം വരയ്ക്കുന്നതിനു പിന്നിൽ മറ്റൊരു കഥയുമുണ്ട്. അമ്മയും നന്നായി ചിത്രം വരയ്ക്കും. കുട്ടിക്കാലം മുതൽക്കെ ചിത്രം വരയെ ഇഷ്ടപ്പെട്ട അമ്മ പിന്നീട് സമയം കിട്ടുന്പോഴൊക്കെ കണ്ട കാഴ്ചകൾ പലതും കടലാസിൽ പകർത്തിയിരുന്നു. മക്കൾ അതിൽ പലതും എടുത്തുവച്ചിട്ടുമുണ്ട്. മക്കളെ നോക്കുന്നതിനൊപ്പം വീട്ടിലെ ചെടികൾക്ക് വെള്ളമൊഴിക്കാനും അവയോട് കുശലം പറയാനും അമ്മ സമയം കണ്ടെത്തിയിരുന്നു. ആദ്യം താമസിച്ച വീടിന്റെ മുറ്റത്ത് ചാണകം തേച്ച് അതിന്റെ നടുവിൽ അരിച്ചാന്ത് ഉപയോഗിച്ച് അമ്മ വരയ്ക്കുന്നത് മക്കൾക്ക് എന്നും കൗതുക കാഴ്ചയാണ്. ചിത്രങ്ങൾ വരയ്ക്കാനുള്ള മക്കളുടെ കഴിവിനു പിന്നിൽ അമ്മയുടെ ഇത്തരം ഇടപെടലുകൾക്കു വലിയ പങ്കാണുള്ളത്.
മക്കൾക്കുവേണ്ടി നഗ്നപാദത്താൽ നടന്ന ഈ അമ്മ കുറച്ചു വർഷങ്ങൾക്കു മുന്പാണ് ചെരുപ്പ് ധരിച്ച് തുടങ്ങിയത്. കാലിന് തരിപ്പ് അനുഭവപ്പെട്ട് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞതനുസരിച്ചാണ് ചെരിപ്പ് ധരിച്ചത്. അതിനുവേണ്ടി ഡോക്ടർക്ക് ഈ അമ്മയെ ഒരുപാട് നിർബന്ധിക്കേണ്ടിയും വന്നു. ചെരിപ്പ് ധരിക്കാതെ അസുഖം വല്ലതും പിടിപെട്ടാൽ അത് മക്കൾക്ക് ഭാരമാകുമല്ലോ എന്നു കരുതിയാണ് അമ്മ ചെരുപ്പ് ധരിച്ച് തുടങ്ങിയത്.
എല്ലാം കേട്ടുകഴിഞ്ഞ്, അമ്മയോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിൽ നിന്നിറങ്ങി. തിരിച്ചുള്ള യാത്രയ്ക്കിടെ അമ്മയുടെ ജീവിത കഥയ്ക്ക് എന്ത് ശീർഷകം കൊടുക്കണം എന്ന ചിന്തയായിരുന്നു മനസിൽ. അമ്മ എന്ന രണ്ടക്ഷരത്തിനപ്പുറം അവിടെ മറ്റൊരു വാക്കും കടന്നുവന്നില്ല.
ഷിജു ചെറുതാഴം