പ്രകാശം പരത്തുന്ന ടീച്ചർ
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
നിന്‍റെ ചിറകിലാകാശവും തന്നു
നിന്നാത്മശിഖരത്തിലൊരു കൂടുതന്നു...
നിന്നാത്മ ശിഖരത്തിലൊരു കൂടുതന്നു.

അനുഗൃഹീത കവി മധുസൂദനൻനായരുടെ അർഥഗർഭമായ വരികൾ ശുദ്ധസംഗീതത്തിന്‍റെ ശ്രുതിതാളലയങ്ങളോടെ അന്തരീക്ഷത്തിലലിഞ്ഞു. അവസാനവർഷ മലയാളം ക്ലാസിന്‍റെ ചുവരുകൾ ഒരിക്കൽകൂടി ത്രസിച്ചു. മുൻനിരയിലെ ആര്യയുടെ കണ്ണുനിറഞ്ഞു. നിമിഷങ്ങളുടെ നിശബ്ദതയെ കീറിമുറിച്ച് കരഘോഷം. അതെ, അവരുടെ പ്രിയപ്പെട്ട ബീനടീച്ചർ ആത്മാവിലലിഞ്ഞ് ആലപിക്കുകയാണ്.

ജന്മനാ അന്ധയായ ടീച്ചറുടെ ജീവിതത്തിൽ നീണ്ട ഇടവേളയ്ക്കുശേഷം നിറഭേദങ്ങളുടെ വർണപ്പീലികൾ വിടരുന്നു. 15 വർഷംമുന്പ് 22-ാമത്തെ വയസിൽ സർക്കാർ കോളജിൽ അധ്യാപിക. എട്ടുവർഷംമുന്പ് കൈപിടിച്ചു നടത്താനും സ്നേഹസാന്ത്വനമേകാനും പ്രിയ ഭർത്താവ ് - സുരേഷ്കുമാർ. വൈകാതെ താലോലിക്കാനൊരു കുഞ്ഞുവാവ - സായന്ത്.

സ്വപ്നങ്ങളുടെ വർണലോകത്താണിന്ന് ടീച്ചർ. പാടുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആകാശനീലിമയോ കളകളംപാടുന്ന അരുവികളോ പുഴയോ പൂന്പാറ്റയോ സുഗന്ധം പൊഴിക്കുന്ന പൂവോ ഒരുവേളപോലും കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും എല്ലാറ്റിന്‍റെയും ബിംബങ്ങൾ ആ മനസിലും ഹൃദയത്തിലുമുണ്ട്. അകക്കണ്ണിന്‍റെ തിളക്കത്തിൽ ആത്മവിശ്വാസം കൈമുതലാക്കി വിദ്യാർഥിസമൂഹത്തിന്‍റെ ഹൃദയത്തിൽ ചേക്കറിക്കഴിഞ്ഞു നെടുമങ്ങാട് ഗവ. കോളജിലെ മലയാളം അധ്യാപിക അസി. പ്രഫസർ ബീന കൃഷ്ണൻ.

വിദ്യാർഥികൾക്കു വിസ്മയമായ്

വിദ്യാർഥികൾക്കു പ്രചോദനവും വിസ്മയവുമാണ് ബീന ടീച്ചർ. ഒരു വ്യാഴവട്ടക്കാലത്തിലധികം ചിറ്റൂർ ഗവ. കോളജിലും ഇപ്പോൾ രണ്ടുവർഷമായി നെടുമങ്ങാട് ഗവണ്‍മെന്‍റ് കോളജിലും. ഓരോ വിദ്യാർഥിയുടെയും ശബ്ദം തിരിച്ചറിയുന്ന ടീച്ചർ ഒരിക്കൽ പരീക്ഷയ്ക്കു കോപ്പിയടിച്ചിരുന്ന കുട്ടിയെ കൈയോടെ പിടിച്ചു.

"ടീച്ചർക്കെന്തോ അപാരമായ കഴിവുണ്ട്. ഒരുദിവസം ക്ലാസിനിടയിൽ സ്റ്റാപ്ലർപിൻ അടിച്ച ശബ്ദം കേട്ട് ടീച്ചർ പറഞ്ഞു: സജിനീ എഴുന്നേറ്റ് ആ സ്റ്റാപ്ലർ ഇങ്ങോട്ടു കൊണ്ടുവാ... മറ്റൊരു ദിവസം ഞങ്ങളുടെ ഒരു സുഹൃത്ത് രജിസ്റ്ററിൽ ആബ്സന്‍റ് മാർക്കു ചെയ്തതിന്‍റെ മുകളിൽ ഒപ്പിട്ടു. പിറ്റേന്ന് അറ്റൻഡൻസ് എടുക്കുന്നതിനിടയിൽ അതു കണ്ടുപിടിച്ച ടീച്ചർ എന്തിനാ ഇങ്ങനെ ചെയ്തതെന്നു ചോദിച്ച് അവനെ മേശയ്ക്കരികിലേക്കു വിളിപ്പിച്ചു. ടീച്ചർ എബൗ റേഞ്ചാണ്, പരിധിക്കും പരിമിതിക്കുമപ്പുറം; ശരിക്കും ഒരു പ്രതിഭാസം’, രമ്യയും കാവ്യയും എന്തിനേറെ ബിഎ അവസാനവർഷ മലയാളം ക്ലാസൊന്നടങ്കം പറയുന്നു.

ഇടനാഴിയിൽ കുട്ടികളോടൊത്തു ഫോട്ടോയ്ക്കു പോസുചെയ്തപ്പോൾ എല്ലാരും കൂടി നിർബന്ധിച്ചു. ആ കണ്ഠം വീണ്ടും തുറന്നു:"മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടും ചുറ്റി...’.

ഉത്തരവാദിത്വങ്ങളോടു വിട്ടുവീഴ്ചയില്ലാതെ

ഗ്രൗണ്ട് ഫ്ളോറിലെ സ്റ്റാഫ് റൂമിൽനിന്ന് രണ്ടാം നിലയിലെ ക്ലാസിലേക്കു തനിയെ എത്തുന്ന ടീച്ചർ ഒരിക്കൽപോലും പാഠഭാഗങ്ങൾ കുട്ടികളെക്കൊണ്ട് വായിപ്പിച്ച് ക്ലാസെടുക്കാറില്ല. അവസാനവർഷക്കാർക്കു ഗ്രാമർ എടുക്കുന്നതും അങ്ങനെതന്നെ.

ജോലിക്കാണ് ജീവിതത്തിൽ പ്രഥമപരിഗണനയെന്നാണ് ടീച്ചറുടെ പക്ഷം. പാഠഭാഗങ്ങൾ മുൻകൂട്ടി ഒരുങ്ങി ബ്രെയിലി ലിപിയിൽ കുറിപ്പുകൾ തയാറാക്കും. "ഞാൻ കഴിവില്ലാത്തയാളാണെന്നു ചിത്രീകരിക്കപ്പെടുന്നതാണ് എന്‍റെ ഏറ്റവും വലിയ വേദന. മറ്റൊരു ടീച്ചർക്കു തെറ്റുപറ്റിയാൽ അതു ശ്രദ്ധിക്കാതെ പറ്റിയെന്നേ ഏവരും പറയൂ. എനിക്കു പറ്റിയാൽ ഒരുപക്ഷേ, അതു പരിമിതിയായോ കഴിവുകുറവായോ ചിത്രീകരിക്കപ്പെടാം. അതിനൊരു അവസരമുണ്ടാകരുത്. കുറവുകളിൽ ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല. അതംഗീകരിച്ചുകൊണ്ട് അതിനെ അതിജീവിക്കാൻ മനസിനെ സജ്ജമാക്കണം.’ പ്രവൃത്തിതന്നെ പ്രാർഥനയെന്നു കരുതുന്ന ടീച്ചർ അതിനായി അത്യധ്വാനത്തിലാണ്.

എല്ലാകാലത്തും ടീച്ചർക്കൊരു റീഡർ ഉണ്ടായിരുന്നു. വൈകിട്ട് നാലു മുതൽ അഞ്ചോ അഞ്ചരയോ വരെ പുസ്തകമോ പത്രമോ ഒക്കെ ആ കുട്ടി വായിച്ചുകൊടുക്കും. നെറ്റിലൂടെ പുസ്തകങ്ങൾ ഡൗണ്‍ലോഡ് ചെയ്യാനും ഓഡിയോ ഫോർമാറ്റിൽ കേൾക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. കൂടാതെ, പുസ്തകങ്ങൾ സ്കാൻ ചെയ്ത് കംപ്യൂട്ടറിന്‍റെ സഹായത്തോടെ വായിക്കും. അതിനുള്ള സോഫ്റ്റ് വെയർ ഇപ്പോൾ ലഭ്യമാണെന്നു ടീച്ചർ പറയുന്നു.

ഇന്ദുലേഖ, ആടുജീവിതം, പാണ്ഡവപുരം, മുന്പേ പറക്കുന്ന പക്ഷികൾ, വേരുകൾ, പൊന്നി തുടങ്ങി കുറച്ചധികം പുസ്തകങ്ങൾ ഓഡിയോ ഫോർമാറ്റിൽ ലഭ്യമാണ്. എ.പി.ജെ. അബ്ദുൾകലാമിന്‍റെ പുസ്തകങ്ങൾ എംപിത്രീ ഫോർമാറ്റിലേക്കു മാറ്റിയിട്ടുണ്ട്.

കൂടാതെ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് കുറച്ചു പുസ്തകങ്ങൾ ബ്രെയിലി ഫോർമാറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്; ആനുകാലികങ്ങളും. "പ്രജ്ഞാനേത്രം’ എന്ന ഒരു മാസികതന്നെ ഫെഡറേഷൻ പുറത്തിറക്കുന്നുണ്ട്.

പഴയ തലമുറയിലെ എഴുത്തുകാരോടാണു ടീച്ചർക്ക് ഏറെ പ്രിയം. കവികളിൽ സുഗതകുമാരി; നോവലിസ്റ്റുകളിൽ മാധവിക്കുട്ടി. പക്ഷേ, നിരഞ്ജൻ, കെ.ആർ.ടോണി തുടങ്ങിയവരുടെ ഉത്തരാധുനിക കവിതകളും കെ.ആർ. മീര, എ.എസ.് പ്രിയ തുടങ്ങിയവരുടെ കഥകളും ഒക്കെ ടീച്ചർ വായിക്കുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനം പുതുതലമുറയിൽ കുറച്ചൊക്കെ സ്ട്രൈക്കിംഗാണെന്നും വിലയിരുത്തൽ.

ചിത്രയും ശ്രേയ ഘോഷലും

നല്ലൊരു ഗായികകൂടിയായ ബീനടീച്ചർക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകാർ കെ.എസ്. ചിത്രയും ഡോ. കെ.ജെ.യേശുദാസുമായിരുന്നു ഈയടുത്ത കാലംവരെ. പക്ഷേ, ശ്രേയ ഘോഷാലിന്‍റെ പാട്ടുകൾ കേട്ടതോടെ ഇവരുടെ ഇടയിലേക്ക് ശ്രേയകൂടി കയറി ചിരപ്രതിഷ്ഠനേടി. ഈ യുവഗായിക മലയാളത്തിൽ പാടിയ ഒന്നല്ല, മുഴുവൻ പാട്ടുകളും ഈ അധ്യാപികയ്ക്കു മനപ്പാഠമാണ്. കമുകറ ഫൗണ്ടേഷന്‍റെ ലളിതഗാനമത്സരത്തിൽ നിരവധിതവണ സമ്മാനം നേടിയിട്ടുള്ള ടീച്ചർ, ചിത്രച്ചേച്ചിയിൽനിന്നും ദാസേട്ടനിൽനിന്നും സമ്മാനം വാങ്ങാനായതും ഇവരോടൊപ്പം പാടാനായതും ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളായി മനസിൽ സൂക്ഷിച്ചുവയ്ക്കുന്നു. ഗാനമേള വേദികളിലും നിറസാന്നിധ്യമാണ് ഈ അധ്യാപിക.

സഹപ്രവർത്തകരുടെ വിശ്വസ്തമിത്രം

"ബീനടീച്ചറെക്കുറിച്ച് എനിക്കു പലപ്പോഴും അദ്ഭുതം തോന്നിയിട്ടുണ്ട്. വളരെ തീക്ഷ്ണതയും പ്രതിബദ്ധതയുമുള്ള ഒരു അധ്യാപിക. കുറവുകളൊന്നും ഫീൽ ചെയ്തിട്ടില്ലെന്നു മാത്രമല്ല, പഠിപ്പിക്കുകയെന്ന ഉത്തരവാദിത്വത്തിൽ ഞങ്ങളേക്കാളെല്ലാം കഠിന പ്രയത്നം ചെയ്യുന്ന, നന്നായി ഗൃഹപാഠം ചെയ്യുന്ന വ്യക്തി. വകുപ്പുമേധാവിയെന്ന നിലയിൽ എനിക്കവരെക്കുറിച്ച് അഭിമാനമാണ്. കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ ഒരു ഭാവഗായികകൂടിയാണ്. കോളജിന്‍റെ പൊതുപരിപാടികളിലെല്ലാം ടീച്ചറുടെ ഒരു പാട്ട് അനിവാര്യ ഘടകമാണ്’ -വൈസ് പ്രിൻസിപ്പലും മലയാളം വകുപ്പു മേധാവിയുമായ ഡോ. എൽ. അലക്സ് അഭിമാനത്തോടെ പറയുന്നു.
മലയാളവിഭാഗത്തിലെ മുഴുവൻ അധ്യാപകരുടെയും സന്പൂർണ സഹകരണം ടീച്ചർക്കുണ്ട്. സഹപ്രവർത്തകരായ സെലീനടീച്ചറും ബീന ടീച്ചറുമെല്ലാം എപ്പോഴും കൂട്ടിനുണ്ടാകും.
മറ്റു ഡിപ്പാർട്ടുമെന്‍റുകളിലെ അധ്യാപകരുമായും വകുപ്പുമേധാവിമാരുമായും എല്ലാം നല്ല സൗഹൃദം. ദിവസവും രണ്ടു കിലോമീറ്ററകലെയുള്ളവീട്ടിൽനിന്ന് ഷീ ഒാട്ടോയിലാണ് കോളജിലേക്കും തിരിച്ചുമുള്ള യാത്ര.

അമ്മ, നിറനിലാവ്

തിരുവനന്തപുരം വെങ്ങാനൂരിൽ കൃഷ്ണൻ-സുജാത ദന്പതികളുടെ രണ്ടാമത്തെ മകളായാണ് ജനനം. "അമ്മ വീടിന്‍റെ വിളക്കാണെന്നാണല്ലോ എല്ലാരും പറയുക. എന്നാൽ ഞങ്ങളുടെ അമ്മ വിളക്കല്ല, മറിച്ച് നിറനിലാവാണ്. കാരണം, ആകെയുള്ള രണ്ടുമക്കളും പൂർണ അന്ധരാണെങ്കിൽ ഒരമ്മയ്ക്കു നിലാവുപോലെ പരക്കാതിരിക്കാനാവില്ലല്ലോ. അമ്മയുടെ നിഴലിലാണു ഞങ്ങൾ വളർന്നത്. അമ്മയുടെ സ്നേഹവും കരുതലുമാണു ഞങ്ങളുടെ വളർച്ചയുടെയും ഉയർച്ചയുടെയും പിന്നിൽ. ആ പുണ്യമില്ലെങ്കിൽ ഇന്നത്തെ ഞങ്ങളില്ല.' ബീനടീച്ചറുടെ കണ്ഠമിടറി.

വർക്കല ബ്ലൈൻഡ് സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങി; തുടർന്ന് കൊല്ലം ക്രേവണ്‍ ഹൈസ്കൂളിൽ. പ്രീഡിഗ്രി മുതൽ ബിരുദാനന്തര ബിരുദമുൾപ്പെടെ തിരുവനന്തപുരം വിമൻസ് കോളജിൽ. അവസാനവർഷ വിദ്യാർഥികൾ ഭൂരിഭാഗം പേരും യുജിസി പരീക്ഷയെഴുതിയെങ്കിലും വളരെ കുറച്ചുപേർക്കാണ് നെറ്റ് ലഭിച്ചത്; ബീന ടീച്ചർക്കാകട്ടെ ജെ.ആർ.എഫും. പിന്നെ നെയ്യാറ്റിൻകര ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായി നിയമനം. രണ്ടുവർഷത്തിനുശേഷം പിഎസ്‌സിയിൽ അഞ്ചാം റാങ്കോടെ കോളജ് അധ്യാപികയായി ചിറ്റൂർ കോളജിൽ ആദ്യ നിയമനം.

മുൻവിധിയിൽ വേദനയോടെ
നല്ല വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടെങ്കിലും സമൂഹമിന്നും തന്നെപ്പോലെയുള്ളവരെ മുൻവിധിയോടെ കാണുന്നു എന്നാണ് ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്‍റെ വനിതാഫോറം സംസ്ഥാന പ്രസിഡന്‍റുകൂടിയായിരുന്ന ടീച്ചറുടെ അഭിപ്രായം. ഈ മനോഭാവം മാറണം. ഞങ്ങളെപ്പോലുള്ളവർക്കും സമൂഹം അവസരം തന്നാലല്ലേ മികവുതെളിയിക്കാനാവൂ. ടീച്ചറുടെ ജീവിതത്തിലും കയ്പ് മധുരമായ ഒരു സംഭവമുണ്ട്.

2002 ജൂലൈ 19. ചിറ്റൂർ ഗവ. കോളജിൽ ജോലിക്കു പ്രവേശിച്ച ദിവസം. "താമസം ഹോസ്റ്റലിലാണ്. ഹോസ്റ്റലിലെത്തിയ എന്നെ ആരും തങ്ങളുടെ റൂമിൽ അക്കോമഡേറ്റ് ചെയ്യാൻ തയാറായില്ല. ഇരുപത് അധ്യാപികമാർ അവിടെ താമസിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും ഒഴിഞ്ഞുമാറി. ഞാൻ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കുചെയ്യുമെന്ന് എന്‍റെ കൂടെയുണ്ടായിരുന്ന അമ്മ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ ഒരാഴ്ച അമ്മ കൂടെ നിൽക്കാമെന്നേറ്റു. എന്നിട്ടും തീരുമാനമായില്ല. ഒടുവിൽ ഹോസ്റ്റൽ വാർഡൻ കൂടിയായ രാമചന്ദ്രൻസാർ ( ഇന്നദ്ദേഹം നമ്മോടൊപ്പമില്ല) ഇടപെട്ടു. ആരെങ്കിലും ഈ സഹപ്രവർത്തകയോട് അലിവുകാട്ടണമെന്നപേക്ഷിച്ചു. അപ്പോൾ ഫിലോസഫി അധ്യാപികയായ സെയ്ഫുന്നീസ ടീച്ചർ മുന്നോട്ടുവന്നു പറഞ്ഞു: ""എന്‍റെ മുറിയിൽ താമസിപ്പിച്ചോളാം.'' അമ്മ ഒരാഴ്ച എന്‍റെ കൂടെ താമസിച്ചപ്പോഴേക്കും തെറ്റിദ്ധാരണയുടെ കാർമേഘങ്ങൾ നീങ്ങി. സെയ്ഫുന്നീസ ടീച്ചർ മറ്റധ്യാപകരോടു പറഞ്ഞു, നമ്മളു വിചാരിച്ചപോലല്ല... ടീച്ചറെല്ലാം ചെയ്യുന്നുണ്ട്’. പിന്നെ ബീനടീച്ചർ എല്ലാവരുടെയും ഉറ്റമിത്രമായെന്നതു ചരിത്രം.

ഡോക്ടറേറ്റെന്ന സ്വപ്നം

ടീച്ചറുടെ ഏക സഹോദരി സീന കൃഷ്ണനും അന്ധയാണ്. ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം നേടിയ ഇവർ വിവാഹം കഴിച്ച് തിരുവനന്തപുരം ബാലരാമപുരത്തു കുടുംബമായി താമസിക്കുന്നു.

ഇച്ഛാശക്തിയുടെയും ആർജവത്തിന്‍റെയും മുന്പിൽ ഏതു പ്രതിബന്ധവും വഴിമാറുമെന്നു ടീച്ചറുടെ ജീവിത സാക്ഷ്യം. തന്‍റെ കാലത്തു പിഎസ്‌സിയിൽ ന്യൂനതയുള്ളവർക്കു സംവരണം ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ മൂന്നു ശതമാനം സംവരണമുള്ളതു പുതുതലമുറ ഉപയോഗപ്പെടുത്തണമെന്നുമാണ് ടീച്ചറുടെ പക്ഷം. ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും പിഎച്ച്ഡി ചെയ്യുന്ന ഈ മുപ്പത്തിയെട്ടുകാരി തന്‍റെ തിസീസ് സമർപ്പിക്കാനുള്ള അവസാന മിനുക്കുപണിയിലാണ്. "മലയാള നിരൂപണത്തിന്‍റെ സംക്രമണഘട്ടവും എസ്. ഗുപ്തൻനായരുടെ നിരൂപണ സങ്കല്പവും’ എന്ന വിഷയത്തിലാണ് ഡോക്ടറൽ പ്രബന്ധം.

സെബി മാളിയേക്കൽ